ഞാനൊന്നു പറഞ്ഞാല്‍ അവള്‍ രണ്ടു പറയും.
എങ്കിലും,
രാവിലെത്തന്നെ ചത്തുമലച്ച രണ്ടയിലകള്‍ വാങ്ങി
അടുക്കളയിലെ ചട്ടിയില്‍ കൊണ്ടുവെച്ചു.
അവള്‍ രൂക്ഷമായൊന്നു നോക്കി.
ഒന്നു പറഞ്ഞാല്‍ അവള്‍ രണ്ടു പറയും, തീര്‍ച്ച.
മീന്‍ കഴുകിമുറിക്കുമ്പോള്‍ അവളെന്നെ നോക്കി പറഞ്ഞു,
"ഇതുപോലെ നിങ്ങളെ കഷണംകഷണമായി അറുക്കണം"
ഒന്നും പറയാതെതന്നെ അവള്‍ രണ്ടു പറഞ്ഞു.
കറിയ്ക്കരയ്ക്കുമ്പോള്‍,
"നിങ്ങളെ അമ്മിയില്‍വെച്ച് ഇതുപോലെ കുത്തിച്ചതയ്ക്കണം"
എന്നുതന്നെയാകും അവള്‍ പിറുപിറുത്തത്.
മീനില്‍ കുരുമുളകരച്ചുപുരട്ടുമ്പോള്‍
അവള്‍ പിന്നെയും പറഞ്ഞു,
"ഇതു നിങ്ങടെ രണ്ടുകണ്ണിലും തേയ്ക്കാ വേണ്ടത്"
ഇപ്പോഴെങ്ങാന്‍ ഞാനൊന്നു മിണ്ടിയാല്‍,
അവള്‍ രണ്ടല്ല സകലതും വിളിച്ചുപറയും.
ഉച്ചയൂണിന് പൊരിച്ചമീനും കറിയും വിളമ്പിത്തന്ന്,
അരികില്‍ ചേര്‍ന്നുനിന്ന്,
അവള്‍ ചെവിയില്‍ ചോദിച്ചു,
"മീന്‍കറി ഇഷ്ടായോ?"
"ഭേഷ്!"
ഇനി ഞാനൊന്നു പറഞ്ഞാല്‍
അവള്‍ക്കൊരായിരം പറയാനുണ്ടാകും.
എത്രകാലമായി അവളെന്നെ
അരിശംകൊണ്ടു വെട്ടിനുറുക്കി
രുചികരമായ മീന്‍കറി വെക്കുന്നു!
അടിമുടി പെരുക്കുന്നു ദേഹമാകെ
ചൊറിഞ്ഞങ്ങു കേറുന്നീക്കവിതകണ്ട്.
അല്ലല്ല ഇതോരു കവിതയല്ല
അളിഞ്ഞുപുളിഞ്ഞൊരു മീൻകറിയാ.
ഭാര്യയും ഭർത്താവും തമ്മിലുള്ള
നാറുന്ന മീൻ ബന്ധം എന്തിനാണ്
കവിതയിൽ കുത്തിചെലുത്തിടുന്നു?
അയലയും മത്തിയും ചീഞ്ഞഴിഞ്ഞാൽ
അയലത്തെ വീട്ടിലേക്കെറിഞ്ഞിടാതെ
അവനവൻ കറിവച്ചു കൂട്ടിടേണം
വെറുതെ വിട്ടീടു കാവ്യാംഗനയെ
നാറ്റല്ലേ ചാളകഴുകിയ വെള്ളംകൊണ്ട്!
ഇതുപോലെ കവിതയെന്നു ചൊല്ലി
പടക്കല്ലേ പ്രഫസറെ കപിത മേലിൽ
'ആശാനക്ഷരം ഒന്നു പിഴച്ചാൽ
അമ്പത്തൊന്നു പിഴക്കും ശിഷ്യന്'
(ഡോ.ശശിധരന്‍ )