ശരീരത്തിനു രക്തക്കുഴലുകല്‍ പോലെ
ആത്മാവിന് ഏതു വാഹിനിയാണുള്ളതെന്ന്
നീ
പിന്നെയും പിന്നെയും
ചോദിക്കുന്നു; അതു തന്നെ ചോദിക്കുന്നു.
ഉത്തരം
പറഞ്ഞു പറഞ്ഞ്
ഞാന്‍ നിന്നാത്മാവിന്‍ സിരാപടലമായി.
ശരീരത്തിനു
ചോരപോലെ
ആത്മാവിന് എന്തു ലായനിയാണുള്ളതെന്നായി
അടുത്ത ചോദ്യം.
സ്വപ്നങ്ങളാണ് ആത്മാവിന്റെ ചോര
എന്നു തന്നെ ഞാനും.
ആത്മാവിന്റെ
സ്വപ്നച്ചോരയിലെ
പ്രാണവായൂ ഏതെന്നായി പിന്നെത്തെ ചോദ്യം.
എനിയ്ക്കു
നിന്നെയാണ് വേണ്ടത്
എന്ന ചിന്ത തന്നെയാണ്
ആ പ്രാണ വായൂ എന്നല്ലാതെ
മറ്റെന്തു പറയാന്‍?
ഞാനും നീയും മാത്രമായാല്‍
ആത്മദാഹം തീരുമോ
എന്നായി തുടര്‍ന്നുള്ള ചോദ്യം.
തീരുമെന്ന് അതുകേട്ടു വഴിയേ
വന്ന
കാമക്രോധമദലോഭചാരികള്‍.
ഏറെ അനുഭവിച്ചു പഠിച്ച
നമ്മുടെ അന്തക്കരണം
ശരിതേടി തേങ്ങി :
ഞാനും നീയും മാത്രമായാല്‍
ആത്മദാഹം
തീരില്ലെന്നന്തക്കരണം ചിറകടിച്ചു.
യഥാര്‍ത്ഥ്യങ്ങളുടെ ജനനവും വളര്‍ച്ചയും
ജീര്‍ണ്ണതയും
ആവര്‍ത്തിതമാക്കുന്ന
സംസാര മായാവിലാസ്സ
സാഗരത്തില്‍,
ചൂഷകരുടെ പ്രളയത്തിരമാലകളില്‍,
നാം നടു നിവര്‍ത്തിത്തന്നെ
നില്‍ക്കുന്നത്
നമ്മുടെ സങ്കല്‍പജാലം കൊണ്ടല്ലേ,
തിരുവോണം കൊണ്ടല്ലേ,
തിരുവാതിര നിലാവുകൊണ്ടല്ലേ,
ചൊല്‍ക്കഥകള്‍കൊണ്ടല്ലേ,
മിത്തുകള്‍
കുത്തിപ്പായസ്സം വച്ചുണ്ടല്ലേ,
യാഥാര്‍ത്ഥ്യങ്ങള്‍ എത്ര ആപത്ക്കരം,
സ്വ്പനസങ്കല്പ്പജാലങ്ങളല്ലോ
ആത്മദാഹശ്ശമനികളാം അമൃതധാര;
മിത്തുകള്‍
കുത്തിപ്പായസ്സംവച്ചുണ്ടവരല്ലോ
നാം തിരുവോണ മലയാളികള്‍;
അവയല്ലോ
നമുക്കമൃതധാരകള്‍.
ചോദ്യങ്ങള്‍ ശമിച്ചൂ;
പിന്നെ നാം
മിഴികൂപ്പി
നിന്നൂ
നിത്യം.
സ്വപ്നമാണ് മോനെ
സ്വപനങ്ങളുടെ പ്രഭവ സ്ഥാനമോ;
മതിഭ്രമവും
കാമക്രോധലോഭങ്ങളെപ്പോലെ
നിന്റ ഒടുങ്ങാത്ത തൃഷ്ണ
സൃഷ്ടിക്കുന്ന മായാവിലാസങ്ങളാണ്
നീ കാണുന്ന യാഥാർഥ്യം.
മറ്റുള്ളവരെ അടിച്ചമർത്തി വാഴാൻ
നിന്റെ മനസ്സ് രഹസ്യമായി കൊതിക്കുന്നു
അതിനുവേണ്ടി നീ മതവും
ആചാരാനുഷ്ഠാനങ്ങളൂം സൃഷ്ടിച്ചു
മഹാബലിയും വാമനനും നിന്റെ
മേധയിൽ ഉരുത്തിരിഞ്ഞ
നിഗൂഢ ആശയങ്ങളാണ്
പെരുന്നാളുകളും ഉത്സവങ്ങളിലും
നീ ജനങ്ങളെ മോഹാലസരാക്കി
പിന്നെ നീ അവരുടെ രക്തം
ഊറ്റികുടിച്ചും. നീ ചീർത്തു ചീർത്തു വന്നു
പാവം ജനങ്ങളോ പേട്ട തുള്ളിയും
വെളിച്ചപ്പാട് തുള്ളിയും
കുടയും കുരിശും ചുമന്നും
മെലിഞ്ഞു മെലിഞ്ഞു വന്നു
നിന്റെ സ്ത്രീകൾ പൂത്താലങ്ങളുമായ്
രക്ത യക്ഷസുകളായ
പുരോഹിത വർഗ്ഗത്തെ എതിരേറ്റു
നീ ഇപ്പോൾ അവർക്കായി
സ്തുതിഗീതങ്ങൾ എഴുതുകയും
പാടുകയും ചെയ്യുന്നു
നിന്റെ വാക്കുകളുടെ ഇന്ദ്രജാലത്തിൽ
നീ അവരെ തളച്ചിട്ടു
അവർക്ക് ചിന്തിക്കാൻ കഴിയാതെ
ചരട് വലിക്കുന്ന പാവകളെപ്പോലെ
നിന്റെ താളത്തിനൊത്ത് തുള്ളി
ആ നിലക്കാത്ത തുള്ളൽ ഇന്നും തുടരുന്നു
നീയോ മണിമേടകളിൽ
മുന്തിരി ചാറു മുത്തി
അപ്സരസുകളോടൊത്ത് ചുവടു വച്ച്
എന്നാണ് എനിക്ക് സ്വാതന്ത്ര്യം ലഭിക്കുക?
നിനെക്കെല്ലാം അറിയാം
കാരണം നീ കവിയാണ്
എല്ലാം അറിയുന്ന കവി
പക്ഷെ നീ സത്യം പറയാൻ മടിക്കുന്നു
നീ സത്യം പറയുമ്പോൾ
അവർ നിന്റെ അവാര്ഡുകൾ
തിരികെ എടുക്കും
നിനക്ക് അത് താങ്ങാനാവുമോ?
എങ്കിൽ നീ സത്യം വിളിച്ചു പറയൂ
നാരായണത്തു ഭ്രാന്തനെപ്പോലെ,
സോക്രട്ടറീസിനെപ്പോലെ,
നസ്രേത്ത്കാരനായ യേശുവിനെപ്പോലെ,
കാരണം നിനക്കും അവരെപ്പോലെ
മതിഭ്രമ ലക്ഷണം കാണുന്നുണ്ട്
നിനക്ക് മടങ്ങുവാൻ സമയമായി
'ആരണ്യാന്തരഗഹരോദരതപസ്ഥാനങ്ങളിൽ"
അവിടെ നിന്നും നീ ജ്ഞാനദീപ്‌തനായി
മടങ്ങി വരൂ. നൂതനാശയങ്ങളുടെ
പുതിയ കവിതയുമായി
ഞാൻ കാതോർത്തിരിക്കാം