ചെങ്ങന്നൂര്‍ കുഞ്ഞുന്നാളില്‍ തന്നെ എടുത്തു
കൊണ്ടു നടന്ന കൈകള്‍ വെട്ടിമാറ്റുമ്പോള്‍ ഷെറിന്റെ കൈകള്‍ വിറച്ചില്ല,
സ്വന്തം പിതാവിന്റെ ശരീരം ആറു കഷണങ്ങളാക്കി മുറിച്ചപ്പോള്‍ ഒരു തുള്ളി
കണ്ണുനീര്‍ പോലും പൊടിഞ്ഞില്ല. മന:സാക്ഷി മരവിക്കുന്ന തരത്തില്‍ പിതാവിന്റെ
മൃതദേഹം വെട്ടിനുറുക്കാന്‍ ഷെറിന് ഒരു ലഹരിയുടെയും പിന്‍ബലം
വേണ്ടിവന്നില്ലെന്നു പൊലീസ് പറഞ്ഞു. കാലങ്ങളായി മനസ്സില്‍ കാത്തു വച്ച പക
മുഴുവനും ജോയിയുടെ മൃതശരീരത്തോടു വീട്ടുകയായിരുന്നു ഷെറിന്‍.
തര്‍ക്കത്തിനിടെ കാര്‍ നിര്‍ത്തി റിവോള്‍വറെടുത്തു ജോയിക്കു നേരെ നാലു
റൗണ്ട് വെടിയുതിര്‍ത്തതു പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്നല്ലെന്നു
പൊലീസ് ഉറപ്പിക്കുന്നതും അതു കൊണ്ടുതന്നെ. ഗോഡൗണിലെത്തിച്ച ജോയിയുടെ മൃതദേഹം
ആദ്യം കത്തിക്കാന്‍ നോക്കി. തീയാളുന്നതു കണ്ടതോടെ വിവരം പുറത്തറിയുമെന്നു
മനസിലാക്കി അവിടെയുള്ള എം സാന്‍ഡു കൊണ്ടു കെടുത്തി. പിന്നീട് ആലോചിച്ച
ശേഷമാണു വെട്ടിനുറുക്കിയത്. പക്ഷേ വെട്ടാനുള്ള വാക്കത്തി ഷെറിന്റെ
പക്കലുണ്ടായിരുന്നു.
കൈകാലുകളും തലയും ഉടലും വെവേറെയാക്കി. ഗോഡൗണ്‍ മോട്ടോര്‍ പമ്പുപയോഗിച്ചു
കഴുകി വൃത്തിയാക്കി. തുടര്‍ന്നായിരുന്നു അവശിഷ്ടങ്ങള്‍ കളയാനുള്ള യാത്ര.
റോഡുവക്കില്‍ നിന്നു ജോയിയുടെ മുറിച്ചു മാറ്റിയ ഉടല്‍ കണ്ടെത്തിയപ്പോള്‍
ഒറ്റയ്ക്ക് എങ്ങനെ മൃതശരീരം കൊണ്ടുവന്നു തള്ളി എന്ന പൊലീസുകാരുടെ
ചോദ്യത്തിനു മൃതദേഹം പൊക്കിയെടുത്തു കാട്ടിയാണു ഷെറിന്‍ മറുപടി നല്‍കിയത്.