തിരുവനന്തപുരം: ടൈറ്റാനിയം മാലിന്യ നിര്‍മാര്‍ജന പദ്ധതി സംസ്ഥാന ഖജനാവിന്
200 കോടിയുടെ നഷ്ടം വരുത്തിയെന്ന ആരോപണത്തില്‍ നടക്കുന്ന അന്വേഷണം
പൂര്‍ത്തിയാക്കാന്‍ ആറു മാസംവേണമെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ്
കോടതിയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതുവരെയുളള
അന്വേഷണത്തില്‍ ഇരുപത്തിനാലു പേരെ ചോദ്യം ചെയ്തു. 99 ഫയലുകള്‍ സര്‍ക്കാര്‍,
ടൈറ്റാനിയം, മലീനികരണ നിയന്ത്രണ ബോര്‍ഡ് എന്നിവിടങ്ങളില്‍ നിന്ന്
പിടിച്ചെടുത്തു.
ഈ ഫയലുകള്‍ വിവിധ മേഖലയിലെ വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കുന്നതിനാണ്
വിജിലന്‍സ് സമയം ആവശ്യപ്പെട്ടത്. ഫയലുകള്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരെ
ഇനിയും കണ്ടെത്താനുണ്ടെന്നും ഇവരില്‍ പലരും വിരമിച്ചത് കൂടുതല്‍
കാലതാമസമുണ്ടാക്കുന്നുവെന്നും വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍
ആര്‍.എസ്.ജ്യോതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണത്തിന്റെ
ഭാഗമായി കെ.എ.റൗഫിന്റെ മൊഴിയെടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും
കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
കോടതിയില്‍ പരാതി സമര്‍പ്പിച്ച ജയന്റെ മൊഴി ഈ മാസം 21-ന് എടുക്കുന്നതിന്
നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
റിപ്പോര്‍ട്ടിന്‍ മേലുളള വിശദമായ വാദം ഫിബ്രവരി 23-ന് വിജിലന്‍സ് പ്രത്യേക
കോടതി ജഡ്ജി പി.കെ.ഹനീഫ പരിഗണിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,
കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല, ടൈറ്റാനിയം എം.ഡി
ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരെ ടൈറ്റാനിയം മുന്‍ ജീവനക്കാരനായ ജയന്‍, അഡ്വ.
ചന്ദ്രശേഖരന്‍ മുഖേന കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് അന്വേഷണ പുരോഗതി
റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.