Image

ദുരുപയോഗം ചെയ്യപ്പെടുന്ന 'ത്വലാഖ്' അഥവാ 'മുത്വലാഖ്' (ലേഖനം - ഭാഗം 3:മൊയ്തീന്‍ പുത്തന്‍‌ചിറ)

Published on 12 May, 2017
ദുരുപയോഗം ചെയ്യപ്പെടുന്ന 'ത്വലാഖ്' അഥവാ 'മുത്വലാഖ്' (ലേഖനം - ഭാഗം 3:മൊയ്തീന്‍ പുത്തന്‍‌ചിറ)

“സൗദിയാണ് ദേശം, ശരിഅത്താണ് നീതി” – കമലിന്റെ 'പെരുമഴക്കാലം' എന്ന സിനിമയില്‍ സലീം കുമാറില്‍ നിന്ന് കൂടെക്കൂടെ ഉയരുന്ന ഈ ഡയലോഗ് കാഴ്ച്ചക്കാരില്‍ മിക്കപ്പോഴും ഭീതി ഉണര്‍ത്താന്‍ ഉതകുന്നതായിരുന്നു. സൗദി അറേബ്യയെക്കുറിച്ചും അവിടത്തെ നിയമവ്യവസ്ഥയെക്കുറിച്ചും അറിയാത്തവര്‍ “ഇതെന്തു നീതി” എന്ന് ചോദിക്കാന്‍ അവസരം കൊടുത്ത സംഭാഷണം. എന്നാല്‍, സൗദിയെക്കുറിച്ചും അവിടത്തെ ശരിഅത്ത് നിയമത്തെക്കുറിച്ചും അറിവുള്ളവര്‍ക്ക് അതൊന്നും അത്ര വലിയ പ്രാധാന്യമുള്ള ഒന്നല്ല. ശരിഅത്ത് നിയമം കര്‍ശനമായി നടപ്പിലാക്കുന്ന ഏകരാജ്യം സൗദി അറേബ്യയാണെന്നതില്‍ തര്‍ക്കമില്ല. 'കട്ടവന്റെ കൈ വെട്ടുക, കൊന്നവന്റെ തല വെട്ടുക' എന്നതില്‍ കുറഞ്ഞ ശിക്ഷകള്‍ അവിടെയില്ല. ലോകത്തില്‍ ഇന്നു നിലനില്‍ക്കുന്നതില്‍ ഏറ്റവും കഠിനമായ നീതിയും, നീതിനിര്‍വ്വഹണവുമാണ് ശരിഅത്ത് എന്നതിന് തര്‍ക്കമില്ലതന്നെ. പക്ഷേ മറുപക്ഷം ചിന്തിച്ചാല്‍ അതിന്റെ കാടത്തം അംഗീകരിച്ചുകൊണ്ടു തന്നെ, കുറഞ്ഞ അളവില്‍ തെറ്റിദ്ധാരണകളാല്‍ ഈ നിയമം നിരപരാധികളില്‍ അതിന്റെ എല്ലാ തീവ്രതയിലും അടിച്ചേല്‍പ്പിക്കപ്പെടുന്നു.

സത്യത്തില്‍ ഇസ്ലാം മതത്തിലെ പുരുഷാധിപത്യത്തിന് വഴിയൊരുക്കിയത് മതമേലധ്യക്ഷന്മാരാണ്. എന്തുകൊണ്ടാണ് സുപ്രീം കോടതി പോലും മുസ്‌ലിം വ്യക്തി നിയമത്തില്‍ ഇടപെടാന്‍ മടിക്കുന്നത്? മുസ്‌ലിം വ്യക്തി നിയമത്തില്‍ നിയമമില്ല, വിവേചനം മാത്രമാണുള്ളത്. ശരിഅത്തിന്റെ പേരില്‍ ഇന്ത്യയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നത് മുസ്ലിം സ്തീകളാണ്. മൂന്ന് കാര്യങ്ങളാണ് ശരിഅത്ത് അഥവാ മുസ്ലിം വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരിഗണിക്കപ്പെടേണ്ടത്. ഒന്ന്, മുസ്ലിം സ്ത്രീയുടെ ജീവിത സാഹചര്യങ്ങളിലെ വൈവിധ്യങ്ങള്‍. രണ്ട്, ഇസ്ലാമിന്റെ പ്രത്യേകതകള്‍. മൂന്ന്, മുസ്ലിങ്ങള്‍ ജീവിക്കുന്ന ദേശ രാഷ്ട്രങ്ങളിലെ ഭരണഘടനയും നിയമങ്ങളും. ഈ മൂന്ന് കാര്യങ്ങളെയും സമന്വയിപ്പിച്ചുകൊണ്ടും പരിഗണിച്ചുകൊണ്ടും മുസ്ലിം സ്ത്രീക്കു നീതിയും അവസരസമത്വവും ലഭ്യമാകുന്ന രാഷ്ട്രീയ പരിപാടികളാണ് ആവിഷ്‌കരിക്കേണ്ടത്.

മുത്വലാഖ് മുസ്ലിം സ്ത്രീകളുടെ മൗലികാവകാശ ലംഘനമാണോയെന്ന വിഷയം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചില്‍ മെയ് 11-ന് വാദം കേട്ടു തുടങ്ങി. അതുകൊണ്ടുതന്നെ കേന്ദ്ര ഗവണ്മെന്റിന്റെ സത്യവാങ്മൂലം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. എന്നാല്‍, കേന്ദ്ര ഗവണ്മെന്റ് ആവശ്യപ്പെട്ട അഭിപ്രായങ്ങള്‍ പാടെ നിരാകരിച്ചുകൊണ്ടുള്ള പ്രസ്താവനകളാണ് മുസ്ലിം വ്യക്തി നിയമ ബോര്‍ഡും രാഷ്ട്രീയ നേതൃത്വവും കൈക്കൊണ്ടിരിക്കുന്നത്. മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് കേന്ദ്രത്തിനെ അറിയിച്ചിരിക്കുന്നത് ഇങ്ങനെയാണ് - “We are fully satisfied with the commands of Islamic laws, especially on Islamic orders related to nikah (marriage), talaq (divorce), fasakh (annulment) and virasat (inheritance). We are fully satisfied with and strongly deny the possibility of any type of change in them. The Constitution of India has provided complete freedom for followers of all faiths to practice their religion. We, therefore, do not accept uniform civil code in any form. We are with All India Muslim Personal Law Board to save and protect shariah laws.” മുത്വലാഖ് വിഷയം ഉയര്‍ത്തി മുസ്ലിം സ്ത്രീകളെ കൂടെ നിര്‍ത്താൻ നോക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അവരോട് സ്നേഹമുള്ളതുകൊണ്ടല്ലെന്നും ഇന്ത്യയെ വിഭജിച്ച് ഭരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നുമാണ് സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറയുന്നത്. ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. ശരിഅത്ത് നിയമം രാഷ്ട്രീയവത്ക്കരിച്ചിരിക്കുന്നു.

ഈ വിഷയത്തില്‍ വാദം കേട്ട ആദ്യ ദിവസം തന്നെ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍ പ്രതീക്ഷയ്ക്ക് വക നല്‍കുന്നുണ്ട്. "പാപമെന്നും അധാര്‍മികമെന്നും ദൈവം കല്‍പ്പിച്ച ഒന്നിന് നിയമസാധുത നല്‍കാന്‍ മനുഷ്യന് കഴിയുമോ" എന്നാണ് സുപ്രീം കോടതിയുടെ ആദ്യത്തെ ചോദ്യം. വധശിക്ഷ തെറ്റാണ്, അപരാധമാണ്. എന്നാല്‍, പല രാജ്യങ്ങളിലും അത് നിയമപരമാണെന്നും കോടതി പറഞ്ഞു. "മുത്വലാഖ് മൗലികാവകാശമല്ലെന്നു മാത്രമല്ല, ഇസ്ലാമിലെ എല്ലാറ്റിനെയും ലംഘിക്കുകയും ചെയ്യുന്നു. മുത്വലാഖ് അടിസ്ഥാനപരമായി സ്ത്രീകളോട് അനീതി കാട്ടുന്നു. ദൈവത്തിന് നിരക്കാത്ത നീതിയാണത്. പുരുഷന്‍ ഏതു വിധത്തില്‍ വാദിച്ചാലും അത് പരിഹരിച്ചെടുക്കാനാകില്ല. സ്ത്രീയാണ് എന്നതുകൊണ്ട് ഒരുവിധ വിവേചനവും സാധ്യമല്ല. സ്ത്രീയുടെ അവസ്ഥ മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് ഏതു നിയമവും. ഭരണഘടനയുടെ 13ാം അനുച്ഛേദത്തിനുകീഴില്‍ മുത്തലാഖ് കൊണ്ടുവരുന്നതില്‍നിന്ന് കോടതി ഒഴിഞ്ഞുമാറരുതെന്നാണ് മുതിര്‍ന്ന അഭിഭാഷകന്‍ രാം‌ ജേത്‌മലാനി കോടതിയില്‍ ബോധിപ്പിച്ചത്. 

ശരിഅത്തിലെ എല്ലാ വസ്തുതകളിലുമല്ല, മറിച്ച് നിയമവശങ്ങള്‍ മാത്രമാണ് നോക്കുന്നതെന്ന് സുപ്രിം കോടതി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ശരിഅത്തിന്റെ പേരില്‍ മുത്വലാഖിന് വിധേയരായ ഇരകളുടെ പ്രശ്‌നങ്ങളാണ് കോടതി പരിഗണിക്കുന്നത്. മുസ്ലിം സമുദായത്തിലെ പുരുഷന്മാര്‍ക്കും മറ്റു സമുദായങ്ങളിലെ വനിതകള്‍ക്കുമുള്ള തുല്യാവകാശം മുസ്ലിം വനിതകള്‍ക്ക് നിഷേധിക്കപ്പെടുകയാണ്, ഇതര രാജ്യങ്ങളിലെ മുസ്ലിം വനിതകള്‍ക്ക് ലഭിക്കുന്ന സാമൂഹിക പദവി ഇവിടെയില്ല, ഭരണഘടനയുടെ 21ാം ഖണ്ഡിക വനിതകള്‍ക്ക് ഉറപ്പു നല്‍കുന്ന അവകാശങ്ങളും മാന്യതയും പരമപ്രധാനമാണെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. മുസ്ലിം വ്യക്തിനിയമങ്ങളില്‍ കഴിഞ്ഞ അറുപത് വര്‍ഷത്തിലേറെയായി പരിഷ്കാരങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ജനസംഖ്യയില്‍ എട്ട് ശതമാനം വരുന്ന മുസ്ലിം വനിതകളുടെ പ്രശ്നമാണിതെന്നും, ഒറ്റയിരിപ്പിലുള്ള വിവാഹമോചനം എന്ന ഭീതി അവരെ അലട്ടുന്നുണ്ടെന്നും കേന്ദ്രം സുപ്രിം കോടതിയെ അറിയിച്ചിട്ടുണ്ട്.

ഒരു മതേതര ജനാധിപത്യക്രമത്തില്‍ ഒരു മതത്തിന് തുല്യവകാശവും അഭിമാനവും സാമൂഹിക പദവിയും നിഷേധിക്കാനാവുമോ എന്നതാണ് മൗലിക പ്രശ്നമെന്ന് കേന്ദ്രം പറയുന്നു. മുത്വലാഖ്, നിക്കാഹ് ഹലാല, ബഹുഭാര്യത്വം എന്നിവയെ എതിര്‍ത്ത് ലിംഗസമത്വം, മതേതരത്വം എന്നീ കാര്യങ്ങള്‍ മുന്‍നിര്‍ത്തി പുനഃപരിശോധന വേണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്.

ശരിഅത്തിന്റെ പേരില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ക്രൂരത മനുഷ്യത്വത്തെ മരവിപ്പിക്കുന്നതാണ്. യാതൊരു ദയയും സ്തീകളോട് കാണിക്കാത്ത, അധാര്‍മ്മിക പുരുഷ മേധാവിത്വം. ഇസ്ലാം മതത്തില്‍ സ്ത്രീകള്‍ക്കെതിരെ പ്രയോഗിക്കുന്ന മുത്വലാഖ് തുടരുകയാണെങ്കില്‍ ഹിന്ദുമതം സ്വീകരിക്കുമെന്ന് ശപഥം ചെയ്തിരിക്കുകയാണ് ഭര്‍തൃവീട്ടുകാരില്‍ നിന്ന് ക്രൂരമായ പീഡനത്തിനിരയായ രെഹന. 1999-ലാണ് രെഹ്‌ന വിവാഹിതയാകുന്നത്. ഭര്‍ത്താവിന് അമേരിക്കയില്‍ ജോലി. സന്തോഷകരമായ ജീവിതം. വിവാഹത്തിനുശേഷം അമേരിക്കയിലേക്ക് വന്നു. എന്നാല്‍, പീഡനം ആരംഭിക്കാന്‍ അധിക നാള്‍ വേണ്ടിവന്നില്ലെന്ന് രെഹ്‌ന പറയുന്നു. ഒരു ആണ്‍‌കുഞ്ഞ് ജനിച്ചതോടെ ഭര്‍ത്താവിന്റെ സ്വഭാവത്തിലും മാറ്റങ്ങള്‍ വന്നുതുടങ്ങിയതായി അവര്‍ പറയുന്നു. ഒടുവില്‍ 2011-ല്‍ രെഹ്‌നയേയും മകനേയും നാട്ടിലേക്ക് തിരിച്ചയച്ചു. മകനുമായി ഭര്‍തൃഗൃഹത്തിലായിരുന്നു താമസം. ഇതിനിടെ ഭര്‍ത്താവ് നാട്ടില്‍ എത്തിയെങ്കിലും രെഹ്‌നയെ അമേരിക്കയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചില്ല. അതിന്റെ കാരണം അയാള്‍ ന്യൂസിലാന്‍ഡിലേക്ക് പോകുകയാണെന്ന് പറഞ്ഞത്രെ. പക്ഷെ, ഭര്‍ത്താവ് തിരിച്ച് അമേരിക്കയിലെത്തി ടെലഫോണിലൂടെ മുത്വലാഖ് ചൊല്ലിയെന്നും ആ പേരില്‍ ഭര്‍തൃഗൃഹത്തില്‍ നിന്ന് അവരെ അടിച്ചിറക്കാന്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളും സഹോദരന്മാരും ശ്രമിച്ചെന്നും പറയുന്നു. എതിര്‍ത്തു നിന്ന അവരെ ശാരീരികമായി ഉപദ്രവിക്കുകയും ദിവസങ്ങളോളം പട്ടിണിക്കിടുകയും ചെയ്തു. ഒടുവില്‍ നിര്‍ബ്ബന്ധപൂര്‍‌വ്വം അവരെ ഇറക്കിവിട്ടുവെന്നു മാത്രമല്ല, ആസിഡ് നിറച്ച കുപ്പി എറിഞ്ഞ് ശരീരത്തിന് പൊള്ളലേല്പിക്കുകയും ചെയ്തു.

ഇതോടെ ഈ കാടന്‍ നിയമത്തിനെതിരെ പോരാടാന്‍ തന്നെ അവര്‍ തീരുമാനിച്ചിരിക്കുകയാണ്. അതല്ലെങ്കില്‍ തന്റെ മതവും വിശ്വാസവും വലിച്ചെറിയുമെന്നും അവര്‍ പറയുന്നു. രാജ്യത്ത് നിലവിലുള്ള നിയമം അനുസരിച്ച് വിവാഹബന്ധം വേര്‍പെടുത്തുന്നതിനും അതിനുശേഷം നഷ്ടപരിഹാരമുള്‍പ്പെടെ ലഭിക്കുന്നതിനും ഹിന്ദുമതത്തില്‍ സാമാന്യ നീതി നടപ്പാകുന്നുണ്ടെന്നാണ് രഹ്‌ന പറയുന്നത്. സമൂഹത്തില്‍ ഉയര്‍ന്ന തലത്തിലുള്ള കുടുംബമായിരുന്നിട്ടു കൂടി തനിക്ക് മുത്വലാഖിന്റെ നീതിനിഷേധം അനുഭവിക്കേണ്ടിവന്നതായി രഹന പറയുന്നു. എത്ര പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ മതമനുശാസിക്കുന്ന ഹീനമായ ത്വലാഖ് രീതികൊണ്ട് കഷ്ടപ്പെടുന്നതെന്നും രെഹന ചോദിക്കുന്നു. വിവാഹ ജീവിതത്തില്‍ സ്ത്രീക്ക് പുരുഷനെപ്പോലെ തുല്യനീതി നല്‍കുന്നതുകൊണ്ടാണ് ഹിന്ദുമതത്തിലേക്ക് മാറാന്‍ ഉദ്ദേശിക്കുന്നതെന്നും, ഇസ്ലാം മതത്തില്‍ സ്ത്രീയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ലെന്നും അവര്‍ പറയുന്നു.

ഉത്തര്‍‌പ്രദേശില്‍ നിന്നു തന്നെയുള്ള മറ്റൊരു യുവതി തന്റെ ഭര്‍ത്താവിന്റെ ക്രൂര പീഡനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പരാതി നല്‍കിയതും മുസ്ലിം വ്യക്തിനിയമ ബോര്‍ഡിനെ ചൊടിപ്പിച്ചിരിക്കുകയാണ്. അഞ്ചു വര്‍ഷം മുന്‍പ് വിവാഹിതയായ ഈ യുവതിക്ക് രണ്ടു പെണ്‍‌കുട്ടികളാണ് പിറന്നത്. അതോടെ ഭര്‍തൃവീട്ടുകാരുടെ പീഡനവും തുടങ്ങി. മൂന്നാം തവണയും ഗര്‍ഭം ധരിച്ചെങ്കിലും അതു പെണ്‍കുട്ടിയാകുമെന്ന ഭയത്താല്‍ ഭര്‍ത്താവും വീട്ടുകാരും ഗര്‍ഭച്ഛിദ്രത്തിനു നിര്‍ബന്ധിക്കുകയും സമ്മതിക്കാതെ വന്നപ്പോള്‍ അടിവയറ്റില്‍ തൊഴിച്ച് ഗര്‍ഭസ്ഥശിശുവിനെ കൊല്ലാന്‍ ശ്രമിച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. തന്റെ ഇംഗിതത്തിനു വഴങ്ങാതെ വന്നപ്പോള്‍ മുത്വലാഖ് ചൊല്ലി യുവതിയെ ഒഴിവാക്കിയെന്നും, ഇപ്പോള്‍ സ്വന്തം മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നതെന്നും, ഏതു നിമിഷവും തന്നെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൊല്ലാന്‍ സാധ്യതയുണ്ടെന്നും യുവതി പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നു. ഇക്കാര്യത്തില്‍ നീതി ലഭിക്കാന്‍ ഇടപെടണമെന്നും മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങളെ ഹനിക്കുന്ന ‘മുത്വലാഖ്’ സമ്പ്രദായം അവസാനിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എഴുതിയ കത്തുകളില്‍ ഇവരുടെ ആവശ്യം.

മുംബൈയില്‍ നിന്നുള്ള 18 കാരി അര്‍ഷിത ബഗ്‌വാനും പറയാനുള്ളത് തന്റെ ജീവിതം പിച്ചിച്ചീന്തിയ ശരിഅത്ത് നിയമത്തെക്കുറിച്ചു തന്നെയാണ്. മുസ്ലിം വനിതകളുടെ പരമ്പരകളെ തന്നെ നശിപ്പിക്കുന്ന മുത്വലാഖ് അവസാനിപ്പിക്കുന്നതിന് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്നാണ് ഈ പെണ്‍കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 16-ാം വയസിലാണ് അര്‍ഷിത പച്ചക്കറി വ്യാപാരിയായ കാസിമിനെ വിവാഹം കഴിക്കുന്നത്. രണ്ടു വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം പേപ്പറില്‍ 'ത്വലാഖ്' എന്ന് മൂന്നു തവണയെഴുതി ഇയാള്‍ ബന്ധം അവസാനിപ്പിച്ചു. എന്റെ ഹൃദയത്തില്‍ നിനക്ക് സ്ഥാനമില്ലെന്നു പറഞ്ഞ ഇയാള്‍ അര്‍ഷിതയെ ഉപേക്ഷിച്ചു. എട്ടുമാസം പ്രായമായ കുഞ്ഞുമായി വീടു വിട്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. വിവാഹം കഴിക്കുമ്പോള്‍ 11-ാം ക്ലാസിലായിരുന്നു അര്‍ഷിത പഠിച്ചിരുന്നതെന്നും, വിവാഹം കഴിഞ്ഞാലും തുടര്‍ന്നു പഠിപ്പിക്കാമെന്ന ഉറപ്പിലാണ് വിവാഹം നടത്തിയതെന്നും എന്നാല്‍, ഭര്‍തൃവീട്ടിലെത്തിയതിനു ശേഷമാണ് അവരുടെ തനിസ്വഭാവം കാണിച്ചതെന്നും അര്‍ഷിത പറയുന്നു. വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നു മാത്രമല്ല, പീഡനവും ആരംഭിച്ചു എന്നും പറയുന്നു. സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് അര്‍ഷിതയുടെ പിതാവ് നിസാര്‍ പറയുന്നത്. മകള്‍ അനുഭവിച്ചത്ര വേദന ആരും സഹിച്ചിട്ടുണ്ടാകില്ല. ഒരു പച്ചക്കറിക്കടക്കാരന് താന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ മകളെ വിവാഹം ചെയ്ത് കൊടുത്തത് വലിയ തെറ്റായിപ്പോയെന്നാണ് നിസാര്‍ പറയുന്നത്. എന്നെപ്പോലെയുള്ള നിരവധി സ്ത്രീകളുടെ ജീവിതം തകര്‍ക്കുന്ന മുത്വലാഖ് അവസാനിപ്പിക്കാന്‍ സഹായിക്കണമെന്നാണ് പ്രധാനമന്ത്രിയോട് അര്‍ഷിത ആവശ്യപ്പെടുന്നത്. ഏകീകൃത സിവില്‍ കോഡിനെതിരെ തെറ്റായ ആരോപണങ്ങളുന്നയിച്ചുകൊണ്ട് പ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്നും, ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിലൂടെ സര്‍ക്കാര്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കുകയാണെന്ന് മുസ്ലീം വിഭാഗം ഭയപ്പെടുന്നുവെന്നും നിസാര്‍ പറയുന്നു.

ശരിഅത്ത് എന്ന കാലഹരണപ്പെട്ട നിയമത്തേയും, മുത്വലാഖ് എന്ന പ്രാകൃത സമ്പ്രദായത്തെയും ഉന്മൂലനം ചെയ്ത് മുസ്ലിം വ്യക്തി നിയമ ക്രോഡീകരിക്കേണ്ട കാലം കഴിഞ്ഞെന്ന് കേരളത്തില്‍ ചങ്കൂറ്റത്തോടെ പറഞ്ഞ വ്യക്തിയാണ് ജസ്റ്റിസ് കമാല്‍ പാഷ. മറ്റു മതങ്ങളിലെ നന്മ സ്വാംശീകരിക്കുന്നതില്‍ എന്താണ് തെറ്റ് എന്നാണ് അദ്ദേഹം ചോദിക്കുന്നത്. യാഥാസ്ഥിക മുസ്‌ലിം പൗരോഹിത്യവും ഏകദേശം ചിന്താശേഷി പരിപൂര്‍ണ്ണമായും പണയം വെച്ച അവരുടെ ദാസന്മാരായ അണികളുമാണ് മുസ്ലിം സമുദായത്തെ പിന്നോട്ടടിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ഇസ്‌ലാമിലെ സ്ത്രീ അല്ലെങ്കില്‍ ഇസ്‌ലാം സ്ത്രീക്ക് നല്‍കുന്ന അവകാശങ്ങളും അധികാരങ്ങളും- തുടങ്ങിയ വിഷയങ്ങള്‍ കാലങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. സംവാദങ്ങള്‍ക്കൊടുവില്‍ ഉരുത്തിരിയുന്ന ആശയസമ്പന്നതകള്‍ എന്തൊക്കെയായാലും, മതപരവും സാമൂഹ്യപരവുമായ കാരണങ്ങള്‍ കൊണ്ട് മുസ്‌ലിം സ്ത്രീകള്‍ കേരളത്തിലെ മറ്റേതൊരു വിഭാഗം സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോഴും പിന്നാക്കാവസ്ഥയിലാണ് എന്നത് വസ്തുതയാണ്. ഗള്‍ഫ് പണത്തിന്റെ ‘ആഡംബരങ്ങള്‍’ ആസ്വദിക്കുമ്പോള്‍ പോലും ഒരു സ്വത്വമുള്ള മനുഷ്യന്‍ എന്ന നിലയില്‍ കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ ജീവിതാവസ്ഥകള്‍ പിന്നാക്കം തന്നെയെന്നത് ആരും സമ്മതിക്കും. അത് സാംസ്‌കാരികവും സാമൂഹികവും മതപരവും വ്യക്തിപരവുമായ കാരണങ്ങള്‍ ഉള്‍ച്ചേര്‍ന്ന ഒന്നാണ്. എന്തായാലും ഇസ്ലാമിക ശരിഅത്ത് നിയമങ്ങളില്‍ സ്ത്രീകളോട് വിവേചനമുണ്ട് എന്നത് വളരെ പ്രകടമാണ്. അത് വിവാഹ നിയമത്തിലും സ്വത്തവകാശ നിയമത്തിലും മാത്രമല്ല, അത്രമേല്‍ സങ്കീര്‍ണ്ണവും വ്യാപിച്ചു കിടക്കുന്നതുമായ ഒന്നാണത് എന്നത് വസ്തുതയാണ്.

'അളമുട്ടിയാല്‍ ചേരയും കടിക്കും' - ഭര്‍ത്താവിന്റെ ക്രൂര പീഡനം സഹിക്കാനാകാതെ ഉത്തര്‍പ്രദേശില്‍ ഭാര്യ ഭര്‍ത്താവിനെ മൊഴി ചൊല്ലി. മുത്വലാഖ് വിഷയത്തില്‍ തര്‍ക്കം തുടരുന്നതിനിടയിലാണ് വ്യത്യസ്ത സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ മീററ്റ് സ്വദേശിയായ അമ്‌റീന്‍ ബാനുവാണ് ഭര്‍ത്താവിനെ മൊഴി ചൊല്ലിയത്. ഇരുപത്തിനാലുകാരിയായ അമ്‌റിന്‍ ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. സമുദായംഗങ്ങളുടെ മുന്നില്‍ വെച്ച് ഭര്‍ത്താവിനെ മൊഴി ചൊല്ലി ബന്ധം വേര്‍പ്പെടത്താന്‍ അനുവദിക്കണമന്നും അമ്‌റീന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2012ലാണ് അമ്‌റീനും സഹോദരി ഫര്‍ഹീനും അയല്‍ ഗ്രാമത്തില്‍ നിന്നും സഹോദരന്മാരായ സബീര്‍, ഷക്കീര്‍ എന്നിവരെ വിവാഹം ചെയ്യുന്നത്. വിവാഹം കഴിഞ്ഞ അന്ന് മുതല്‍ ഇവര്‍ തങ്ങളെ പീഡിപ്പിക്കുകയാണെന്ന് അമ്‌റിന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ സെപ്തംബറില്‍ ഫര്‍ഹീനെ ഭര്‍ത്താവ് മൊഴി ചൊല്ലിയിരുന്നു. തുടര്‍ന്ന് ഇരുവരും സ്വന്തം വീട്ടിലേക്ക് മടങ്ങി. നിരന്തരമായ പീഡനം മൂലം തന്റെ ഗര്‍ഭം അലസിയിരുന്നതായും പരാതിയില്‍ ഉന്നയിക്കുന്നു. എനിക്കോ മക്കള്‍ക്കോ ജീവിക്കാനുള്ള ഒന്നും തന്നെ എന്റെ ഭര്‍ത്താവ് തന്നിരുന്നില്ല. അയാള്‍ ശിക്ഷിക്കപ്പെടണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മുസ്ലിം സ്ത്രീകള മൊഴി ചൊല്ലി ബന്ധം അവസാനിപ്പിക്കുന്ന പോലെ ഞാനും എന്റെ ഭര്‍ത്താവിനെ മൊഴി ചൊല്ലി ബന്ധം വേര്‍പ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് അമ്‌റീന്‍ ബാനു പറയുന്നു. 

ഇതിനിടെ മറ്റൊരു സംഭവമാണ് ഇപ്പോള്‍ ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. ഈ സംഭവവും ഉത്തര്‍‌പ്രദേശിലെ വാരാണാസിയിലാണ് നടന്നത്. മുത്വലാഖിനെതിരെ വിധിയുണ്ടാകാന്‍ ഒരു കൂട്ടം മുസ്ലിം സ്ത്രീകള്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ മന്തോച്ചാരണവുമായി ദര്‍ശനം നടത്തിയെന്നത് കൗതുകവും അതോടൊപ്പം മുസ്ലിം പുരുഷന്മാരുടെ കണ്ണു തുറപ്പിക്കുന്നതുമാണ്. സാധാരണ ഗതിയില്‍ തടസങ്ങള്‍ ഒഴിവാക്കിക്കിട്ടുന്നതിനാണു വിഘ്‌നേശ്വരനെ പൂജിക്കാനായി ആളുകള്‍ ഈ ക്ഷേത്രത്തിലെത്തുന്നത്. അതുകൊണ്ടുതന്നെ സദാസമയം മന്ത്രമുഖരിതമായ ഈ അന്തരീക്ഷത്തിലേക്കാണു ബുര്‍ഖ ധരിച്ചു മുസ്ലിം വനിതകള്‍ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലം കൂടിയാണിത്. മുസ്ലിം മഹിളാ ഫൗണ്ടേഷന്‍ പ്രവര്‍ത്തകരാണു പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കിയതെന്നു കേള്‍ക്കുമ്പോള്‍ ഈ ശരിഅത്തും മുത്വലാഖും വരുത്തി വെക്കുന്ന വിനകള്‍ എത്രയെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.

ക്ഷേത്രത്തിലെത്തിയ മുസ്ലിം സ്ത്രീകള്‍ ഹൈന്ദവ വിശ്വാസികളുടെ കൂടെ ഹനുമാന്‍ മന്ത്രം ഉരുവിട്ട് പ്രാര്‍ത്ഥനാനിരതരായത്രേ. തന്നെയുമല്ല ഹനുമാന്‍ മന്ത്രം ഉറുദുവില്‍ എഴുതിക്കൊണ്ടുവന്ന് ക്ഷേത്രാങ്കണത്തിലിരുന്ന് അതേറ്റു ചൊല്ലി. ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ എന്താണ് കാരണമെന്ന ചോദ്യത്തിന് ഈ ക്ഷേത്രം പ്രത്യേകത നിറഞ്ഞതാണെന്നു മനസിലാക്കിയതുകൊണ്ടാണ് ഇവിടെയെത്തിയതെന്നും, മുത്വലാഖിന്റെ പേരില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന പീഡനങ്ങള്‍ ഒഴിവാക്കാനാണ് ഇവിടെ എത്തിയതെന്നുമാണ് സംഘടനയുടെ ദേശീയ പ്രസിഡന്റ് നസ്‌നീന്‍ അന്‍സാരി പറഞ്ഞത്. മുത്വലാഖ്, നിക്കാഹ് ഹലാല, മുസ്ലിം സ്ത്രീകള്‍ക്കു നേരേ നടക്കുന്ന മറ്റ് അതിക്രമങ്ങള്‍ എന്നിവ ഇല്ലാതാകുമെന്നും, അതിന് ഹനുമാന്റെ അനുഗ്രഹമുണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും ഇവര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

മുത്വലാഖിനെതിരെ മുസ്ലിം സ്ത്രീകളും വിവിധ സംഘടനകളും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹരജികളില്‍ ഭൂരിഭാഗവും ക്രൂരപീഡനങ്ങള്‍ക്കിരയായവരാണ്. വിവരവും വിദ്യാഭ്യാസവുമില്ലാത്ത പുരുഷന്മാരെ ശരീഅത്തിന്റെ പേരില്‍ ഭയപ്പെടുത്തി അവരെ മന്ദബുദ്ധികളാക്കുന്ന മതമേലധ്യക്ഷന്മാരെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിശ്ചയദാര്‍ഢ്യമാണ് ഇപ്പോള്‍ മുസ്ലിം സ്ത്രീകള്‍ രംഗത്തുവരാനുള്ള മുഖ്യ കാരണം. അവര്‍ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതോടൊപ്പം, ശരിഅത്ത് നിയമത്തെ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷയും ലഭ്യമാക്കണം. 

(അവസാനിച്ചു)
ദുരുപയോഗം ചെയ്യപ്പെടുന്ന 'ത്വലാഖ്' അഥവാ 'മുത്വലാഖ്' (ലേഖനം - ഭാഗം 3:മൊയ്തീന്‍ പുത്തന്‍‌ചിറ)ദുരുപയോഗം ചെയ്യപ്പെടുന്ന 'ത്വലാഖ്' അഥവാ 'മുത്വലാഖ്' (ലേഖനം - ഭാഗം 3:മൊയ്തീന്‍ പുത്തന്‍‌ചിറ)ദുരുപയോഗം ചെയ്യപ്പെടുന്ന 'ത്വലാഖ്' അഥവാ 'മുത്വലാഖ്' (ലേഖനം - ഭാഗം 3:മൊയ്തീന്‍ പുത്തന്‍‌ചിറ)ദുരുപയോഗം ചെയ്യപ്പെടുന്ന 'ത്വലാഖ്' അഥവാ 'മുത്വലാഖ്' (ലേഖനം - ഭാഗം 3:മൊയ്തീന്‍ പുത്തന്‍‌ചിറ)ദുരുപയോഗം ചെയ്യപ്പെടുന്ന 'ത്വലാഖ്' അഥവാ 'മുത്വലാഖ്' (ലേഖനം - ഭാഗം 3:മൊയ്തീന്‍ പുത്തന്‍‌ചിറ)ദുരുപയോഗം ചെയ്യപ്പെടുന്ന 'ത്വലാഖ്' അഥവാ 'മുത്വലാഖ്' (ലേഖനം - ഭാഗം 3:മൊയ്തീന്‍ പുത്തന്‍‌ചിറ)ദുരുപയോഗം ചെയ്യപ്പെടുന്ന 'ത്വലാഖ്' അഥവാ 'മുത്വലാഖ്' (ലേഖനം - ഭാഗം 3:മൊയ്തീന്‍ പുത്തന്‍‌ചിറ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക