പുഴയോരത്തെ കരിങ്കല്‍കെട്ടില്‍ ഇരിക്കവെ, കുട്ടി തിട്ടയില്‍
വളര്‍ന്നുനിന്ന പന്നല്‍ച്ചെടികള്‍ ഇല്ലായിരുന്നെങ്കില്‍ താഴെ
നദിയില്തെളിയുമായിരുന്ന തന്റെ രൂപത്തെക്കുറിച്ചോര്ത്തു.
മാനത്ത് ഉരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍ ഉടന്‍ പേമാരിയായി ആര്‍ത്തു
പെയ്യുമെന്ന് തോന്നിച്ചുവെങ്കിലും അത് എന്നത്തേയും പോലെ മഴയായി
പെയ്യാതെ കാറ്റില്‍ പറന്നകലുമെന്ന് കുട്ടിക്ക് അറിയാമായിരുന്നു.
നദിയിലേക്ക് ചാഞ്ഞു നിന്ന കൊന്നത്തെങ്ങിന്റെ ഉണങ്ങി വീഴാറായ ഓല
ഇളംകാറ്റിനേയും പേടിക്കുന്നതായി അവന് തോന്നി. കടത്ത്
കടക്കുവാന്‍ ആളുകളില്ലാതിരുന്നിട്ടും വൃദ്ധനായ കടത്തുകാരന്
തനിയെ പുഴയ്ക്ക് കുറുകെവള്ളം തുഴഞ്ഞ് പോകുന്നത് കണ്ടപ്പോള്‍
ഇന്ന് മറുകരയിലെ കാഴ്ചകള്‍ കണ്ടു വന്നാലോയെന്ന് കുട്ടി
ചിന്തിച്ചു. അവിടെ നിന്നും എഴുന്നേറ്റപ്പോള്‍ പറന്നകന്ന ശലഭത്തെ
അല്പനേരം നോക്കി നിന്നിട്ട് അവന് ആളൊഴിഞ്ഞ കടവിലേക്ക്
നടന്നു.
തോണി തിരികെയെത്താന്‍ കാത്തിരിക്കവേ കടവിലെ
കരിങ്കല്‍ ഭിത്തിയില്‍ ഒട്ടിച്ചിരുന്ന സിനിമ പരസ്യത്തില്‍ വെറുതെ
കൈയോടിച്ച് കുട്ടിമെല്ലെ അതിനോട് ചേര്‍ന്നു നിന്നു.
പോസ്റ്ററൊട്ടിച്ച മൈദ പശയുടെ മണം അസഹ്യമായി തോന്നിയപ്പോള്‍ ആ
സിനിമയിലെ ഒരു പാട്ടും മൂളി അവന് കല്പടവില് വന്നിരുന്നു.
കടവിന്റെ വെള്ളം കയറിക്കിടന്ന താഴത്തെ നടയില്‍ അടിഞ്ഞു കൂടിയ
മണ്‍തരികളുടെ മേലെ ചെറുമത്സ്യക്കുഞ്ഞുങ്ങള് ചെകിളകള്‍ വിടര്‍ത്തി
എന്താവുംചിന്തിച്ചു നില്‍ക്കുന്നത്?
വഴിയരികില്‍ കാറ് വന്നു
നിന്ന ശബ്ദം കേട്ടപ്പോള്‍ അവന് എഴുന്നേറ്റ് അവിടേക്ക് നോക്കി.
ടാക്സിയില്‍ നിന്നും പെട്ടിയും തൂക്കിയിറങ്ങിയ ഒരാള്‍ കടവിലേക്ക്
നടക്കാന്‍ ഒരുങ്ങവെ അതു വഴി വന്ന ഒരു വഴിയാത്രക്കാരന് അയാളോട്
എന്തോ പറയുകയും അതുകേട്ട് സന്തോഷത്തോടെ അയാള്വന്ന
കാറില്ത്തന്നെകയറി പോവുകയും ചെയ്തു.
കടവില്‍ വള്ളം
അടുത്തപ്പോള്‍ വൃദ്ധനായ കടത്തുകാരന്റെ അരികിലേക്ക് കുട്ടി അല്പം
ശങ്കയോടെ ചെന്നു. മെലിഞ്ഞു ക്ഷീണിച്ചിരുന്ന അയാള്‍ക്ക് ദൂരെ
നിന്നും കാണുന്നതിലും പ്രായം കൂടുതല്‍ തോന്നിച്ചു.
"എന്നെ ഈ
പുഴ കടത്തുമോ?'
കടത്തുകാരന് ബാലനെ അടിമുടി നോക്കി. കുറെ
നാളുകളായി അകലെ നിന്ന് അവന് എന്നും കടത്ത് നോക്കിയിരിക്കുന്നത്
അയാള്‍ കണ്ടിരുന്നു.
"ഉം..എന്തിനാ ഇപ്പോ അക്കരക്ക്?' നരച്ച
താടിയില്‍ തടവിക്കൊണ്ട് അയാള്‍ ചോദിച്ചു.
"വെറുതെ.. അടുത്ത
വീട്ടിലെ കൂട്ടുകാരൊക്കെ സ്കൂളീ പോയി. അക്കരെയെന്തെങ്കിലും
കാണാന്‍...'
"സ്കൂളില്‍ പോയില്ലേ?'
"ഞാനാ
കുന്നിന്‍പുറത്തെ മില്ലില്‍ പണിക്ക് വന്നതാ..'
"അത്
പൂട്ടിപ്പോയിട്ടു മാസങ്ങളായല്ലോ' കടത്തുകാരന്
ചോദിച്ചു.
"ഉം..മിഷനും മോട്ടൊറുമൊക്കെ തുരുമ്പെടുക്കാതെ
ഇടയ്ക്ക് ഓയിലും ഗ്രീസുമിടാന് അവിടെ ഇപ്പൊ പ്രായമുള്ള ഒരാള്‍
മാത്രമേയുള്ളൂ. അവിടെ സഹായത്തിനായി വന്നതാ' തോണിയില്‍ കയറവെ
കുട്ടി പറഞ്ഞു.
പരിസ്ഥിതി മലിനമാക്കുന്നുവെന്നാരോപിച്ചു
നാട്ടുകാര്‍ നടത്തിയ സമരത്തിനൊടുവില്‍ മില്ല് പൂട്ടിപ്പോയതാണ്.
അവിടെനിന്നും നദിയില്‍ ഒഴുകിയെത്തുന്ന മാലിന്യങ്ങളുടെ
ദൂഷ്യവശങ്ങളെക്കുറിച്ചു അയാളും കടത്തുയാത്രക്കാരില് അവബോധം
വളര്‍ത്തിയിരുന്നു. അന്നൊക്കെ മില്ലിലെ പുകക്കുഴലിലൂടെ
ആകാശത്തേക്ക് പടരുന്ന പുകച്ചുരുളുകളിലേക്ക് നോക്കി
കടത്തുകാരന് വള്ളം തുഴയുമായിരുന്നു. ആനന്ദനൃത്തം ചവിട്ടി
മേലേക്കുയരുന്ന ഈ പുകച്ചുരുളുകള്‍ താഴേക്ക് പെയ്തൊഴിയാന്‍
കാക്കുന്ന മേഘങ്ങളെ കണ്ടുമുട്ടുമ്പോള്‍ എന്താവും പറയുകയെന്ന്
അപ്പോഴൊക്കെ അയാള്‍ വെറുതെ ചിന്തിച്ചിരുന്നു.
കടത്തുകാരന്
അകലേയ്ക്ക് നോക്കി. പുഴയും ആകാശവും കൂട്ടിമുട്ടിയ
ദൂരക്കാഴ്ചയില്‍ കാര്‍മേഘങ്ങള്‍ വീര്‍പ്പു മുട്ടി നില്ക്കുന്നു.
ഇന്നിനി മഴ പെയ്യുമോ?
താന്‍ ഇരിക്കുന്ന പലകയുടെ അടിയില്‍
തുണിയില്‍ പൊതിഞ്ഞുവെച്ചിരുന്ന ഒരു ചെറിയ കുപ്പി വഞ്ചിക്കാരന്
കുനിഞ്ഞെടുത്ത് അതിലുണ്ടായിരുന്ന തൈലം തന്റെ മെലിഞ്ഞുണങ്ങിയ
കാലിലെ മുട്ടു ചിരട്ടകളില്‍ തേച്ചു. കൊട്ടന്‍ചുക്കാദി കുഴമ്പിന്റെ
മണം പരന്നപ്പോള്‍ പെട്ടെന്ന് കുട്ടിക്ക് മുത്തശ്ശിയെ ഓര്‍മ്മ
വന്നു.
"ന്റെ കയ്യാകെ കുഴമ്പാ... തുമ്പീടെ പുറകെ ഓടാതെ
നിനക്കീ പാക്കൊന്നിടിച്ചു തന്നൂടെ?" ഇരുള് അടയിരുന്ന ചായിപ്പില്‍
നിന്നും കേള്‍ക്കാറുള്ള മുത്തശ്ശിയുടെ വലിവുകൊണ്ട് നേര്‍ത്ത സ്വരം
കുട്ടിയുടെ കാതില്‍ മുഴങ്ങി.
അടയ്ക്കാ ഇടിച്ചു കൊടുത്താലും
മുറുക്കാന്‍ ചവയ്ക്കവെ മുത്തശ്ശി പറയും" നിക്ക്
പല്ലില്ലാന്നറിഞ്ഞൂടേ.. നിനക്കിതിച്ചിരി കൂടി
പൊടിച്ചൂടാരുന്നോ..'
മുത്തശ്ശിക്ക് ഇപ്പൊ ആരാവും
മുറുക്കാനിടിച്ചു കൊടുക്കുക? പണിക്കുപോയിവരുന്ന അമ്മക്ക്
അതിനൊക്കെ സമയം കാണുമോ? കിടപ്പായ അച്ഛനെ നോക്കേണ്ടതും
അമ്മതന്നെയാണല്ലോ. ചേച്ചിയുണ്ടായിരുന്നപ്പോള് അമ്മയ്ക്ക് ഒരു
ആശ്വാസമായിരുന്നു. പാടത്ത് വെള്ളം പറ്റിക്കവെ മോട്ടോറില്‍ നിന്നും
ഷോക്കടിച്ചു ശരീരം തളര്‍ന്നു പോയ അച്ഛന്റെ മുഖം കുട്ടിയുടെ
മനസ്സില്‍ തെളിഞ്ഞു.
"നീന്തറിയോ?..' അവനെ ഓര്‍മ്മയില്‍
നിന്ന് ഉണര്‍ത്തി കടത്തുകാരന് ചോദിച്ചു.
വള്ളത്തിന്റെ
പടിയില്‍ മുറുക്കിപ്പിടിച്ചിരുന്ന് ഇല്ലയെന്ന അര്‍ത്ഥത്തില്‍ കുട്ടി
തലയാട്ടി. കടവിനോട് ചേര്‍ന്നു നിന്ന പുല്‍ച്ചെടിയുടെ നാമ്പിലേക്ക്
പറന്ന് വന്നിരുന്ന ചങ്ങാതി തുമ്പി അവനെ നോക്കി ചിറകുകള്
അനക്കി.
കുപ്പി തിരിച്ചുവെച്ച വൃദ്ധന് കൈയില്‍ പറ്റിയ തൈലം
മുഷിഞ്ഞ ഉടുപ്പില്‍ തുടച്ചപ്പോള്‍ ഷര്‍ട്ടിലെ നിരതെറ്റിക്കിടന്ന
ബട്ടന്സുകളിലൊന്ന് കുടുക്കില്‍ നിന്നും വിട്ടു. മഴനനഞ്ഞു ചാഞ്ഞു
കൂമ്പിയ തൊട്ടാവാടി ചെടികളെപ്പോലെ നെഞ്ചിലെ നരച്ച രോമങ്ങള്‍
ഒട്ടിയ വയറിലേക്ക് ദയനീയമായി നോക്കി
പറ്റിക്കിടന്നിരുന്നു.
തുഴ കൊണ്ട് കടവിലെ നടയിലൂന്നി വള്ളം
അകറ്റി കടത്തുകാരന് മെല്ലെ തുഴഞ്ഞു. പുഴയ്ക്ക് കുറുകെ താണു
പറക്കുന്ന കാടപ്പക്ഷികളെ നോക്കി അയാള്‍ പറഞ്ഞു "ഇന്നലെ
അക്കരയിക്കരെ പോകാന്‍ ഒരു പാലം തുറന്നതറിഞ്ഞില്ലേ? ഇനി
കടത്തുകടക്കാന്‍ ആരും വരില്ല. ഒരു പക്ഷെ നീയാവും അവസാനത്തെ
കടത്തു യാത്രക്കാരന്'
ഈ പുഴയ്ക്ക് കുറുകെ പാലം? ഒരു പക്ഷെ
അതുകൊണ്ടാവാം ഇന്ന് കടത്തുകടക്കുവാന്‍ ആരും ഇല്ലാത്തത്.
കടവിന് സമീപം കാറില്‍ വന്നിറങ്ങിയ ആള് മടങ്ങിയ കാര്യം ബാലന്
ഓര്‍ത്തു. അവന് കൈ പുറത്തേക്കിട്ട് ചൂണ്ടുവിരല്‍ കൊണ്ട് മെല്ലെ
നദിയിലെ വെള്ളത്തില്‍ തൊട്ടു. ചെറിയ തണുപ്പുണ്ട്.
എന്തോ
ചിന്തിച്ചിട്ട് കടത്തുകാരന് തുടര്‍ന്നു. "ചെറുപ്പം മുതല്‍ നാട്ടാരെ
അക്കരെയിക്കരെ ഇറക്കുന്നതാ.... എന്നിട്ടും പുതിയ പാലം
തുറക്കുന്ന കാര്യത്തെപ്പറ്റി ..... ഒരു വാക്കു പോലും .... ആരും
പറഞ്ഞില്ല" അത് പറയവെ വാക്കുകള്‍ പലപ്പോഴും അയാളുടെ തൊണ്ടയില്‍
കുടുങ്ങി.
ഈറന്‍ വറ്റിയ ചുണ്ടുകള്‍ നാവാല് നനച്ച് വൃദ്ധന്
ഒരു നിമിഷം തുഴച്ചില്‍ നിറുത്തി പിന്നെ തുഴ
മറുവശത്തേക്കിട്ട്കൈഒന്ന് കുടഞ്ഞിട്ട് വീണ്ടും തുഴഞ്ഞു. ഒരു
ഈച്ച ഒന്നും കൂസാക്കാതെ അയാളുടെ തൈലംപുരട്ടിയ കാല്‍മുട്ടില്‍
വെറുതെ വട്ടംവെച്ചുകൊണ്ടിരുന്നു.
"തനിയെ എന്തിനാ ഇങ്ങനെ
തുഴയുന്നെ?" കുട്ടി ചോദിച്ചു.
"അറിയില്ല.
തുഴയാതിരിക്കാനാവുന്നില്ല. ഈ പുഴയ്ക്ക് കുറുകയാവും എന്റെ
ജീവിതം"
നേരം വൈകുമോയെന്ന ആധിയോടെ കടത്തു യാത്രക്കാര്‍
ഇരുകരയിലും കാത്തുനിക്കുന്നുവെന്ന ചിന്ത അന്നും അയാളെ
അതിരാവിലെ ഉണര്‍ത്തി. അടുത്ത ദിനം മുതല്‍ തന്റെ ജീവിതം
എങ്ങനെയാവുമെന്ന് ആശങ്ക രണ്ടു ദിവസമായി കടത്തുകാരന്റെ ഉറക്കം
കെടുത്തിയിരുന്നു. ഇത്രയും കാലം ഏതു പാതിരാത്രിയിലും ഒരു കൂവലിന്
കാതോര്‍ത്ത് അങ്ങേക്കരയില്‍ അയാള്‍ ഉണ്ടായിരുന്നു. പെരുമഴയിലും,
പൊരിവെയിലിലും, മലരിയും ചുഴിയുമുള്ള മലവെള്ളപ്പാച്ചിലിലും ഒരു
പരാതിയും പറയാതെ അയാള്തുഴഞ്ഞു. പാട്ടുകള്‍ പാടിയും കഥകള്‍
പറഞ്ഞും ഓരോകടത്തു യാത്രയും അയാള്‍
അവിസ്മരണീയമാക്കിയിരുന്നു.
അകലെ തിങ്ങിക്കൂടിയ
മഴക്കാറിന്റെ. ഇരുളിമ അയാളുടെ കണ്തടങ്ങളില്
തളംകെട്ടിയിരുന്നു. അത് കണ്ടില്ലെന്ന് നടിച്ചു കുട്ടി മത്സ്യങ്ങളെ
കാണാനെന്നപോലെ പുഴയിലേക്ക്
തുറിച്ചുനോക്കി.
കടത്തുകാരന് ഇനി ഇങ്ങനെ എത്ര നേരംതനിയെ
തുഴയാനാവും? കുട്ടിക്ക് വിഷമം തോന്നി. കൊന്നത്തെങ്ങിന്റെ
കുടന്തയില്‍ വാശിയോടെ കൊത്തുന്ന മരംകൊത്തിയുടെ ശബ്ദത്തിന്
കാതോര്‍ത്ത് കുട്ടി ചോദിച്ചു. "എന്നെങ്കിലും പാലത്തിലൂടെ
വണ്ടികള്‍ക്ക് പോകാന്‍ കഴിയാതായാലോ? അപ്പോ ഈകടത്ത്
വേണ്ടേ?'
തുഴയില് തടഞ്ഞ പായല്‍ തട്ടിയകറ്റിയിട്ട് അയാള്‍
പറഞ്ഞു" ഇനി ഇതൊന്നും ആര്‍ക്കും വേണ്ട. ഈ വള്ളവും കടത്തുകാരനും
പഴമയുടെ കുത്തല് വീണ അവശിഷ്ടങ്ങള്‍ മാത്രം'
അകലെ
മഴക്കാറുകളുടെ ഇടയില്‍ മിന്നിയ കൊള്ളിയാന്‍ തുടര്‍ച്ചയെന്നോണം
അയാള്‍ നെഞ്ച് പൊട്ടുമാറ് ചുമച്ചു. വൃദ്ധന്റെ നരച്ച താടിയില്‍
പറ്റിപ്പിടിച്ചിരുന്ന മുറുക്കാന്റെ ഉണങ്ങിയ കറ താഴേക്ക് അടര്‍ന്നു
വീണു.
തോണിയില്‍ കെട്ടിക്കിടന്ന വെള്ളത്തില്‍ വീണുപോയ ഒരു
വെള്ള എട്ടുകാലി തന്റെ നനഞ്ഞു കുതിര്‍ന്ന നീണ്ട കാലുകളാല്‍ അവിടെ
കിടന്ന കഴുക്കോലിലേക്ക് മെല്ലെ വലിഞ്ഞു കയറാന്‍ ശ്രമിക്കുന്നതും
നോക്കികുട്ടി ഇരുന്നു.
അവര്‍ക്ക് ചുറ്റും പടര്‍ന്ന
നിശബ്ദതയെ മുറിച്ചുകൊണ്ട് കുട്ടി പറഞ്ഞു. "മില്ലിലെ തുരുമ്പിച്ച
പഴയ സാധനങ്ങള്‍ നോക്കിയിരുന്ന് മടുത്തു. അവിടെ വരുന്ന
തുമ്പികളേയും ശലഭങ്ങളേയുമൊക്കെ നോക്കിയിരിക്കുന്നതുമാത്രമാ
ഒരു രസം. ചിലപ്പോ തോന്നും പറന്നു നടക്കുന്ന
പൂക്കളാചിത്രശലഭങ്ങളെന്ന്..' കുട്ടി വീണ്ടും ചിന്തയിലാണ്ടു.
രണ്ടാഴ്ചയായി അവിടെ വരുന്ന അരളി ശലഭങ്ങള്‍ ഇന്നും വന്നു കാണുമോ
ആവോ? രണ്ടുമൂന്നാഴ്ച മാത്രം ആയുസ്സുള്ള ആ ശലഭങ്ങള്‍. ഇനി
എത്രനാള്‍ കൂടി അവിടെ വരാനാകുമെന്ന ചിന്ത അവനെ
അസ്വസ്ഥമാക്കി.
പെട്ടെന്നാണ് കുട്ടി തോണിയുണ്ടാക്കാന്‍
ഉപയോഗിച്ച തടിപ്പലകകളെ ചേര്‍ത്ത് കെട്ടിമുറുക്കിയിരുന്ന
പിഞ്ചിയ കയറിലെ നനവ് ശ്രദ്ധിച്ചത്. പുഴയില്‍നിന്നും കയറിലൂടെ
വഞ്ചിക്കുള്ളിലേക്ക് വെള്ളം
പനച്ചിറങ്ങുന്നുണ്ടായിരുന്നു.
"അകത്ത് വെള്ളം കേറുമോ?"
നനവിലേക്ക് കൈ ചൂണ്ടി ഭയത്തോടെ കുട്ടി
ചോദിച്ചു.
"ചിലപ്പോ..വഞ്ചി മുങ്ങിയാ..ചാവാന്‍ പേടിയാണോ."
അയാള്‍കണ്ണുകള്‍ തുറിച്ചു കുട്ടിയെ നോക്കി. ഭയക്കേണ്ടന്നും
അന്തിയില്‍ തനിക്ക് തേകിക്കളയാനുള്ള വെള്ളമേ നിറയൂവെന്ന് പറഞ്ഞ്
ഊറി ചിരിച്ചുകൊണ്ട് വൃദ്ധന്ബാലനെ
ആശ്വസിപ്പിച്ചു.
പുഴയിലേക്ക് നോക്കിയിരുന്നപ്പോള്‍
കുട്ടിയുടെ മനസ്സില്‍ ഓര്‍മ്മകള്‍ കഴുകന്മാരെപ്പോലെ
വട്ടമിട്ടു.
"പുഴയിലൂടെ ശവങ്ങള് ഒഴുകിവരാറുണ്ടോ?' കുട്ടി
ചോദിച്ചു.
"ങേ..ശവമോ?.. പണ്ട് വെള്ളപ്പൊക്കസമയത്ത് ഒന്നു
രണ്ടു തവണ..." അയാള്‍ ഒന്നുനിറുത്തി എന്തോ ആലോചിച്ചിട്ട് വീണ്ടും
തുടര്‍ന്നു." മൂന്നാല് കൊല്ലം മുമ്പ് ഈ വള്ളത്തില്‍ നിന്നും ഒരു യുവാവ്
ചാടി ആത്മഹത്യ ചെയ്തതാ...എന്തിനാണെന്ന് ആര്‍ക്കുമറിയില്ല."
തൊണ്ടയില്‍ എന്തോ കുടുങ്ങിയ പോലെ അയാള്‍ ചുമച്ചു."
മരിക്കാനെളുപ്പാ.. എന്തിനാണിവര്‍ ഓര്‍മ്മകളുടെ ഭാണ്ഡക്കെട്ട്
ജീവിച്ചിരിക്കുന്നവരെ ഏല്‍പ്പിച്ചിട്ട് പോകുന്നത്' അയാള്‍
ആരോടെന്നില്ലാതെ പറഞ്ഞു.
തഴമ്പ് വീണ പരുപരുത്ത കൈ കൊണ്ട്
അയാള്‍ മുഖം ഒന്നമര്‍ത്തി തുടച്ചു. അപ്പോള്‍ പുകയിലക്കറ പിടിച്ചു
ദ്രവിച്ച പല്ലുകളില്‍ ചിലത് ഇളകിയാടി. ഇടവിട്ട പൊഴിഞ്ഞു പോയ
പല്ലുകളുടെ വിടവില്‍ മുറുക്കി ചുമന്ന നാക്ക് ചലനമറ്റു കിടന്നു.
പേമാരിയായി ആര്‍ത്തലയ്ക്കാന്‍ തയ്യാറായ കാര്‍മേഘകൂട്ടം അയാളുടെ
കണ്ണുകളുടെ കോണിലേക്ക് ഇരച്ചുകയറുന്നതായി കുട്ടിക്ക്
തോന്നി.
"ഉം..പൊന്തിക്കിടക്കുന്ന ശരീരത്തിന് നീല
നിറമാ...നീല ശലഭങ്ങളെ പോലെ' അത് പറഞ്ഞിട്ട് കുട്ടി വീണ്ടും
വിരലുകള്‍ കൊണ്ട് പുഴയില്‍ തൊട്ടു നോക്കി. വെള്ളത്തിനു തണുപ്പ്
കുറഞ്ഞിരിക്കുന്നു.
കഴുക്കോലില്‍ കയറിപ്പറ്റിയ എട്ടുകാലി
സൂക്ഷ്മതയോടെ അങ്ങേത്തലക്കലേക്ക് നടന്നു
നീങ്ങുന്നുണ്ടായിരുന്നു.
വഞ്ചിയില്‍ കിടന്ന തുഴയിലേക്ക്
നോക്കിക്കൊണ്ട് കുട്ടി അയാളോട് ചോദിച്ചു, "ഞാനും
തുഴയട്ടെ.'
കുട്ടിയായിരുന്നപ്പോള്‍ വള്ളം തുഴഞ്ഞു ക്ഷീണിച്ച
അച്ഛനോട് അയാള്‍ ചോദിച്ചിരുന്ന അതേ ചോദ്യം. കടത്തുകാരന്റെ
അച്ഛന് മലമ്പനി വന്ന് മരിക്കുന്നതിന് മുമ്പ് ആ തുഴയും പഴയ
വള്ളവും ഏല്‍പ്പിച്ചതാണ്. പണ്ട് നാട്ടില്‍ മലമ്പനി പരന്നപ്പോള്‍
ആളുകളെ വഞ്ചിയില്‍ ആശുപത്രിയില്‍ കൊണ്ടുപോയകാലത്താണ് അച്ഛന്
രോഗം ബാധിച്ചത്. പഴയ വള്ളം മാറിയെങ്കിലും ആ തുഴ കളയാതെ
വഞ്ചിക്കാരന് സൂക്ഷിച്ചു. ചെറുപ്പകാലത്ത് കുറെ നാള് അതുകൊണ്ടാണ്
അയാള്‍ തുഴഞ്ഞിരുന്നത്. ദുഃഖം വരുമ്പോള്‍ ആ തുഴയില് പതിഞ്ഞിരുന്ന
അച്ഛന്റെ കൈകളുടെ മുഷിഞ്ഞ പാടില് അയാള്‍
വിരലുകളോടിക്കുമായിരുന്നു.
"അക്കരെ കാഴ്ചകണ്ട് വാ...
തിരിച്ചെത്തുമ്പോള്‍ തുഴയിക്കാം.'
തുഴ പിടിച്ചിരിക്കുന്ന
ഭാവേനെ കൈവിരലുകള്‍ ചുരുട്ടി തുഴയുന്ന പോലെ ആംഗ്യം
കാട്ടിക്കൊണ്ടിരുന്ന കുട്ടിയോട്കടത്തുകാരന് ഒരു കഥ പറഞ്ഞു.
നിറം മാറാനുള്ള ശേഷി നഷ്ടമായ ഒരു വയസ്സന് ഓന്തിന്റെ കഥ. താന്‍
ഇരിക്കുന്ന മരത്തിന്റേയും ചില്ലകളുടേയും വര്‍ണ്ണങ്ങള്‍
തന്നിലേക്ക് പടരുന്നുവെന്നു തെറ്റിദ്ധരിച്ചു വനാന്തരങ്ങളില്‍
വളരെക്കാലം ജീവിച്ച അത് പിന്നീട് തന്റെ ശരീരത്തിന് ആ കഴിവ്
നഷ്ടമായെന്ന് കരുതി ദുഃഖിതനായി ശരീരത്തിന്റെ നിറമുള്ള
ഇരിപ്പിടം തേടി അലഞ്ഞു. അതേ നിറത്തിലുള്ള ഒരു ഇല കണ്ടെത്തി
അതിലൊളിച്ച ഓന്ത് അവസാനം അടര്‍ന്നു വീണ ആ ഇലയോടൊപ്പം ചത്തു
വീഴുകയായിരുന്നത്രേ.
"എന്റെ അന്ത്യവും അങ്ങനെയാവും.'
അയാള്‍ പറഞ്ഞു.
ഓന്തിന്റെ തൊലിയുടെനിറം മാറ്റുന്നത്
ചുറ്റുപാടുകളല്ല മറിച്ച് അതിന്റെ തന്നെ ചിന്തയും മാറ്റങ്ങളെ
അംഗീകരിക്കാനുള്ള മനസ്സിന്റെ കരുത്തുമാണെന്ന് സ്കൂളിലെ ബാലന്
മാഷ് പറഞ്ഞത് കുട്ടി ഓര്‍ത്തു. ഓന്ത് നിറം മാറുന്ന വിദ്യ കാണാന്‍
പണ്ട്പറമ്പിലൂടെ പമ്മി നടന്നതും ഓന്തിനെ പിന്തുടരവേ
അയല്പക്കത്ത് താമസത്തിനെത്തിയ ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്നും
കണ്ണു തുടച്ചുകൊണ്ട് ഓപ്പോള് ഇറങ്ങിയോടുന്നത് കണ്ടതും
കുട്ടിയുടെ മനസ്സില്‍ തെളിഞ്ഞു. എന്തിനാവും ചേച്ചി അവിടെ പോയത്?
അന്ന് ആ മുറ്റത്ത് വെച്ചായിരുന്നു കടുവ വരകളുള്ള ഇരുണ്ട ഒരു
ശലഭത്തെ ആദ്യമായി കണ്ടത്.
"ജന്തുക്കളേക്കാള്‍
മനുഷ്യര്‍ക്കാവും തരം പോലെ നിറം മാറാനാവുക. ശരിക്കും നാം
ശലഭപ്പുഴു ഒരുചിത്രശലഭമായിമാറുന്നത് കണ്ടാണ്
പഠിക്കേണ്ടത്.' അവന്പറഞ്ഞു. പ്രായത്തില്‍ കവിഞ്ഞ പക്വത
കുട്ടിയുടെ വാക്കുകളില്‍ പ്രകടമായിരുന്നു. അത് അയാളെ
അതിശയിപ്പിച്ചു.
കഴുക്കോലിലൂടെ നടന്നു നീങ്ങിയ എട്ടുകാലി
അപ്പോഴേക്കും അങ്ങേത്തലക്കലെത്തി. വൃദ്ധന് ഇരുന്നു തുഴഞ്ഞിരുന്ന
പലകയ്ക്ക് താഴെ സ്ഥലം പിടിച്ച അത് അവിടെ തലകീഴായി
തൂങ്ങിക്കിടന്ന് പ്രത്യേക താളത്തില്‍
ആടിക്കൊണ്ടിരുന്നു.
കരയ്ക്കടുത്തപ്പോള്‍ കടത്തുകാരന്
കടവില്‍ നാട്ടിയിരുന്ന കുശുത്ത തെങ്ങിന് കുറ്റിയില്‍ വള്ളത്തിന്റെ
കയറു വലിച്ചു കെട്ടി. പയ്യന്റെ കൈ പിടിച്ചു കടവിലിറക്കവേ
സൂക്ഷിച്ചു പോകണമെന്ന് അയാള്‍ ഓര്‍മ്മിപ്പിച്ചു. വിഷമവും ദേഷ്യവും
തോന്നിയ അവന് ചെമ്മണ്പാതയുടെ ഓരത്ത് കിടന്ന ഉണങ്ങിയ
ചുള്ളിക്കമ്പ് കാലുകൊണ്ട് തട്ടിത്തെറുപ്പിച്ച്
നടന്നകന്നു.
തോണിയില്‍ കെട്ടിക്കിടന്ന വെള്ളം തേകി
കളഞ്ഞ്കടത്തുകാരന് നദിക്കരയിലെ ഇല്ലിമുളകളുടെ താഴെ
തോര്‍ത്ത് വിരിച്ച് ഇരുന്നു. വര്‍ഷ കാലത്തെ മലവെള്ളപ്പാച്ചിലില്‍
ജലനിരപ്പ് ഉയരുമ്പോള്‍ തിട്ടയിടിഞ്ഞു പോകാതിരിക്കാന്‍ അയാള്‍
പണ്ട് നട്ട തൈമുളകള്‍ വളര്‍ന്ന് ഒരു മുളങ്കാടായി മാറിയിരുന്നു. അവ
കാറ്റിലിളകി തന്നോട് കലഹിക്കുന്നതായും
പൊട്ടിച്ചിരിക്കുന്നതായും അയാള്‍ക്ക് തോന്നാറുണ്ട്. അതില്‍
ചേക്കേറാന്‍ എല്ലാവര്‍ഷവും കുരുവികള്‍ എവിടെന്നോ എത്തും. ചെവി വട്ടം
പിടിച്ചു നോക്കിയെങ്കിലും അവയുടെ ശബ്ദമൊന്നും അയാള്‍ക്ക്
കേള്‍ക്കാനായില്ല. ഒരു പക്ഷെ പറന്നുപോയിട്ടുണ്ടാവും. തലേന്ന്
കിളികള്‍ക്കായി താന്‍ വിതറിയ ചോറിന് പറ്റ് വഹിച്ചുകൊണ്ട് കുറെ
ഉറുമ്പുകള്‍ പോകുന്നത് നോക്കി അയാള്‍ ഇരുന്നു.
നേരം
ഇരുട്ടി. അന്തിക്കള്ള് മോന്തിയെത്തിയ ആരോ കവലയില്‍ പുലഭ്യം
പറയുന്നത് കേട്ടപ്പോള്‍ അയാള്‍ ചുറ്റും നോക്കി. എവിടെയാവും കുട്ടി?
ഇനി കാഴ്ചകള്‍ കണ്ട് മതിമറന്ന് തിരിച്ചു പോരുന്ന കാര്യം മറന്നോ?
തോണിക്കാരന് തിരിയെ വഞ്ചിയില്‍
വന്നിരുന്നു.
ഓടിക്കിതച്ചെത്തിയ കുട്ടി കരിമ്പടം പുതച്ച്
കണ്ണടച്ചിരുന്ന വഞ്ചിക്കാരനെ തോണ്ടിപറഞ്ഞു. "ഞാന്‍ വിചാരിച്ചു
ഇവിടെ കാണില്ലായിരിക്കുമെന്ന്...' വഞ്ചിയില്‍ കയറവേ കുട്ടി
നിക്കറിന്റെ പോക്കറ്റില്‍ നിന്ന് ഒരു പൊതിയെടുത്ത് അയാള്‍ക്ക് നേരെ
നീട്ടി. "മുറുക്കാനാ.. അടയ്ക്കാ ഞാന്‍ തന്നെ ഇടിച്ചതാ' അയാള്‍ തെല്ല്
അമ്പരപ്പോടെ അത്വാങ്ങി.
"കാഴ്ച്ചകളൊക്കെ കണ്ടോ? ഇഷ്ടായോ?'
അയാള്‍ ചോദിച്ചു.
"ഉം... കാവും സിനിമാക്കൊട്ടകേം ഒക്കെ കണ്ടു.
അറിഞ്ഞോ.. കാവിലെ ഉത്സവത്തിന് ഇന്നാ
കൊടിയേറിയത്'
ഇരതേടിയിറങ്ങിയ പുലികളെന്നപോലെ
സ്മരണകള്‍ അയാളെ തേടിയെത്തി. കുത്തൊഴുക്കായി കടന്നുപോയ യൗവ്വന
കാലത്ത് കൈക്കുഞ്ഞിനെ അയാളെ ഏല്‍പ്പിച്ച് ഭാര്യ കാവിലെ
ഉത്സവത്തിന് കളിപ്പാട്ടങ്ങളും കുപ്പിവളകളും വില്‍ക്കാനെത്തിയ
ഒരു ചിന്തിക്കടക്കാരനോടൊപ്പം ഒളിച്ചോടി പോയതാണ്. നിര്‍ദ്ദയം
നുള്ളി നോവിച്ചുകൊണ്ട് തിങ്ങിക്കൂടിയ അസുഖകരമായ ഓര്‍മ്മകള്‍
അയാളെ തളര്‍ത്തി. തന്റെ ഉള്ളിലെ നനവാര്‍ന്ന മണ്ണില്‍
ആഴ്ന്നിറങ്ങിയ ഭൂതകാലത്തിന്റെ വേരുകള്‍ അറുത്തു മാറ്റാന്‍ അയാള്‍
ശ്രമിച്ചിരുന്നുവെങ്കിലും അത് കൂടുതല്‍ ആഴത്തിലേക്ക്
പടര്ന്നിറങ്ങുകയാണുണ്ടായത്
"ദേ കണ്ടോ.. ഞാന്‍ കുറെ
പൂച്ചെടികള്‍ ഒടിച്ചുകൊണ്ടുവന്നു' കുട്ടി കൈയിലിരുന്ന
ചെടിക്കമ്പുകള് കാട്ടി.
കുട്ടി വഞ്ചിക്കാരനെ നോക്കി.
നിലാവുണ്ടായിട്ടും മുഖഭാവം അത്ര വ്യക്തമായിരുന്നില്ല.
വിഷാദത്തിന്റെ അലയൊലികള്‍ ആ മുഖത്തു നിന്ന് മാഞ്ഞിട്ടുണ്ടാവുമോ?
എങ്ങനെയാണ് നൊമ്പരപ്പെടുന്ന ആ മനസ്സിന്
ആശ്വാസമേകാനാകുക?
പതിഞ്ഞ സ്വരത്തില്‍ കുട്ടി പറഞ്ഞു "പുതിയ
പാലത്തിലൂടെ ഞാന്‍ അക്കരെയിക്കരെ പോയി. ഒരു രസോം തോന്നീല്ല.
അതുവഴി പോയവരുടെ മുഖത്തൊക്കെ സങ്കടാരുന്നു. ഈ തോണിയേം
തോണിക്കാരനേം ഓര്‍ത്താവും'
വൃദ്ധന്റെ ശ്വാസ നിശ്വാസങ്ങള്‍
തുഴച്ചിലിന്റെ താളത്തോട് ഇഴുകിച്ചേര്‍ന്നു.
"അവിടെയൊക്കെ
ഇതുവരെ കാണാത്തതരം പറവകളാണ്. ചിറകില്‍ ഭംഗിയുള്ള
കണ്ണുകളുമായി ഒരു ശലഭത്തെ കണ്ടു. അതാവും പൂങ്കണ്ണി ശലഭം.
ചിറകിലൂടെ അവയ്ക്ക് കാണാനാവുമോ ആവോ?' അത് പറഞ്ഞപ്പോള്‍
കുട്ടിയുടെ കണ്ണുകള്‍ വിടര്‍ന്നു.
"തുഴയണോ?' അയാള്‍
ചോദിച്ചു.
"വേണ്ടാ..നടന്നു ക്ഷീണായി'.
"പഞ്ചായത്തില്‍
നിന്നും ആളു വന്നിരുന്നു. ഇനിപുഴയ്ക്ക് കുറുകെ വെറുതെ വള്ളം
തുഴയരുതെന്ന് പറഞ്ഞിട്ട് പോയി. ഇനി അതിന്റെ ആവശ്യമില്ലത്രേ.
ശിക്ഷിക്കാന്‍ ചട്ടമുണ്ട് പോലും..' വൃദ്ധന് അത് പറഞ്ഞിട്ട്
നെഞ്ചുപൊട്ടവേ ചുമച്ചു. നിലാവെട്ടത്തില്‍ വൃദ്ധന്റെ മുഖം കൂടുതല്‍
വ്യക്തമായി.
"മുറുക്കാന്‍ കടക്കാരന് പറഞ്ഞത് ശരിയാണോ?
പണ്ട് ഈ വള്ളത്തില്‍ നിന്നും ചാടി മരിച്ചത് മകനായിരുന്നല്ലേ?'
കുട്ടി ശബ്ദം താഴ്ത്തിചോദിച്ചു.
നിലത്ത് വള്ളത്തില്‍
നിരത്തിയിരുന്ന മരപ്പലകകളുടെ താഴെ കെട്ടിക്കിടന്ന വെള്ളം
പലകകളുടെ ഇടയിലെ നേരിയ വിടവില്‍ തിങ്ങി
ശബ്ദമുണ്ടാക്കി.
കുട്ടി ഒരു നിമിഷം കണ്ണുകളടച്ചു.
തളര്‍ന്നു കിടന്ന അച്ഛന്റെ ദൃഷ്ടികള്‍ കത്തിയമര്‍ന്ന
കാടിന്റെയുള്ളില് അണയാതെ തിളങ്ങിക്കിടന്ന കനലുകളെപ്പോലെ
തന്നിലേക്ക് നീളുകയാണ്. ചേച്ചിയുടെ ശരീരം പുഴയില്‍ പൊങ്ങിയെന്നു
പറയാന്ഓടിക്കിതച്ചെത്തിയ അലക്കുകാരനെ നോക്കിയ അതേ നോട്ടം.
ചാലുകള്‍ വീഴ്ത്താതെ താടി രോമങ്ങളിലേക്ക് പടര്ന്നി റങ്ങിയ
കണ്ണുനീരില്‍ കുതിര്‍ന്ന് ആ നോട്ടം ക്രമേണ ഭാരം താങ്ങി പറക്കുന്ന
തുമ്പിയായി കുട്ടിക്ക് ചുറ്റും വലം വെച്ചു.അത് താഴേക്ക്
ചിറകൊടിഞ്ഞു വീഴുന്നതിനു മുമ്പ് അവന് കണ്ണുകള്‍
തുറന്നു.
കുട്ടിപടിയില് നിന്ന് മെല്ലെ എഴുന്നേറ്റ്
തുഴഞ്ഞുകൊണ്ടിരുന്ന കടത്തുകാരന്റെ അടുത്ത് ചേര്‍ന്നിരുന്നു.
പലകയ്ക്ക് താഴെ ചലിച്ചു കൊണ്ടിരുന്ന എട്ടുകാലി തന്റെ
കാലുകളിലൂടെ ശരീരത്തിലേക്ക് കയറുന്നതും ആ തരിപ്പ്
ശരീരത്തിലെവിടെയോ വെച്ച് ഇല്ലാതാവുന്നതും കുട്ടി
അറിഞ്ഞു.
കടത്തുകാരന്റെ നെഞ്ചോട് തല ചായ്ച്ച് അവന് ശബ്ദം
താഴ്ത്തി പറഞ്ഞു."നാളെ മുതല്‍ എന്റെ കൂടെ മില്ലില്‍ വരാമോ? വേണേ
എന്റെ ശമ്പളം എടുത്തോളൂ...പൂമ്പാറ്റകള്‍ക്കായി ഞാനൊരു
പൂന്തോട്ടമുണ്ടാക്കുവാ...നമുക്ക് അവിടെകുറെപൂച്ചെടികള്
നടാം... അറിയാമോ.. നമ്മുടെ സങ്കടം കളയാനാശലഭങ്ങള്
വരുന്നേ..'
വൃദ്ധന് അത്ഭുതത്തോടെ കുട്ടിയെ നോക്കി.
തുഴച്ചില്‍ നിറുത്തി അയാള്‍ അവനെമുറുക്കെ കെട്ടിപ്പിടിച്ച്
മൂര്‍ദ്ധാവില്‍ അമര്‍ത്തി ചുംബിച്ചു. "നിനക്കത് പറയാന്‍ തോന്നീല്ലോ?.
അത് മതി...ഞാന്‍ വരാം. പൂന്തോട്ടമുണ്ടാക്കാന്‍.. ഞാന്‍ വരാം'
തന്റെനിറഞ്ഞു തുളുമ്പിയ കണ്ണുകളിലേക്ക് താരാപഥത്തില്നിന്നും
അടര്‍ന്നു വീണ ഒരുകൂട്ടം നക്ഷത്രങ്ങള്‍ വര്‍ണ്ണശലഭങ്ങളായി
പറന്നടുക്കുന്നത് അയാള്‍ കണ്ടു.
അവരെ തഴുകി
അതുവഴികടന്നുപോയ ഒരു തെന്നല്‍ തോണിയുടെ ചുടുനിശ്വാസങ്ങള്‍
ഏറ്റുവാങ്ങി നിശബ്ദം അകലെ എവിടെ നിന്നോ അവ്യക്തമായി കേട്ട
തേങ്ങലിനെ ലക്ഷ്യമാക്കിനീങ്ങി. കുട്ടി ഒടിച്ചു കൊണ്ടുവന്ന
ചെടിക്കമ്പിന്റെ തലപ്പില്‍ നിന്നും പുഴയിലേക്ക് പൊഴിഞ്ഞു വീണ
പൂവിന്റെ ഇതളിലേക്ക് വൃദ്ധന്റെ കണ്ണില്‍ നിന്നും ഒരു തുള്ളി
ഉതിര്‍ന്നു വീണു. മിഴിനീരിന്റെ തിളക്കവുമായി ആ പൂവ് വഞ്ചിയില്‍
മെല്ലെ തലോടി വട്ടം തിരിഞ്ഞു നിലാവ് ഈറനണിയിച്ച പുഴയിലെ
ഓളപ്പരപ്പില്‍ ആലോലം ഒഴുകി
നീങ്ങുന്നുണ്ടായിരുന്നു.
(കടപ്പാട്: കലാകൗമുദി)
ബിജോ ജോസ്
ചെമ്മാന്ത്ര (bijochemmanthara@gmail.com)