Image

കോഴഞ്ചേരി ഉല്‍സവ പ്രതീതിയില്‍

അനില്‍ പെണ്ണുക്കര Published on 02 February, 2012
കോഴഞ്ചേരി ഉല്‍സവ പ്രതീതിയില്‍
ഏറെ പരിമിതികള്‍ക്കും അസൗകര്യങ്ങള്‍ക്കും നടുവിലും കോഴഞ്ചേരി ഉല്‍സവ പ്രതീതിയില്‍. വരുന്ന ഏതാനും ആഴ്‌ചകള്‍ കോഴഞ്ചേരി നഗരം ജനസാഗരമായി മാറും. കോഴഞ്ചേരി അഗ്രിഹോര്‍ട്ടി സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള പുഷ്‌പമേള ആരംഭിച്ചതോടെയാണ്‌ കോഴഞ്ചേരിയിലെ ഉല്‍സവ സീസന്‌ തുടക്കമായത്‌. അഞ്ചുവരെ കോഴഞ്ചേരി പഞ്ചായത്ത്‌ സ്റ്റേഡിയത്തില്‍ നടക്കുന്ന പുഷ്‌പമേളയില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നായി ആയിരങ്ങള്‍ സന്ദര്‍ശനം നടത്തും. അഞ്ചിനു വൈകീട്ട്‌ മൂന്നോടെ ചരിത്രപ്രസിദ്ധമായ ചെറുകോല്‍പ്പുഴ കണ്‍വന്‍ഷന്‍ ആരംഭിക്കും.

ചെറുകോല്‍പ്പുഴ പമ്പാ മണപ്പുറത്ത്‌ അഞ്ചു മുതല്‍ 12 വരെ നടക്കുന്ന നൂറാമത്‌ കണ്‍വന്‍ഷനില്‍്‌ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനായിരങ്ങള്‍ പങ്കെടുക്കും. 12ന്‌ വൈകീട്ട്‌ മൂന്നിന്‌ കോഴഞ്ചേരി മാരാമണ്‍ മണപ്പുറത്ത്‌ പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്‍ ഡോ.മാര്‍ക്രിസോസ്‌റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്യും. ഏഷ്യയിലെ ഏറ്റവും വലിയ കണ്‍വന്‍ഷനായ മാരാമണ്‍ കണ്‍വന്‍ഷനിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന്‌ ആളുകള്‍ പങ്കെടുക്കും. ഇത്തരത്തില്‍ ഒരുമാസത്തിനുള്ളില്‍ ലക്ഷക്കണക്കിന്‌ ആളുകള്‍ വന്നുപോകുന്ന കോഴഞ്ചേരി നഗരം അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ്‌. സാധാരണ അവസ്ഥയില്‍ തന്നെ ഗതാഗതക്കുരുക്ക്‌ കോഴഞ്ചേരിയുടെ ശാപമാണ്‌.

റോഡുകളുടെ സ്ഥലപരിമിതിയും ഇടുങ്ങിയ പാലവും ഗതാഗത പാര്‍ക്കിങിന്‌ സ്ഥലമില്ലാത്തതും വരും ദിവസങ്ങളില്‍ കോഴഞ്ചേരിയിലെ ഗതാഗത നിയന്ത്രിക്കുന്ന പോലിസിന്‌ തലവേദനയാകും. കോഴഞ്ചേരി പാലത്തില്‍ സ്‌ട്രീറ്റ്‌ ലൈറ്റുകള്‍ ഇല്ലാത്തതും പാലത്തോടു ചേര്‍ന്നുള്ള നടപ്പാലത്തിലെ മെറ്റല്‍ ഷീറ്റുകള്‍ തുരുമ്പെടുത്തതും അപകടം വിളിച്ചുവരുത്തുന്നു. കോഴഞ്ചേരിയില്‍ നിന്നും ചെറുകോല്‍പ്പുഴ കണ്‍വന്‍ഷന്‍ നഗറിലേക്ക്‌ പോവുന്ന റാന്നി റൂട്ടില്‍ കോളജ്‌ ജങ്‌ഷന്‌ സമീപത്തായി റോഡ്‌ അറ്റകുറ്റപ്പണികള്‍ക്കായി ഇറക്കിയ മെറ്റല്‍കൂനകളും അപകടഭീഷണി ഉയര്‍ത്തുന്നു. പണിപൂര്‍ത്തിയാക്കാത്ത കോഴഞ്ചേരി ബസ്‌്‌സ്‌റ്റാന്റും യാത്രക്കാരെ വലയ്‌ക്കുന്നു.
കോഴഞ്ചേരി ഉല്‍സവ പ്രതീതിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക