Image

സഭയുടെ അള്‍ത്താര പ്രവാസികള്‍ക്കരികിലേക്ക്: മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്

Published on 12 August, 2016
സഭയുടെ അള്‍ത്താര പ്രവാസികള്‍ക്കരികിലേക്ക്: മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്

 'യൂറോപ്പിലെ പല രാജ്യങ്ങളിലായി കര്‍മനിരതരായ അര ലക്ഷത്തോളം പ്രവാസിവിശ്വാസികള്‍ക്കരികിലേക്കു സഭയുടെ അള്‍ത്താര എത്തിക്കുകയാണു സീറോ മലബാര്‍ സഭ. അവരുടെ ആത്മീയ ആവശ്യങ്ങള്‍ക്കു സഭ കൂടെയുണ്ടാകും', യൂറോപ്പിനായി മെത്രാന്‍ പദവിയോടെ അപ്പസ്‌തോലിക് വിസിറ്റേറ്ററായി നിയോഗിക്കപ്പെട്ട നിയുക്ത മെത്രാന്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് തന്റെ പുതിയ ദൗത്യത്തെക്കുറിച്ചു പറഞ്ഞു.

കുര്‍ബാന അടക്കമുള്ള ആരാധനാക്രമം, വേദപഠനം, ധ്യാനം, കുടുംബപ്രാര്‍ഥന, സംഘടനാ പ്രവര്‍ത്തനം തുടങ്ങിയവയ്‌ക്കെല്ലാം ഏകീകൃത സ്വഭാവവും നേതൃത്വവും നല്‍കുകയാണ് അപ്പസ്‌തോലിക് വിസിറ്റേറ്ററുടെ പ്രധാന ചുമതല.

റോമിനും ഇറ്റലിക്കും പുറമേ, അയര്‍ലന്‍ഡ്, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്ട്രിയ, ഫ്രാന്‍സ്, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങളാണു പ്രവര്‍ത്തന മേഖല. പിന്നീട് സ്‌പെയിനിലേക്കും വ്യാപിപ്പിക്കും. 
സഭയുടെ പുതിയ പ്രഖ്യാപനത്തെ യൂറോപ്പിലെ ജനങ്ങള്‍ വളരെ പ്രതീക്ഷയോടെയാണു കാത്തിരിക്കുന്നത്. മുതിര്‍ന്നവര്‍ മലയാളത്തിലുള്ള കുര്‍ബാന ആഗ്രഹിക്കുന്നു. മലയാളം മനസിലാകാത്ത പുതുതലമുറ അതതു പ്രദേശങ്ങളിലെ വിദേശ ഭാഷയിലുള്ള തിരുക്കര്‍മങ്ങളാണ് ആഗ്രഹിക്കുന്നത്. രണ്ടു വിഭാഗത്തിലുള്ള ആഗ്രഹങ്ങളും നിറവേറ്റപ്പെടേണ്ടതാണ്. 
വ്യക്തികളില്‍നിന്ന് കുടുംബങ്ങളിലേക്ക്, കുടുംബങ്ങളില്‍നിന്ന് കുടുംബ കൂട്ടായ്മകളിലേക്കു സഭയുടെ പ്രവര്‍ത്തനം വളര്‍ത്തിക്കൊണ്ടുവരണം. വൈദികര്‍ ഭവന സന്ദര്‍ശനം നടത്തി ഓരോ കുടുംബത്തിനുമൊപ്പം സഭയുണെ്ടന്നു ബോധ്യപ്പെടുത്തിക്കൊണ്ടാണ് ഈ കൂട്ടായ്മ വളര്‍ത്തിയെടുക്കുക. പഴയനിയമത്തില്‍ കാണുന്നതുപോലെ ആദിമ സഭയുടെ പ്രവര്‍ത്തനവും അങ്ങനെയായിരുന്നു. 

യൂറോപ്പിലെ പല മേഖലകളിലും സീറോ മലബാര്‍ സഭയുടെ ശുശ്രൂഷ ഇപ്പോള്‍തന്നെയുണ്ട്. വിവിധ സന്യാസ സമൂഹങ്ങളുടെ നേതൃത്വത്തിലാണ് അതു നിര്‍വഹിക്കപ്പെടുന്നത്. പലയിടങ്ങളിലായി സീറോ മലബാര്‍ സഭയുടെ 40 വൈദികര്‍ നിസ്വാര്‍ഥമായി സേവനം ചെയ്യുന്നുണ്ട്. മിക്കയിടത്തും ഭാഗികമായ ശുശ്രൂഷ മാത്രമാണുള്ളത്. ഉപരിപഠനത്തിനും മറ്റു സേവനങ്ങള്‍ക്കും ഇടയിലാണ് ഈ ശുശ്രൂഷയ്ക്കു വൈദികര്‍ സമയം കണെ്ടത്തുന്നത്. വിശ്വാസികള്‍ക്കു പൂര്‍ണതോതിലുള്ള ശുശ്രൂഷ നല്‍കുന്ന വൈദികര്‍ യൂറോപ്പിലെ വിവിധ കേന്ദ്രങ്ങളില്‍ സ്റ്റര്‍മാരുടെ സേവനവുമുണ്ട്. 

സീറോ മലബാര്‍ സഭയ്ക്കു യൂറോപ്പില്‍ സ്വന്തമായി പള്ളിയില്ല. ഉണ്ടായിരുന്നെങ്കില്‍ രൂപതയുടെ അന്തസിലേക്ക് ഉയരുമായിരുന്നു. ലത്തീന്‍ വിഭാഗങ്ങളുടേതടക്കം മറ്റു പള്ളികളില്‍ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടുവേണം സീറോ മലബാര്‍ സഭയ്ക്ക് ഓരോ സ്ഥലത്തും അടിത്തറയൊരുക്കാന്‍: മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് പറഞ്ഞു.

യൂറോപ്പിലെ ശുശ്രൂഷകള്‍ക്കു 1993 ല്‍ റോമില്‍നിന്നുതന്നെ തുടക്കമിടാന്‍ മോണ്‍. സ്റ്റീഫന്‍ ചിറപ്പണത്തിന് അവസരം ലഭിച്ചിരുന്നു. ഉപരിപഠനത്തിനായി റോമില്‍ എത്തിയപ്പോള്‍ അവിടെയുള്ള പ്രവാസികള്‍ മലയാളത്തില്‍ കുര്‍ബാന അര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു. സഹപ്രവര്‍ത്തകരായ വൈദികരുമായി കൂടിയാലോചിച്ച് ആ വര്‍ഷം നവംബര്‍ ഏഴിനു മലയാളത്തിലുള്ള കുര്‍ബാന തുടങ്ങി. പഠനം പൂര്‍ത്തിയാക്കി 1998ല്‍ നാട്ടില്‍ തിരിച്ചെത്തി. പിന്നീട് 2011 ഏപ്രില്‍ രണ്ടു മുതല്‍ റോമില്‍ സഭയുടെ പ്രൊക്യുറേറ്ററും വികാരിയുമായി നിയമിതനായി. ഈ സേവനം തുടരുമ്പോഴാണ് യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറ്ററായി നിയമിതനാകുന്നത്. റോമിലെ സേവനങ്ങള്‍ തുടര്‍ന്നുകൊണ്ടാണ് പുതിയ ചുമതല നിര്‍വഹിക്കുക. 

കുടുംബങ്ങളിലൂടെയും കുടുംബ കൂട്ടായമകളിലൂടെയും റോമില്‍ മാത്രമല്ല, ഇറ്റലി പൂര്‍ണമായും സഭയ്ക്കു സംഘടിത രൂപം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. റോമിലെ സീറോ മലബാര്‍ സഭാംഗങ്ങളുടെ 12 മേഖലാ കുടുംബ കൂട്ടായ്മകള്‍ രൂപീകരിച്ചു. തുടര്‍ന്ന് ഇറ്റലിയിലും ഈ പ്രവര്‍ത്തനശൈലി വ്യാപിപ്പിച്ചു. ഇറ്റലിയിലെ സീറോ മലബാര്‍ വിശ്വാസികളില്‍ 60 ശതമാനവും ഘടനാപരമായി വളര്‍ച്ച നേടി. അവിടെയെല്ലാം വിശ്വാസി കുടുംബ കൂട്ടായ്മ സമിതികളുണ്ട്. അവയുടെ ഭാരവാഹികളെല്ലാം വളരെ സജീവമായും നേതൃത്വബോധത്തോടെയും ഇടപെടുന്നവരാണ്. ഇതേ ശൈലിയിലുള്ള ശുശ്രൂഷ യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും. 

ജനങ്ങളെ കേന്ദ്രീകരിച്ചുള്ള ആത്മീയ ശുശ്രൂഷയാണു നമുക്കു വേണ്ടത്. ആത്മീയതയ്ക്കു ജനങ്ങളില്‍നിന്ന് അകന്നുനില്‍ക്കാന്‍ കഴിയില്ല. വ്യക്തികളുമായി, അവരുടെ കുടുംബങ്ങളുമായി അടുത്ത് ഇടപഴകുന്ന, അവരുടെ ക്ലേശങ്ങളില്‍ ആശ്വാസമേകുന്ന ശുശ്രൂഷയാകണം. തിരക്കിട്ട ജീവിതത്തിനിടയില്‍ ഓരോരുത്തര്‍ക്കും വൈവിധ്യമേറിയ പ്രശ്‌നങ്ങളുണ്ട്. കുടുംബപരമാകാം, സാമ്പത്തികമാകാം, ദാമ്പത്യപരമാകാം, തൊഴില്‍പരമാകാം, മറ്റേതെങ്കിലും മാനസിക സംഘര്‍ഷമാകാം. അങ്ങനെയുള്ള വിഷമങ്ങള്‍ പങ്കുവയ്ക്കാന്‍പോലും അവസരമില്ലാതെ ഒറ്റപ്പെട്ടു കഴിയുന്നവര്‍ ധാരാളമാണ്. അവര്‍ക്കെല്ലാം സഭയ്ക്കു നല്‍കാനുള്ള സന്ദേശം ഇതാണ്: സഭ ഒപ്പമുണ്ട്: മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് പറഞ്ഞു.

-ഫ്രാങ്കോ ലൂയിസ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക