പാരീസ്: കഴിഞ്ഞ ഒരാഴ്ചയായി ജര്‍മനിയിലും ഫ്രാന്‍സിലുമുണ്ടായ ശക്തമായ മഴയില്‍ വന്‍ നാശനഷ്ടങ്ങള്‍. ജര്‍മനിയില്‍ മാത്രം 11 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. എട്ടു പേരെ ഗുരുതര പരിക്കുളോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ലോവര്‍ ബവേറിയയിലെ ഒരു ജില്ലയാകെ പ്രകൃതി ദുരന്ത ബാധിത പ്രദേശമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസും പ്രളയ ഭീതിയിലാണ്. സീന്‍ നദിയിലെ ജലനിരപ്പ് 30 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുകയാണ്. നഗരത്തിലെ മ്യൂസിയങ്ങള്‍ രണ്‌ടെണ്ണം അടച്ചു. ലൂവ്രേ, മുസീ ഡി ഓഴ്‌സേ മ്യൂസിയങ്ങളാണ് അടച്ചത്. വെള്ളപ്പൊക്ക സാധ്യത കൂടുതലായതിനാല്‍ മ്യൂസിയത്തിന്റെ താഴത്തെ നിലയില്‍ നിന്നുള്ള സാധന സാമഗ്രികള്‍ എല്ലാംതന്നെ മാറ്റയിരിക്കുകയാണ്. പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദ് ലുവ്രേ മ്യൂസിയം സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. സീനിലെ ജലനിരപ്പ് ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. നദീതീരങ്ങളില്‍ താമസിക്കുന്ന ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ നൂറു വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഫ്രാന്‍സിലേതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ആറു (6.1 മീ) മീറ്ററിലെ അപകടകരേഖയും കടന്ന് ഉയരുകയാണ് ജലനിരപ്പ്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിക്കഴിഞ്ഞു. റെയില്‍വേ ലൈനുകളും മെട്രോ സ്റ്റേഷനുകളും അടച്ചിരിക്കുകയാണ്. ട്രാക്കുകള്‍ മിക്കയിടങ്ങളിലും വെള്ളം മൂടിക്കിടക്കുന്നു. എന്നാല്‍ പരമാവധി 6.5 മീറ്റര്‍ വരെ ജലനിരപ്പ് പിടിച്ചു നിര്‍ത്താനാവുമെന്ന പ്രതീക്ഷയിലാണ് അധികാരികള്‍.
ജനങ്ങളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റുന്നതിന്റെ തിരക്കിലാണ് നഗര ഭരണകൂടം. ജലനിരപ്പ് ആറര മീറ്റര്‍ വരെ ഉയരുമെന്നും വാരാന്ത്യം മുഴുവന്‍ ആ നിലയില്‍ തുടരുമെന്നുമാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍. ഇതുവരെയായി നാലു പേര്‍ മരിക്കുകയും 42 പേര്‍ക്ക് പരിക്കേല്‍ക്കുകയു ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി മാന്വല്‍ വാല്‍സ് ദുരന്തത്തിനിരായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. 8.68 മീറ്ററാണ് സീന്‍ നദിയില്‍ രേഖപ്പെടുത്തിയിട്ടുള്ള ജലനിരപ്പിന്റെ റിക്കാര്‍ഡ് ഉയര്‍ച്ച. 1910 ലായിരുന്നു ഇത്.
കഴിഞ്ഞ വാരാന്ത്യത്തിലാണ് പൊടുന്നനേ കനത്ത മഴയും കാലാവസ്ഥാ വ്യതിയാനവും യൂറോപ്പില്‍ ഉണ്ടായത്. അതേസമയം ജര്‍മനിയിലെ കോബ്‌ളന്‍സിനടുത്തുള്ള മെന്‍ഡിംഗില്‍ വെള്ളിയാഴ്ച രാത്രി അരങ്ങേറിയ റോക്ക് റിംഗ് സംഗീത പരിപാടിക്കിടെ ഇടിമിന്നലില്‍ 51 പേര്‍ക്ക് പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
മണിക്കൂറുകള്‍ കൊണ്ട് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി വരുന്ന സാഹചര്യമാണ് ജര്‍മനിയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാമുള്ളത്. റോട്ടല്‍ ജില്ലാ ആസ്ഥാന നഗര മധ്യം മുഴുവന്‍ ഇപ്പോള്‍ വെള്ളത്തിനടിയിലാണ്. ഓസ്ട്രിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ട്രിഫ്‌റ്റേണ്‍ എന്ന ഈ നഗരത്തില്‍ അയ്യായിരം പേര്‍ മാത്രമാണ് സ്ഥിരതാമസക്കാര്‍.
ഇവിടത്തെ ഒരു സ്‌കൂളില്‍ കുടുങ്ങിക്കിടന്നിരുന്ന ഏകദേശം 250 കുട്ടികളെ പട്ടാളത്തിന്റെ സഹായത്തോടെ ഒഴിപ്പിച്ചിരുന്നു. സ്‌കൂള്‍ കെട്ടിടം സ്ഥിതി ചെയ്യുന്ന കുന്നിനു ചുറ്റും വെള്ളം കയറിയിരുന്നു. അധികൃതര്‍ ഇവിടെ സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും അവധി നല്‍കിയിരുന്നു. ഹെലികോപ്റ്റര്‍ മുഖേന പോലീസും പട്ടാളവും നിരന്തരം രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തിയത്. ഓര്‍ക്കാപ്പുറത്താണ് കനത്തമഴയും വെള്ളപ്പൊക്കവും ഉണ്ടായത്. അതുകൊണ്ടുതന്നെ കെടുതികള്‍ വളരെ വലുതായി. സര്‍വതും നഷ്‌പ്പെട്ടവരെപ്പോലെ പ്രദേശവാസികള്‍ താത്കാലിക രക്ഷാകേന്ദ്രങ്ങളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