ചിക്കാഗോ: ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സാഹിത്യ പുരസ്‌കാരം രതീദേവിക്ക് . ആഗസ്റ്റ് 25 ന് ചിക്കാഗോ ഇറ്റസ്‌കയിലെ ഹോളിഡേ ഇന്നില്‍നടക്കുന്ന കണ്‍
വന്‍ഷനില്‍മന്ത്രി വി. എസ്. സുനില്‍കുമാര്‍ പുരസ്‌കാരം സമ്മാനിക്കുമെന്നു
പ്രസ് ക്ലബ് ലിറ്റററി കമ്മറ്റി ചെയര്‍ രാജു പള്ളത്ത്, കമ്മിറ്റി
അംഗങ്ങളായ ജോസ് കാടാപുറം, ജെ. മാത്യൂസ് എന്നിവര്‍ അറിയിച്ചു.
'മേരി മഗ്ദലീനയുടെയും (എന്റെയും) പെണ്‍ സുവിശേഷം' എന്ന മലയാളം നോവലിനാണ് പുരസ്‌കാരം.
ദി ഗോസ്പല്‍ ഓഫ് മെരി മഗ്ദലന്‍ ആന്‍ഡ് മീ എന്ന ഇംഗ്ലീഷ് നോവല്‍ 2014 ലെ
മാന്‍ ബുക്കര്‍ പ്രെസിനു പരിഗണിക്കപ്പെട്ടിരുന്നു. ആമസോണ്‍ ഡോട്ട് കോമില്‍
ഇത് ലഭ്യമാണ്. 500 ല്‍ അധികം ആധികാരിക ഗ്രന്ഥങ്ങള്‍ മനനം ചെയ്ത് 10 വര്‍ഷം
കൊണ്ട് എഴുതി പൂര്‍ത്തികരിച്ചതാണിത്. 60 രാജ്യങ്ങളില്‍ ബുക്ക് ഷെല്‍ഫില്‍
ഇതു ലഭ്യമാണ്.
രണ്ട് ആഴ്ച നീണ്ട് നില്‍ക്കുന്ന ലോകത്തിലെ രണ്ട്ടാമത്തെ ബുക്ക്
ഫെസ്‌റിവല്‍ ആയ 2015 ലെ ദുബായ് ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്‌റിവലില്‍ വച്ച്
ഇന്ത്യന്‍ അംബസഡര്‍ റ്റി.പി. സീതാറാം ആണ് ഈ നോവല്‍ പ്രകാശനം ചെയ്തത്.
ഫ്രാങ്ക്ഫര്‍ട്ട് ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റിവലിനു വേണ്ടിമലയാള
ഭാഷയില്‍ നിന്നും മികച്ച 98 കൃതികള്‍ തെരഞ്ഞുടുത്തതില്‍ ഈ നോവലും ഉണ്ട്.
ഒട്ടനവധി അന്തരാഷ്ട്ര സെമിനാറുകളില്‍ പങ്കെടുത്തിട്ടുണ്ട്. 2015 ലെ
ഇന്റ്റര്‍നാഷണല്‍ ഹിസ്റ്ററിസെമിനാറില്‍പോസ്റ്റ്-കൊളോണിയല്‍ ഫെമിനിസവും
ഫെമിനിസ്റ്റ് ഐഡന്റ്റിറ്റിയും എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു.
കേരളത്തില്‍ മനുഷ്യാവകാശ അഭിഭാഷക ആയിരുന്ന രതിദേവിയുടെ ജീവിതം ആസ്പദമാക്കി ന്യു
ജെഴ്‌സിയിലുള്ള എഴുത്തുകാരനായ ടോം മാത്യൂസ് എഴുതിയ ജീവചരിത്ര നോവലാണ്
ജസ്റ്റ് അനദര്‍ ഡെ ഇന്‍ പാരഡൈസ്. ആമസോണില്‍ ലഭിക്കും.
അഖിലേന്ത്യാ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എ.ഐ.എസ്.എഫ്) ഇന്ത്യന്‍ പീപ്പിള്‍സ്
തീയേറ്റര്‍ അസോസിഷന്‍, (ഐ.പി.ടി.എ) എന്നിവയുടെ സംസ്ഥാന കമ്മറ്റി
അംഗമായിരുന്നു.
നാഗ്പൂര്‍ യുണിവേസിറ്റിയില്‍ നിന്നും നിയമ പഠനത്തിനു ശേഷം മനുഷാവകാശ
പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ജയില്‍ അറകളിലെ സ്ത്രീ തടവകാര്‍ക്ക് നേരെ
നടക്കുന്ന ലൈലംഗിക ആക്രമണങ്ങള്‍ തടയാന്‍ സജീവമായിപ്രവര്‍ത്തിച്ചു.
കെ. വേണു സെക്രട്ടറി ആയിരുന്ന സാംസ്‌കാരിക നവോഥാന വേദിയുടെ സംസ്ഥാന
പ്രസിഡണ്ട് ആയിരുന്നു. അദേഹത്തിന്റെ സമീക്ഷ എന്ന പത്രത്തിലെ കോളമിസ്റ്റ്
ആയും പ്രവര്‍ത്തിച്ചു.
ഇപ്പോള്‍ ചിക്കാഗോയില്‍ താമസം.
www.Rethydevi.com വെബ്‌സൈറ്റിനു 112രാജ്യങ്ങളില്‍ നിന്നും സന്ദര്‍ശകരുണ്ട്
Read also
2015-ലെ അഭിമുഖം
എഴൂത്തിന്റെ വഴികളില്‍ എത്തിയത്
മാവേലിക്കരയില്‍ താമരക്കുളത്താണു ഞാന്‍ ജനിച്ചത്. ചെറുപ്പം മുതലേ
എഴുത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നു. വീടിനടുത്ത് രാമകൃഷ്ണ സ്‌കൂളില്‍
പഠിക്കുന്ന കാലത്ത് കഥ, കവിത, ലേഖനം തുടങ്ങിയ എഴുതി സമ്മാനം
വാങ്ങിയിരുന്നു. അച്ഛനും അമ്മയും സഹോദരന്മാരും ഒരുപാട് വായിക്കുന്നവരാണ്.
വീട്ടില്‍ നിരവധി പുസ്തകങ്ങളുണ്ടായിരുന്നു. ചെറുപ്രായത്തില്‍ തന്നെ ഞാന്‍
ഒ.വി. വിജയന്റെയും മറ്റും പുസ്തകങ്ങള്‍ വായിക്കും. കമ്മ്യൂണിസ്റ്റ്
പാരമ്പര്യമുള്ള കുടുംബമായിരുന്നു ഞങ്ങളുടേത്. അതുകൊണ്ട് തന്നെ എന്റെ
ചിന്തകള്‍ക്കും രീതികള്‍ക്കും വീട്ടില്‍ നിന്ന് ഒരു എതിര്‍പ്പും
ഉണ്ടായിരുന്നില്ല. എന്റെ വായനയുടെ ലോകം എന്റെ വീടാണ്. വീട്ടിലെ
അന്തരീക്ഷമാണ് എന്നെ ഇന്ന് ഈ നിലയില്‍ എത്തിച്ചത്.
? എഴുതിത്തുടങ്ങുന്നത് എന്നു മുതലാണ്
നിയമ പഠനകാലത്ത് ഇന്റര്‍കോളജിയേറ്റ് സാഹിത്യമത്സരങ്ങളില്‍ സ്ഥിരമായി
പങ്കെടുക്കും. അങ്ങനെ പതിനേഴാം വയസ്സില്‍ ഞാനൊരു കഥ എഴുതി. 'ചിതലുകള്‍'.
എന്റെ കഥയ്ക്കായിരുന്നു ഒന്നാം സ്ഥാനം. പിന്നീട് അക്കാദമി ക്യാമ്പുകളിലും
പങ്കെടുക്കാന്‍ തുടങ്ങി. ഒരു കഥാ ക്യാമ്പില്‍ കാക്കനാടന്‍ എന്റെ 'അടിമവംശം '
എന്ന കഥ കാണുകയും അദ്ദേഹത്തിന് ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തു. അതിനുശേഷം
അദ്ദേഹത്തിന്റെ കൂടെ പ്രസംഗവേദിയില്‍ പോകാനും തുടങ്ങി. 1996ല്‍
കാക്കനാടന്റെ സഹായത്തോടെ അതുവരെ ഞാന്‍ എഴുതിയ കഥകളുടെ സമാഹാരം 'അടിമവംശം (സ്ലേവ് ഡൈനാസ്റ്റി) എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. പെണ്ണിന്റെ
രാഷ്ട്രീയാത്മാംശം കലര്‍ന്ന കേരളത്തിലെ ഏക കഥാസമാഹാരമായിരുന്നു അത്.
? ആക്ടിവിസ്റ്റാകാന്‍ ഇടയായ സാഹചര്യം
1975 മുതല്‍ 82 വരെ വീടിന് മുമ്പില്‍ എന്റെ സഹോദരന്‍ ട്യൂട്ടോറിയല്‍
നടത്തിയിരുന്നു. പത്ത് കിലോമീറ്റര്‍ അകലെയുള്ളവര്‍ വരെ വീട്ടില്‍
പഠിക്കാനായി എത്തും. അന്ന് ഇംഗ്ലീഷ്മലയാളം പത്രങ്ങളും പുസ്തകങ്ങളും
വായസിക്കാനും കഥയും കവിതയും നാടകവുമൊക്കെയായി സ്റ്റുഡന്റ്സ്
സ്റ്റഡിസെന്റര്‍ എന്ന ഈ ട്യൂട്ടോറിയലില്‍ നാട്ടിലെ ചെറുപ്പക്കാര്‍ വരും.
അക്കാലത്ത് നിരോധിച്ചിരുന്ന ഒരു പുസ്തകമായിരുന്നു 'രുക്സാന മുതല്‍ സഞ്ജയ്
വരെ'. അതിവിടെ സൂക്ഷിച്ചിരുന്നു. അത് ഉള്‍പ്പെടെ പല കാരണങ്ങളും പറഞ്ഞ്
സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയാറെടുത്തിരുന്ന എന്റെ സഹോദരനെ പോലീസ്
അറസ്റ്റ് ചെയ്തു. കുഞ്ഞായിരുന്ന എന്നെ ഓമനിച്ചുകൊണ്ടിരുന്നപ്പോഴാണ് പോലീസ്
സഹോദരനെ പിടികൂടിയത്. അടിയന്തരാവസ്ഥക്കാലമായിരുന്നു അത്. ആ സംഭവം എനിക്ക്
എന്നും നടുക്കുന്ന ഒരു ഓര്‍മയായി.
നിയമ പഠനകാലമാണ് എന്നെ ഞാനാക്കി മാറ്റിയത്. ഞാന്‍ നടന്ന വഴികളില്‍ കണ്ട
കാഴ്ചകളാണ് അതിന് കാരണമായത്. തെരുവില്‍ കഴിയുന്നവരുടെ പ്രശ്നങ്ങളിലൊക്കെ
ഇടപെട്ടു. അത്തരത്തില്‍ ഒരുപാട് അനുഭവങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്.
അഭിഭാഷകയായ ശേഷം നിരവധി കത്തുകളിലൂടെ എനിക്ക് പരാതികള്‍ കിട്ടിത്തുടങ്ങി.
അതിനെതിരെയെല്ലാം ഞാന്‍ കേസുകള്‍ വാദിച്ചു. ജയിലില്‍ സ്ത്രീകളെ
പീഡിപ്പിക്കുന്നതും ആദിവാസികളുടെ പ്രശ്നങ്ങളുമൊക്കെ കടന്നുപോയി. ആ കാലത്ത്
എഴുത്തില്‍ നിന്ന് വഴി തിരിഞ്ഞ് ഒരു സോഷ്യല്‍ ആക്ടിവിസ്റ്റിന്റെ
റോളായിരുന്നു എനിക്ക്. അപ്പോഴും വായന തുടര്‍ന്നുകൊണ്ടേയിരുന്നു.
