നടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി
പീഡിപ്പിച്ച കേസില്‍ നായകനടനായ ദിലീപ് അറസ്റ്റിലാകുമ്പോള്‍ അതു സമൂഹത്തിനു
നല്‍കുന്ന പാഠങ്ങള്‍ വളരെ നിര്‍ണായകമാണ്. സ്ത്രീപീഡനം ഒരു ക്രമിനല്‍
കുറ്റമാണെന്നും എത്ര വമ്പനായാലും നിയമത്തിനു മുന്നില്‍ രക്ഷയില്ലെന്നും
ശക്തമായ സന്ദേശം ഈ സംഭവം നല്‍കുന്നു. ആക്രമിക്കപ്പെടുന്നവള്‍ക്കല്ല,
അക്രമിക്കാണു യഥാര്‍ഥത്തില്‍ മാനഭംഗം സംഭവിക്കുന്നതെന്ന് ഇതു
തെളിയിക്കുന്നു. പേടിച്ചോടുന്നതിനു പകരം തിരിഞ്ഞു നില്‍ക്കുമ്പോള്‍,
അക്രമത്തെ അക്രമം എന്ന് ഉറക്കെ വിളിക്കുമ്പോള്‍, പരാതിപ്പെടുമ്പോള്‍,
ആക്രമിക്കപ്പെടുന്നവളുടെ മാനം വര്‍ധിക്കുകയാണ് എന്നു വ്യക്തമാകുന്നു.
ഈ അനുഭവങ്ങള്‍ കേരളത്തിനും മലയാളികള്‍ക്കും പുതിയതാണ്. നാം നമ്മുടെ
സമൂഹത്തെ ഇതുവരെ പരിശീലിപ്പിച്ചിരുന്ന കാഴ്ചപ്പാടുകള്‍ ഇതോടെ പാടേ
മാറുന്നു. കേരള പോലീസിന്റെ നിഷ്പക്ഷത തെളിയിക്കാനും അതുവഴി
സാധാരണക്കാര്‍ക്കു നിയമവ്യവസ്ഥയിലുള്ള വിശ്വാസം വീണ്ടെടുക്കാനും ഈ സംഭവം
കാരണമായി. കാല്‍നൂറ്റാണ്ടിനിടയില്‍ ഇവിടെ സംഭവിച്ച ക്രൂരമായ
സ്ത്രീപീഡനങ്ങളില്‍ ഈ വിധം ശക്തമായ നടപടികള്‍
സ്വീകരിക്കപ്പെട്ടിരുന്നെങ്കില്‍ വളരെ മുന്‍പു തന്നെ മാറ്റം
സാധ്യമാകുമായിരുന്നു. സൂര്യനെല്ലി, വിതുര, തോപ്പുംപടി, പന്തളം
സംഭവങ്ങളൊക്കെ നമുക്ക് ഒഴിവാക്കാമായിരുന്നു. ശാരിയും അനഘയും ഷൈനിയും പോലെ
അസംഖ്യം ഇരകളുടെ ആത്മഹത്യകള്‍ ഒഴിവാക്കാമായിരുന്നു. ഒരുപക്ഷേ, സൗമ്യയുടെയും
ജിഷയുടെയും, റിപ്പോര്‍ട്ട് ചെയ്യപ്പെട്ടും ചെയ്യപ്പെടാതെയും മണ്‍മറഞ്ഞ
എണ്ണമറ്റ മറ്റു സ്ത്രീകളുടെയും ദാരുണകൊലപാതകങ്ങളും ഒഴിവാക്കാമായിരുന്നു.
സ്ത്രീയുടെ തുല്യപൗരത്വം സംബന്ധിച്ച് ഇന്നും വിദ്യാസമ്പന്നര്‍ക്കുപോലും
ആശയക്കുഴപ്പമുണ്ട്. സ്ത്രീ പുരുഷനെ അനുസരിച്ചും അവനു കീഴ്‌പെട്ടും
ജീവിക്കേണ്ടവളാണെന്നും അവള്‍ ത്യാഗങ്ങളിലൂടെ കുടുംബത്തെ നിലനിര്‍ത്താന്‍
ബാധ്യതപ്പെട്ടവളാണെന്നുമുള്ള പാഠങ്ങള്‍ തിരുത്തിയെഴുതാന്‍ ഇക്കാലത്തും
നമ്മുടെ സമൂഹം സന്നദ്ധമല്ല. ഈ രാജ്യത്തെ നിയമവ്യവസ്ഥ അനുസരിച്ച് സ്ത്രീയും
പുരുഷനും ട്രാന്‍സ് ജെന്‍ഡറുകളും തുല്യരായ പൗരന്‍മാരാണ് എന്നു പറയുമ്പോഴും
അതു നാം ഉള്‍ക്കൊള്ളുകയോ, അതനുസരിച്ചു പ്രവര്‍ത്തിക്കുകയോ ചെയ്യുന്നില്ല.
ലോക ജനസംഖ്യയില്‍ പകുതിയോളം സ്ത്രീകളാണ്. ഈ ലോകത്തെ ഭൂമിയിലും വെള്ളത്തിലും
അധികാരത്തിലും പകുതി അവര്‍ക്ക് അവകാശപ്പെട്ടതാണ്. അവളുടെ ശാരീരികവും
മാനസികവുമായ അധ്വാനമാണ് ബാക്കി പകുതിയുടെ സുഖസൗകര്യങ്ങളുടെയും
അധികാരത്തിന്റെയും അടിത്തറ. അവള്‍ ഭക്ഷണം പാകം ചെയ്തില്ലെങ്കില്‍, അടിച്ചു
വാരിയില്ലെങ്കില്‍, വസ്ത്രങ്ങള്‍ അലക്കിയില്ലെങ്കില്‍, കുഞ്ഞുങ്ങളെയും
രോഗികളെയും പരിചരിച്ചില്ലെങ്കില്‍, വൈകാരിക പിന്തുണ നല്‍കിയില്ലെങ്കില്‍
ഇല്ലാതാകുന്നതാണു നാം തിമര്‍ക്കുന്ന ഈ ലോകത്തിന്റെ സര്‍വ അഹങ്കാരവും.
സിനിമയിലെ ഒരു നായകനടന്‍ ഇത്തരമൊരു ക്രൂര പീഡന കേസില്‍ ഗൂഢാലോചനയ്ക്ക്
അറസ്റ്റിലാകുമ്പോള്‍ ഒരു യുഗം അസ്തമിക്കുകയാണ്. ആ യുഗം
ആണ്‍മേല്‍ക്കോയ്മയുടേതാണ്. സിനിമയ്ക്കു പുറത്ത് ആ യുഗം കുറെക്കാലം
മുന്‍പുതന്നെ അസ്തമിച്ചു തുടങ്ങി. എന്നിട്ടും സിനിമാലോകത്ത് അതു നിലനിന്നു.
സിനിമയുടെ കഥയില്‍, അവതരണത്തില്‍, അഭിനേതാക്കളുടെ തിരഞ്ഞെടുപ്പില്‍,
ഡയലോഗുകളില്‍, പാട്ടുകളില്‍, വസ്ത്രാലങ്കാരങ്ങളില്‍ ഒക്കെ
ആണ്‍മേല്‍ക്കോയ്മയുടെയും സ്ത്രീവിരുദ്ധതയുടെയും ആ യുഗം നീട്ടിക്കൊണ്ടു
പോകാന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ നിഷ്‌കര്‍ഷിച്ചു. പ്രേക്ഷകര്‍ അതിനു
സര്‍വാത്മനാ സഹകരിച്ചു. സ്‌ക്രീനിലും പുറത്തും സ്വന്തം ഇഷ്ടാനിഷ്ടങ്ങളും
സ്ഥിരം സേവകവൃന്ദവും അന്തഃപുര നാരിമാരുമുള്ള പഴയ നാട്ടുരാജാക്കന്‍മാരായി
പുരുഷ താരങ്ങള്‍ വാണരുളി. അവരുടെ മേല്‍ക്കോയ്മ അംഗീകരിച്ചു തുല്യവേതനമോ
തുല്യപദവിയോ ഇല്ലാതെ രണ്ടാംകിടക്കാരായി തുടരാന്‍ നടിമാരും തയ്യാറായി.
പക്ഷേ, ആ കാലം മാറുകയാണ് എന്നതാണ് ഈ സംഭവത്തിന്റെ ശുഭോദര്‍ക്കമായ
പാര്‍ശ്വഫലം. ഇനി മലയാള സിനിമയില്‍ പഴയതുപോലെ സ്ത്രീവിരുദ്ധത കൊണ്ടാടാന്‍
സാധ്യമല്ല. സ്‌ക്രീനിലും ലൊക്കേഷനിലുമുള്ള സ്ത്രീവിരുദ്ധതയും വിവേചനവും
കൊടുംകുറ്റകൃത്യങ്ങളാണെന്നു തിരിച്ചറിയപ്പെടുന്നു. അതിനെതിരെ
പ്രതികരിക്കാന്‍ യുവാക്കളുടെ നിര മുന്നോട്ടു വരുന്നു. ചരിത്രത്തിലാദ്യമായി
മലയാളത്തില്‍ നടിമാര്‍ സംഘടിക്കുകയും സ്വന്തമായ ഒരു സംഘടന
രൂപവല്‍ക്കരിക്കുകയും ചെയ്യുന്നു. അവര്‍ക്കു സമൂഹം പിന്തുണ നല്‍കുന്നു.
സ്ത്രീ ഒരു ചരക്കോ അടിമയോ അല്ല എന്നും അവള്‍ക്കു തുല്യപദവിയും തുല്യ
അന്തസ്സും ഉറപ്പാക്കാതെ ആര്‍ക്കും നിലനില്‍പ്പില്ലെന്നുമുള്ള തിരിച്ചറിവു
സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിത്തുടങ്ങുന്നു.
ഈ കേസില്‍ നടന്റെ അറസ്റ്റ് നീതിയിലേക്കുള്ള ഒരു പടവു മാത്രമേ ആകുന്നുള്ളൂ.
ഇനി കേസ് കോടതിയിലെത്തും. അവിടെ നിയമവും നീതിയും തമ്മില്‍ ഏറ്റുമുട്ടും.
അതില്‍ ആരു ജയിക്കുമെന്നും ആരു തോല്‍ക്കുമെന്നും പ്രവചിക്കുക ഈ ഘട്ടത്തില്‍
സാധ്യമല്ല. പക്ഷേ, ഈ കേസിലെ ഏറ്റവും സന്തോഷകരമായ സംഗതി ആക്രമിക്കപ്പെട്ട
നടിക്ക് ഒരു പരിധിയോളം നീതി ലഭിച്ചുകഴിഞ്ഞു എന്നതാണ്. കാരണം
സ്ത്രീപീഡനക്കേസുകളിലെ നീതി കോടതിയില്‍നിന്നു കിട്ടുന്ന ജയമല്ല. മറിച്ച്,
അതു സമൂഹം നല്‍കുന്ന വൈകാരിക പിന്തുണയാണ്. ഓര്‍ക്കുക, കോടതിയില്‍നിന്നു
മാത്രമല്ല, ചുറ്റുപാടുകളില്‍നിന്നും നീതി ലഭിക്കാതെ പോയവരാണു നമ്മുടെ
നാട്ടില്‍ ഇന്നോളം ആക്രമിക്കപ്പെട്ട ബഹുഭൂരിപക്ഷം സ്ത്രീകളും.
ആക്രമിക്കപ്പെട്ട നടിയോടൊപ്പം അവരുടെ ജീവിതപങ്കാളിയും സുഹൃത്തുക്കളും
കുടുംബാംഗങ്ങളും സമൂഹവും ഉറച്ചു നില്‍ക്കുന്നു എന്നതാണ് അവര്‍ക്കു ലഭിച്ച
യഥാര്‍ഥ നീതി. പുതിയ കാലത്തിന്റെ കാലൊച്ച മുഴങ്ങിത്തുടങ്ങുന്നു,
മുറിഞ്ഞുകൊണ്ടാണെങ്കിലും
ശരിയാണ് ഡോ. ശശിക്ക് മീരക്ക് അവാർഡ് കിട്ടിയതിൽ കലശലായ അസൂയ ഉണ്ടെന്ന് ഇത് വായിക്കുമ്പോൾ ആർക്കും മനസിലാകും. പിന്നെ ഡോ ശശി കൃഷ്ണന്റെ രൂപം പ്രാപിച്ചു വന്നാലും എന്ന് ഒബ്സെർവർ പറഞ്ഞത് മനസിലായില്ല.
വൃന്ദാവനത്തിലെ ശ്രീഷ്ണൻ സ്ത്രീകളുടെ കളിത്തോഴനായിരുന്നു പക്ഷെ യാഥാർഥത്തിലുമുള്ള കൃഷ്‌ണ ലീല തുടങ്ങുമ്പോളാണ് വിവരം അറിയുക. അതുപോലെ ഡോ. ശശിയുടെ ഉള്ളിരിപ്പ് എന്താണെന്ന് മനസിലായല്ലോ? പിന്നെ സുധീർ ചേട്ടൻ ഒരു മുപ്പത്തി അഞ്ചു ശതമാനം പറഞ്ഞാൽ മതിയായിരുന്നു. ഭാഷ കൊള്ളാം പക്ഷെ ആശയത്തിനകത്ത് മുഴുവൻ കുശുമ്പും കുന്നായ്മയുമാണ്. കഷ്ടിച്ച് പാസ്സാകുനുള്ള മാർക്ക് കൊടുത്താൽ മതിയായിരുന്നു