Image

അമല വിശ്വാസവഞ്ചന കാണിച്ചെന്ന് വിജയ്

Bj Fkv ]Wn¡À Published on 04 August, 2016
                    അമല വിശ്വാസവഞ്ചന കാണിച്ചെന്ന് വിജയ്
നടി അമലാ പോളും സംവിധായകന്‍ എ.എല്‍.വിജയും തമ്മിലുള്ള ദാമ്പത്യബന്ധം വേര്‍പിരിയലിന്റെ വക്കില്‍ എത്തി നില്‍ക്കുന്ന വേളയില്‍ ഇതിന്റെ പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ തുറന്നു പറഞ്ഞ് വിജയ് തന്നെ രംഗത്തെത്തിയിരിക്കുന്നു. 

 തങ്ങള്‍ വേര്‍പിരിഞ്ഞത് സത്യമാണെന്നും എന്നാല്‍ ഇതു സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകല്ല സത്യമെന്നുമാണ് വിജയ് പറയുന്നത്. 

 സത്യസന്ധതയും വിശ്വാസവുമാണ് വിവാഹജീവിതത്തിന്റെ അടിത്തറ. അതു തകര്‍ന്നാല്‍ ബന്ധങ്ങള്‍ അര്‍ത്ഥശൂന്യമാകുമെന്നും വിജയ് ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

'യഥാര്‍ത്ഥകാരണം എന്താണെന്നതിനെ കുറിച്ച് തനിക്കല്ലാതെ മറ്റാര്‍ക്കും അറിയില്ല. ഇതേ കുറിച്ച് സംസാരിക്കാന്‍ സുഹൃത്തുക്കളും ആരാധകരും മാധ്യമസുഹൃത്തുക്കളും എന്നെ നിര്‍ബന്ധിക്കുകയായിരുന്നു. 

സ്വകാര്യജീവിതത്തെ പൊതുമധ്യത്തില്‍ കൊണ്ടുവരേണ്ട എന്നു കരുതിയാണ് ഇതു വരെ മൗനം പാലിച്ചത്. പക്ഷേ ഇതിനിടെ എന്റെ അച്ഛന്‍ അദ്ദേഹത്തിന്റെ മനസിലെ വിഷമതകളെല്ലാം ഒരു ചാനലിനോട് തുറന്നു പറഞ്ഞു. 

ഏതൊരച്ഛനേയും പോലെ തന്നെയാണ് അദ്ദേഹവും അതു പറഞത്. പക്ഷേ പിന്നീടുള്ള എല്ലാ വാര്‍ത്തകളും അതു കേന്ദ്രീകരിച്ചായി. വളരെ ദു:ഖകരമായ അവസ്ഥയാണിത്.

ഒമ്പതു ചിത്രങ്ങള്‍ സംവിധാനം ചെയ്ത ആളെന്ന നിലയില്‍ സമൂഹത്തോടുള്ള ബാധ്യതയെ കുറിച്ച് എനിക്ക് വ്യക്തമായ ബോധ്യമുണ്ട്.

 കുലീനവും ആത്മാഭിമാനവുമുള്ള പെണ്‍കഥാപാത്രങ്ങളാണ് എന്റെ സിനിമയിലുള്ളത്. എന്റെ സിനിമകളില്‍ സ്ത്രീകളോടുള്ള എന്റെ നിലപാടുകള്‍ തന്നെയാണ് ഞാന്‍ വരച്ചുകാട്ടിയത്.

 സ്ത്രീകള്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കേണ്ടവരാണെന്ന നിലപാടിനെ എല്ലായ്‌പ്പോഴും ശക്തമായി പിന്താങ്ങിയിട്ടുണ്ട്. അമല സിനിമയില്‍ അഭിനയിക്കണമെന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ എന്നെക്കൊണ്ട് കഴിയുന്ന വിധത്തിലെല്ലാം ഞാന്‍ പിന്തുണച്ചിട്ടുണ്ട്. 

വിവാഹശേഷം സിനിമകളില്‍ അഭിനയിക്കാന്‍ അമല തയ്യാറായതാണ് ബന്ധം വഷളാകാന്‍ കാരണമെന്നും എന്റെ വീട്ടുകാര്‍ക്ക് അതിഷ്ടമല്ലായിരുന്നു എന്നുള്ള അമലയുടെ വാദം തെറ്റാണ്. അതില്‍ ഒട്ടും വാസ്തവമില്ല.

ഒരു വിവാഹജീവിതത്തിന്റെ ആണിക്കല്ലെന്നു പറയുന്നത് സത്യസന്ധതയും വിശ്വാസ്യതയുമാണ്. അതില്ലാതാകുന്ന നിമിഷം ആ ബന്ധത്തിന് അര്‍ത്ഥമില്ലാതെയാകും. 

വിവാഹമെന്ന സാമൂഹ്യ ഉടമ്പടിക്കും ബന്ധത്തിനും ഞാനേറെ വില കല്‍പ്പിക്കുന്നു. അമലയുമായുളള വിവാഹബന്ധം ഇങ്ങനെയാകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല. 

പക്ഷേ ഇനിയൊരു ബന്ധമില്ല. ഇങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നതില്‍ മനസില്‍ ഒരുപാട് വേദനയുണ്ട്. ജീവിതം അന്തസായി മുന്നോട്ടു കൊണ്ടുപോകാനാണ് എന്റെ തീരുമാനം.

എന്താണ് ഈ പ്രശ്‌നത്തിലെ യഥാര്‍ത്ഥ കാരണം എന്നറിയാതെ മാധ്യമങ്ങള്‍ ഒരുപാട് വാര്‍ത്തകള്‍ സൃഷ്ടിച്ചു. സ്ത്രീ-പുരുഷ സ്വാതന്ത്ര്യത്തെ അടിസ്ഥാനമാക്കിയായിരുന്നു വാര്‍ത്തകള്‍ അധികവും.

 ഈ വാര്‍ത്തകള്‍ എന്റെ സ്വകാര്യ ജീവിതത്തെ മാത്രമല്ല, പ്രഫഷണല്‍ ജീവിതത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ വേര്‍പിരിയലിനെക്കാള്‍ എന്നെ ബാധിച്ചത് ഈ വാക്കുകളാണ്. 

 നിങ്ങള്‍ സ്വകാര്യജീവിതത്തിനു വില കല്‍പ്പിക്കുന്നുവെങ്കില്‍, അതിനെ മാനിക്കുന്നുവെങ്കില്‍ ഇത്തരം അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറഞ്ഞുപരത്തുന്നതില്‍ നിന്നു പിന്തിരിയണം.' വിജയ് തന്റെ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

വിവാഹശേഷം അമല അഭിനയിക്കുന്നതിനോട് വിജയ്ക്കും വീട്ടുകാര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ലെന്നും വിവാഹബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ ഇതാണ് കാരണമെന്നും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. 

എന്നാല്‍ അഭിനയിച്ച ചിത്രങ്ങളിലെല്ലാം വിജയ്യുടെ പൂര്‍ണപിന്തുണ അമലയ്ക്കുണ്ടായിരുന്നെന്നും ചില സൂപ്പര്‍സ്റ്റാറുകളുടെ പേരില്‍ ചില മാധ്യമങ്ങളില്‍ അമലയ്‌ക്കെതിരേ വന്ന പരാമര്‍ശങ്ങള്‍ സ്ഥിതിഗതികള്‍ വീണ്ടും വഷളാക്കുകയായരുന്നു. 

വേര്‍പിരിയല്‍ വാര്‍ത്തയോട് അമലയോ കുടുംബാംഗങ്ങളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഏതായാലും അമലയുടെ വാക്കുകള്‍ക്കായി സിനിമാലോകവും പ്രേക്ഷകരും ആരാധകരും കാതോര്‍ത്തിരിക്കുകയാണ്.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക