അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ
വരവോടെ ഭൂമിയുടെ ഭാവിയും അനിശ്ചിതത്വത്തിലായി എന്നു തരത്തില്‍ ആഗോള
തലത്തില്‍ പുതിയ വാര്‍ത്തകള്‍ പ്രചരിക്കുന്നു. ഇക്കാര്യം ന്യൂയോര്‍ക്ക്
ടൈംസാണ് പുറത്തു വിട്ടത്. ശരിയായിരിക്കാം. ഭൂമിയും ആഗോളതാപനവുമൊക്കയാണ്
പ്രശ്‌നങ്ങള്‍. ഇക്കാര്യത്തില്‍ അനുകൂല തീരുമാനമെടുക്കാതെ ട്രംപ് ലോകത്തെ
മുഴുവന്‍ മുള്‍ മുനയില്‍ നിര്‍ത്തുകയാണത്രേ. വാസ്തവത്തില്‍ അമേരിക്കയില്‍
ജീവിക്കുന്ന കോടിക്കണക്കിനാളുകള്‍ എന്നെ പോലെ തന്നെ ഇക്കാര്യം
അറിയുന്നില്ല. അമേരിക്കയ്ക്കു പുറത്താണ് അമേരിക്കന്‍ വിരുദ്ധ വാര്‍ത്തകള്‍
കെട്ടിച്ചമയ്ക്കുന്നതും അവ ഉല്‍ക്കയായി അമേരിക്കന്‍ അനുകൂല
പ്രദേശങ്ങളിലേക്ക് പെയ്തിറങ്ങുന്നതും.
ഇപ്പോഴുള്ള യുദ്ധ ഭീഷണി മൂലം ഭൂമിയുടെ നിലനില്‍പ്പിന് ദോഷമായി ബാധിക്കുന്ന
കാര്‍ബണ്‍ഡൈഓക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ് ഹരിതവാതകങ്ങളുടെ ബഹിര്‍ഗമന
നിരക്ക് ഇനിയും വര്‍ധിക്കാനാണ് സാധ്യത. ഇപ്പോള്‍ത്തന്നെ നിരവധി യുദ്ധ
പരീക്ഷണങ്ങളിലൂടെ ലോകത്തിനാകെ ഭീഷണിയായിരിക്കുകയാണ് അമേരിക്ക. 1860 മുതല്‍
2014 വരെയുള്ള കാലഘട്ടത്തില്‍ മൊത്തം കാര്‍ബണിന്റെ 28.8 ശതമാനം അമേരിക്ക
സംഭാവന ചെയ്തിട്ടുണ്ട്. പരിസ്ഥിതിയിലേക്ക് ഏറ്റവും കൂടുതല്‍ ഈ വിഷവാതകം
ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ വിസര്‍ജിക്കുകയും ഭൂമിയെ
അപകടപ്പെടുത്തുകയും ചെയ്ത ഒരേയൊരു രാജ്യമാണ് അമേരിക്ക. അതായത് ലോകത്തിലെ
ഇന്നത്തെ പാരിസ്ഥിതികദുരന്തത്തിനും ഭൗമതാപനത്തിനും പ്രധാന ഉത്തരവാദി
അമേരിക്കയാണെന്നു പറഞ്ഞാല്‍ അത് തെറ്റല്ലെന്നു സാരം. ഇവിടെ ട്രംപ് എങ്ങനെ
കുറ്റക്കാരനാവും? അതാണ് അന്വേഷിക്കേണ്ടത്.
ഉത്തര കൊറിയയുമായുള്ള യുദ്ധസന്നാഹം ശക്തിപ്പെടുത്തുന്നതിനു പുറമേ, ട്രംപ്
പരിസ്ഥിതിനയത്തിലാകെ മാറ്റംവരുത്തി വ്യവസായങ്ങള്‍ക്ക് ഇന്ധനങ്ങള്‍
ഉപയോഗിക്കാന്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കി. 2015-ല്‍ ലോകത്തിലെ ഏതാണ്ട്
190 രാഷ്ട്രങ്ങള്‍ ഒരുമിച്ചുചേര്‍ന്ന് ഉണ്ടാക്കിയ കാലാവസ്ഥ കരാറില്‍നിന്ന്
അമേരിക്ക പിന്‍വാങ്ങാന്‍ ഒരുങ്ങുകയാണ്. ഇതിന് ട്രംപ് പച്ചക്കൊടി
കാട്ടിക്കഴിഞ്ഞു. രാജ്യത്തിന് ആവശ്യമായ ജൈവ ഇന്ധനം ആര്‍ടിക്
പ്രദേശത്തുനിന്ന് ഖനനം ചെയ്യുന്നതിനുവേണ്ടി ട്രംപ് കരാറുണ്ടാക്കിക്കഴിഞ്ഞു.
ഇതാണ് ഭൗമോപരിതലത്തില്‍ ഏറ്റവും വലിയ ദോഷമായി ഭവിക്കാന്‍ പോകുന്നത്.
വാര്‍ത്തകള്‍ ശരിയാണെങ്കില്‍ 2100-ല്‍ സംഭവിക്കേണ്ടുന്ന നാലു ഡിഗ്രി
ആഗോളതാപനം എന്നത് 2040-50 കാലഘട്ടമാകുമ്പോഴേക്കും ലോകത്തില്‍ വരുമെന്നു
ശാസ്ത്രലോകം മുന്നറിയിപ്പു നല്‍കുന്നു. ഇക്കാര്യം നാഷണല്‍ ജ്യോഗ്രാഫിക്ക്
സൊസൈറ്റിയും ശരി വയ്ക്കുന്നു. ആഗോളതാപനം വര്‍ദ്ധിക്കുന്നുവെന്നത്
മനുഷ്യന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യും. എസി മുറികളില്‍,
തണുപ്പുവര്‍ദ്ധിക്കുമ്പോള്‍ ഓട്ടോമാറ്റിക്ക് ഹീറ്ററുകള്‍ ഘടിപ്പിച്ച
മുറികളില്‍ താമസിക്കുന്നവര്‍ക്ക് നിരത്തുകളില്‍ അന്തിയുറങ്ങുന്നവരെയും
പട്ടിണി പാവങ്ങളുടെയും ദുരിതങ്ങള്‍ കണ്ടില്ലെന്നു നടിക്കാം.
ആഗോളതാപനം ഈ നിലയില്‍ വര്‍ദ്ധിക്കുന്നതിനു പുറമേ, കൂടുതല്‍ വര്‍ദ്ധിക്കാന്‍
ഇടയായാല്‍, അതായത് ഊഷ്മാവ് 60 മുതല്‍ 70 വരെ ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്ന്
മനുഷ്യനോ മറ്റു ജീവജാലങ്ങള്‍ക്കോ ഭൂമിയില്‍ ജീവിക്കാന്‍ പറ്റാത്ത
സാഹചര്യമുണ്ടാകും. അമിത കാര്‍ബണ്‍ കാരണം 1900 ത്തിനുശേഷം 477 വിവിധതരം
ജീവികള്‍ അപ്രത്യക്ഷമാവുകയും അമ്പതോളം ജീവിവര്‍ഗം ഭൂമിയില്‍നിന്ന്
തിരസ്കരിക്കപ്പെട്ടുപോയിട്ടുമുണ്ടെന്നു ശാസ്ത്ര ലോകം കണ്ടെത്തി കഴിഞ്ഞു.
അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഇന്നത്തെ നില തുടരുകയാണെങ്കില്‍ 2100
ആകുമ്പോഴേക്കും മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ 50 ശതമാനവും
ഭൂമിയില്‍നിന്ന് അപ്രത്യക്ഷമാകും.
കഴിഞ്ഞ നവംബര്‍ ആറിന് മൊറോക്കോയില്‍ നടന്ന യുഎന്‍ കാലാവസ്ഥ ഉച്ചകോടിയില്‍
അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ പിന്തുടരേണ്ട ഊര്‍ജനയത്തെ വ്യക്തമായി
പ്രതിപാദിച്ചു. പുതിയ ലോകത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പിന്
സജ്ജമായിരിക്കാന്‍ രാഷ്ട്രങ്ങളോട് ഉച്ചകോടി ആവശ്യപ്പെട്ടത് കേട്ടില്ലെന്നു
നടിക്കുകയാണ് ട്രംപ്. അതിനു പുറമേ ഉത്തര കൊറിയയുമായുള്ള യുദ്ധം ഉണ്ടായാല്‍ ഈ
സാഹചര്യം ഇരട്ടിയോളം വര്‍ദ്ധിക്കുകയും ചെയ്യും. ഈയവസരത്തിലാണ് ലോകത്തിലെ
ഏറ്റവും ഹരിതവാതക വിസര്‍ജനം ചെയ്യുന്ന അമേരിക്കയുടെ തലവനായ ഒരു
പരിസ്ഥിതിവിരുദ്ധന്‍, ട്രംപ് കൂടുതല്‍ പരിസ്ഥിതി പ്രത്യാഘാത
വിഷയങ്ങളിലേക്ക് ഇടപെടുന്നത്. ലോകനേതാക്കള്‍തന്നെ ഡോണള്‍ഡ് ട്രംപിന്റെ
ശാസ്ത്രത്തെപ്പറ്റിയുള്ള അജ്ഞതയെ വിമര്‍ശിച്ചു. ഇന്നത്തെ നിലയില്‍
കാര്‍ബണ്‍ വിസര്‍ജനം നടത്തിയാല്‍ ശരാശരി ഒരുവര്‍ഷം രണ്ടുമുതല്‍ മൂന്നുവരെ
ശതമാനം കാര്‍ബണ്‍ വിസര്‍ജനമെന്നത് ആറുമുതല്‍ എട്ടുവരെ ശതമാനമാവുകയും 2018
ആകുമ്പോഴേക്കും 1000 ജിഗാവാട്ട് എന്ന അപൂര്‍വമായ സ്ഥിതിവിശേഷത്തില്‍
എത്തിച്ചേരുകയും ചെയ്യും. ലോക കാര്‍ബണ്‍ വിസര്‍ജനത്തിന് കൂടുതല്‍
ഇടവരുത്തുന്ന കീ സ്‌റ്റോണ്‍ എക്‌സെല്‍ ഓയില്‍ പൈപ്പുലൈന്‍ കരാറില്‍
അമേരിക്ക ഒപ്പിട്ടുകഴിഞ്ഞതാണ് ശ്രദ്ധേയം. എന്നാല്‍ ഇത്തരമൊരു നീക്കം യുഎസ്
നടത്തുന്നതായി അമേരിക്കയിലുള്ളവര്‍ അറിഞ്ഞിട്ടില്ലെന്നതാണ് വലിയൊരു
അത്ഭുതം.
ഇതനുസരിച്ച് 110 മില്യണ്‍ ടണ്‍ ഓരോ 50 വര്‍ഷത്തിലും കാര്‍ബണ്‍ നമ്മുടെ
അന്തരീക്ഷത്തില്‍ അധികമായി എത്തുമെന്ന് കഴിഞ്ഞദിവസം ജേര്‍ണല്‍ ഓഫ്
നാച്ചുറല്‍ ക്‌ളൈമേറ്റ് ചെയ്ഞ്ച് എന്ന പ്രസിദ്ധീകരണത്തില്‍ പറഞ്ഞിട്ടുണ്ട്.
ലോകത്തെ ഏറ്റവും കൂടുതല്‍ ഹരിതവാതകം വിസര്‍ജിക്കുന്ന (24 ശതമാനം)
അമേരിക്കയുടെ പ്രവര്‍ത്തനത്തിന്റെ ഫലമായി അതിന്റെ ദൂഷ്യമനുഭവിക്കുന്നത്
ഇന്ത്യ, പാകിസ്ഥാന്‍, ബംഗഌദേശ് തുടങ്ങിയ വികസ്വരരാജ്യങ്ങളാണ്. ഈ
രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളും പാരിസ്ഥിതികപ്രശ്‌നങ്ങളും
ഉണ്ടാകുമ്പോള്‍ അതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഏത് ഗവണ്‍മെന്റ്
അമേരിക്കയില്‍ അധികാരത്തില്‍ വന്നാലും ഒഴിഞ്ഞുമാറാന്‍ പറ്റില്ല.
അമേരിക്കന്‍ വായുമലിനീകരണത്തിന്റെ അഥവാ ഹരിതവാതക വിസര്‍ജനത്തിന്റെ ദൂഷ്യഫലം
ആ രാജ്യംതന്നെയാണ് അനുഭവിക്കുന്നതെങ്കില്‍ അവര്‍ക്ക് ഇഷ്ടാനുസരണം കരാറില്‍
അംഗമാവുകയോ പിന്‍വാങ്ങുകയോ ചെയ്യാം. എന്നാല്‍, സ്ഥിതി അതല്ല. ലോകത്തിലെ
എല്ലാ വികസ്വരരാജ്യങ്ങളും അനുഭവിച്ചുവരുന്ന കാലാവസ്ഥ പരിസ്ഥിതി
ദുരന്തത്തിന്റെ 24 ശതമാനവും അമേരിക്കയുടെ വിഷവാതക വിസര്‍ജനത്തിന്റെ
ഫലമായാണെന്ന സത്യം ട്രംപിനെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം
ആരെടുക്കുമെന്നതാണ് പ്രശ്‌നം. പൂച്ചയ്ക്ക് ആര് മണി കെട്ടും?