Image

കൂടംകുളം പ്രക്ഷോഭത്തിന് പിന്നില്‍ അമേരിക്ക: പ്രധാനമന്ത്രി

Published on 24 February, 2012
കൂടംകുളം പ്രക്ഷോഭത്തിന് പിന്നില്‍ അമേരിക്ക: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കൂടംകുളം ആണവ നിലയത്തിനെതിരായ പ്രക്ഷോഭത്തിന് പിന്നില്‍ അമേരിക്കയിലെയും സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെയും എന്‍.ജി.ഒകളാണെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ് ആരോപിച്ചു. ജനിതകമാറ്റം വരുത്തിയ വിളകള്‍ക്കെതിരായ എതിര്‍പ്പിനു പിന്നിലും ഈ സംഘടനകളാണെന്നും അമേരിക്കന്‍ മാസികയായ സയന്‍സിന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി ആരോപിച്ചു.

ഈ എന്‍.ജി.ഒകളുടെ എതിര്‍പ്പ് കാരണം കൂടംകുളത്തെ ആണവനിലയത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയാണ്. ആയിരം മെഗാവാട്ട് വൈദ്യുതിയുടെ ഉത്പാദനമാണ് ഇത്മൂലം തടസ്സപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ ഊര്‍ജപ്രശ്‌നം പരിഹരിക്കരുതെന്ന് നിര്‍ബന്ധമുള്ള ശക്തികളാണ് ഇതിന്റെ പിന്നില്‍. ഇവയില്‍ ഏറെയും അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നവയുമാണ്. അതുപോലെതന്നെ രാജ്യത്തെ ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ജനിതകമാറ്റം വരുത്തിയ വിളകള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചു തുടങ്ങിയത്. ഇതിനെതിരെയും ഈ സംഘടനകള്‍ രംഗത്തുവന്നിരിക്കുകയാണ്. വികസനരംഗത്ത് ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍-മന്‍മോഹന്‍സിങ് അഭിമുഖത്തില്‍ ആരോപിച്ചു.


ചൈന ഒരു നല്ല അയല്‍രാജ്യമാണെന്നും പരസ്പരം സഹകരിച്ചും മത്സരിച്ചും മുന്നേറുക എന്നതാണ് ഇരുരാജ്യങ്ങളുടെയും നിലപാടെന്നും മന്‍മോഹസിങ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക