Image

ജോലി സമയത്ത് പൂക്കളം ഒരുക്കേണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ കുമ്മനം

Published on 27 August, 2016
ജോലി സമയത്ത് പൂക്കളം ഒരുക്കേണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ  കുമ്മനം
സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലി സമയത്ത് പൂക്കളം ഒരുക്കേണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ .

'സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം കൃത്യമായി നടക്കുക എന്നാല്‍ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ യഥാസമയം തീര്‍പ്പുണ്ടാക്കുക എന്നാണര്‍ത്ഥം. അതിനു നാനാ തരത്തിലുള്ള ഇടപെടലും ജാഗ്രതയും വേണ്ടതുണ്ട്.'മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിഞ്ഞ ദിവസത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ ആദ്യ ഭാഗമാണിത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണാഘോഷം നടക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഈ അഭിപ്രായ പ്രകടനം. സാധാരണക്കാര്‍ക്ക് കിട്ടേണ്ട സര്‍ക്കാര്‍ സേവനം വൈകുന്നതിലുള്ള മുഖ്യമന്ത്രിയുടെ ഉത്കണ്ഠയാണ് ഈ വരികളില്‍ കാണുന്നതെന്ന് ആദ്യ വായനയില്‍ തോന്നിയേക്കാം. എന്നാല്‍ അത്തരമൊരു നിഗമനത്തില്‍ എത്തുന്നതിന് മുന്‍പായി ഈ പ്രസ്താവനക്ക് തൊട്ടുമുന്‍പ് മുഖ്യമന്ത്രി ഇട്ട മറ്റൊരു പോസ്റ്റ് കൂടി വായിക്കേണ്ടതുണ്ട്.

സെപ്തം 2ന് സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ നടക്കാന്‍ പോകുന്ന അഖിലേന്ത്യാ പണിമുടക്കിന് പിന്തുണ അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള പ്രസ്താവനയാണിത്. മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നു കൊണ്ട് 24 മണിക്കൂര്‍ സ്തംഭനത്തിന് ആഹ്വാനം ചെയ്യുന്ന മുഖ്യമന്ത്രി ഓണപ്പൂക്കളം ഇടുന്നതിന്റെ പേരില്‍ ഒരു മണിക്കൂര്‍ നഷ്ടമാകുന്നതിനെപ്പറ്റി വേവലാതി കൊള്ളുന്നത് അത്ര നിഷ്‌കളങ്കമാണെന്ന് പറയാനാവില്ല.

തലചായ്ക്കാന്‍ ഒരു കൂര വെക്കാന്‍ രണ്ടു സെന്റ് ഭൂമിക്കു വേണ്ടി നെയ്യാറ്റിന്‍കര അരുമാനൂര്‍ സ്വദേശി ചെല്ലമ്മയെന്ന വൃദ്ധ ദിവസങ്ങളോളം മുഖ്യമന്ത്രിയുടെ ഓഫീസ് കയറിയിറങ്ങി നരകിച്ച സംഭവം പുറത്തു വന്നത് രണ്ടു ദിവസങ്ങള്‍ മുന്‍പാണ്. 80 വയസ്സുള്ള ചെല്ലമ്മയുടെ ആവശ്യം നിറവേറിയില്ല എന്ന് മാത്രമല്ല അവരുടെ കയ്യില്‍ നിന്ന് അപേക്ഷ വാങ്ങാന്‍ പോലും ഇതേ മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാര്‍ തയ്യാറായില്ല എന്നത് ഞെട്ടലോടെയാണ് നാം കേട്ടത്. മാധ്യമങ്ങളുടെ കയ്യടി കിട്ടാന്‍ ചില പ്രസ്താവനകള്‍ ഇറക്കാനേ പിണറായ വിജയന് കഴിയൂ. സ്വന്തം പാര്‍ട്ടി നയിക്കുന്ന യൂണിയനിലെ ഉദ്യോഗസ്ഥ പ്രഭുക്കള്‍ പറയുന്നത് മാത്രമേ സെക്രട്ടറിയേറ്റില്‍ നടക്കൂ എന്നതാണ് വാസ്തവം. അതിന്റെ ഉദാഹരണമാണ് ഈ സംഭവം.

ഈ ദുഷ്പ്രഭുക്കന്‍മാരെ നിയന്ത്രിക്കാന്‍ പിണറായി വിജയന് ആര്‍ജ്ജവമുണ്ടോ? ജോലി സമയത്ത് സമരം ചെയ്യും ! ജോലി സമയത്ത് പാര്‍ട്ടി ഫണ്ട് പിരിക്കും ! ജോലി സമയത്ത് യൂണിയന്‍ പ്രവര്‍ത്തനം നടത്തും ! ജോലിക്ക് താമസിച്ചെത്തും തോന്നുമ്പോള്‍ തിരികെ പോകും ! ആരുണ്ട് ചോദിക്കാന്‍?
ഇതാണ് ഈ യൂണിയന്‍ നേതാക്കളുടെ മനോഭാവം.

ഇത് അവസാനിപ്പിച്ച് ജനങ്ങള്‍ക്ക് സേവനം എത്തിക്കലാണ് പിണറായി ചെയ്യേണ്ടത്. സാധാരണക്കാര്‍ നരകിക്കരുത് എന്ന് മുഖ്യമന്ത്രിക്ക് ആഗ്രഹമുണ്ടെങ്കില്‍ ആദ്യം നിലയ്ക്ക് നിര്‍ത്തേണ്ടത് സ്വന്തം പാര്‍ട്ടി നേതാക്കന്‍മാരെയാണ്. അല്ലാതെ ദേശീയ ഉത്സവമായ ഓണാഘോഷത്തിന്റെ നന്മയെ ഇല്ലാതാക്കി നാടിന്റെ ഐക്യം തകര്‍ക്കലല്ല. 
Join WhatsApp News
Malluu kumaaran 2016-08-27 19:19:46
സമരം ചെയ്യുന്നത് അവകാശങ്ങള്‍ നേടാനാണ് കുമ്മനം ജി. പൂക്കളം ഇടുന്നത് രസിക്കാനും സമയം കൊല്ലാനും. അതോ അതില്‍ വര്‍ഗീയത വല്ലതുമുണ്ടോ? പണ്ടൊരു മന്ത്രി മുല്ലപ്പെരിയാര്‍ വിഷയം ചൂണ്ടിക്കാട്ടിയപ്പോല്‍ അതു ശബരിമലയെ തകര്‍ക്കാനാണെന്നാണു വര്‍ഗീയക്കാര്‍ പറഞ്ഞത്.
ഇതാണോ സംസ്‌കാരമുള്ള കേരളം? എന്തായാലും കെരളഠില്‍ വര്‍ഗീയ വിഷം ചീറ്റാമെന്നല്ലാതെ അധികാരഠില്‍ വരാമെന്ന് കുമ്മനം മോഹിക്കണ്ട. മാണി പോയാലും ജനം കൂടില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക