Image

ജോയി ജോണിന്റെ കൂടുതല്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തി

Published on 29 May, 2016
ജോയി ജോണിന്റെ കൂടുതല്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തി
ചങ്ങനാശേരി: ചെങ്ങന്നൂരില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ മലയാളി ജോയി ജോണിന്റെ ശരീരത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ കോട്ടയത്ത് നിന്ന് കണ്ടെത്തി. തലയുടെ ഭാഗം കോട്ടയം ജില്ലയിലെ ചിങ്ങവനത്ത് നിന്നും മറ്റ് ശരീര ഭാഗങ്ങള്‍ ചങ്ങനാശേരി ബൈപാസില്‍ നിന്നുമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പമ്പാനദിയില്‍ നടത്തിയ തിരച്ചിലില്‍ ശരീരഭാഗങ്ങള്‍ കണ്ടെടുത്തിരുന്നു. ശരീര ഭാഗങ്ങള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും.

കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി ശരീശ ഭാഗങ്ങള്‍ പല സ്ഥലങ്ങളിലായി പ്രതി ഉപേക്ഷിച്ചുവെന്നാണ് പൊലീസ് പറയുന്നത്. സ്വത്തുതര്‍ക്കം മാത്രമല്ല പിതാവ് ജോയി ജോണിനെ ദാരുണമായി കൊലപ്പെടുത്തുന്നതിലേക്ക് മകന്‍ ഷെറിനെ നയിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം.

ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് പ്രതി കൊലപാതകം സംബന്ധിച്ച പൂര്‍ണമായ വിവരങ്ങള്‍ പൊലീസ് നല്‍കിയത്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി മൊഴിമാറ്റി പറഞ്ഞ് അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമം ഷെറിന്‍ നടത്തി വരികയായിരുന്നു. കൃത്യം നടത്തിയത് ഏതു വിധത്തിലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.

യു.എസ് പൗരത്വമുള്ള വ്യവസായി ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയി ജോണിനെയാണ് (68) മകന്‍ ഷെറിന്‍ ജോണ്‍ (36) കൊലപ്പെടുത്തിയത്. മേയ് 25 മുതല്‍ ഭര്‍ത്താവിനെയും മകനെയും കാണാനില്ലെന്ന് കാണിച്ച് ജോയി ജോണിന്റെ ഭാര്യ മറിയാമ്മ ചെങ്ങന്നൂര്‍ പൊലീസിന് പരാതി നല്‍കിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന്  കോട്ടയത്തെ ലോഡ്ജില്‍ നിന്നും ഷെറിനെ പിടികൂടി. ജോയിയെ വെടിവെക്കാന്‍ ഉപയോഗിച്ച തോക്കും ഇവര്‍ സഞ്ചരിച്ച ആഡംബര കാറും പൊലീസ് കണ്ടെടുത്തു.

ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി കെ.ആര്‍. ശിവസുതന്‍ പിള്ളയുടെ മേല്‍നോട്ടത്തില്‍ സി.ഐ അജയ്‌നാഥ്, മാന്നാര്‍ സി.ഐ ഷിബു പാപ്പച്ചന്‍ എന്നിവരും എട്ട് എസ്.ഐമാരും അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക