അബൂദബി: ഇന്ത്യയിലെ 2ജി ലൈസന്‍സുകള്‍ സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന്
സ്വാന്‍ ടെലികോമിനെതിരെ ഇത്തിസാലാത്ത് നിയമ നടപടി തുടങ്ങി. തെറ്റിദ്ധരിപ്പിച്ച്
നിക്ഷേപം സ്വീകരിച്ചെന്നും വഞ്ചന നടത്തിയെന്നും ആരോപിച്ചാണ് സ്വാന്‍ ടെലികോം
പ്രമോട്ടര്‍മാരായ ബല്‍വ, ഗോയെങ്ക എന്നിവര്‍ക്കും മജെസ്റ്റിക് ഇന്‍ഫ്രാകോണ്‍
െ്രെപവറ്റ് ലിമിറ്റഡിനുമെതിരെ ഇന്ത്യയില്‍ നിയമ നടപടി തുടങ്ങിയത്. എന്നാല്‍, ഏത്
കോടതി മുഖേനയാണെന്ന് വ്യക്തമായില്ല.
വന്‍ വിവാദമായി മാറിയ 2ജി ലൈസന്‍സ്
പ്രക്രിയയില്‍ ഇത്തിസാലാത്തിന് പങ്കില്ലെന്ന് വ്യക്തമാക്കിയാണ് സ്വാന്‍
ടെലികോമിനെതിരെ നിയമ നടപടിയിലേക്ക് നീങ്ങിയത്. 2008 ഡിസംബറിലാണ് ഇത്തിസാലാത്ത്
സ്വാന്‍ ടെലികോമില്‍ നിക്ഷേപം നടത്തിയതെന്നും 2008 ജനുവരിയിലുണ്ടായ സംഭവങ്ങളാണ്
സുപ്രീം കോടതി വിധിക്ക് കാരണമായതെന്നും ഇത്തിസാലാത്ത് ഗ്രൂപ് മീഡിയ റിലേഷന്‍സ്
സീനിയര്‍ മാനേജര്‍ നാഹിദ് മുദസ്സിര്‍ ഹസന്‍ ആവര്‍ത്തിച്ച് പറഞ്ഞു.
നിക്ഷേപം
നടത്തുന്നതിന് മുമ്പ് 2ജി ലൈസന്‍സ് നേടാന്‍ സ്വാന്‍ പ്രമോട്ടര്‍മാര്‍ നടത്തിയ
ശ്രമങ്ങളുമായി ഇത്തിസാലാത്തിന് ബന്ധമില്ല. മാത്രമല്ല, ഈ പ്രശ്‌നങ്ങളൊന്നും
അറിയിക്കാതെയാണ് നിക്ഷേപം നടത്താന്‍ ഇത്തിസാലാത്തിനെ പ്രേരിപ്പിച്ചത്.
അന്തര്‍ദേശീയ തലത്തിലെ ഒരു പ്രമുഖ നിക്ഷേപക ബാങ്ക് മുഖേന നിക്ഷേപം നടത്തുകയും
ചെയ്‌തു.
എന്നാല്‍, സുപ്രീം കോടതി ലൈസന്‍സ് റദ്ദാക്കിയതിലൂടെ
ഇത്തിസാലാത്തിന് വന്‍ സാമ്പത്തിക നഷ്ടം സംഭവിച്ചു. അന്തര്‍ദേശീയ തലത്തില്‍
പ്രശസ്‌തമായ കമ്പനിയുടെ സല്‍പേരിനെ ബാധിക്കുന്ന വിഷയമാണിത്. ഈ സാഹചര്യത്തിലാണ്
നിയമ നടപടി സ്വീകരിക്കുന്നത്‌അവര്‍ വിശദീകരിച്ചു.
ബല്‍വ, ഗോയെങ്ക എന്നിവരും
മജെസ്റ്റിക് ഇന്‍ഫ്രാകോണ്‍ െ്രെപവറ്റ് ലിമിറ്റഡുമാണ് സ്വാന്‍ ടെലികോമിന് വേണ്ടി
നിക്ഷേപം തേടി രംഗത്തുണ്ടായിരുന്നത്. ഇത്തിസാലാത്തിന്റെ സല്‍പേരും കമ്പനിയിലെ ഓഹരി
ഉടമകളുടെ താല്‍പര്യങ്ങളും സംരക്ഷിക്കാനാണ് ഈ നടപടിയെന്നും നാഹിദ് മുദസ്സിര്‍
ഹസന്‍ വ്യക്തമാക്കി.
അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ടെലികോം
കമ്പനിയായ ഇത്തിസാലാത്ത് ഏതാണ്ട് 900 ദശലക്ഷം ഡോളറിനാണ് സ്വാന്‍ ടെലികോമില്‍
44.7 ശതമാനം ഓഹരി വാങ്ങിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വാന്‍ ടെലികോമിനെ
'ഇ.ഡി.ബി' എന്ന് പുനര്‍നാമകരണം ചെയ്‌തു.
2009 രണ്ടാം പാദത്തില്‍ ഇന്ത്യയില്‍
പ്രവര്‍ത്തനം തുടങ്ങാന്‍ ലക്ഷ്യമിട്ടാണ് മുന്നോട്ടു നീങ്ങിയത്. എന്നാല്‍, 122
സ്‌പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കിയതോടെ ഇത് തടസ്സപ്പെട്ടിരിക്കുകയാണ്.