അസ്തമനത്തിന്റെ ചുവപ്പ് ഇലകളുടെ പച്ചപ്പില്‍ പടരുകയാണ്. പുല്ലുമൂടിയ
ഇടവഴികളില്‍ പകല്‍ മറന്നുവച്ച സ്വപ്നത്തെപ്പോലെ പോക്കുവെയില്‍ വീണുകിടന്നു.
ജീവിതത്തിന് എത്ര നിറങ്ങളാണ്! സന്ധ്യയുടെ ചുവപ്പ്, രാത്രിയുടെ കറുപ്പ്, പകലിന്റെ വെളുപ്പ്.
ആശുപത്രിക്കിടക്കയുടെ ചുളിവുകള്‍ക്ക് പച്ചനിറമായിരുന്നു. ആ കിടക്കവിരിയില്‍
പാതിയടഞ്ഞ കണ്ണുകളോടെ, ചിതറിയ നരച്ച മുടിയിറകളോടെ അവള്‍ മലര്‍ന്നുകിടന്നത്
അയാള്‍ ഓര്‍ത്തു. അവളുടെ വിളറിയ കൈകള്‍ ഒരു പക്ഷിക്കുഞ്ഞിന്റെ
ചിറകുകളെപ്പോലെ, തന്റെ തണുത്തുവിറങ്ങലിച്ച കൈപ്പത്തികളില്‍ ഒതുക്കിക്കൊണ്ട്
അവള്‍ പറഞ്ഞു:
"നമുക്ക് പോവണം. എന്നിട്ട് ഒരിക്കല്‍കൂടി പഴയതുപോലെ മണ്ണപ്പം ചുടണം. കൊത്താങ്കല്ലു കളിക്കണം. ഊഞ്ഞാലാടണം."
അവളുടെ ശബ്ദം ഇടറിയിരുന്നു. ചിതലുതിന്ന കഴുക്കോലില്‍ വിരല്‍ തട്ടിയുണ്ടാകുന്ന ശബ്ദത്തെപ്പോലെ.
“പോകാം…ആദ്യം ഈ അസുഖമൊന്നു മാറട്ടെ.”
അവളെ ആശ്വസിപ്പിക്കാനായി മാത്രം അയാള്‍ അന്നു പറഞ്ഞിരുന്ന നിര്‍ദ്ദോഷമായ നുണകള്‍.
ഇനിയൊരിക്കലും അവള്‍ ആ കിടക്ക വിട്ട് എഴുന്നേല്‍ക്കുകയോ പണ്ടത്തേതുപോലെ,
വായിക്കാനായി താന്‍ പുസ്തകം നിവര്‍ത്തുമ്പോള്‍ പിറകിലൂടെ വന്ന്
ചെവികള്‍ക്കിടയില്‍ കണ്ണട തിരുകിക്കൊടുക്കുകയോ കീറിയ ലുങ്കി
തുന്നിക്കൊടുക്കുകയോ വിറയ്ക്കുന്ന കൈകകള്‍കൊണ്ട് ചായ തിളപ്പിക്കുകയോ
ചെയ്യില്ലെന്ന് പൂര്‍ണ്ണബോദ്ധ്യമുണ്ടായിരുന്നിട്ടും അയാള്‍ പറഞ്ഞു:
“നമുക്ക് പോകാം.”
ചാരുകസേരയിലിരുന്ന് ഓരോന്ന് ഓര്‍ക്കുമ്പോഴാണ് ജനാലയിലൂടെ വെളിയിലേക്ക്
നോക്കിയത്. അകലെ തെങ്ങിന്‍തോപ്പുകള്‍ക്കുമപ്പുറം നീലാകാശാത്തിന്റെ
നുറുങ്ങുകള്‍ കാണാം.
മഴനൂലുകള്‍കൊണ്ട് വെയിലിന്റെ ചുമരില്‍ വരഞ്ഞുവച്ച
മഴവില്‍ ചിത്രങ്ങള്‍ കാണാം. കനത്ത നിഴലുകള്‍ വീണുകിടന്ന, തൊടിയുടെ നനഞ്ഞ
മണ്ണില്‍ വീണു പഴുത്തു ചീഞ്ഞ ചക്കകള്‍ കാണാം. അണ്ണാനും കിളികളും
ഉറുമ്പുകളും കൂടി അവ പകുത്തെടുക്കുന്നു. പിന്നെയും അവശേഷിക്കുന്നവ,
മണ്ണില്‍ അഴുകിപ്പോകുന്നു.
അവള്‍ ഉണ്ടായിരുന്നുവെങ്കില്‍ പഴുത്ത ചക്കകള്‍ ഒരിക്കലും പാഴായിപ്പോകില്ലായിരുന്നു. അയാള്‍ ഓര്‍ത്തു.
പത്തായപ്പുരയിലെ തുരുമ്പെടുത്ത സൈക്കിളിന്റെ പിറകില്‍ കയറുകൊണ്ട് അരിഞ്ഞുവീഴ്ത്തിയ ചക്കകള്‍ വരിഞ്ഞുകെട്ടിവയ്ക്കും.
എന്നിട്ട് അവ അടുക്കളമുറ്റത്തേക്ക് കൊണ്ടു വരും. പിന്നെ
തയ്യാറെടുപ്പുകളാണ്. മുളഞ്ഞുചുറ്റാന്‍ മെലിഞ്ഞ ഒരു കമ്പ്. ഇരിക്കാന്‍
മരപ്പലക. കുരു എടുത്തുവയ്ക്കാന്‍ കഴുകി വൃത്തിയാക്കിയ പാളക്കഷ്ണം.
സ്വര്‍ണ്ണനിറമുള്ള ചുളകള്‍ നിറയ്ക്കാന്‍ അലൂമിനിയം ചെമ്പ്.
കറുത്ത, വീതി കുറഞ്ഞ കരയുള്ള വേഷ്ടിത്തുമ്പ് അരയില്‍ തിരുകി, മൂക്കിലെ
കട്ടിക്കണ്ണട അമര്‍ത്തി വച്ച് ചുവന്ന മണ്ണിലിരുന്ന് അവള്‍ ചുള
പറിക്കുമായിരുന്നു. ചക്ക കൊണ്ടുണ്ടാക്കുന്ന പലഹാരങ്ങളും ചേന വേവിച്ച്
കുത്തിയുടച്ചതുമെല്ലാം കഴിച്ച് വിശപ്പു മാറ്റിയിരുന്ന ഒരു കാലവും
ഉണ്ടായിരുന്നു. അയാള്‍ ഓര്‍ത്തു. പുറമേ പ്രതിഷേധത്തിന്റെ മുള്ളുകളുള്ള അകം
മിനുത്ത ചക്കകള്‍ !
അവളെപ്പോലെ ജീവിതത്തിന്റെ മാധുര്യം മുഴുവനും മറ്റു
ജീവിതങ്ങള്‍ക്ക് പകര്‍ന്നുകൊടുത്ത്, ഒടുവില്‍ അവഗണിക്കപ്പെടുന്ന,
പരിഹസിക്കപ്പെടുന്ന വെറും 'ചക്കകള്‍'!
ആരോ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടാണ് ഓര്‍മ്മകളെ തനിച്ചാക്കി
പൂമുഖത്തേക്കു ചെന്നത്. പക്ഷേ, ആരെയും കാണുകയുണ്ടാകില്ല. കാറ്റായിരിക്കണം.
മുറ്റത്ത് വിരിച്ചിരുന്ന പുല്‍പ്പായയില്‍ പയറു കൊണ്ടാട്ടം
ഉണക്കാനിട്ടിട്ടുണ്ട്. ഇപ്പോള്‍ അവളുടെ ജോലികള്‍ ഏറ്റെടുത്തിരിക്കുന്നത്
അയല്‍വീട്ടിലെ അല്പം പ്രായം കുറഞ്ഞ ഒരു സ്ത്രീയാണ്. അവര്‍ കൊണ്ടാട്ടം
ഉണക്കാനിടും, മുണ്ട് അലക്കിക്കൊടുക്കും, വെള്ളം തിളപ്പിച്ചുതരും. കഞ്ഞി
വാര്‍ത്തുവയ്ക്കും. പക്ഷേ, ചക്ക മുറിക്കില്ല.
മുറ്റത്തേക്ക് ഇറങ്ങിച്ചെന്ന് ഒരു കൊണ്ടാട്ടം കൈയില്‍
എടുത്തുപിടിച്ചുവെങ്കിലും കഴിക്കാന്‍ തോന്നിയില്ല. ആരോ വിലക്കുന്നതുപോലെ
മനസ്സ് നികത്തപ്പെടാത്ത നഷ്ടങ്ങളെയോര്‍ത്ത് അസ്വസ്ഥമാകുന്നു.
പണ്ടായിരുന്നുവെങ്കില്‍ എത്ര ഒളിച്ചുകഴിക്കാന്‍ ശ്രമിച്ചാലും
എവിടെനിന്നെങ്കിലും അവള്‍ വിളിച്ചുചോദിക്കും. കഴിഞ്ഞ തവണ ബി.പി. ചെക്കപ്പ്
നടത്തിയപ്പോള്‍ ഡോക്ടര്‍ എന്തു പറഞ്ഞുവെന്നും മറ്റും മറ്റും. ഇപ്പോള്‍
സ്വാതന്ത്ര്യമുണ്ട്. പക്ഷേ, രുചിയില്ല, വിശപ്പില്ല.
ഒടുവില്‍ ഒരു പരാജിതനെപ്പോലെ ഇടനാഴിയുടെ ഇരുട്ടിലേക്ക് സ്വയം ആഴ്ന്നിറങ്ങി
ഇടനാഴിയുടെ ചുമരിനോടു ചേര്‍ത്തിട്ടിരുന്ന അലമാരയ്ക്കു മുകളില്‍ തലമുടി
പിന്നിയിട്ട പാവ അയാളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. അവളുണ്ടാക്കിയതാണ്
ചിരിക്കുന്ന ആ പാവയെ. കോസറി വിരിക്കുള്ളില്‍ പഞ്ഞി നിറച്ച് നീലസാരികൊണ്ട്
പാവാട ഞൊറിഞ്ഞ്, കണ്ണെഴുതിച്ച്, മുടി ഇറുക്കി പിന്നിയിട്ട്.
കുട്ടികള്‍ ഉണ്ടാവാതിരുന്നത് നന്നായെന്ന് അവള്‍ പലപ്പോഴും പറയുമായിരുന്നു.
പിന്നീട് അയാളും അതുതന്നെ വിശ്വസിച്ചു. എങ്കിലും അയാളില്ലെന്നു കരുതി നനഞ്ഞ
കണ്ണുകളോടെ ആ പാവയെ മാറോടടുപ്പിക്കുന്നത് അയാള്‍ എത്രയോ കണ്ടിട്ടുള്ളതാണ്.
അവളില്ലാത്ത നേരങ്ങളില്‍ താന്‍ ആ പാവയുടെ നെറ്റിയില്‍ തലോടാറുള്ളത് അവള്‍
കണ്ടിരുന്നുവോ എന്ന് സംശയിച്ചുകൊണ്ട് അയാള്‍ ചാരുകസേരയിലേക്ക്
ചാഞ്ഞിരുന്നു. നനഞ്ഞ കണ്ണടകള്‍ ഊരിയെടുത്തു.
പഴുത്ത ചക്ക മുറിക്കുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. മുറി നിറയെ പഴുത്ത
ചക്കയുടെ സുഗന്ധം! നനയുന്ന കണ്ണുകളോടെ അയാള്‍ ജനാലയ്ക്കു പുറത്തേക്ക്
നോക്കി. തൊടിയിലെ പ്‌ളാവില്‍ കാലം തെറ്റി കായ്ച്ച ചക്കകള്‍ അപ്പോഴും
മണ്ണിന്റെ നനവിലേക്ക് അടര്‍ന്നുവീണുകൊണ്ടിരുന്നു.