? ആക്ടിവിസ്റ്റ് എഴുത്തിലേക്ക് മടങ്ങിയെത്തിയത്
എന്നിലെ എഴുത്തുകാരിയെ രൂപപ്പെടുത്തിയതില്‍ ഇത്തരം ഇടപെടലുകള്‍ക്കും
അനുഭവങ്ങള്‍ക്കും പങ്കുണ്ട്. ഒരു പരിധി വരെ മേരി മഗ്ദലീനയുടെ പെണ്‍സുവിശേഷം
എഴുതിയതിനും ഇതൊക്കെ കാരണമാവാം. സാമൂഹ്യ ഇടപെടലിന്റെ അംശമുള്ള നോവലുകള്‍
മാത്രമാണ് എന്റേത്. ഇമാജിനേഷനേക്കാളുപരി റിയലിസ്റ്റിക്കാണ് എന്റെ കഥകളും
നോവലുകളും. 1998ല്‍ ഞാന്‍ കേരളത്തിലെ നവോത്ഥാന വേദിയുടെ
പ്രസിഡന്റായിരുന്നു. എഴുത്തുകാരും സാംസ്‌കാരിക നായകന്മാരും മാത്രമുള്ള
പ്രസ്ഥാനമാണ് നവോത്ഥാനവേദി. ആ വര്‍ഷം സാറാ ജോസഫായിരുന്നു പ്രസിഡന്റ്
സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ അവര്‍ക്ക് എന്തോ
അസൗകര്യംമൂലം എന്നെ പ്രസിഡന്റായി പരിഗണിക്കുകയായിരുന്നു. അങ്ങനെ 'സമീക്ഷ'
എന്ന പത്രത്തില്‍ എഴുതാന്‍ അവസരം ലഭിച്ചു.
? പ്രണയം ക്രിയാത്മകത ഉണര്‍ത്തുമെന്ന് വിശ്വസിക്കുന്നവരുണ്ട്. അങ്ങനെ തോന്നിയിട്ടുണ്ടോ
കോളജുകാലത്ത് ഒരുപാട് കാമുകന്മാരുണ്ടായിരുന്നു. ആ കാലത്ത് 'വിമെന്‍സ്' എന്ന
മാസികയില്‍ എന്റെ കവിത ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ചു. കവിത കണ്ട് എം.പി.
നാരായണപിള്ള നല്ല അഭിപ്രായം പറഞ്ഞു. 'ഗീത' എന്ന പെണ്‍കുട്ടിയുടെ
പ്രണയമായിരുന്നു വിഷയം. കവിത കണ്ട് കത്തുകളുടെ രൂപത്തില്‍ നിരവധി
പ്രണയാഭ്യര്‍ത്ഥനകള്‍ എന്നെ തേടിയെത്തി. എന്നെ സംബന്ധിച്ച് വെറും മാസങ്ങള്‍
മാത്രം നീണ്ടുപോകുന്ന പ്രണയമാണ് ഉണ്ടായിരുന്നത്.
ആ മാസിക കണ്ട് അമേരിക്കയിലുള്ള ഡോക്ടര്‍ റാം കത്തയച്ചിരുന്നു. അദ്ദേഹത്തിന്
എന്നെ ഇഷ്ടപ്പെട്ട് കുറെയധികം കോപ്പികള്‍ വാങ്ങിപ്പോയി. പിന്നീട്
കുറെക്കാലം ഒരു വിവരവുമില്ലായിരുന്നു. പതിവുപോലെ വെറും തമാശയായി മാത്രമേ
ഞാന്‍ അതിനെ കണ്ടുള്ളൂ. പക്ഷേ, രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും
റാമിന്റെ കത്തുകള്‍ വരാന്‍ തുടങ്ങി.
കത്തുകളിലുടെ ആ പ്രണയം ഞാന്‍ തിരിച്ചറിഞ്ഞു. അദ്ദേഹം എഴുതുന്ന ഓരോ വരികളും
എനിക്കു പ്രിയപ്പെട്ടതായി. ഒരുപാട് വിഷയങ്ങള്‍ കത്തുകളിലൂടെ സംസാരിച്ചു.
നിരവധി പുസ്തകങ്ങളെക്കുറിച്ച് ഞങ്ങള്‍ പരസ്പരം സംവദിച്ചു. ഫിലോസഫി,
മ്യൂസിക്ക് എന്നിങ്ങനെ എനിക്കു താല്‍പ്പര്യമുള്ള ഒട്ടേറെ വിഷയങ്ങള്‍
പങ്കുവച്ചു. അങ്ങനെ 11 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം കഴിക്കാന്‍
തീരുമാനിച്ചു.
അദ്ദേഹം അമേരിക്കയില്‍ അറിയപ്പെടുന്ന ഒരു ഡോക്ടറായിരുന്നു. ഇത്രയും
വര്‍ഷത്തിനുശേഷവും ഞാന്‍ റാമിന്റെ ഫോട്ടോ കണ്ടിരുന്നില്ല.
ചോദിച്ചിട്ടുമില്ല. പ്രണയം രൂപത്തിലല്ല എന്നതായിരുന്നു എന്റെ കാഴ്ചപ്പാട്.
അങ്ങനെ കാണാതെ തന്നെ റാമിന്റെ വധുവാകാന്‍ ഞാന്‍ തീരുമാനിച്ചു. വിവാഹം
രജിസ്റ്റര്‍ ചെയ്യുന്ന ദിവസമാണ് ഞങ്ങള്‍ ആദ്യമായി നേരില്‍ കാണുന്നത്.
പെട്ടെന്ന് കണ്ടപ്പോള്‍ ഞാന്‍ ആകെ വല്ലാതായി. കാണാന്‍ സുന്ദരനാണെങ്കിലും ആ
മുഖം എനിക്ക് പരിചിതമല്ല. റാമിന്റെ വരികള്‍ മാത്രമേ എനിക്ക് അറിയൂ.
യഥാര്‍ത്ഥത്തില്‍ അതിനെയാണ് ഞാന്‍ പ്രണയിച്ചത്. അതിനുശേഷം ഏഴ്, എട്ട്
മാസങ്ങള്‍ കഴിഞ്ഞ് റാമും ഞാനും അമേരിക്കയില്‍ സ്ഥിരതാമസമായി. ഇപ്പോഴും
റാമിനൊപ്പം സുഖമായി ജീവിക്കുന്നു. എന്റെ എല്ലാ വളര്‍ച്ചയ്ക്ക് പിന്നിലും
അദ്ദേഹത്തിന്റെ പിന്തുണയാണ്. ഞങ്ങള്‍ക്ക് ഒരു മോനുള്ളത് ഇപ്പോള്‍ ആറാം
ക്ലാസില്‍.
? 'മഗ്ദലീനയുടെ പെണ്‍സുവിശേഷം'
'ആഫ്റ്റര്‍ ദ ക്രൂസിഫിക്കേഷ'നുശേഷം ഞാന്‍ വായിച്ച മറ്റൊരു പുസ്തകമായിരുന്നു
1926ല്‍ പുറത്തിറങ്ങിയ 'ദി ബെസ്റ്റ് ബുക്സ് ഓഫ് ദി ബൈബിള്‍ ആന്റ് ദി
ഫോര്‍ഗോട്ടന്‍ ബുക്സ് ഓഫ് ഈഡന്‍.' മേരി മഗ്ദലീനയുടെ അച്ഛന്‍ വലിയ ആത്മീയ
ചിന്താഗതിക്കാരനായിരുന്നു. അദ്ദേഹം സന്യാസത്തിനുപോയി. വലിയ കുടുംബത്തിലെ
അംഗമായിരുന്നു മേരിയുടെ അമ്മ.
സന്യാസത്തോടുള്ള താല്‍പ്പര്യംമൂലം അവരും ആത്മീയകേന്ദ്രത്തിലെത്തി. ഇരുവരും
ചെന്നെത്തിയത് ഒരേ സ്ഥലത്തായിരുന്നു. അവിടെ വച്ച് അവര്‍ പ്രണയത്തിലായി.
ഒടുവില്‍ തിരുവസ്ത്രമഴിച്ച് വിവാഹിതരായി. ഇവര്‍ക്കുണ്ടായ പുത്രിയാണു മേരി
മഗ്ദലീന. പല പുസ്തകങ്ങളിലും മഗ്ദലീന വേശ്യാസ്ത്രീയാണെന്ന് പറയുന്നു.
അക്കാലത്ത് ചരിത്രത്തില്‍ ഒരു സ്ത്രീയെ അഭിസാരിക എന്നുപറഞ്ഞ് ഒലീവ് മലയില്‍
വച്ച് കല്ലെറിയപ്പെട്ട സംഭവമുണ്ട്. സുവിശേഷകന്മാര്‍ അത് മഗ്ദലീനയാണെന്ന്
ആരോപിച്ചു.
പിന്നീട് വന്ന കത്തോലിക്കര്‍ പറയുന്നത് ഒലീവ് മലയില്‍ നിന്ന് 90 കി.മീ.
