Image

കാറിലെത്തിയ സംഘം ഒരു കോടിയുടെ സ്വര്‍ണം കവര്‍ന്നു

Published on 15 February, 2012
കാറിലെത്തിയ സംഘം ഒരു കോടിയുടെ സ്വര്‍ണം കവര്‍ന്നു
തൃശൂര്‍ ‍: ജ്വല്ലറികളിലേക്ക് കൊണ്ടുപോകുന്നതിനായി റെയില്‍വേ സ്‌റ്റേഷനിലേക്ക് കാറില്‍ കൊണ്ടുപോയ ഒരു കോടിയോളം രൂപ വിലവരുന്ന സ്വര്‍ണം കവര്‍ന്നു. 3.8 കിലോയോളം തൂക്കം വരുന്ന സ്വര്‍ണമാണ് മുഖംമൂടി സംഘം തട്ടിയെടുത്തത്. ഇന്നു പുലര്‍ച്ചെ മിഷന്‍ ക്വാര്‍ട്ടേഴ്‌സ് ഫാത്തിമനഗറില്‍ വച്ചായിരുന്നു സംഭവം.

മറ്റൊരു കാറില്‍ പിന്തുടര്‍ന്നെത്തിയ മുഖംമൂടി സംഘം കാര്‍ തടഞ്ഞ് ചില്ലുകള്‍ അടിച്ചുതകര്‍ത്ത് ഉള്ളില്‍ ബാഗില്‍ വച്ചിരുന്ന സ്വര്‍ണം കവരുകയായിരുന്നു. സ്വര്‍ണവുമായി പോകുകയായിരുന്ന കാറിന്റെ ഡ്രൈവര്‍ മുരളിക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഇയാള്‍ക്ക് ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. മിഷന്‍ ക്വാര്‍ട്ടേഴ്‌സിലെ എസ്‌ജെ ഗോള്‍ഡില്‍ നിന്നും പണികഴിച്ച സ്വര്‍ണാഭരണങ്ങളുമായി വെള്ള ഫോര്‍ഡ് ഫിഗോ കാറിലാണ് ജീവനക്കാര്‍ പുറപ്പെട്ടത്. കൊല്ലം, തിരുവനന്തപുരം ഭാഗങ്ങളിലെ ജ്വല്ലറികളില്‍ നല്‍കുന്നതിനായിരുന്നു സ്വര്‍ണം. അക്രമി സംഘം ഇന്‍ഡിഗോ കാറിലാണ് എത്തിയത്. സ്വര്‍ണവുമായി പോയ കാര്‍ നേരത്തേ തന്നെ അക്രമിസംഘം നിരീക്ഷിച്ചിരുന്നതായി പോലീസ് സംശയിക്കുന്നു.

സ്വര്‍ണം കൊണ്ടുപോയ കാറിന് അള്ളുവച്ചെങ്കിലും ടയര്‍ പഞ്ചറാകാതിരുന്നതിനെ തുടര്‍ന്ന് അക്രമിസംഘം പിന്തുടരുകയായിരുന്നുവെന്ന് കരുതുന്നു. അഞ്ചോളം പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്ന് സ്വര്‍ണം കൊണ്ടുപോയിരുന്ന കാറിലുണ്ടായിരുന്നവര്‍ പോലീസിനോട് പറഞ്ഞു. കാറില്‍ സ്വര്‍ണം കൊണ്ടുപോകുന്ന വിവരം അറിയാവുന്നവരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ടി.കെ.തോമസ്, സിഐ ടി.ആര്‍.സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക