റോം: പാപത്താല്‍ ബന്ധിതനായ മനുഷ്യനെയും അവന്‍റെ ലോകത്തെയും
സ്വതന്ത്രമാക്കാന്‍ തപസ്സനുഷ്ഠാനം ആവശ്യമാണെന്ന് ബന്ഡിക്ട് 16-ാമന്‍
മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. ഫെബ്രുവരി 22-ാം തിയതി, വിഭൂതി തിരുനാള്‍
ദിനത്തില്‍ റോമിലെ വിശുദ്ധ സെബീനായുടെ ബസിലിക്കയില്‍ അര്‍പ്പിച്ച
ദിവ്യബലിമദ്ധ്യേയുള്ള വചനപ്രഘോഷണത്തിലാണ് പാപ്പ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.
സ്രഷ്ടാവായ ദൈവത്തിങ്കലേയ്ക്ക് മനുഷ്യന്‍ പിന്‍തിരിയുവാനുള്ള ക്ഷണമാണ്,
തപസ്സാചരണത്തിനു തുടക്കം കുറിച്ചുകൊണ്ട് ശിരസ്സില്‍ പൂശുന്ന ഭസ്മം
സൂചിപ്പിക്കുന്നതെന്ന് മാര്‍പാപ്പ വിശദീകരിച്ചു. മനുഷ്യ ജീവിതത്തില്‍
ഭൗമികമായതൊക്കെയും മരണത്തോടെ മണ്ണിലേയ്ക്കു മടങ്ങുമെന്നും, ആത്മാവിന്‍റെ
യോഗ്യതകളാല്‍ നേടുന്നവ മാത്രമായിരിക്കും, മര്‍ത്യതയില്‍നിന്നും
അമര്‍ത്യതയിലേയ്ക്ക് മനുഷ്യനെ ഉയര്‍ത്തുവാന്‍ പോരുന്ന പാപ്പാ
ഉദ്ബോധിപ്പിച്ചു. സൃഷ്ടിയുടെ ആരംഭത്തില്‍ ഭൂമുഖത്ത് ആവസിച്ച ദൈവാരൂപി, മണ്ണില്‍നിന്ന് മനുഷ്യനെ മെനഞ്ഞെടുത്ത് അവനില്‍ ജീവന്‍ നിശ്വസിച്ച ദൈവാരൂപി, ക്രിസ്തുവിനെ
മരിച്ചവരില്‍നിന്നും ഉയര്‍പ്പിച്ചതുമായ അതേ അരൂപിതന്നെയാണ്, ഈ ഭൂമിയുടെ
മര്‍ത്യതയില്‍നിന്നും മനുഷ്യനെ ദൈവിക ജീവന്‍റെ അമര്‍ത്യതയിലേയ്ക്ക്
ഉയര്‍ത്തുന്നതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
ആദിയിലുള്ള സൃഷ്ടിയുടെ
ചരിത്രവും, മനുഷ്യനു ദൈവം പകര്‍ന്നുതന്ന ജീവനും ആയുസ്സും, ദൈവിക
ജീവനിലുള്ള അവന്‍റെ പങ്കാളിത്തവുമാണ് വിഭൂതിയുടെ ചാരം പൂശല്‍ കൊണ്ട്
അനുസ്മരിപ്പിക്കുന്നെന്ന് റോമിലെ വിശുദ്ധ സബീനായുടെ ബസിലിക്കയിലെത്തിയ
ആയിരക്കണക്കിന് വിശ്വാസികളെയും തീര്‍ത്ഥാടകരെയും പാപ്പാ ഉദ്ബോധിപ്പിച്ചു.