ഏതെങ്കിലും ഒരു സംഘടനയുടെ പുതിയ സാരഥികള്‍ അധികാരത്തിലെത്തുമ്പോള്‍, ഇതുവരെയുള്ള ഭാരവാഹികള്‍ ചെയ്തതെല്ലാം തെറ്റായിരുന്നു എന്നും, അവരെല്ലാം വെറും കൊഞ്ഞാണന്മാരായിരുന്നു എന്ന രീതിയിലുള്ള പ്രസ്താവനകള്‍ നടത്താറുണ്ട്. ഇനി മുതല്‍ കാര്യങ്ങളെല്ലാം നല്ല ഞെരിപ്പായി നടക്കുമെന്നും സംഗതികളെല്ലാം സുതാര്യമായിരിക്കുമെന്നും വാഗ്ദാനം നല്‍കാറുണ്ട്- 'സുതാര്യം' - എന്ന വാക്കു മലയാള ഭാഷക്കു നല്‍കിയ ഉമ്മന്‍ചാണ്ടിക്കു നന്ദി.
പ്രസ്താവനകളുടെ കാര്യം പറഞ്ഞപ്പോഴാണു, ഫോമായും പ്രസ്‌ക്ലബുകാരും തമ്മില്‍ നടത്തിയ തരംതാണ വാക്പയറ്റുകളുടെ കാര്യം ഓര്‍മ്മയിലെത്തുന്നത്. ചില പത്രക്കാര്‍ക്ക് എല്ലാ സൗകര്യങ്ങളും സൗജന്യമായി നല്‍കിയപ്പോള്‍, മറ്റു ചിലര്‍ക്കു ഒരു ക്ഷണകത്തു പോലും നല്‍കിയില്ലെന്നായിരുന്നു ആരോപണം. അച്ചടി, ദൃശ്യ, ഇന്റര്‍നെറ്റുകള്‍ ഉള്‍പ്പെടെ നൂറോളം(100)മലയാള മാദ്ധ്യമങ്ങള്‍ അമേരിക്കയിലുണ്ട്. ഇവര്‍ക്കെല്ലാം Food and Accommadation നല്‍കുക എന്നുള്ളതു ഒരിക്കലും സാദ്ധ്യമല്ല. ചില പത്രക്കാര്‍ 'നോക്കുകൂലി' വാങ്ങിക്കുന്നതു പോലെയാണു അവകാശങ്ങള്‍ക്കായി വാശി പിടിച്ചത്.
എന്നാല്‍ ഒരു മിഡീയാ റൂമും, അതിനോടു ചേര്‍ന്ന് ഭക്ഷപാനീയങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു വിശ്രമമുറിയും കൊടുത്ത് കാര്യങ്ങള്‍ ഒതുക്കിത്തീര്‍ക്കാമായിരുന്നു. അതായിരുന്നു ഇതുവരെയുള്ള ഒരു പതിവ്.
'എന്നാ കോപ്പു ചെയ്തിട്ടാ പത്രക്കാര്‍ക്ക് ഓസ്പാസ് കൊടുക്കുന്നത്?'- എന്നൊരു കമ്മറ്റി മെംബര്‍ കമ്മറ്റി മെംബര്‍ ചോദിച്ചതിന്റെ ദൃശ്യങ്ങള്‍ മീഡിയായില്‍ വൈറലായി.
അവസാനം പത്രക്കാര്‍ക്കെല്ലാം ഒരേ ഫ്‌ളോറിഡാ മാമ്പഴവും ചെന്തെങ്കിന്‍ കരിക്കിന്‍ വെള്ളവും കൊടുത്ത് ആനന്ദന്‍ അവരെ ആനന്ദപ്പെടുത്തി. പത്രക്കാരും ഫോമാക്കാരും ശത്രുതയെല്ലാം മറന്ന് പരസ്പരം കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കുന്നതു കണ്ടപ്പോള്‍ മാത്രമാണ് അമേരിക്കന്‍ മലയാളികള്‍ക്കു ശ്വാസം നേരെ വീണത്. ഇവരു തമ്മിലുള്ള ശത്രുത തുടര്‍ന്നിരുന്നുവെങ്കില്‍ ഇവിടെയുള്ള മലയാളികളുടെ കാര്യം കട്ടപ്പൊകയായേനേ!
മുട്ടനാടുകള്‍ തമ്മിലിടിക്കുന്നത് കണ്ട് ചോര നക്കാനിറങ്ങിയ കുറുക്കനേപ്പോലെ പത്രക്കാരെ വരുവീന്‍, നിങ്ങള്‍ക്കായി ഞങ്ങല്‍ ഇവിടെ വലിയ വിരുന്നൊരുക്കിയിരിക്കുന്നു.- എന്ന പ്രസ്താവനകളുമായി ചില ഫൊക്കാനാ നേതാക്കള്‍ രംഗത്തുവന്നു. പത്രത്താളുകളില്‍ ഇടയ്ക്കിടെ പടം അടിച്ചു വന്നില്ലെങ്കില്‍ പിന്നെ നേതാവായതു കൊണ്ടു എന്തു ഗുണം എന്തു പ്രയോജനം?
ഫോമാ-ഫൊക്കാനക്കാരുടെ പരമപ്രധാനമായ ലക്ഷ്യം യുവജനങ്ങളെ ഉദ്ധരിക്കുക എന്നുള്ളതാണ്- അപ്പനമ്മമാര്‍, പ്രത്യേകിച്ചും അമ്മമാര്‍, രാപ്പകല്‍ അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടും, സ്വന്തം കഴിവു കൊണ്ടും മാത്രമാണ് വലിയൊരു ശതമാനം മലയാളി യുവജനങ്ങള്‍ ഇന്ന് നിരവധി പ്രൊഫഷ്ണല്‍ സ്ഥാനത്ത് ഉന്നതനിലയില്‍ പ്രവര്‍ത്തിക്കുന്നത്. അവരുടെ വീട്ടിലെ ഒരു പട്ടിക്കുഞ്ഞു പോലും ഈ കണ്‍വന്‍ഷനുകളിലൊന്നും പങ്കെടുത്തില്ല.
സത്യത്തില്‍ ഫൊക്കാനാ-ഫോമക്കാര്‍ ഉദ്ധരിപ്പിക്കേണ്ടത് അന്‍പതു കഴിഞ്ഞ പുരുഷന്മാരെയാണ്. അവര്‍ക്കാണല്ലോ ആ 'വിഷയ'ത്തില്‍ ഒരു ബലഹീനത.
കേരളത്തിലെ ഏതെങ്കിലും ഗ്രാമത്തില്‍പ്പോയി സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നത് ഈ രണ്ടു കൂട്ടരേയും ഒരു ഹോബിയാണ്. 'സൗജന്യം' എന്ന വാക്കു കേള്‍ക്കുമ്പോള്‍ നമ്മുടെ ആള്‍ക്കാര്‍ ചാടി വീഴും. റബറു വെട്ടിയും, ചുമടെടുത്തും കൂലി വാങ്ങി, വൈകീട്ട് രണ്ടു അന്തിയുമടിച്ച്, ഭാര്യക്കൊരു തൊഴിയും കൊടുത്ത്, കാലിനിടയില്‍ കൈയും വെച്ച് കൂര്‍ക്കം വലിച്ചു സുഖമായി കിടന്നുറങ്ങിയിരുന്ന പലരും ഈ 'സൗജന്യ'ത്തില്‍ വീണു പോയി.
രാവിലെ പഴങ്കഞ്ഞിയും കുടിച്ചെത്തിയവരുടെ രകതം പരിശോധിച്ചപ്പോള്‍ ഗ്ലൂക്കോസ് ലവല്‍ കൂടതല്‍- അവന്‍ പ്രേമഹ രോഗി. വിറയലു മാറ്റാന്‍ കുപ്പിയില്‍ അല്‍പ്പമിരുന്ന വാട്ടീസ് അടിച്ചിട്ടു ചെന്നവനു ആകാശം മുട്ടെ പ്രഷര്‍. അങ്ങിനെ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കെല്ലാം തരക്കേടില്ലാത്ത ഓരോ രോഗങ്ങളും സമ്മാനിച്ചു, മരുന്നിനുള്ള കുറിപ്പും നല്‍കി, ഫോട്ടോയെടുപ്പിനു ശേഷം സൗജന്യദാതാക്കള്‍ തിരികെപ്പോന്നു. തലേന്നു വരെ ഓടിച്ചാടി നല്ല ജോളിയായി കൂലിവേല ചെയ്തു ജീവിച്ചിരുന്നവര്‍ അന്നു മുതല്‍ രോഗികളായി മുദ്ര കുത്തപ്പെട്ടു. ഇപ്പോള്‍ കൂലിപ്പണിയെല്ലാം നിര്‍ത്തി, മരുന്നിനുള്ള കാശിനായി തെക്കു വടക്കു നടപ്പാണ്.
ദയവു ചെയ്തു ഫൊക്കാനാ-ഫോമാക്കാര്‍ കേരളത്തില്‍പ്പോയി സാധുക്കളെ ഉദ്ധരിക്കല്ലേ! അവര്‍ എങ്ങനെയെങ്കിലും ജീവിച്ചു പൊയ്‌ക്കോട്ടേ!
പിന്നാമ്പുറം: വെടിക്കെട്ടിനു പകരം ഇത്തവണ ഫോമായില്‍ പടക്കം പൊട്ടിരു നടന്നു എന്നു കേട്ടു. പടക്കം പൊട്ടിയത് ഏതോ നേതാക്കന്മാരുടെ കവിളിലാണെന്നു മാത്രം. ഏതായാലും 'വെടിവെയ്പ്പ്' ഒന്നും നടന്നില്ലല്ലോ. അത്രയും ആശ്വാസം
(അടുത്ത ലക്കത്തില്‍ അവസാനിക്കും.)
എഴുതിയിരുന്നല്ലോ. ഈ പരിഹാസവും ഇനി
മതിയാക്കുക. ആരെങ്കിലും പടമെടുക്കുകയോ, സിനിമാ താരങ്ങളെ കൊണ്ട് വരികയോ ചെയ്യട്ടെ.