ആലുവ: നടിയെ ആക്രമിച്ച കേസില്‍ 13 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചോദ്യം ചെയ്യലിന് ശേഷം ദിലീപിനെയും സുഹൃത്ത് നാദിര്‍ഷായെയും വിട്ടയച്ചെങ്കിലും കൂടുതല്‍ വ്യക്തത കിട്ടിയിട്ടല്ലെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. അതിനാല്‍ ഇരുവരെയും വീണ്ടും ചോദ്യം ചെയ്യുമെന്ന് ആലുവ റൂറല്‍ എസ്.പി ഏ.വി ജോര്‍ജ് വെളിപ്പെടുത്തി. ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യലിന് വിധേയനാകാന്‍ എത്തുംമുമ്പ് ദിലീപ് പറഞ്ഞത്, താന്‍ മാധ്യമ വിചാരണയ്ക്ക് നിന്നുകൊടുക്കില്ലെന്നും താന്‍ കൊടുത്ത പരാതിയുമായി ബന്ധപ്പെട്ട് മൊഴികൊടുക്കാനാണ് പോകുന്നത് എന്നാണ്. കേവലം ഒരു പരാതിയില്‍ 13 മണിക്കൂര്‍ ചോദ്യം ചെയ്യപ്പെടുമെന്ന് ദിലീപ് വിചാരിച്ചില്ല. ദിലീപിനെയും മാനേജര്‍ അപ്പുണ്ണിയെയും നാദിര്‍ഷായെയും ചോദ്യം ചെയ്തത് നടിയെ പൂഡിപ്പിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ തന്നെയാണ്.
അതേസമയം കേസില്‍ ദിലീപിന് ക്ലീന്‍ ചിറ്റ് നല്‍കാനായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതുവരെ സമാഹരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്തത്. അന്വേഷണസംഘത്തിന് ലഭിച്ച ടെലിഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍, നടിയില്‍ നിന്നും പ്രതികളില്‍ നിന്നും ലഭിച്ച മൊഴി എന്നിവ അടിസ്ഥാനമാക്കി വെവ്വേറെ മുറികളിലായിരുന്നു ചോദ്യം ചെയ്യല്‍. ഓരോ സംഭവങ്ങളെ കുറിച്ചും തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു എ.ഡി.ജി.പി ബി സന്ധ്യയുടെ നേതൃത്വത്തില്‍ ചോദിച്ചറിഞ്ഞത്. ചോദ്യം ചെയ്യല്‍ പ്രക്രിയ മുഴുവനും വീഡിയോയില്‍ പകര്‍ത്തി. താരങ്ങളുടെ ചോദ്യം ചെയ്യലിന്റെ രേഖ പ്രത്യേകമായി എഴുതിതയ്യാറാക്കി അവരെ വായിച്ച് കേള്‍പ്പിച്ചു. കേസില്‍ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യലില്‍ നിന്ന് നിര്‍ണായകമായ ചില വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന.
നടിയെ ആക്രമിച്ചതില്‍ ദിലീപ് അടക്കമുള്ളവരുടെ പങ്ക് തള്ളിക്കളയാനാകില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിയത്. എ.ഡി.ജി.പി ബി. സന്ധ്യയെക്കൂടാതെ ആലുവ റൂറല്‍ എസ്.പി എ.വി. ജോര്‍ജ്, പെരുമ്പാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബൈജു പൗലോസ് എന്നിവരാണ് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കിയത്. ഇതോടൊപ്പം പള്‍സര്‍ സുനിയെ ചോദ്യം ചെയ്ത സംഘവും എത്തിയതോടെ സംശയങ്ങള്‍ പല രീതിയിലായി. ഇന്നലെ (ജൂണ്‍ 28) കേരളത്തിന്റെ കണ്ണുകള്‍ ആലുവ പോലീസ് ക്ലബിലായിരുന്നു. ഉച്ചയ്ക്ക 12.20ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി 1.30 വരെ നീണ്ടു. ഇത്രയും സമയം വാര്‍ത്താ മാധ്യമങ്ങള്‍ പോലീസ് ക്ലബിനു മുന്നിലും പൊതുജനം ടി.വിക്കു മുന്നിലുമായിരുന്നു. അനിശ്ചിതത്വത്തിന്റെയും അഭ്യൂഹങ്ങളുടെയും ദിവസമായിരുന്നു അത്.
എന്നാല്‍ തൃശ്ശൂരില്‍ നിന്നും എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദുരൂഹതകള്‍ ഇനിയും നീങ്ങിയിട്ടില്ല എന്നു തന്നെയാണ് ഈ ചോദ്യം ചെയ്യലില്‍ നിന്ന് മനസിലാക്കുന്നത്. ഏറ്റവും അധികം ആരോപണങ്ങള്‍ നേരിട്ട നടന്‍ ദിലീപ് അമിത പ്രതിരോധവുമായി രംഗത്ത് വന്നത് സംശയങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു. കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ ദിലീപ് നടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വന്‍ വിവാദത്തിനാണ് വഴിവെച്ചത്. നടിക്ക് പള്‍സര്‍ സുനിയുമായി ബന്ധമുണ്ടെന്ന തരത്തിലാണ് നടന്‍ സംസാരിച്ചത്. ദിലീപിനെതിരെ ആവശ്യമെങ്കില്‍ പരാതിപ്പെടുമെന്ന് നടി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ദിലീപിനെതിരെ ഡി.ജി.പിക്ക് പരാതി ലഭിച്ചത് ശ്രദ്ധേയമാണ്. നടിയെ അപമാനിക്കുന്ന തരത്തില്‍ ചാനല്‍ ചര്‍ച്ചയില്‍ പരാമര്‍ശം നടത്തിയതിന് പൊതു പ്രവര്‍ത്തകന്‍ പായ്ച്ചിറ നവാസാണ് ഡി.ജി.പിക്ക് പരാതി നല്‍കിയിരിക്കുന്നത്. ദിലീപ് ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്നും രണ്ട് വര്‍ഷം വരെ തടവും പിഴയും അല്ലെങ്കില്‍ ഇവ രണ്ടും ഒരുമിച്ച് ശിക്ഷയായി അനുഭവിക്കേണ്ട കുറ്റമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
''പെണ്‍കുട്ടി വെറും രണ്ടര മണിക്കൂറാണ് പീഡിപ്പിക്കപ്പെട്ടത്. അതിന്റെ പേരില്‍ ദിലീപ് കഴിഞ്ഞ നാലുമാസമായി പീഡിപ്പിക്കപ്പെടുകയാണ്, ദിലീപിനെന്താ മനുഷ്യാവകാശങ്ങളില്ലേ..?'' എന്ന് സിനിമാ നിര്‍മ്മാതാവ് സജി നന്ദ്യാട്ട് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതും വിവാദമായി. ''സുബോധമില്ലേ മിസ്റ്റര്‍ സജീ, നിങ്ങളിനിയും സംസാരിച്ചാല്‍ ഈ ചര്‍ച്ച അത്യന്തം അധമമാകും നമുക്ക് നിര്‍ത്താം...'' വാര്‍ത്താവതാരകന്‍ ക്ഷോഭിച്ചു. അമ്മയുടെ വിലക്കുള്ളതിനാല്‍ സിനിമാ താരങ്ങളാരും ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിക്കാന്‍ എത്തിയിരുന്നില്ല. ഫിലിം ചേംബറിന്റെ പ്രതിനിധിയായി എത്തിയ സജി നന്ദ്യാട്ടാണ് ചര്‍ച്ചയില്‍ ഉടനീളം ദിലീപിന് വേണ്ടി വാദിച്ചത്. ഈ പരാമര്‍ശത്തോടെ സജി ചാല്‍ വിട്ടു. അമ്മ പ്രസിഡന്റ് ഇന്നസെന്റും പുലിവാല് പിടിച്ചു. നടിയെ പരിഹസിക്കുന്ന തരത്തില്‍ ഇന്നസെന്റ് രംഗത്ത് വന്നത് വിവാദത്തിലായിരിക്കുകയാണ്. നടിയുടെ പേര് ഫേസ്ബുക്കില്‍ കുറിച്ച് അജു വര്‍ഗീസ് വിവാദത്തില്‍പ്പെട്ടിരുന്നു. ഇതേക്കുറിച്ച് ഇന്നസെന്റ് പറഞ്ഞത് നടിയെ പരിഹസിക്കുന്നതിന് തുല്യമാണെന്നാണ് അഭിപ്രായം ഉയരുന്നത്. ആ നടിയെ നമ്മള്‍ എല്ലാവര്‍ക്കും അറിയാം. ആരാണ് എന്താണ് എന്നെല്ലാം. ഇര എന്നേ ഇനി അവരെ വിളിക്കാന്‍ കഴിയുകയുള്ളൂ എന്നായിരുന്നു ഇന്നസെന്റിന്റെ കമന്റ്.
ഏതായാലും ഈ വിഷയത്തില്‍ സമഗ്രമായ തെളിവുകള്‍ പൊലീസിന്റെ കൈയിലുണ്ട്. അന്വേഷണത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വിശദീകരിച്ചിട്ടുണ്ട്. ദിലീപിന്റേയും നാദിര്‍ഷായുടേയും അപ്പുണ്ണിയുടേയും മൊഴികള്‍ പൊലീസ് വിശകലനം ചെയ്യുകയാണ്. ഇതിന് ശേഷമാകും അടുത്ത നടപടി. ഈ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യത്തിന്റെ സാധ്യത ദിലീപ് തേടുന്നത് എന്ന വിവരവും ലഭിക്കുന്നു. എന്നാല്‍ ജാമ്യാപേക്ഷയുമായി മുന്നോട്ട് പോയാല്‍ തിരിച്ചടിയാകുമെന്നാണ് ലഭിച്ച നിയമോപദേശം. ഇതിനെ പൊലീസ് എതിര്‍ക്കും. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയാല്‍ അറസ്റ്റ് ചെയ്യുകയും ചെയ്യും. അതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥരെ പ്രകോപിപ്പിക്കാതെ മുന്നോട്ട് പോകുന്നതാണ് നല്ലതെന്നാണ് അഭിഭാഷകര്‍ ദിലീപിനെ അറിയിക്കുന്നത്.
ഒന്നാം പ്രതി സുനില്‍ കുമാറില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അക്രമിക്കപ്പെട്ട നടിയുടെ കൂടുതല്‍ മൊഴിയെടുത്തപ്പോള്‍ നിലവില്‍ വന്ന ഐ.പി.സി 467, 469, 471 എന്നിവയ്‌ക്കൊപ്പം ഐ.പി.സി 506, 384 വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ചോദ്യം ചെയ്യല്‍. 467, 469, 471 വകുപ്പുകള്‍ വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന അടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളാണ്. 506, 384 എന്നിവ വധഭീഷണി, നഗ്നത ചിത്രീകരിച്ച് ബ്ലാക്ക്‌മെയിലിങ്, ഭീഷണിപ്പെടുത്തി എഴുതി വാങ്ങല്‍ അടക്കമുള്ള കുറ്റകൃത്യങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇതിനൊപ്പമാണ് സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ അന്വേഷണം തുടരുന്നത്. ഇത് കൂടിയായാല്‍ ബിനാമി ഭൂമി ഇടപാടുകളിലേക്ക് അന്വേഷണം എത്തും. ഇത് മലയാള സിനിമയിലെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തുമെന്നാണ് പറയപ്പെടുന്നത്.