അകലെയാണ് മേരി മഗ്ദലീന താമസിച്ചിരുന്ന മഗ്ദലീന എന്ന ഗ്രാമം എന്നാണ്.
എന്നാല്‍, ഉന്നത കുലജാതയായ ഒരു സ്ത്രീ ഇത്രയും ദൂരെ വന്ന് അനാശാസ്യം
ചെയ്യില്ലെന്ന് ഞാന്‍ കണ്ടെത്തി. അങ്ങനെയാണ് ഈ ആശയം വന്നത്. പത്തുവര്‍ഷമാണ്
ഈ നോവലിന്റെ രചനയ്ക്കായി ചിലവഴിച്ചത്. തെറ്റിദ്ധരിക്കപ്പെടുന്ന സ്ത്രീയെ
സംബന്ധിച്ച സത്യാന്വേഷണമാണ് ഈ നോവലിന്റെ പ്രമേയങ്ങളിലൊന്ന്. എല്ലാ
കാലഘട്ടങ്ങളിലും സ്ത്രീ ഈ തരത്തില്‍ അകാരണമായി ആക്രമിക്കപ്പെടുന്നുണ്ട്.
മാനസികമായും ശാരീരികമായും എല്ലാം. ഇതില്‍ എന്റെ ആത്മാംശവുമുണ്ട്.
യഥാര്‍ത്ഥത്തില്‍ മഗ്ദലീന രതീദേവി തന്നെയാണ്. എന്നാല്‍ ഇത് മാത്രമല്ല എന്റെ
നോവല്‍. അതില്‍ നിരവധി അടരുകളുണ്ട്.
? എന്തൊക്കെ ആശയങ്ങളാണ് രതീദേവി ഈ ബുക്കിലൂടെ പങ്കുവയ്ക്കുന്നത്
ഈ കൃതി എഴുതുന്നതിനു മുന്‍പായി ഞാന്‍ അഞ്ഞൂറിലധികം പുസ്തകങ്ങള്‍ വായിച്ചു.
സോഷ്യോളജി, സൈക്കോളജി, ഫിലോസഫി, ക്വാണ്ടം ഫിസിക്സ്, ഹിസ്റ്ററി എന്നിങ്ങനെ
നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ വായിച്ചു. ആ വായനയില്‍
നിന്നും ഞാന്‍ രൂപപ്പെടുത്തിയെടുത്ത ആശയങ്ങളാണ് ''മഗ്ദലീനയുടെ
പെണ്‍സുവിശേഷം.''
? ഈ പ്രമേയം വായനക്കാര്‍ എങ്ങനെ സ്വീകരിച്ചു
പലരും ചോദിച്ചു ഹിന്ദുവായി ജനിച്ച രതി എന്തുകൊണ്ടാണ് മഗ്ദലീനയെക്കുറിച്ച്
എഴുതി. എന്തുകൊണ്ട് ഹിന്ദുമതത്തിലെ കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്തില്ല?
എന്നൊക്കെ. എന്നാല്‍ ഞാന്‍ ഹിന്ദുവോ, ക്രിസ്ത്യാനിയോ, മുസ്ലീമോ അല്ല. ഒരു
സാമൂഹികജീവിയാണ്. ഇന്നത്തെ സമൂഹം എല്ലാം മതപരമായാണ് ചിന്തിക്കുന്നത്.
നോവലിനെ വിലയിരുത്തിക്കൊണ്ട് നൂറിലധികം കത്തുകള്‍ എനിക്കു കിട്ടി. നല്ല
ശതമാനം കത്തുകളും എന്റെ കൈകാലുകള്‍ വെട്ടുമെന്ന് പറഞ്ഞ്
ഭീഷണിപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ അമേരിക്കയിലുള്ള സുഹൃത്തുക്കള്‍
നല്ല അഭിപ്രായമാണ് പറഞ്ഞത്. വിവാദങ്ങള്‍ ഞാന്‍ കാര്യമാക്കുന്നില്ല.
ഭാവിയില്‍ ഇതുപോലെ രാമായണത്തെക്കുറിച്ചും ഭാഗവതത്തെക്കുറിച്ചുമൊക്കെ
എഴുതിയെന്നും വരാം.