വാഷിങ്ടണ്‍: ക്രൗഡ് പുള്ളറും റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ ഡിസ്ട്രിക്ട് കൊളംബിയ പ്രസിഡന്‍ഷ്യല്‍ കണ്‍വന്‍ഷന്‍ ഡെലിഗേറ്റുമായ ഇന്ത്യന്‍-അമേരിക്കന്‍ വനിത റിന ഷാ ബറാറയെ (32) ട്രംപ് വിരുദ്ധ നിലപാടിന്റെ പേരില്‍ പ്രസിഡന്‍ഷ്യല്‍ കണ്‍വന്‍ഷനില്‍ നിന്ന് പുറത്താക്കി. ഡെലിഗേറ്റ് എന്ന നിലയില്‍ റിന ഷായുടെ നിലപാടുകള്‍ വിവാദമായത് അവര്‍ നല്‍കിയ ഒരു ഇന്റര്‍വ്യൂവിനെ തുടര്‍ന്നാണ്.
റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനോടുള്ള തന്റെ എതിര്‍പ്പിന്റെ ശക്തി കൂടിവരികയാണെന്നും താന്‍ ഹിലാരി ക്ലിന്റനെ പിന്തുണയ്ക്കുമെന്നുമാണ് അവര്‍ വ്യക്തമാക്കിയത്. ഈ അഭിമുഖത്തിനു ശേഷമാണ് റിനയെ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി പുറത്താക്കിയത്. പക്ഷേ, റിന ഡിസ്ട്രിക്ട് കൊളംബിയയിലെ താമസക്കാരിയല്ലെന്നാണ് പുറത്താക്കലിന് കാരണമായി പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്.
കഴിഞ്ഞ ആഴ്ച മറ്റൊരു കണ്‍വന്‍ഷന്‍ കമ്മിറ്റി റിനയെ തിരിച്ചെടുക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. തനിക്ക് ഡിസ്ട്രിക്ട് കൊളംബിയയിലും നോര്‍ത്തേണ്‍ വെര്‍ജീനിയയിലും വീടുകളുണ്ടെന്നും ഇരു സ്ഥലങ്ങളിലുമായി പ്രവര്‍ത്തിക്കാമെന്നും റിന ഷാ പറഞ്ഞിരുന്നുവത്രേ. ഡിസ്ട്രിക്ട് കൊളംബിയയിലെ തന്റെ താമസം നിയമപ്രകാരമാണെന്നും താമസ പ്രശ്‌നം തന്നെ പുറത്താക്കാന്‍ വേണ്ടിയുള്ള നേതാക്കളുടെ മുടന്തന്‍ ന്യായമാണെന്നും റിന ആരോപിക്കുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ ഡിസ്ട്രിക്ട് കൊളംബിയ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി കണ്‍വന്‍ഷനില്‍ തിരഞ്ഞെടുക്കപ്പെട്ട 19 നാഷണല്‍ കണ്‍വന്‍ഷന്‍ പ്രതിനിധികളിലൊരാളാണ് റിന ഷാ. ഇവിടുത്തെ രണ്ടാമത്തെ മികച്ച വോട്ട് ഗെറ്ററാണിവര്‍. കഴിഞ്ഞ ഏപ്രില്‍ ഏഴിന് അസോസിയേറ്റഡ് പ്രസിന് നല്‍കിയ അഭിമുഖത്തില്‍ റിന ഷാ സുവ്യക്തമായി പറഞ്ഞത്, താന്‍ ഹിലാരിക്ക് വോട്ട് ചെയ്യുമെന്നാണ്. ഏപ്രില്‍ 28-ാം തീയതി പാര്‍ട്ടി നേതാക്കള്‍ക്കെഴുതിയ കത്തില്‍, മുന്‍ പ്രസ്താവനയില്‍ താന്‍ ഖേദിക്കുന്നുവെന്നവര്‍ വ്യക്തമാക്കിയുരുന്നു.
മെയ് മൂന്നിന് നല്‍കിയ ടെലിഫോണ്‍ ഇന്റര്‍വ്യൂവില്‍ വീണ്ടും റിന നിലപാടു മാറ്റി. ഇതിനിടെ റിന ഷായുടെ പ്രോപ്പര്‍ട്ടി റെക്കോഡുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പരിശോധിച്ച ബ്രെയ്ബാര്‍ട്ട് ന്യൂസ്, റിന വെര്‍ജീനിയയിലെ റെസ്‌ററണിലെ യഥാര്‍ത്ഥ താമസക്കാരിയാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടതുകൊണ്ടാണ് റിനയ്‌ക്കെതിരെ നടപടിയെടുത്തതെന്ന് ഡിസ്ട്രിക്ട് കൊളംബിയ ജി.ഒ.പി എക്യിക്യൂട്ടീവ് ഡയറക്ടര്‍ പാട്രിക് മാറാ വിശദമാക്കി.