ന്യൂഡല്‍ഹി: മലങ്കര സഭയ്ക്ക് കീഴിലുള്ള
പള്ളികള്‍ 1934ലെ ഭരണഘടന അനുസരിച്ച് ഭരിക്കണമെന്ന് സുപ്രീം കോടതിയുടെ
നിര്‍ണായക വിധി. യാക്കോബായ, ഓര്‍ത്തഡോക്‌സ് സഭാ തകര്‍ക്കത്തില്‍ നിര്‍ണായക
വിധിയാണ് സുപ്രീം കോടതി ഇന്ന് പുറപ്പെടുവിച്ചത്.
കോലഞ്ചേരി,വരിക്കോലി,മണ്ണത്തൂര്‍ പള്ളികളിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ്
വിധിയെങ്കിലും മലങ്കര സഭയ്ക്ക് കീഴിലെ എല്ലാ പള്ളികളിലും വിധി ബാധകമാണ്.
സഭയ്ക്ക് കീഴിലെ 100 ഓളം പള്ളികളില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
ഇരുസഭകള്‍ക്കും കീഴില്‍ 2000 പള്ളികളാണ് ഉള്ളത്. 1913ലെ ഉടമ്പടിയുടെ
അടിസ്ഥാനത്തില്‍ ഇടവകളില്‍ ഭരണം പാടില്ലെന്ന് സുപ്രീം കോടതി വിധിയില്‍
പ്രത്യേകം പറയുന്നു.
1934 ലെ ഭരണഘടന പ്രകാരം ഭരണം നടത്തണമെന്ന് 1995ല്‍ സുപ്രീം കോടതി
വിധിയുണ്ടായിരുന്നു. എന്നാല്‍ യാക്കോബായ സഭ ഈ വിധി അംഗീകരിക്കാതെ 1913ലെ
ഉടമ്പടി പ്രകാരം കോലഞ്ചേരി പള്ളിയില്‍ ഭരണം നടത്തി. ഇതിനെതിരെ
ഓര്‍ത്തഡോക്‌സ് സഭ സുപ്രീം കോടതിയെ സമീപിച്ചു. ഈ കേസിലാണ് സുപ്രീം കോടതി
നിര്‍ണായക വിധി പുറപ്പെടുവിച്ചത്. 1934ലെ ഭരണഘടയില്‍ മാറ്റം വരുത്താന്‍
സുപ്രീം കോടതി തയാറായില്ല. വിധി യാക്കോബായ സഭയ്ക്ക് തിരിച്ചടിയാണെന്നാണ്
വിലയിരുത്തല്‍.
സുപ്രീം കോടതി വിധിയോടെ ഒരോ പള്ളികളിലെയും തര്‍ക്കം പരിഹരിച്ച് പള്ളികള്‍ ഏകീകൃത ഭരണത്തിന്‍ കീഴില്‍ വരും. (Mathrubhumi)
ന്യൂഡല്‍ഹി: കോലഞ്ചേരി പള്ളി സംബന്ധിച്ച
കേസില്‍ യാക്കോബായ സഭയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. മലങ്കര
ഓര്‍ത്തഡോക്‌സ് സഭക്ക് കീഴിലെ മുഴുവന്‍ പള്ളികള്‍ക്കും 1934ലെ ഭരണഘടന
ബാധകമാണ് എന്ന് കോടതി വ്യക്തമാക്കി. 2002ല്‍ യാക്കോബായ വിഭാഗം രൂപീകരിച്ച
ഭരണഘടനക്ക് നിയമസാധുതയില്ലെന്നാണ് സുപ്രീം കോടതിയുടെ കണ്ടെത്തല്‍.
കോലഞ്ചേരി, കണ്യാറ്റ് നിരപ്പ്, വരിക്കോലി, മണ്ണത്തൂര്‍ തുടങ്ങിയ അഞ്ച്
പള്ളികളില്‍ തങ്ങള്‍ക്കും ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന്
ആവശ്യപ്പെട്ട് യാക്കോബായ സഭ സമര്‍പ്പിച്ച ഹരജിയാണ് സുപ്രീംകോടതി തള്ളിയത്.
1913ലെ ഉടമ്പടി അംഗീകരിക്കണമെന്ന യാക്കോബായ സഭയുടെ ആവശ്യം തള്ളിയ കോടതി
1995ലെ സുപ്രീം കോടതി വിധി മാത്രമേ നിലനില്‍ക്കൂവെന്നും വ്യക്തമാക്കി.
ആവശ്യമെങ്കില്‍ 1934ലെ സഭാ ഭരണഘടന ഭേദഗതി ചെയ്യാം. ഈ കേസ് ഫയല്‍ ചെയ്ത
സമയത്ത് സഭക്ക് കീഴിലുണ്ടായിരുന്ന 1064 പള്ളികള്‍ക്കും ഈ വിധി
ബാധകമായിരിക്കും. ഈ പള്ളികളുടെ നിയന്ത്രണം ഇനി മലങ്കര സഭയുടെ കീഴില്‍ വരും. (Madhyamam)