നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ യുഡിഎഫിനെ പിളര്‍ത്തി കേരളാ
കോണ്‍ഗ്രസ് പുറത്തേക്ക് പോകുമ്പോള്‍ അതിനു പിന്നിലെ രാഷ്ട്രീയ ലക്ഷ്യമെന്ത്
എന്നാണ് എവിടെയും ചര്‍ച്ച. എവിടെയും ഊഹാപോഹങ്ങള്‍ മാത്രം. മാണിയുടെ മനസ്
മനസിലാക്കാന്‍ ഇതുവരെയും ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഒപ്പമുള്ളവര്‍ക്ക്
പോലും എളുപ്പം പിടികൊടുക്കില്ല എന്നതാണ് മാണിയുടെ എന്നത്തെയും വിജയ
രഹസ്യവും. എങ്കിലും പറഞ്ഞു കേള്‍ക്കുന്ന സാധ്യതകള്‍ ഇതൊക്കെയാണ്.
മാണി എല്‍.ഡി.എഫിലേക്ക് പോകും.
പക്ഷെ മാണിയുടെ എല്‍.ഡി.എഫ്
പ്രവേശനം അത്ര എളുപ്പമാകില്ല. എളുപ്പമാകില്ല എന്ന് മാത്രമല്ല സാധ്യമാകുക
തന്നെയില്ല എന്നതാണ് സത്യം. ഭരണത്തിലിരുന്ന യുഡിഎഫിനെ പിളര്‍ത്താന്‍ വേണ്ടി
മുമ്പ് മാണിയെ സിപിഎം വശത്താന്‍ നോക്കി എന്നതൊക്കെ ശരിയാണ്. പക്ഷെ അന്നത്തെ
പോലെയല്ല ഇപ്പോ സാഹചര്യങ്ങള്‍.
കെ.എം മാണിയുടെ ബജറ്റ് അഴിമതിയുടെയും ബാര്‍
കോഴയുടെയും പ്രശ്നം ഉയര്‍ത്തിക്കാട്ടിയാണ് ഇടതുപക്ഷം
അധികാരത്തിലെത്തിയത്. അപ്പോള്‍ പിന്നെ നാളുകള്‍ക്കുള്ളില്‍ മാണിയെ
വിശുദ്ധനായി പ്രഖ്യാപിച്ച് തങ്ങളുടെ മുന്നണിയിലേക്ക് എടുക്കാന്‍ ഇടതുപക്ഷ
മുന്നണിക്ക് സാങ്കേതികമായി കഴിയില്ല. ഇടതുപക്ഷ മുന്നണിയിലെ രണ്ടാം
പാര്‍ട്ടിയായ സിപിഐ ഇതിന് അനുവദിക്കില്ല എന്നതാണ് മറ്റൊരു കാര്യം.
പഴയ
അവസ്ഥയല്ല ഇപ്പോ സിപിഐക്കുള്ളത്. 25 സിറ്റുകളില്‍ മത്സരിച്ച സിപിഐ 19
സീറ്റുകളിലും വിജയിച്ച തിരഞ്ഞെടുപ്പാണ് കഴിഞ്ഞു പോയത്. അതായത് സിപിഐ
അടിസ്ഥാനപരമായി തങ്ങളുടെ ശക്തി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ
അവസരത്തില്‍ മാണിയെപ്പോലെയൊരു "കടുത്ത വിലപേശലുകാരന്‍' തങ്ങളുടെ
മുന്നണിയില്‍ എത്തുന്നത് സിപിഐ താത്പര്യപ്പെടുന്നില്ല. കാരണം മുന്നണിയിലെ
രണ്ടാംസ്ഥാനം മാണി തട്ടിയെടുത്തേക്കും എന്നവര്‍ ഭയപ്പെടുന്നു.
ഇടതുപക്ഷ മുന്നണിയിലേക്ക് ഇനി എത്തപ്പെട്ടാല്‍ തന്നെ യുഡിഎഫില്‍
ലഭിച്ച സ്ഥാനമാനങ്ങളൊന്നും മാണിക്ക് ഇടതു പാളയത്തില്‍ ലഭിക്കാന്‍
പോകുന്നില്ല. മാത്രമല്ല യുഡിഎഫിനില്ലാത്ത ഒരു രാഷ്ട്രീയ ഓഡിറ്റിംഗ്
സംവിധാനം ഇടതുപക്ഷത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. മാണിയുടെ
രാഷ്ട്രീയവുമായി ഇത് ഒത്തുപോകുന്നതല്ല. അതുകൊണ്ട്
ഇടതു പാളയത്തിലേക്ക് ഒറ്റയടിക്ക് പറന്നു കയറാന്‍ മാണി ആഗ്രഹിക്കുമെന്ന്
കരുതുക വയ്യ.
മാണി ഇപ്പോള്‍ കാണിക്കുന്നത് ഒരു വിലപേശല്‍
തന്ത്രമാണ്. മാണി യുഡിഎഫിലേക്ക് തിരിച്ചു വരും.
ഫലത്തില്‍ നടക്കാന്‍
പോകുന്ന കാര്യം ഇതു തന്നെയാവണം. മാത്രമല്ല കോണ്‍ഗ്രസിലെ ഉമ്മന്‍ചാണ്ടി
വിഭാഗത്തിന്റെ ഒത്താശയോടെയാണ് മാണിയുടെ പുതിയ കളികളെന്നും
വിലയിരുത്തപ്പെടുന്നുണ്ട്. വി.എം സുധീരന്റെ കടുത്ത നിലപാടുകള്‍ ജാതി
സംഘടനകളെ പിണക്കുന്നു. എസ്.എന്‍.ഡി.പി അങ്ങനെ ബിജെപിയുമായി ചേര്‍ന്നു.
ചെന്നിത്തലയുടെ നിലപാടുകള്‍ കേരളാ കോണ്‍ഗ്രസിനെ വേദനിപ്പിച്ച്
മുന്നണിയില്‍ നിന്ന് പുറത്തു പോകുന്ന അവസ്ഥയിലെത്തിച്ചു. കാര്യങ്ങള്‍
ഇങ്ങനെ വഷളാകുമ്പോള്‍ പാര്‍ട്ടി ലീഡറായ സുധീരന്റെ അവസ്ഥയും പ്രതിപക്ഷ
നേതാവായ ചെന്നിത്തലയുടെ അവസ്ഥയും പരുങ്ങലിലാവും.
അങ്ങനെ
വരുമ്പോള്‍ നിലവില്‍ തിരഞ്ഞെടുപ്പ് പരാജയത്തോടെ അല്പം പിന്മാറി
നില്‍ക്കേണ്ടി വന്ന ഉമ്മന്‍ചാണ്ടിക്ക് കൂടുതല്‍ കരുത്തോടെ യുഡിഎഫിന്റെ
നേതൃത്വം വീണ്ടും ഏറ്റെടുക്കാം. ഹൈക്കമാന്‍ഡ് തന്നെ അത് അദ്ദേഹത്തെ
ഏല്‍പ്പിക്കാം. നേതൃത്വം തിരിച്ചു കിട്ടുന്നതോടെ ഉമ്മന്‍ചാണ്ടിക്ക് മാണിയെ
അനുനയിപ്പിച്ച് തിരിച്ചുകൊണ്ടു വന്നത് അത്ഭുതം പ്രവര്‍ത്തിക്കാം. അങ്ങനെയും
ചില കളികള്‍ ഉണ്ടെന്ന് അണിയറ സംസാരമുണ്ട്.
എന്തായാലും മാണി പോയ പോലെ
കുറെ കഴിഞ്ഞ് തിരിച്ചു വരാനാണ് കൂടുതല്‍ സാധ്യത. തിരിച്ചു വരുമ്പോള്‍ വന്നതിന്
പ്രതിഫലമായി വല്ലതും കൂടുതല്‍ കിട്ടിയാലുമായി.
എല്ലാം മാണിയുടെ
തന്ത്രമാണ്. പ്രതിഛായ നന്നാക്കാനുള്ള അടവാണ്.
കേരള
രാഷ്ട്രീയത്തില്‍ കോഴ എന്ന് പറഞ്ഞാല്‍ കെ.എം മാണി എന്നാണ് ഇപ്പോഴുള്ള വെപ്പ്.
മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന മിഷ്യനുണ്ട് എന്ന് പറഞ്ഞു പരത്തിയത്
ശത്രുക്കളേക്കാള്‍ കോണ്‍ഗ്രസുകാര്‍ തന്നെയാണ്. മാണിയല്പം
ക്ഷീണിക്കുന്നെങ്കില് ക്ഷീണിച്ചോട്ടെ എന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം
കരുതുകയും ചെയ്തിരുന്നു. മാണി കോഴ വാങ്ങിയോ, ഇല്ലയോ എന്നത് മറ്റൊരു
വിഷയമാണ്. കാര്യമെന്തായാലും മാണിയൊരു കോഴക്കാരനായി
ചിത്രീകരിക്കപ്പെട്ടു എന്നതാണ് സത്യം. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും
കുറഞ്ഞ ഭൂരിപക്ഷത്തിന് മാണി കഴിഞ്ഞ തവണ കഷ്ടിച്ച് കടന്നു കൂടുകയായിരുന്നു.
പാര്‍ട്ടിയിലെ എം.എല്‍.എമാരുടെ എണ്ണവും കുറഞ്ഞു. ഈ സാഹചര്യം മാണിയെ
ഭയപ്പെടുത്തുന്നുണ്ട്. കേരളാ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭാവി എന്താകും എന്ന
ഭയം മാണിക്കുണ്ട്.
അപ്പോള്‍ പിന്നെ തകര്‍ന്ന പ്രതിഛായ വീണ്ടും മിനുക്കി
രാഷ്ട്രീയത്തില്‍ ഒന്ന് ഉയര്ത്തെഴുനേല്ക്കാനുള്ള മാണിയുടെ ശ്രമം കൂടിയാവും
ഇപ്പോഴത്തെ നീക്കങ്ങള്‍. പാര്‍ട്ടിയുടെ വേരോട്ടമുള്ള ഇടങ്ങളില്‍ കൂടുതല്‍
ശക്തി നേടി സ്വന്തം പ്രതിഛായ തിരിച്ചു പിടിച്ച് വീണ്ടും യുഡഎഫിന്റെ ഭാഗമാകാം
എന്ന് മാണി കരുതുന്നുണ്ടാവും.
മാണി ബിജെപിയുമായി ചേരാന്‍ എന്‍.ഡി.എ
മുന്നണിയിലേക്ക് പോകും.
ബിജെപിയുമായി ചങ്ങാത്തം കൂടാനുള്ള ഒരു
നീക്കം മാണിക്കുണ്ട് എന്ന് പറയുന്നത് മറ്റാരുമല്ല കേരളാ കോണ്‍ഗ്രസില്‍ നിന്ന്
പിണങ്ങിപ്പിരിഞ്ഞ ആന്റണി രാജുവിനെപ്പോലെയുള്ള നേതാക്കള്‍ തന്നെയാണ്.
ഗുജറാത്തിലെ ഒരു ക്രിസ്ത്യന്‍ ബിഷപ്പിന്റെ മധ്യസ്ഥതയില്‍ കേരളത്തിലെ
ക്രിസ്ത്യന്‍ നേതൃത്വവുമായി നരേന്ദ്ര മോഡിയുടെ ടീം ചര്‍ച്ച നടത്തിയെന്നും
ചര്‍ച്ച കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിവരെ നീണ്ടുവെന്നുമാണ് സംസാരങ്ങള്‍. മാണി
എന്‍ഡിഎ മുന്നണിയിലേക്ക് വന്നാല്‍ കേന്ദ്രത്തില്‍ ജോസ്.കെ.മാണിക്ക് ഒരു
മന്ത്രിസ്ഥാനം ഉറപ്പ്. അതുവഴി ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ പിന്തുണ
ഉറപ്പാക്കാന്‍ ബിജെപിക്ക് കഴിയുമെന്ന മോഡിയുടെ പ്രതീക്ഷ. ജോസ്.കെ മാണി
നേരിട്ട് അമിത് ഷായുമായി ചര്‍ച്ച നടത്തിയെന്നും അഭ്യൂഹങ്ങളുണ്ട്.
എന്നാല്‍ കേരളാ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായ
മധ്യതിരുവതാംകൂറില്‍ ബിജെപിക്ക് വലിയ ശക്തിയില്ല. ബിജെപിക്ക് ശക്തിയുള്ള
പ്രദേശങ്ങളില്‍ കേരളാ കോണ്‍ഗ്രസ് തീരെയില്ല. അപ്പോള്‍ പിന്നെ ഇങ്ങനെയൊരു
കൂട്ട് കൂടിയതുകൊണ്ട് മാണിക്ക് തീര്‍ത്താല്‍ തീരാത്ത നഷ്ടം തന്നെയാവും മിച്ചം.
കാരണം ഈ കൂട്ടുകെട്ടില്‍ നിന്ന് എം.എല്‍.എമാരെ സൃഷ്ടിക്കുക അസാധ്യം
തന്നെയാവും. ബിജെപിയുമായി ഒരു സുപ്രഭാതത്തില്‍ കൂട്ടുകൂടുന്നത് കേരളാ
കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടര്‍മാര്‍ എങ്ങനെ പരിഗണിക്കുമെന്നത് മറ്റൊരു
വിഷയമാണ്.
എന്നാല്‍ ദീര്ഘകാലത്തിലുളള ഒരു രാഷ്ട്രീയ ലക്ഷ്യം ഈ
വിഷയത്തില്‍ മാണിക്കുണ്ട് എന്നും കരുതണം. അത് ദേശിയ രാഷ്ട്രീയത്തില്‍
ബിജെപിയുടെ പ്രസക്തി നീണ്ടുനില്‍ക്കുന്ന ഒന്നാണോ എന്നതിനെ
അനുസരിച്ചിരിക്കും. ബിജെപിയും മോഡിയും ഇനിയും മുമ്പോട്ട് എന്ന്
തന്നെയാണെങ്കില്‍ തകരുന്നത് കോണ്‍ഗ്രസ് തന്നെയാണ്. അങ്ങനെയെങ്കില്‍
കേരളത്തിലെ കോണ്‍ഗ്രസിന്റെ ശക്തി ഇനിയും ക്ഷയിക്കും. പിന്നെയുള്ളത് സിപിഎം
എന്ന പ്രബല കക്ഷിയും കേരളത്തിന്റെ ഇടതുപക്ഷ മനസുമാണ്.
കേരളത്തിന്റെ ഇടതുപക്ഷ മനസ് ഏതാണ്ടൊക്കെ കൈമോശം വന്നു തുടങ്ങിയെന്ന്
സമൂഹത്തെ നിരീക്ഷിക്കുന്ന ആര്‍ക്കും മനസിലാകും. ചില പോക്കറ്റ് ഏരിയകള്‍
ഒഴിച്ചാല്‍ മിക്കയിടത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പഴയതു പോലെ വലിയൊരു
വികാരമൊന്നുമല്ല. അണികള്‍ തന്നെ വളരെ കുറഞ്ഞു തുടങ്ങിയിരിക്കുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ലഭിച്ച വലിയ
വിജയമെന്നത് ആര്.എസ്.എസ് - ബിജെപി നടത്തിയ വര്‍ഗീയ ധ്രൂവീകരണത്തിന്റെ
ബാക്കി പത്രമാണ്. ആര്.എസ്.എസ് വളരുന്നത് തടയാന്‍ ന്യൂനപക്ഷങ്ങള്‍
കൂട്ടത്തോടെ ഇടതിന് വോട്ട് ചെയ്തു. എന്നാല്‍ ന്യൂനപക്ഷങ്ങളുടെ സ്വന്തം
തട്ടകങ്ങളില്‍ അവര്‍ ന്യൂനപക്ഷങ്ങളെ പ്രതിനിധാനം ചെയ്യുന്ന
പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്തു. മുസ്ലിംലീഗിന് മലബാറില്‍ തിരഞ്ഞെടുപ്പില്‍
കാര്യമായ പരുക്ക് പറ്റിയില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഇതേ സമയം ഹിന്ദു
ധ്രൂവീകരണം സാധ്യമാക്കി ബിജെപി തങ്ങളുടെ വോട്ട് 15 ശതമാനം വരെ
വര്‍ദ്ധിപ്പിച്ചു. നിരവധി മണ്ഡലങ്ങളില്‍ അവര്‍ രണ്ടാംസ്ഥാനത്ത് വന്നു.
ഇതൊരു വലിയ മുന്നേറ്റം തന്നെയായിരുന്നു.
നാളെ ബിജെപി കൂടുതല്‍
ശക്തമാകുമ്പോള്‍ അവര്‍ക്ക് കൂടുതല്‍ എം.എല്‍.എമാരെ ലഭിക്കും. മുസ്ലിം
ലീഗിന് ഒരു മുന്നണിയും ഇല്ലെങ്കിലും തങ്ങളുടെ എം.എല്‍.എമാരെ നേടാന്‍ കഴിയും.
പിന്നെയുള്ളത് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. ലീഗിനേക്കാള്‍ മതേതരത്വ
സ്വഭാവം കേരളാ കോണ്‍ഗ്രസും മാണിയും എന്നും വെച്ചുപുലര്‍ത്തിയിട്ടുണ്ട്. അതൊരു
സത്യം തന്നെയാണ്. എന്നാല്‍ ധ്രൂവീകരണ രാഷ്ട്രീയം ഒരു സാധാരണ സംഗതിയായി
മാറിത്തുടങ്ങിയപ്പോള്‍ അല്പം ക്രിസ്ത്യന്‍ വോട്ട് ബാങ്ക് രാഷ്ട്രീയം
കൂടുതലായി കളിച്ചാലെന്താണ് എന്ന് കേരളാ കോണ്‍ഗ്രസിന് തോന്നുന്നുണ്ടാകും.
അങ്ങനെയെങ്കില്‍ മധ്യതിരുവതാംകൂറിന്റെ സ്വന്തം പാര്‍ട്ടിയായി കേരളാ
കോണ്‍ഗ്രസിന് മാറാം.
നാളെയൊരു കാലത്ത് ബിജെപി - മുസ്ലിം ലീഗ് - കേരളാ
കോണ്‍ഗ്രസ് മുന്നണി കേരളം ഭരിക്കുന്ന ഒരു കിനാശേരി സ്വപ്നം കാണുന്നവരുണ്ട്
എന്നത് സത്യമാണ്. ഇങ്ങനെയൊന്ന് നടക്കുമോ എന്ന് സംശയിക്കാം. പക്ഷെ ഒരുകാര്യം
ഉറപ്പാണ്. നടക്കുമെന്ന ഒരു സാഹചര്യം വന്നാല്‍ മുസ്ലിം ലീഗിനും ബിജെപിക്കും
കൂട്ടുകൂടുന്നതിന് ഒരു മടിയുമുണ്ടാവില്ല. കൂടെ ചേരുന്നതിന് കേരളാ
കോണ്‍ഗ്രസും മടിക്കില്ല.
ഒറ്റയ്ക്ക് നിന്ന് പര്‍ട്ടി
ശക്തിപ്പെടുത്തുക, ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പാര്‍ട്ടിയെ
കെട്ടിപ്പെടുക്കുക, വോട്ട് ബാങ്കിനെ വര്‍ദ്ധിപ്പിക്കുക എന്നക്കെയുള്ള
പറച്ചില് കൊണ്ട് ഉദ്ദേശിക്കുന്നത് ഇങ്ങനെയൊരു രാഷ്ട്രീയ ലക്ഷ്യം കൂടിയാവാം.
പാര്‍ട്ടിയെ സ്വന്തം നിലയ്ക്ക് ശക്തിപ്പെടുത്തിയില്ലെങ്കില്‍ നാളെകളില്‍
വലിയ നഷ്ടം സംഭവിക്കുമെന്ന് മാണി മനസിലാക്കുന്നുണ്ടാവണം.
എന്തായാലും കെ.എം മാണി എന്ന കേരള രാഷ്ട്രീയത്തിലെ ചാണക്യന് കൃത്യമായ
അജണ്ടകളില്ലാതെയല്ല യുഡിഎഫ് രാഷ്ട്രീയം വിട്ട് പുറത്തേക്ക്
വന്നിരിക്കുന്നത് എന്ന് തീര്‍ച്ചയാണ്. യുഡിഎഫിലേക്ക് ഇനിയില്ല എന്ന് മാണി
പറയുന്നത് സത്യമാണെങ്കില്‍ അത് കേരള രാഷ്ട്രീയത്തില്‍ പുതിയ കാലഘട്ടത്തെ
സൃഷ്ടിക്കുമെന്നും ഉറപ്പാണ്.