Image

പ്രേമ സുദിനങ്ങള്‍ - ജോസ് ചെരിപുറം

ജോസ് ചെരിപുറം, ന്യൂയോര്‍ക്ക് Published on 18 February, 2012
പ്രേമ സുദിനങ്ങള്‍ - ജോസ് ചെരിപുറം
(വാലന്റയിന്‍ ഒരു ദിവസം കൊണ്ട് തീരുന്നില്ല, പ്രത്യേകിച്ച് കവി ഹൃദയമുള്ളവര്‍ക്ക്, പ്രേമിച്ച് കൊണ്ടിരിക്കുന്നവര്‍ക്കൊക്കെ ഈ കവിത സമര്‍പ്പിക്കുന്നു)


പ്രേമസുദിനങ്ങള്‍ ഉദിച്ചിരുന്നു - പണ്ടും
പ്രതിദിനം അവയില്‍ ഞാന്‍ ഉണര്‍ന്നിരുന്നു
പൂക്കള്‍ വിടര്‍ന്നിരുന്നു
പൂമണം പൊഴിച്ചിരുന്നു
സ്ത്രീകള്‍ ചിരിച്ചിരുന്നു
ചുറ്റും നിരന്നിരുന്നു
ജോസിനു യൗവ്വനമായിരുന്നു- അന്ന്
മനസ്സൊരു മാന്ത്രികനായിരുന്നു

മായമാനസ വീണയിലനുദിനം
പുതുരാഗങ്ങള്‍ ഉണര്‍ന്നിരുന്നു
ആപാദചൂഡം കോള്‍മയിര്‍ കൊണ്ട് ഞാന്‍
അനുഭൂതികളില്‍ ലയിച്ചിരുന്നു
സൗന്ദര്യധാമങ്ങള്‍ മാസ്മരഭാവങ്ങള്‍
കാട്ടിയെന്‍ മനസ്സിനെ വലച്ചിരുന്നു
ജോസിനു യൗവ്വനമായിരുന്നു - അന്ന്
മനസ്സൊരു മാന്ത്രികനായിരുന്നു.

കാലം മനസ്സില്‍ ചുളികുത്ത് വീഴ്ത്തി
മോഹങ്ങള്‍ നരച്ച് പോയ്, നടന്നു പോയി
എന്റെ യൗവ്വനം കഴിഞ്ഞ് പോയി
മനസ്സിലെ മാന്ത്രികന്‍
വൃദ്ധനായി

പെയ്‌തൊഴിഞ്ഞ് കഴിഞ്ഞൊരു മഴയുടെ
തുള്ളികള്‍ തുള്ളിയിടുമ്പോലെ
വാലന്റയിന്‍ വാരി പുണരുന്നെന്നെ -
എന്നിലെ ജോസിനെ ഉണര്‍ത്തുന്നു

ഈ ദിനമൊരു മ്രുത സജ്ഞീവനി, വീണ്ടും
യൗവ്വനം പുഷ്പ്പിക്കും വസന്ത കാലം
പ്രേമം തിരുമധുരം, നിര്‍മ്മല
മുന്തിരി നീരിന്‍ പാനീയം
നിത്യകാമുകനാക്കുന്നു - അല്‍പ്പം
ജ്വരവും കവിതയും നല്‍കുന്നു.

വലന്റയിന്‍ വന്നണയുന്നു
ജോസിനു യൗവ്വനം പകരുന്നു.
പ്രേമസുദിനങ്ങള്‍ ഉദിച്ചിരുന്നു - പണ്ടും
പ്രതിദിനം അവയില്‍ ഞാന്‍ ഉണര്‍ന്നിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക