റിച്ചര്‍ഡ്‌സന്‍, ടെക്‌സസ്: മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിനെ
കാണാതായെന്നു പറയുന്ന മരത്തിനു സമീപം ഇന്നലെ (വെള്ളി) വൈകിട്ടു നടന്ന
വിജിലില്‍ നൂറില്പരം പേര്‍ പങ്കെടുത്തു. മെഴുകുതിരി കത്തിച്ചുംപ്രാര്‍ഥന
നടത്തിയും ജനം ഷെറിനു വേണ്ടി കണ്ണീര്‍ തൂകി.
പിതാവ് വെസ്ലി മാത്യൂസിന്റെയും മാതാവ് സിനിയുടെയും വീടിനു മുന്നില്‍ ഇടക്കു
പ്രതിഷേധവും നടന്നു. വീ വാണ്ട് ജസ്റ്റീസ് ഫോര്‍ ഷെറിന്‍ എന്ന് മുദ്രാവാക്യവുമായെത്തിയ ജനം ഷെറിന്‍ എവിടെയെന്നും ഇനി സത്യം തുറന്നു
പറയുന്നതാണു നല്ലതെന്നും ആക്രോശിച്ചു.
വീട്ടില്‍ സിനിയും മാതാപിതാക്കളും മാത്രമാണുള്ളതെന്നറിയുന്നു. വെസ്ലിയെ ഒരു മോട്ടലില്‍ പോലീസ് പാര്‍പ്പിച്ചിരിക്കുകയാണ്.
വിജിലില്‍ കൂടുതല്‍ അമേരിക്കക്കാരായിരുന്നു. എല്ലാ ദിവസവും ഇവിടെ വന്നു വിജില്‍ നടത്തുന്നവരും അക്കൂട്ടത്തിലുണ്ട്.
വിജിലിനു ഇന്ത്യാക്കാര്‍ കുറവായിരുന്നത് അമേരിക്കക്കാര്‍
ശ്രദ്ധിക്കുന്നുവെന്നു പലരുടെയും സംസാരം സൂചിപ്പിച്ചു. മലയാളികള്‍
കാര്യമായി ഇല്ലായിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ പി.പി. ചെറിയാന്‍,
എഴുത്തുകാരി മീനു എലിസബത്ത്, ഭര്‍ത്താവ് ഷാജി മാത്യു തുടങ്ങിവര്‍
പങ്കെടുത്തവരില്‍ ഉള്‍പ്പെടുന്നു.
ഉമര്‍ സിദ്ദിക്കി മുസ്ലിം പ്രാര്‍ഥന ചൊല്ലി. സോഷ്യല്‍ വര്‍ക്കര്‍ ഗൗതമി
വേമുല പ്രസംഗിച്ചു. ന്യു യോര്‍ക്കില്‍ വച്ച് രണ്ടു ദശാബ്ദം മുന്‍പ്
പുത്രിയെ കാണാതായ സി.എസ്.ഐ വൈദികൻ റവ. എ.വി. തോമസും സംസാരിച്ചു.
ഇന്നും വിജില്‍ ഉണ്ട്.
കാണാതായിട്ട് ഇന്ന് (ശനി) ഒരാഴ്ച തികയുമ്പോഴും ഷെറിന്‍ മാത്യുസിനെപറ്റി വിവരമൊന്നുമില്ല.
ഏതോ അജ്ജ്ഞാതന്‍ നല്‍കിയ സൂചനയനുസരിച്ച് പോലീസ് ഇന്നലെ റെസ്റ്റ്‌ലാന്‍ഡ്
സെമിത്തേരിയില്‍ പരിശോധന നടത്തിയതാണു പുതിയ സംഭവ വികാസം. എന്നാല്‍ അവിടെ
നിന്ന് ഒന്നും കണ്ടെടുത്തിട്ടില്ല.
ഷെറിന്റെ വീടിനു രണ്ടു മൈല്‍ അകലെയാണു സെമിത്തേരി.
ഒക്ടോബര്‍ 7-നു പുലര്‍ച്ച 3-നു ഷെറിനെ കാണാതായ ശേഷംഒരു മണിക്കൂര്‍ കഴിഞ്ഞു
വീട്ടിലെ അക്യുറ എസ്.യു.വി. അഞ്ചു മണി വരെ എവിടെയൊ പോയിട്ടുണ്ടെന്നു
പോലീസിനു തെളിവു കിട്ടി. ഈ വാഹനത്തിന്റെ യാത്ര സംബന്ധിച്ച് എന്തെങ്കിലും
വിവരമോ വീഡിയോയോ ഉള്ളവര്‍ അതു നല്‍കണമെന്നു പോലീസ്
അഭ്യര്‍ഥിച്ചിട്ടുണ്ട്. പക്ഷെ അത് ഇതുവരെ ഫലവത്തായിട്ടില്ല.
പിതാവ് വെസ്ലി മാത്യുവിന്റെ അടുത്ത കുടുംബാംഗങ്ങള്‍ അമേര്‍ക്കയിലില്ല. ഭാര്യ സിനിയുടെ മാതാപിതാക്കളും ബന്ധുക്കളും അമേരിക്കയിലുണ്ട്.
ഇതേ സമയം, കുട്ടിയെ ദത്തെടുത്തതു കൊച്ചിയില്‍ നിന്നാണെന്ന വാര്‍ത്ത കേരള
സാമൂഹികനീതി വകുപ്പ് അധികൃതര്‍ നിഷേധിച്ചതയി മനോരമ റിപ്പോര്‍ട്ടില്‍
പറയുന്നു. മറ്റേതോ സംസ്ഥാനത്തു നിന്നാകാമെന്നാണു സൂചന.