കവിക്ക്
വീടുണ്ട്, നാടുണ്ട്, നാട്ടാരുണ്ട്
കൊമ്പില്ലാത്ത, കോമ്പല്ലില്ലാത്ത,
ഒറ്റാത്തവന്‍, ഒറ്റയാന്‍.
സഖീ,
മേഘങ്ങള്‍ക്ക് മീതെ
സ്വപ്നച്ചിറകുകളാല്‍
നിന്നെയും കൂട്ടി
പറക്കുന്നവന്‍.
നീയെന്ന അക്ഷരങ്ങളെ
ഒരോ ഇഞ്ചും ചുംബിച്ചു ചുമപ്പിച്ച്
നിന്നിലെ വാക്കുകളെ തലോടി ഉണര്‍ത്തി
നിന്നില്‍ കവിതയെഴുതുന്നവന്‍.
അവളുടെ
സൗന്ദര്യം മോന്തിയ ലഹരിയില്‍
ഇല്ലാത്തതു കടം വാങ്ങി
രാജകൊട്ടാരത്തില്‍
അവളെ അന്തിയുറക്കും.
നീ കവിയെ പ്രണയിക്കണം -
അവന്‍ നിനക്കായീ
വമ്പന്‍ ബംഗ്‌ളാവുകള്‍
താജമഹലുകള്‍
പണിതുയര്‍ത്തും.
നിന്നിലെ പ്രണയം മുത്തിയെടുത്ത്
തൂലികയിലൂടെ
കവിതകളില്‍ നിറയ്ക്കും.
നീ കവിതകളിലൂടെ ഒഴുകുമ്പോഴും
പ്രണയത്തേരെന്നയാ
പുഷ്പക വിമാനത്തില്‍
കവിയുടെ ചിറകുകളിലൊളിപ്പിച്ച്
വിഹായസ്സിലൂടെ പാറിപ്പാറി രസിപ്പിക്കും.
വെന്തു പാകമായ
വാക്കുകളുടെ വര്‍ണ്ണരാജി
അവന്‍ നിനക്കായ്
പകര്‍ന്നുതരും.
ആ വാക്കുകള്‍ അമൃതായി
നിന്റെ തലച്ചോറിലെ
തന്മാത്രകളെയെല്ലാം പുളകം കൊള്ളിക്കും.
കവിതയുടെ ചുടുചുംബന ലാസ്യത്തില്‍
സഖി, നീ മതി മറന്ന് ആറാടുമ്പോള്‍
നീയൊരു പുതിയ കവിതയെ ഗര്‍ഭം ധരിക്കും.
അവന്‍ നിന്നെ തൊട്ടിലിലാട്ടി
ഗാനഗന്ധര്‍വനായീ
പത്തുമാസത്തെ കാത്തിരിപ്പില്‍
നീയൊരായിരം കവിതകള്‍കള്‍ക്ക് ജന്മമേകും.
പെറ്റു മുലപ്പാലൂട്ടി
വിഹായസ്സിലേക്കു തുറന്നു വീടും കവിതകളെ.
അത് കവിത മഴയായീ പെയ്ത്
വരണ്ട പുഴകളെ നിറയ്ക്കും.
കവിയെ പ്രണയിക്കാന്‍
കവിയുടെ പ്രണയിനിയാകാന്‍
മുന്ജന്മ സുകൃതം, ഒപ്പം
ഈ ജന്മ സൗഭാഗ്യം കൂടി വേണം പൊന്നോമനെ.
കവിയെ പ്രണയിക്കുക
നീ കവിതയായീ പൂത്തു തളിര്‍ത്ത്
വടവൃക്ഷങ്ങളായീ കാലാന്തരങ്ങളോളം
വാക്കുകളായീ ഈ പ്രപഞ്ചത്തിനു
തണലേകുക.
കവിയെ പ്രണയിക്കുക
അവന്‍
ബ്രഹ്മാവിന്റെ ആള്‍ രൂപമാണ്!
അവളുടെ നോവും നൊമ്പരങ്ങളും
പിഴുതെടുത്ത് സ്വയം കുരിശ്ശിലേറുന്ന
വെറും ഒരു ശുദ്ധ ഹൃദയന്‍
തോന്ന്യാസ്സക്കാരന്‍
വാക്കുകള്‍ കൊണ്ട് അമ്മാനമാടുന്നവന്‍
കവി ദൈവം തന്നെയാണ്!
******************************
കടപ്പാട്: ഗീത മുന്നൂർക്കോട് ഫേസ് ബുക്കിൽ എഴുതിയ - 'കവിയെ പ്രണയിക്കരുത്' എന്ന കവിതയോട്. - https://www.facebook.com/
താടി വളർത്തി കഴുത്തിൽ സഞ്ചിതൂക്കി
കള്ളടിച്ചിരുന്നു പുലമ്പുന്നവനല്ല ഞാൻ
'ഡെഡ് പോയറ്റുമല്ല' ഞാൻ
ഞാനാണ് നിര്‍വ്യാജനാം കവി
അകളങ്കതയുടെ പരിയായമാണ് ഞാൻ
പ്രണയമാണെന്റെ വിഷയം
എന്റെ ഹൃദയ കവാടം
മലർക്കെ തുറന്നുകിടക്കുന്നു
വരിക വരിക അരികിൽ വരിക
മൃദുല സ്പർശത്താലുണർത്തുകെന്നെ
നിനക്കായി പണിയില്ല മണിസൗധം
പക്ഷെ പർണ്ണശാല തീർക്കും ഞാൻ
വാങ്ങില്ല വിലകൂടിയ കാർ പക്ഷേ
തീർക്കും പുഷ്പക വിമാനം
പറന്നുയരും അനന്തമീ ദ്യോവിൽ നാം
ഭാവനയുടെ ചിറകിൽ പറക്കും ആവോളം
വരിക വരിക അരികിൽ വരിക
മൃദുല സ്പർശത്താലുണർത്തുകെന്നെ
അത്യന്താധുനികൻ
കമ്പ്യൂട്ടർ കവി
ബന്ധങ്ങളിൽ എനിക്ക്
വിശ്വാസമില്ല
അതുകൊണ്ടു ഞാൻ
പരസ്പര ബന്ധമില്ലാത്ത
വാക്കിനാൽ കവിത കുറിക്കുന്നു
0 1 മാണെന്റെ ഭാഷ
ആഴങ്ങളിൽ ഊളിയിട്ടിറങ്ങി
കാഴ്ചകൾ കാണുന്നു ഞാൻ
കണ്ടകാഴ്‌ചയുടെ
സങ്കീർണതകളിൽ
അവതാളങ്ങൾ ദർശിക്കുന്ന
താളം തെറ്റിയ മനസ്സുകൾ
അവരെന്നെ വികട-
കവിയെന്നു വിളിക്കുന്നു
പ്രണയം എന്റെ വിഷയമല്ല
വിഷയം എനിക്കിഷ്ടമാണ്
പ്രണയം ഇല്ലാത്ത വിഷയം
എന്നാൽ ഹാക്കിങ് എനിക്കിഷ്ടമാണ്
രാത്രിയിയുടെ നിശബ്ധതയിൽ
കമ്പ്യൂട്ടറുകളുടെ ഉറക്കറയിൽ
പ്രവേശിച്ച് മധു നുകരുന്നത്
എനിക്കിഷ്ടമാണ്, വണ്ടിനെപ്പോലെ
എല്ലാം നഷ്ട്ടപ്പെട്ട്
നഗ്‌നയായി നിൽക്കുന്ന
കംപ്യൂട്ടർ സുന്ദരി
എനിക്കാനന്ദം നൽകുന്നു
അതിന് രതിസുഖ നിർവൃതിയുണ്ട് .