വിഭവസമൃദ്ധമായ ഉച്ചയൂണും കഴിഞ്ഞ് ഏമ്പക്കവുംവിട്ട് ഒരുമണിക്കൂര്‍
മയങ്ങുന്നത് എന്നും പതിവുള്ള കാര്യമാണ് അറുമുഖംപിള്ളക്ക്. മയക്കം
എന്നുപറഞ്ഞാല്‍ അഗാധമായ ഉറക്കമല്ല, സ്വബോധത്തോടെയുള്ള വിശ്രമം. ആ സമയം
വീടും പരിസരങ്ങളും പരിപൂര്‍ണ നിശബ്ദതയില്‍ ആയിരിക്കണമെന്നുള്ളത്
അദ്ദേഹത്തിന്റെ കല്പനയാണ്. അത് നൂറുശതമാനം പാലിക്കാന്‍ സുഗന്ധിയും,
അമ്മിണിയും, വീട്ടുജോലിക്കാരും പ്രതിജ്ഞാബദ്ധരാണ്.
അറുമുഖം പിള്ള
മയങ്ങുന്ന ഒരുമണിക്കൂര്‍ വീട്ടുജോലിക്കാരും വിശ്രമിക്കും. അവരും എവിടെങ്കിലും
പോയിക്കിടന്ന് മയങ്ങും. വിശാലമായ എരുത്തിലിലെ പന്ത്രണ്ട് പശുക്കളും അവയുടെ
കിടാങ്ങളും, അഞ്ചേര്‍ കാളകളും ഈ ഒരുമണിക്കൂര്‍നേരം അയവിറക്കാറില്ല. എന്തിന്
കിളികള്‍ പോലും ആപ്രദേശത്തേക്ക് വരാന്‍ ഭയക്കും
പിള്ള കര്‍ഷകനാണ്.
തേനിയില്‍ ഇരുനൂറേക്കര്‍ വസ്തുവിന്റെ ജന്മി. അവിടെ നെല്ല്, തെങ്ങ്, വാഴ
തുടങ്ങി വെണ്ട, വഴുതന, തക്കാളി കറിവേപ്പില മുതലായവയെല്ലാം രാസവളങ്ങള്‍
നിര്‍ലോഭം പ്രയോഗിച്ചും എന്‍ഡോസള്‍ഫാന്‍ പോലത്തെ "നിരുപദ്രവകാരികളായ'
കീടനാശിനികള്‍ തളിച്ചും കൃഷിചെയ്ത് തമിഴ്നാടിന്റെ സഹോദരീ സംസ്ഥാനമായ
കേരളാവിലെ മടിയന്മാരെ പട്ടിണികിടക്കാതെ വര്‍ഷങ്ങളായി തീറ്റിപ്പോറ്റുന്നത്
അദ്ദേഹമാണ്. മലയാളത്താന്മാര് അലസന്മാരും ജോലിചെയ്യാതെ
കൂലിവാങ്ങുന്നവരും ആയതിനാല്‍ മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളംനനച്ച്
ഉല്പാദിപ്പിക്കുന്ന കൃഷിവഹകള് അവരെക്കൊണ്ടുതന്നെ തീറ്റിച്ച്
കാശുവാരുന്ന തമിഴ്മക്കളുടെ ഒരു പതിപ്പാണ് അറുമുഖം പിള്ള.
മലയാളനാട്
പിള്ളക്ക് തമിള്നാടുപോലെതന്നെ പ്രീയപ്പെട്ടതാണ്. അതുകൊണ്ടാണല്ലോ രണ്ട്
സംസ്ഥാനങ്ങളില്‍ നിന്നും ഓരോ ഭാര്യമാരെ സ്വീകരിച്ചിരിക്കുന്നത്,
തമിള്‍നാട്ടില്‍ നിന്ന് സുഗന്ധിയും കേരളത്തില്‍ നിന്ന് അമ്മിണി യും. ദ്രാവിഡ
കഴകം പാര്‍ട്ടിയുടെ അനുഭാവിയും കരുണാനധിയുടെ ആത്മമിത്രവും ആയതിനാല്‍
ജാതിമതചിന്ത അശ്ശേഷം അദ്ദേഹത്തെ തീണ്ടിയിട്ടില്ല. സുഗന്ധി
ഹിന്ദുവാണെങ്കില്‍ അമ്മിണി ക്രിസ്ത്യാനിയാണ്. സുഗന്ധി തേനിയിലെ സമ്പന്നമായ
കുടുംബത്തിലെ സ്ത്രീയാണെങ്കില്‍ അമ്മിണി ഇടുക്കിയിലെ പാവപ്പെട്ട
വീട്ടില്നിന്നുള്ളവള്.
ഇപ്പോള്‍ രണ്ട് സഹോദരീ സംസ്ഥാനങ്ങളും
ഒരണക്കെട്ടിന്റെ പേരില്‍ പോരടിക്കുന്നതില്‍ അദ്ദേഹം അതീവ ദുഃഖിതനാണ്.
തന്റെ പ്രീയപ്പെട്ട സുഹൃത്ത് വര്‍ക്കി ഇടുക്കിയിലിരുന്ന് തന്നേപ്പോലെതന്നെ
ദുഖിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന് അറിയാം. ഇടുക്കിയെ തമിള്നാടിനോട്
ചേര്‍ത്താല്‍ മറ്റാരേക്കാളും സന്തോഷിക്കുന്നത് പിള്ളയായിരിക്കും. തന്റെ
രണ്ടാം ഭാര്യയുടേയും പ്രിയസുഹൃത്തിന്റേയും വീടുകള്‍ സ്ഥിതിചെയ്യുന്ന ജില്ല
എന്നനിലക്ക് ഇടുക്കിയോട് അദ്ദേഹത്തിന് പ്രത്യേകമായ ഒരടുപ്പമുണ്ട്. ഇടുക്കി
മാത്രമല്ല കേരളം മുഴുവനായി തമിഴ്നാടിനോട് ചേര്‍ക്കണമെന്ന
അഭിപ്രായക്കാരനാണ് അദ്ദേഹം. പക്ഷേ, തന്റെ അഭിപ്രയത്തോട്
തമിഴ്നാട്ടിലെ രാഷ്ടീയപാര്‍ട്ടികള്‍ യോജിക്കുമോ എന്ന് സംശയമുണ്ട്.
തമിഴ്നാടുതന്നെ മുടിഞ്ഞുപോകാന്‍ വേറൊന്നുംവേണ്ട എന്നാണ് കരുണാനധി ഒരു
സ്വകാര്യസംഭാഷണത്തില്‍ പറഞ്ഞത്.
ഇടുക്കി
മാത്രമായിട്ടാണെങ്കിലും പ്രശ്നം തന്നെ. ഒരു കാര്യം തീരുമാനിക്കുന്നതിന്
മുന്‍പ് അതിന്റെ എല്ലാ ഭവിഷ്യത്തുകളെപറ്റിയും ആലോചിക്കണമല്ലോ. കേരളാ
കോണ്‍ഗ്രസ്സിന് രണ്ടോ മൂന്നോ എമ്മെല്ലേമാരെ ജയിപ്പിക്കാന്‍ സാധിക്കുന്ന
ജില്ലയാണത്. ഈയൊരു മഹാവിപത്ത് മനസിലാക്കാതെയാണ് ചില വിവരമില്ലാത്ത
രാഷ്ട്രീയക്കാര്‍ ഇടുക്കിയെ തമിഴ്നാടിനോട് ചേര്‍ക്കണം എന്ന് വാദിക്കുന്നത്.
ഇതൊക്കെയാണ് മിസ്റ്റര്‍ കരുണാനിധി പിള്ളയുമായിട്ടുള്ള സംഭാഷണത്തില്‍
രഹസ്യമായി പറഞ്ഞത്.
ഇടുക്കിയിലെ തന്റെ പ്രിയസുഹൃത്ത്
വര്‍ക്കിയുമായി സംസാരിച്ചിട്ട് വര്‍ഷങ്ങളായി. അയാളുടെ ഫോണ്‍നമ്പര്‍
ഭിത്തിയില്‍ കുറിച്ചുവെച്ചിരുന്നത് വീടിന് പെയിന്റടിക്കാന്‍ വന്നവര്‍
മായിച്ചുകളഞ്ഞു. വര്ക്കിയെന്താ വിളിക്കാത്തതെന്ന് ഇടക്കൊക്കെ
ആലോചിക്കാറുണ്ട്. കൃഷിയും രാഷ്ട്രീയവും എല്ലാമായി തിരക്കായതിനാലാണ്
കേരളാവില് പോയി അവനെയും കടുംബത്തേയും കാണാന്‍ ആഗ്രഹമുണ്ടായിട്ടും
നടക്കാത്തത്.അവന്റെ ഭാര്യ ഉണ്ടാക്കുന്ന കോഴിക്കറിയുടെ സ്വാദ്
ഓര്‍ക്കുമ്പോള്‍ ഇപ്പോഴും വായില്‍ വെള്ളമൂറും. വൈകുന്നേരങ്ങളില്‍ കപ്പ
വേയിച്ചതും ബീഫ് ഉലത്തിയതുംകൂട്ടി നല്ല തെങ്ങിന്‍കള്ളും കുടിച്ച് ദിവസങ്ങളോളം
അവന്റെ വീട്ടില്‍ താമസിച്ചിട്ടുള്ള ഓര്മ ഇടക്കിടക്ക് മനസില്‍ തെളിഞ്ഞുവരും
.
ത്രേസ്യാമ്മ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ സ്വാദ് സുഗന്ധിയുടെ
പാചകത്തിന് കിട്ടത്തില്ല. തൈരുസാദവും, സാമ്പാറുസാദവും നിത്യവും കഴിച്ച്
രുചിയെന്ന വാക്കിന്റെ അര്‍ത്ഥംതന്നെ മറന്ന കാലത്താണ് വര്‍ക്കിയെ
പരിചയപ്പെടുന്നതും അവന്റെ ഭാര്യ ഉണ്ടാക്കുന്ന ഇറച്ചിക്കറിയും
മീന്‍കറിയുംകൂട്ടി ചോറുണ്ണുന്നതും. അതുപറഞ്ഞപ്പോളാണ് നല്ലപോലെ ഇറച്ചിയും
മീനും വെയ്ക്കാനറിയാവുന്ന ഒരു പെണ്ണിനെ ജോലിക്കാരിയായി തരാമെന്ന്
ത്രേസ്യാമ്മ പറഞ്ഞത്. അവരുടെ വീട്ടില്‍നിന്ന് ഇതെല്ലാം നല്ലപോലെ പഠിച്ചവളാണ്
അമ്മിണി. അങ്ങനെ അവളേംകൊണ്ട് അണ്ണാച്ചി തേനിക്ക് വണ്ടികയറി.
“എന്തിനാ
ഇവിടെ വേറൊരു വേലക്കാരി? ഇപ്പോള്‍തന്നെ ആവശ്യത്തിന് ജോലിക്കാര്‍
ഇവിടുണ്ടല്ലോ?” അമ്മിണിയെ കണ്ടപ്പോള്‍ സുഗന്ധി ചോദിച്ചു.
“ഇവള് നല്ല
പാചകക്കാരിയാ. ഇവിടുള്ളതിനൊക്കെ വെജിറ്റേറിയന്‍ ഉണ്ടാക്കാനല്ലേ
അറിയൂ. ഇവളെ ഞാന്‍ കൊണ്ടുവന്നത് നോണ്‍ പാചകംചെയ്യാനാ.”
കയ്യിലൊരു
പൊതിക്കെട്ടുമായി വന്നുകയറിയ കൊലുന്തുപോലത്തെ പെണ്ണിനെ സുഗന്ധിക്ക് അത്ര
ഇഷ്ട്ടപ്പെട്ടില്ല. തമിഴ്നാട്ടിലെ കാറ്റും, ഭക്ഷണവും പിടിച്ചപ്പോള്‍
പെണ്ണിന്റെ ശരീരത്തില്‍ അവിടവിടെയായി മാംസം ഉരുണ്ടുകൂടി. അന്നേരം
അവള്‍ക്ക് ചെറിയതോതില്‍ ഇളക്കവും തുടങ്ങി. പിടിക്കുമ്പോള്‍ പുളിങ്കൊമ്പില്‍
തന്നെ പിടിക്കണം എന്ന് അവളുടെ അപ്പന് പറഞ്ഞുകേട്ടിട്ടുള്ളതിനാല്‍ അവള്
അറുമുഖത്തിനെതന്നെ നോട്ടമിട്ടു.
ഉച്ചമയക്കത്തില്‍ നിന്ന്
ഉണര്‍ത്താന്‍ ചായയും പലഹാരങ്ങളുമായി ചെല്ലുമ്പോള്‍ അവള് അയാളുടെ
തോളില്‍തട്ടി വിളിച്ചു. ഇന്നുവരെ സുഗന്ധിപോലും ചെയ്യാത്തകാര്യം ചയ്യാന്
ധൈര്യപ്പെട്ട സുന്ദരിപ്പെണ്ണിനെ പിള്ളക്കും ഇഷ്ട്ടമായി. ആരുംകാണാതെ തുടക്ക്
ഒരടികൊടുത്തപ്പോള് അവള് ചിരിച്ചുംകൊണ്ട് ഓടി. പിന്നീട് അടി മുകളിലേക്ക്
കയറിവന്നപ്പോള്‍ അവള് അയാളുടെ കയ്യില്‍ കയറിപ്പിടിച്ചു.
“അത്
വേണ്ടെടാ കണ്ണാ,” അവള് പറഞ്ഞു.
“വേണമെടി തങ്കമേ.”
അങ്ങനെയാണ്
സുഗന്ധി ഉറങ്ങിക്കഴിഞ്ഞാല്പിന്നെ പിള്ള രാത്രിസഞ്ചാരം തുടങ്ങിയത്. സഞ്ചാരം
പലതവണ ആവര്‍ത്തിച്ചപ്പോള്‍ ഒരുദിവസം രാവിലെ അമ്മിണി അടുക്കളമുറ്റത്തെ
മാവിന്‍ചുവട്ടില്‍ പോയിരുന്ന് ഛര്‍ദ്ദിച്ചു. അതുകണ്ട് നാല്
പ്രസവിച്ചിട്ടുള്ള സുഗന്ധിയുടെ നെഞ്ചിടിച്ചു. തലേരാത്രി മധുരക്കിഴങ്ങ്
തിന്നതുകൊണ്ടാണെന്ന് പറഞ്ഞ് തല്‍ക്കലം തടിതപ്പി. മധുരക്കിഴങ്ങ് തന്റെ
ഭര്‍ത്താവിനോടൊപ്പം പലരാത്രികളില്‍ അവള് കഴിച്ചിട്ടുണ്ട്് എന്നകാര്യം
അപ്പോഴും അവര്‍ അറിഞ്ഞില്ല.
തുടര്‍ന്നുള്ള ദിവസങ്ങളിലും അവള്
ഛര്‍ദ്ദിക്കാന്‍ തുടങ്ങിയപ്പോള്‍ മധുരക്കിഴങ്ങല്ല തന്റെ ഭര്‍ത്താവാണ്
കാരണക്കാരന്‍ എന്നസത്യം അവളെക്കൊണ്ട് പറയിപ്പിച്ചു.
തന്റെ
അണ്ണന്മാര് വടിവാളും തോക്കുമായട്ട് എത്തുംമുന്‍പ് അവളെ നാടുകടത്താന്‍
സുഗന്ധി ഭര്‍ത്താവിനോട് കല്പിച്ചു. തോക്കും വടിവാളുമൊക്കെ തന്റെ
വീട്ടിലുമുള്ളതിനാല് ഭാര്യയുടെ ഭീഷണിയൊന്നും പിള്ളയുടെ അടുത്ത്
വിലപ്പോയില്ല. എന്നാല്‍ പെണ്ണ് ചത്തുകളയുമെന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ
ഹൃദയത്തില്‍ കൊണ്ടു. സുഗന്ധി തരാത്ത സുഹാനുഭൂതികള് തനിക്ക് സമ്മാനിച്ച
അമ്മിണിപ്പെണ്ണിനെ അങ്ങനെയങ്ങ് വിട്ടുകളയാന്‍ അദ്ദേഹത്തിന്
സമ്മതമല്ലായിരുന്നു. അവളെ കൊണ്ടുപോയി കേരളാവില് പാര്പിക്കാം എന്ന്
വിചാരിച്ചുകൊണ്ടാണ് മധുരക്ക് പോകുകയാണെന്നും പറഞ്ഞ് ഇടുക്കിക്ക്
വണ്ടികയറിയത്. അവിടെച്ചെന്ന് സുഹൃത്ത് വര്ക്കിയെകണ്ട് ഭരക്ഷിക്കണമെടാ’
എന്നുപറഞ്ഞ് നിലവിളിച്ചു.
“എന്താ പിള്ളേച്ചാ ഇത്? ഒന്നുകില്‍ കാര്യം
പറഞ്ഞിട്ടുകര, അല്ലെങ്കില്‍ കരഞ്ഞിട്ട്……”
ആ സെന്റന്‍സിന് അര്‍ത്ഥഭംഗി
ഇല്ലല്ലോ എന്ന് തോന്നിയതുകൊണ്ട് വര്‍ക്കി
മുഴുമിപ്പിച്ചില്ല.
പിന്നെയും നിര്‍ബന്ധിച്ചപ്പോള്‍ പിള്ള പറഞ്ഞു,
“ഗര്‍ഭം.”
“ആര്‍ക്ക് സുഗന്ധിക്കോ?”
“അല്ലെടാ,
അമ്മിണിക്ക്.”
“ആരാ വില്ലന്‍?”
അണ്ണാച്ചി മറുപടി പറയാതെ
കാല്‍വിരല്‍കൊണ്ട് നിലത്ത് കളം വരച്ചുകെണ്ടുനിന്നു.
“അമ്പടാ കള്ളാ
നീ പണിപറ്റിച്ചു, അല്ലേ? എന്നിട്ട് അവളെവിടെ?”
“വീട്ടിലുണ്ട്,
നീയെന്നെ രക്ഷിക്കണം, വര്‍ക്കി.”
“എന്നുവെച്ചാല്‍ ഗര്‍ഭം
ഞാനേല്ക്കണമെന്നോ? അതുമാത്രം പറയരുത്. തന്നെയുമല്ല ഞാന്‍ പ്രസവം
നിറുത്തിയിട്ടുള്ളവനുമാ.”
“നീ ഏല്ക്കണമെന്ന് ഞാന്‍ പറഞ്ഞോ? നീ ഒരു
പോംവഴി പറഞ്ഞുതാ.”
“ഏതെങ്കിലും ഡോക്ട്ടറെക്കൊണ്ട്
ചീറ്റിച്ചുകള.”
“അതിന് അവള് സമ്മതിക്കുന്നില്ല.”
“പിന്നെന്താ
അവള് പറയുന്നത്?”
“കെട്ടണമെന്ന്.”
“എന്നാപ്പിന്നെ
കെട്ടിക്കള.”
“കെട്ടാം അല്ലേ?”
“വെറുതേ കെട്ടെഡോ. നിങ്ങടെ
തമിഴ്നാട്ടില്‍ അതിന് വകുപ്പുണ്ടല്ലോ. നിന്റെ നേതാവിനുതന്നെ രണ്ടോ മൂന്നോ
ഭാര്യമാരില്ലേ?”
“അത് ശരിയാണല്ലോ.” ബുദ്ധി ഉപദേശിച്ചു തന്ന
വര്‍ക്കിക്ക് നന്ദി പറഞ്ഞിട്ട് പിള്ള പോയതുപോലെ
തിരിച്ചുപോന്നു.
നാട്ടുകൂട്ടത്തെ സാക്ഷിനിര്‍ത്തി പിള്ള അമ്മിണിയുടെ
കഴുത്തില്‍ താലികെട്ടി. ഇനിയെങ്കിലും മനഃസമാധാനത്തോടെ
നേരംവെളുക്കുതുവരെ അവളുടെകൂടെ കിടക്കാമല്ലോ എന്ന് സന്തോഷിക്കുകയും,
ബുദ്ധി ഉപദേശിച്ചുതന്ന വര്‍ക്കിക്ക് താങ്ക്സ്കാര്ഡ് അയക്കുകയും
ചെയ്തു.
സുഗന്ധിയടെ അണ്ണന്മാര് വിവരം അറിഞ്ഞിട്ടും വടിവാളും തോക്കും
എടുത്തില്ല. അവനവന്റെ കണ്ണില്‍ കോലിരിക്കുമ്പോള്‍ മച്ചാന്റെ കണ്ണിലെ
കരടെടുക്കുന്നത് ശരിയല്ലല്ലോ എന്ന് അവരും വിചാരിച്ചുകാണും.
ഒരുവിധത്തില്‍ നോക്കിയാല്‍ അത് നന്നായെന്ന് സുഗന്ധിയും
വിചാരിച്ചു.
ഇനിയെങ്കിലും അണ്ണാച്ചിയുടെ പീഡനംകൂടാതെ രാത്രി സുഖമായി
കിടന്നുറങ്ങാമല്ലോ.
അങ്ങനെ സംഗതികളെല്ലാം ശുഭമായി
പര്യവസാനിച്ചല്ലോ എന്നുകരുതി അമ്മിണിയുടെ ചൂടും പിടിച്ച് കിടക്കുന്ന
സമയത്താണ് ഇടുക്കിയില്‍ ഭൂമികുലുങ്ങിയത്. തേനിയിലും ചെറുതായൊന്ന്
കുലുങ്ങിയോ എന്നൊരു സംശയം. അത് ഭൂമികുലുങ്ങിയതല്ലെന്നും, താന്‍ പിടിച്ച്
കുലുക്കിയതാണെന്നും അമ്മിണി പറഞ്ഞു.
ഭൂമികുലുങ്ങിയതോടെ
മലയാളത്താന്മാര് പേടിച്ചുവിറച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ട്
പൊട്ടാന്പോകുന്നേ എന്ന് വിളിച്ചുകൂവിക്കൊണ്ട് മനുഷ്യമതില്‍ കെട്ടുകയോ,
പട്ടിണികെടക്കുകയോ, ഡല്‍ഹിയില്‍പോയി പ്രധാനമന്ത്രിയെ
കുത്തിയുണര്ത്തുകയോ ഒക്കെചെയ്തു. ഇടുക്കിഡാം കാണാന്‍പോയ മൂന്നൂറോളം
തമിഴ്പെണ്മണികളെ മലയാളത്താന്മാര് ബലാല്‍സംഗം ചെയ്യുന്ന സിനിമ ഉടന്‍
റിലീസാകുമെന്ന വാര്‍ത്ത കേട്ടതോടുകൂടി "എന്‍ രത്തത്തിന്‍ രത്തമേ' എന്ന്
എംജിആര്‍ വിളച്ച തമഴ്മക്കളുടെ രക്തം തിളച്ചുമറിഞ്ഞു. കേരളാവിനെ
അറബിക്കടലില്‍ മുക്കിത്താഴ്ത്തിയിട്ടുതന്നെ എന്നുതീരുമാനിച്ച് വടിവാളും
ഒട്ടകവുമായി അതിര്‍ത്തിയിലേക്ക് മാര്‍ച്ചുചെയ്തു.
വിളഞ്ഞ് പാകമായ
അഞ്ചേക്കറിലെ വെണ്ടക്കയും, വഴുതനങ്ങയും ഇരുപതേക്കറിലെ വെട്ടാറായ
വാഴക്കുലയും എന്തുചെയ്യണമെന്നറിയാതെ അറുമുഖന് പിള്ള വിഷമിച്ചു.
കുടിവെള്ളം മുട്ടിച്ച മലയാളത്താന്മാരെ പട്ടിണിക്കിട്ട് കൊല്ലും എന്നും
പറഞ്ഞ് തമിഴ്മക്കള്‍ അതിര്‍ത്തിയില്‍ കാവല്‍കിടക്കുകയാണ്.
തമിഴ്നാട്ടില്‍നിന്ന് ലോറിവന്നാല് ചില്ലടിച്ച്പൊട്ടിക്കുമെന്നും
ടയറിന്റെ കാറ്റഴിച്ചുവിടുമന്നും പറഞ്ഞ് മലയാളത്താന്മാരും. ഏതാനും
ദിവസങ്ങള്‍ കൂടികഴിഞ്ഞാല്‍ ഉപയോഗശൂന്യമായി പോകുന്ന വെണ്ടക്കയുടേയും
വഴുതനങ്ങയുടേയും കാര്യമോര്‍ത്ത് അറുമുഖം പിള്ള
ദുഃഖിച്ചു.
“വെട്ടിക്കണ്ടിച്ച് കന്നുകാലിക്ക് കൊടുക്ക്,” അമ്മിണി
ഉപദേശിച്ചു.
“അതു തിന്നാല്‍ പശുക്കള്‍ ചത്തുപോകത്തില്ലേടി,
തങ്കമ്മേ?”
“വെണ്ടക്കാ തിന്നാലോ?”
“അതുമൊത്തം വെഷമല്ലേടി?
രാസവളവും, ഡിഡിറ്റിയും എന്‍ഡോസള്‍ഫാനും എല്ലാം അതിലുണ്ട്.”
“അപ്പോ
മനുഷമ്മാര് ചാകത്തില്ലേ?”
“നമ്മളല്ലല്ലോ തിന്നുന്നത്,
മലയാളത്താന്മാരല്ലേ?”
“അത് ശരിയാണല്ലോ.” അമ്മിണിക്കുട്ടി
അണ്ണാച്ചിയുടെ കുടവയറില്‍ ഉമ്മവെച്ചു.
****
സാം നിലമ്പള്ളില്‍ (sam3nilam@yahoo.com)