Image

തൃശ്ശൂരില്‍ അഞ്ചംഗകുടുംബം ആത്മഹത്യചെയ്തു

Published on 09 February, 2012
തൃശ്ശൂരില്‍ അഞ്ചംഗകുടുംബം ആത്മഹത്യചെയ്തു
വിയ്യൂര്‍ ‍: തൃശൂര്‍ മാറ്റാമ്പുറത്ത് രണ്ടുകുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണെ്ടത്തി. സൗത്ത് മാറ്റാമ്പുറം മനയ്ക്കല്‍ ഇടവഴിയില്‍ പുളിക്കാട്ടില്‍ ഫ്രാന്‍സിസിന്റെ മകന്‍ ദേവസി(57), ഭാര്യ എല്‍സി(50), മരുമകള്‍ മിനി(28), മിനിയുടെ മക്കള്‍ അനീഷ(എട്ടുവയസ്), ആല്‍ബി(ആറുവയസ്) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. വിഷം ഉള്ളില്‍ചെന്ന് അതീവഗുരുതരാവസ്ഥയില്‍ കണ്‌ടെത്തിയ ദേവസിയുടെ മകന്‍ ഷിബു(32)വിനെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാവിലെ ഒമ്പതുമണിയോടെ അയല്‍വാസിയായ വീട്ടമ്മ ഇവിടെ നിന്നും ശബ്ദം കേട്ടതിനെ തുടര്‍ന്ന് പോയിനോക്കിയപ്പോള്‍ ഗേറ്റ് പൂട്ടിക്കിടക്കുന്ന നിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് സമീപവാസികളേയും കൂട്ടി എത്തിയപ്പോഴാണ് ജനലിലൂടെ കൈ പുറത്തേക്കു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് മതില്‍ ചാടിക്കടന്ന് അയല്‍വാസികള്‍ അകത്തുകടന്നു. വീടിനകത്തെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ദേവസിയെ കണ്ടു. വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നപ്പോഴാണ് മറ്റു മൃതദേഹങ്ങളും കണ്ടത്. വിഷം അകത്തുചെന്ന് അവശനിലയില്‍ കണ്ട ഷിബുവിനെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ദേവസിയും മിനിയും തൂങ്ങിമരിച്ച നിലയിലും ബാക്കിയുള്ളവര്‍ വിഷം അകത്തുചെന്നു മരിച്ച നിലയിലുമായിരുന്നു.

പാലക്കാട് കിഴക്കഞ്ചേരി മേപ്പാടം കണിച്ചിപ്പരുന്ന സ്വദേശികളായ ഇവര്‍ ഇവിടെ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ടാപ്പിംഗ് തൊഴിലാളികളാണ്. മുമ്പ് താണിക്കുടത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്ന തരത്തില്‍ എഴുതിയിട്ടുള്ള കുറിപ്പും പോലീസ് കണെ്ടത്തി. ബന്ധുക്കളുടെ രണ്ടു ഫോണ്‍ നമ്പറും ഇതില്‍ രേഖപ്പെടുത്തിയിരുന്നു. എല്‍സിയുടെ ചികിത്സയ്ക്കായി ധാരാളം പണം ചെലവായിരുന്നുവെന്ന് പറയുന്നു. വാടകവീടിനു സമീപത്തായി തന്നെ മറ്റൊരു സ്ഥലം ഇവര്‍ വാങ്ങിയിരുന്നെങ്കിലും പണം പൂര്‍ണമായും കൊടുത്തുതീര്‍ക്കാനുമായിരുന്നില്ല.

ഇതിനിടെ മിനിക്ക് ഗള്‍ഫില്‍ പോകാനായി വേണ്ട നടപടിക്രമങ്ങള്‍ നടത്തിയിരുന്നുവെന്നും പറയുന്നുണ്ട്. മരിച്ച അനീഷ കരുവാന്‍കാട് വിമലഗിരിസ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയാണ്. സിറ്റി പോലീസ് കമ്മീഷണര്‍ പി. വിജയന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക