Image

ഷെറിന്‍ മാത്യൂസിന്റെമരണം: ഇന്ത്യന്‍ സമൂഹം രണ്ടു തട്ടില്‍

Published on 26 October, 2017
ഷെറിന്‍ മാത്യൂസിന്റെമരണം: ഇന്ത്യന്‍ സമൂഹം രണ്ടു തട്ടില്‍
റിച്ചാര്‍ഡ്‌സണ്‍, ടെക്‌സസ്: ഷെറിന്‍ മാത്യൂസിന്റെ വിയോഗത്തില്‍ വിലപിക്കുന്നവരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ തന്നെ വളര്‍ത്തു പിതാവ് വെസ്ലി മാത്യൂസിനോടും കുടുംബത്തോടുമുള്ള സമീപനത്തെപ്പറ്റി സമൂഹത്തില്‍ രണ്ടഭിപ്രായം. വെസ്ലിയും കുടുംബവും ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നു ഒരു വിഭാഗം ചൂണ്ടിക്കാട്ടുമ്പോള്‍, മനപൂര്‍വ്വമല്ലാതെ അത്യാഹിതം സംഭവിച്ചതാകാമെന്നും അതിനു നിയമാനുസൃതമുള്ള ശിക്ഷ ലഭിക്കട്ടെ എന്നും മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഷെറിനുവേണ്ടി നിലകൊള്ളുമ്പോള്‍ തന്നെ ആ കുടുംബത്തിന്റെ ദുരന്തം മറക്കരുതെന്നവര്‍ പറയുന്നു.

റിച്ചാര്‍ഡ്‌സണ്‍ ടൗണ്‍ ജയിലില്‍ നിന്നു ഇന്നലെ വെസ്ലിയെ ഡാളസ് കൗണ്ടി ജയിലിലേക്ക് മാറ്റി. കൈവിലങ്ങും കാലില്‍ ചങ്ങലയുമിട്ട് തല കുനിച്ച് നടന്നുപോകുന്ന വെസ്ലിയുടെ രൂപഭാവങ്ങള്‍ ആരും കാണാന്‍ ആഗ്രഹിക്കുന്ന ദൃശ്യമായിരുന്നില്ല. ജയിലില്‍ വെസ്ലിക്ക് 'സൂയിസൈഡ് വാച്ച്' ഏര്‍പ്പെടുത്തി.

ഷെറിന്റെ മൃതദേഹം കണ്ടെത്തിയതോടെ പോലീസില്‍ എത്തി കുറ്റസമ്മതം നടത്തിയ വെസ്ലിയെ ഒരു മില്യന്‍ ഡോളര്‍ ജാമ്യത്തിലാണ് ജയിലിലടച്ചത്. ഭാര്യ സിനി ഇനിയും പോലീസിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ തയാറായില്ലെന്നു പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പുലര്‍ച്ചെ 3 മണിക്ക് ഗാരാജില്‍ വച്ചു പാല്‍ കുടിപ്പിക്കുമ്പോള്‍ ശ്വാസംമുട്ടി ഷെറിന്‍ കണ്‍മുന്നില്‍ മരിച്ചുവെന്നാണ് വെസ്ലി പോലീസില്‍ പറഞ്ഞത്. ആ സമയത്ത് ഗരാജില്‍ എന്തിനു പോയി എന്നത് ഒരു ചോദ്യം. അവിടെ വെച്ചാണോ പാല്‍ കൊടുക്കുന്നത് എന്നത് മറ്റൊന്ന്. കുട്ടിക്ക് അപകടം സംഭവിക്കുമ്പോള്‍ നഴ്‌സായ ഭാര്യയെ എന്തുകൊണ്ട് വിളിച്ചില്ല എന്ന് ഡാളസ് മോര്‍ണിംഗ് ന്യൂസും മറ്റും ചോദിക്കുന്നു. അതുപോലെ 911 വിളിക്കാത്തതും ചോദ്യമുയര്‍ത്തുന്നു.

മൃതദേഹം എങ്ങോട്ടാണ് നീക്കം ചെയ്തതെന്നും വ്യക്തമായിട്ടില്ല. വെസ്ലി കൊടുത്ത പുതിയ മൊഴി പോലീസ് വിശ്വസിക്കുന്നുണ്ടോ എന്നും ഉറപ്പില്ല. കുട്ടി മരിച്ചത് എങ്ങനെ എന്നു പറയുന്ന മെഡിക്കല്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ട്  ഇനിയും വന്നിട്ടില്ല. കുട്ടിയുടെ വസ്ത്രം സിനി തിരിച്ചറിഞ്ഞിരുന്നു. അതുപോലെ ഡന്റല്‍ റിക്കാര്‍ഡ് പോലീസിനു നല്‍കിയതും സിനിയാണ്. അതുവച്ചാണ് ഷെറിനെ തിരിച്ചറിഞ്ഞത്. തത്കാലം പോലീസിനു ഇന്റര്‍വ്യൂ ഒന്നും നല്‍കുന്നില്ലെന്നു സിനിയുടെ അഭിഭാഷകന്‍ മിച്ച് നോള്‍ട്ട് അറിയിച്ചു.

ഇതിനിടെ ഷെറിന്റെ മൃതദേഹം കാണപ്പെട്ട കള്‍വര്‍ട്ട് ഒരു തീര്‍ത്ഥാടന സ്ഥലമായി മാറി. ധാരാളം പേര്‍ അവിടെ വരികയും പ്രാര്‍ത്ഥിക്കുകയും കരയുകയും മെഴുകുതിരികള്‍ കത്തിക്കുയും ചെയ്യുന്നു.

ഷെറിനെ ദത്തു നല്‍കിയ ബീഹാറിലെ അനാഥാലയ അധികൃതര്‍ പറയുന്നത് കുട്ടിക്ക് ഒരു കുഴപ്പവുമില്ലായിരുന്നു എന്നാണ്. എന്നാല്‍ കുട്ടിക്ക് വളര്‍ച്ചക്കുറവും മറ്റു വൈകല്യങ്ങളും ഉണ്ടായിരുന്നു എന്നാണ് പരിചിതര്‍ പറയുന്നത്.

ഇതേസമയം ഷെറിന്റെ മൃതദേഹം ഇന്റര്‍ഫെയ്ത്ത് പ്രാര്‍ത്ഥനയോടെ സംസ്‌കരിക്കാന്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ചെയിഞ്ച് ഡോട്ട് ഓര്‍ഗില്‍ (change.org) ഉമൈര്‍ സിദ്ദിയുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണം നടത്തുന്നു. ഒരു ദിവസം കൊണ്ട് 3200-ല്‍പ്പരം പേര്‍ ം ഒപ്പിട്ടു. റിച്ചാര്‍ഡ്‌സണ്‍ പോലീസിന്റെ എല്ലാ അന്വേഷണത്തിനും പെറ്റീഷനില്‍ പിന്തുണ പ്രഖ്യാപിച്ചു.

ഹിന്ദു മാതാപിതാക്കള്‍ക്ക് ജനിച്ച കുട്ടിയെ പിന്നീട് ക്രൈസ്തവ വിശ്വാസികള്‍ ദത്തെടക്കുകയായിരുന്നെന്ന് പെറ്റീഷനില്‍ ചൂണ്ടിക്കാട്ടി. ഷെറിനു അര്‍ഹിക്കുന്ന ആദരവും അഗീകാരവും നല്‍കുന്നതിനു മെമ്മോറിയല്‍ സര്‍വീസ് ടെക്‌സസില്‍ ഇന്റര്‍ഫെയ്ത് പ്രാര്‍ത്ഥനയോടെ നടത്തി സംസ്‌കരിക്കണം.

ഷെറിന്റെ മൃതദേഹം വളര്‍ത്തു മാതാപിതാക്കള്‍ക്ക് വിട്ടുകൊടക്കരുത്. ഇന്റര്‍ഫെയ്ത്ത് സര്‍വീസ് നടത്താന്‍ റവ. ഡോ. തോമസ് അമ്പലവേലിനെ (ഫാ. എ.വി. തോമസ്) അനുവദിക്കണം തുടങ്ങിയവയാണ് പെറ്റീഷനില്‍ ആവശ്യപ്പെടുന്നത്.

ഇക്കാര്യത്തില്‍ ശക്തമായ നിലപാട് എടുക്കുന്ന ഫാ. തോമസിനെതിരെ ചില ഭാഗങ്ങളില്‍ നിന്നു എതിര്‍പ്പുമുണ്ട്.

ഇതേ സമയം എഴുത്തുകാരനായ ജോയിസ് തോന്ന്യാമലസമൂഹം സംയമനം പാലിക്കണമെന്നാവശ്യപ്പെട്ട് എഴുതിയ കുറിപ്പ് ശ്രദ്ധേയമായി

'ഒരു ദുര്‍ബല നിമിഷത്തില്‍ ചെയ്തുപോയതു മനസാക്ഷി വിറങ്ങലിച്ചു പോകുന്ന കുറ്റകൃത്യം. അറിഞ്ഞോ, അറിയാതയോ തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്കു രക്ഷ പെടാനുള്ള പ്രയാണത്തില്‍ സുശക്തമായ നിയമത്തിന്റെ മുന്‍പില്‍ ഒടുവില്‍ തല കുനിക്കേണ്ടി വരുന്ന ഒരു ഹതഭാഗ്യന്റെ നിസ്സഹായക അവസ്ഥ എത്ര ഭയാനകമാണ്? 

നമ്മെ പോലെ തന്നെ ഇന്നെലെ വരെ സാമൂഹിക ചുറ്റുപാടുകളില്‍ ഭയാശങ്കകള്‍ ഇല്ലാതെ സന്തോഷകരമായി ജീവിച്ച ഒരു കുടുംബത്തിന്റെ അതിദാരുണമായ പതനം 
... മാപ്പര്‍ഹിക്കാത്ത, ചെയ്തുപോയ കഠിനമായ തെറ്റില്‍ നിന്നുമുണ്ടാകുന്ന കുറ്റബോധം മൂലം കനലെരിയുന്ന മനസിന്റെ പിടച്ചില്‍...
അഭിമുഖികരിക്കാന്‍ പോകുന്ന നിയമ വിധികള്‍ ഓര്‍ത്തുള്ള പിരിമുറുക്കം....
ശൂന്യമായി തീരുന്ന ഒരു കുടുംബജീവിതത്തിന്റെ തേങ്ങല്‍.....
തന്‍മൂലം ഒറ്റപെടലുകള്‍ അനുഭവിക്കുന്ന ബന്ധു മിത്രങ്ങളെ പറ്റി ഓര്‍ത്തുള്ള ആധി....
ഇനിയെന്തു? എങ്ങെനെ എന്ന ചിന്തകള്‍ നല്‍കുന്ന അന്ധകാരം....

ന്യായികരിക്കുക അല്ല. പക്ഷെ സംഭവിച്ചത് നമ്മളില്‍ ഒരാള്‍ക്കാണ്. തെറ്റിനു കൂട്ടു നില്‍ക്കാന്‍ നമുക്ക് കഴിയില്ല.. നിഷ്‌കളങ്കമായ ആ കുരുന്നിന്റെ മുഖം മനസ്സില്‍ നിന്നും മായില്ല... വിടര്‍ന്നു നിന്ന പുഷ്പം പിച്ചി എറിഞ്ഞതു നമുക്ക് മറക്കാന്‍ ആവില്ല. 

പക്ഷെ ഇതിന്റെ പേരില്‍ എന്തിനു സഭകള്‍ തമ്മില്‍ 
പോരടിക്കണം? എന്തിനു അനാവശ്യമായ ഇടപെടലുകള്‍-അപഗ്രഥനങ്ങള്‍- വിലയിരുത്തലുകള്‍-മുന്ധാരണകളുലൂടെ ഉള്ള കണ്ടെത്തലുകള്‍ നടത്തണം ? ചെയ്തത് ഒരു വ്യക്തിയാണ്. അതിനു ഒരു സമൂഹം അല്ലെങ്കില്‍ ഒരു സഭ എന്തു പിഴച്ചു? 

അതിസുഷ്മമായ ശാസ്ത്രീയ അപഗ്രഥനങ്ങളിലൂടെ തെളിവുകള്‍ കണ്ടെത്തി നീതിയുക്തമായ ശിക്ഷവിധികള്‍ നടപ്പിലാക്കുന്ന, നൂറ്റാണ്ടുകളിലൂടെ നടന്നു കയറിയ അമേരിക്കന്‍ നീതി ന്യായ വകുപ്പുകള്‍ യഥാസമയം അവരുടെ ജോലി കൃത്യമായി ചെയുമ്പോള്‍ നമ്മള്‍ മലയാളികള്‍ എന്തിനു എഴുതാപ്പുറം വായിക്കണം ? 

അകാലത്തില്‍ പൊലിഞ്ഞു പോയ ആ കുരുന്നിന് വേണ്ടി നിശബ്ദമായി ഒരിറ്റു കണ്ണീര്‍ പൊഴിക്കു .....

ചെയ്തു പോയ മഹാ അപരാധത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന നിസഹായാവസ്ഥയില്‍ എത്തിനില്‍ക്കുന്ന മനസ്ടിനു ഒരിറ്റു ശാന്തിയും ധൈ ര്യവും ലഭിക്കുന്നതിനായി മനസ്സാ ആഗ്രഹിക്കു...പ്രാര്‍ഥിക്കു....

കുറ്റപ്പെടുത്തലുകളെ ക്കാള്‍ ദൈവം ആഗ്രിഹിക്കുന്നതു അതല്ലേ ????

കാരണം, ചടുല കോപത്തില്‍ കണ്ണും കാതും മനസ്സും ഒരുപോലെ അടഞ്ഞുപോകുന്നവരാണ് മനുഷ്യര്‍... പ്രായശ്ചിത്തത്തിലും അനുതാപത്തിലും തിരിച്ചു പിടിക്കാന്‍ കഴിയാത്ത തെറ്റുകള്‍ ചെയൂന്നവരാണ് മനുഷ്യര്‍ 
ഒരു ദുര്‍ബല നിമിഷം ... അത് മാത്രമാണ് കോടി നന്മകള്‍ ചെയ്തവരെ പോലും ഒന്നും അല്ലാതാക്കി കളയുന്നത്.... ഒന്നിനും ആരും അതിതരല്ല.....

വീണ്ടും കൊഴിച്ചു കളഞ്ഞ ഷെറിന്‍ കുരുന്നിനു മുന്‍പില്‍ എന്റെ കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം- ജോയ്സ് തോന്നിയാമല പറയുന്നു. 
 
ഷെറിന്‍ മാത്യൂസിന്റെമരണം: ഇന്ത്യന്‍ സമൂഹം രണ്ടു തട്ടില്‍
Join WhatsApp News
വിദ്യാധരൻ 2017-10-27 07:04:00
ഇവിടെ തട്ടുകൾ രണ്ടില്ല ഒന്ന് മാത്രം
അവിടെ 'ഷെറിൻ' അല്ലാതെ മറ്റാരുമില്ല  
വെറുതെ കഥകൾ മെനഞ്ഞീടേണ്ട
മലയാളി സമൂഹം ഒന്നു  തന്നെ 
ആ കുഞ്ഞു തനിയെ  പൈപ്പിനുള്ളിൽ
പോയി കിടന്നു മരിച്ചതാണോ ?
ക്രൂരമായി കുല ചെയ്‌തു കൊണ്ടിട്ടതാണോ ?
കുറ്റവാളിയല്ലാരും കുറ്റം തെളിയുംവരെ 
എന്നാൽ ഷെറിന് നീതി കിട്ടിടേണം 
ഇനിമേലിൽ ആരും ഇതുപോലെ ചെയ്‌തുകൂടാ 
അതിനായി ഏവരും ഒന്നു തന്നെ. 
 
വിദ്യാധരൻ 2017-10-27 10:21:08
എവിടെപ്പോയി കവികളെ നിങ്ങളെല്ലാം 
നിങ്ങടെ തൂലിക വരണ്ടുപോയോ ?
ആശയം ഇല്ലാതെ നിങ്ങളെല്ലാം 
മാനത്ത് നോക്കി ഇരിപ്പതാണോ?
അവാർഡ് കവിത രചിപ്പതാണോ  
പൊന്നാട-കഥയുടെ എഴുത്തിലാണോ ?
മതഭ്രാന്തർ രാഷ്ട്രീയ കള്ളവർഗ്ഗം 
കൂടാതെ അഭിപ്രായ തൊഴിലാളി വർഗ്ഗം 
എവിടെപ്പോയി മറഞ്ഞവരൊക്കെയിന്ന്? 
ഒരുപക്ഷെ പാരകൾ  പണിവതാവാം
സമവാക്യ കവിതകൾ രചിപ്പതാവാം 
കേട്ടില്ലേ ഷെറിൻ കുഞ്ഞിൻ മരണവാർത്ത 
കേൾക്കാത്ത പോലെ നടിപ്പതാണോ?
ഇന്ത്യൻ സമൂഹം രണ്ടു തട്ടിലെന്നു 
തട്ടിപ്പുകാർ പറഞ്ഞു പരത്തിടുന്നു
എവിടെയാ നിങ്ങൾ എഴുത്തുകാരെ 
ഏത് തട്ടിലെന്നു വ്യക്തമാക്കു?
വിടരാൻ വെമ്പിയ പൈതലിനെ 
അടർത്തികളഞ്ഞവർ ആരെന്നാലും 
അതിനുള്ള കാരണം കണ്ടെത്തേണം 
അതിനായി ഏവരും ഒന്നുപോലെ 
ഒരുത്തട്ടിൽ തന്നെ നിന്നിടേണം 

വായനക്കാരൻ 2017-10-27 15:24:44
വിദ്യാധരൻ  മാസ്റ്റർ  താങ്കൾ  ശരിയാണ് . നമ്മൾ എല്ലാം  ഈ വിഷയത്തിൽ  ഒറ്റത്തട്ടിൽ  തന്നെയാണ് .  മേൽകാണിച്ച ലേഖനത്തിൽ ചുമ്മാ  അതുമിതും  കുറിച്ച്  സംഗതി  കുഴക്കുന്ന.  ഈ വായനക്കാരൻ  ഇതിനു  പ്രതികരണമായി  ഇന്നലെ ഇതിന്റ  അടിയിൽ  എഴുതിയതാണ്. " റിമാർക്  successfully  posted  എന്നും  വന്നതാണ്.  അത്  ഫുൾ  ആയിട്ടു  ഇവിടെ പോസ്റ്റ്  ചെയ്തു  കണ്ടില്ല. കുറച്ചു  വെട്ടിച്ചുരുക്കി  അൽപ നേരം  കണ്ടതായിരുന്നു. പിന്നെ  ആരുടേയോ  സമ്മർദം  കൊണ്ടോ  മറ്റോ  അത്  പൂർണമായി  എടുത്തു  കളഞ്ഞു. ഇപ്രകാരം എത്ര  പേരുടെ  നല്ല പ്രതികരണങ്ങൾ  പോയി  എന്ന്  ആർക്കറിയാം.  ഏതു തന്നെ വരുമോ  എന്നറിയില്ല. വളരെ  മാന്യമായി  റൂളുകൾ  പാലിച്ചു  കൊണ്ട്  കുറിച്ചാലും  പലതും  പോസ്റ്റ്  ചെയ്യുന്നില്ല  എന്ന്  പലരും  പറയുന്നു.  സത്യത്തിൽ     ഇത്തരം  പോസ്റ്റുകൾ  ആണ്  ഇ, മലയാളിയുടെ  ശക്തിക്കും  പോപ്പുലാരിറ്റിക്കും  കാരണം. ഞാൻ ആദ്യം , പിന്നെ പല പ്രവിഷ്യവും  പ്രതികരണ  കൊളമാണ്  വായിക്കുന്നത്. അത് ഇമലയാളീ കൂടുതൽ  ജനകീയവും  പോപുലരും  ആക്കുന്നു.   ആരുടേയും  സമ്മർദ്ദങ്ങൾക്കും, കൂലി എഴുത്തിനും, വൃക്തി പൂജ നിർഭരമായ  കൃതികൾക്കും കൂടുതൽ പ പ്രാമുഖ്യം  കൊടുത്തു   പ്രതികരണ  കോളം  ശുഷ്ക്ക  മാക്കുകയില്ല എന്ന  പ്രതീക്ഷയോടെ  ഇമലയാളീക്കു  എല്ലാ ഭാവുകങ്ങളും  മംഗളങ്ങളും  നേരുന്നു. ഈ പ്രതികരണ  കോളം ഇല്ലായിരുന്നെങ്കിൽ  ഇങ്ങനെ  വിദ്യാധരൻ  മാസ്റ്ററുടെ  മഹത്തായ  കുറിപ്പുകളും  അറിവുകളും  നമക്ക്  ലഭിക്കുമായിരുന്നു.  എന്റ അഭിപ്രായങ്ങൾ  പോസിറ്റീവ്  ആയി  എടുക്കണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക