എഴുത്തിന്റെ വഴിയില്‍ കാല്‍നൂറ്റാണ്ടിന്റെ മധുരിമ പിന്നിട്ട്
മാധ്യമപ്രവര്ത്തകന് എന്ന നിലയില്‍ പ്രയാണം തുടരുകയാണ് ഈ മലയാളി ജനപ്രിയ
എഴുത്തുകാരന് എന്ന അവാര്‍ഡിന് അര്‍ഹനായ ജോര്‍ജ് തുമ്പയില്‍. അമേരിക്കന്‍
മലയാളി പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ നാളിതുവരെ മറ്റാര്‍ക്കും
കൈവരിക്കാന്‍ കഴിയാതിരുന്ന അഭൂതപൂര്‍വ്വമായ നേട്ടത്തിന്റെ നെറുകയില്‍
നില്‍ക്കുമ്പോഴും ജോര്‍ജ് എഴുത്തിനെ മറക്കുന്നില്ല. കോട്ടയം പാമ്പാടി
തുമ്പയില്‍ പരേതരായ ടി.വി ആന്‍ഡ്രൂസിന്റെയും അന്നമ്മയുടെയും മകനായ ജോര്‍ജ്
തുമ്പയില്‍ തിരക്കാര്‍ന്ന ജീവിതചര്യകള്‍ക്കിടയിലും അക്ഷരസ്നേഹത്തെ
മാറോടു ചേര്‍ക്കുന്നു. മാധ്യമ പ്രവര്ത്തകന് എന്ന നിലയില്‍ ദൃശ്യ, ശ്രാവ്യ,
അച്ചടി മേഖലകളിലെല്ലാം സ്വന്തം നിലയില്‍ തട്ടകമൊരുക്കിയ ജോര്‍ജ്
തുമ്പയില്‍ ഈ നിലയില്‍ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പേരും
പെരുമയുമുണ്ടാക്കിയിട്ട് കാല് നൂറ്റാണ്ട് പിന്നിടുന്നു.
മാധ്യമപ്രവര്ത്തകന് എന്ന നിലയില്‍ നിന്നും തൂലികയുടെ അക്ഷരത്തുമ്പില്‍
നിന്നും ഇറ്റുവീണ പുസ്തകങ്ങളും നിരവധി. പത്രപ്രവര്‍ത്തനത്തിന്റെ ദൈനംദിന
ജോലിത്തിരക്കുകള്‍ക്കിടയില്‍ നിന്നും ഗ്രന്ഥരചനയ്ക്കും സമയം കണ്ടെത്താന്‍
ജോര്‍ജിനു കഴിഞ്ഞുവെന്നത് ചില്ലറ കാര്യമല്ല.
സമയരഥമുരുളുന്ന
പുണ്യഭൂമി (വിശുദ്ധനാടുകളിലേക്കുള്ള യാത്രാവിവരണം), ജന്മഭൂമിയുടെ
വേരുകള്‍ തേടി (ഇന്ത്യന്‍ യാത്രാവിവരണം), ഒരു പിറന്നാളിന്റെ ഓര്‍മ്മയ്ക്ക്
(എം.ടി വാസുദേവന്‍ നായരെക്കുറിച്ച്), ഭൂമിക്കുമപ്പുറത്തു നിന്ന്
(ചെറുകഥ സമാഹരണം), ദേശാന്തരങ്ങള്‍ (യാത്രാവിവരണം) എന്നീ
പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ട് പുസ്തകങ്ങള്‍
പ്രസിദ്ധീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലും. ഇന്ത്യന്‍ ചരിത്രത്തെയും
സംസ്കാരത്തെയും മൂല്യങ്ങളെയും ഇഷ്ടപ്പെടുകയും അവ ജീവിതത്തില്‍
പകര്‍ത്താന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ജോര്‍ജ് അമേരിക്കയിലെ വിവിധ മലയാളി
പ്രസ്ഥാനങ്ങളുടെ വക്താവ് കൂടിയാണ്.
അമേരിക്കയിലുടനീളം
അവതരിപ്പിച്ച ഇരുനൂറ്റിയമ്പതില്‍ പരം വിവിധ കലാസാംസ്കാരിക
പരിപാടികളുടെ സ്റ്റേജ് പ്രോഗ്രാമിന്റെ അവതാരകന് എന്ന നിലയില്‍
ശ്രദ്ധേയന്‍. കേരളസര്‍ക്കാര്‍, ഫൊക്കാന, ഫോമ, വേള്‍ഡ് മലയാളി ഓര്ഗനൈസേഷന്
എന്നീ സംഘടനകളുടെ വിവിധങ്ങളായ പരിപാടികള്‍ ആസ്വാദകര്‍ക്കായി
അവതരിപ്പിച്ചിട്ടുണ്ട്. ഗാനഗന്ധര്വ്വന് യേശുദാസ് ഏറെക്കാലത്തിനു ശേഷം
ലൈവ് പ്രോഗ്രാം നടത്തിയ ദാസേട്ടന് യസ്റ്റര്‍ഡേ, ടുഡേ എന്ന പരിപാടിയുടെയും
അവതാരകനായിരുന്നു. 1996 മുതല്‍ ക്രൈസ്തവ ഭക്തിഗാന ഗായകന് ബിനോയ്
ചാക്കോയുടെ പരിപാടികളുടെ ഓര്‍ഗനൈസറായിരുന്നു. ബിനോയ് ചാക്കോയുമായി
ചേര്‍ന്ന് സ്നേഹം, ഹൃദ്യം, സോള്‍ഫുള്‍ മെലഡീസ് എന്നീ ഓഡിയോ ആല്‍ബങ്ങള്‍
നിര്‍മ്മിച്ചു. ഫൈന്‍ ആര്‍ട്സ് മലയാളം ആര്‍ട്സ് ക്ലബ്ബിന്റെ
സ്ഥാപകസെക്രട്ടറി, പിന്നീട് മൂന്നുതവണ സെക്രട്ടറി, ഒരു തവണ പ്രസിഡന്റ്
എന്നീ നിലകളിലും പ്രവര്‍ത്തിക്കുകയും നാടകാവതരണത്തില്‍
പങ്കാളിയാകുകയും ചെയ്യുന്നു. അമേരിക്കയിലും കാനഡയിലും മലേഷ്യയിലും വിവിധ
സ്റ്റേജുകളില്‍ നാടക അഭിനേതാവായി കൈയടി നേടുകയും ചെയ്തു.
പ്രമുഖ
വാര്‍ത്താവാരിക "മലയാളംപത്ര'ത്തിന്റെ നാഷണല്‍ കറസ്പോണ്ടന്റ്, ഇ -
മലയാളി സീനിയര്‍ എഡിറ്റര്‍, മനോരമ ഓണ്‍ലൈന്‍ കറസ്പോണ്ടന്റ്, ഒട്ടനവധി
സംഘടനകളുടെ മീഡിയ ലയസണ്‍ ഓഫീസറും പബ്ലിക് റിലേഷന്‍സ് ഓഫീസറുമായി
സേവനമനുഷ്ഠിക്കുന്നു. നിരവധി ദൃശ്യ മാധ്യമങ്ങള്‍ അമേരിക്കയിലേക്ക്
കേരളത്തില്‍ നിന്നും കുടിയേറിയ സമയത്ത് അവരോടൊപ്പം സഹകരിച്ചിട്ടുണ്ട്.
വിമാനറാഞ്ചികളെന്നു കരുതി സംയുക്തയും സംഘവും അറസ്റ്റിലായ വാര്‍ത്ത (2002
മലയാള മനോരമ) ചൂടും ചൂരും നഷ്ടപ്പെടുത്താതെ ലോകമെമ്പാടുമുള്ള
മലയാളികളിലെത്തിച്ച തുമ്പയില്‍ 9/11 വാര്‍ത്തകള്‍ മനോരമയുടെ 1-ാം
പേജില്‍ വരത്തക്കവണ്ണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. മാര്‍ത്തോമാ സഭയുടെ
പരമാദ്ധ്യക്ഷന്‍ വിമാനത്തില്‍ ജന്മദിനം ആഘോഷിച്ച കഥ ആദ്യമായി
റിപ്പോര്‍ട്ട്ചെയ്തു. ചുഴലികൊടുങ്കാറ്റ് ഐറീന് അമേരിക്കയില്‍ വരുത്തിയ
നാശനഷ്ടങ്ങള്‍ക്കു നടുവില്‍ നിന്നും വാര്‍ത്താവിനിമയ ബന്ധങ്ങള്‍ പോലും
തകരാറിലായ സമയത്തും കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ തുമ്പയിലിനു
കഴിഞ്ഞത് ഏറെ പ്രംശസനീയമായി. ഇതിനു പുറമെ, കേരളത്തില്‍ പ്രശസ്തരായ
നിരവധി പ്രമുഖരെ അഭിമുഖം നടത്താനും അവസരം ലഭിച്ചു.
അമേരിക്കന്‍
മലയാളികളുടെ മാധ്യമകൂട്ടായ്മയുടെ തുടക്കം മുതല്ക്കുതന്നെ ജോര്‍ജിന്റെ
സഹകരണമുണ്ട്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2010-2012
വര്‍ഷങ്ങളില്‍ നാഷണല്‍ ട്രഷററായിരുന്നു. സംഘടനയുടെ ന്യൂയോര്‍ക്ക്
ചാപ്റ്ററിന്റെ പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2008 - 2009ല്‍ ന്യൂജേഴ്സി കേരള അസോസിയേഷന്റെ മീഡിയ പബ്ലിക്കേഷന്‍സ് ലയസണ്‍
ഓഫീസറായിരുന്നു. അതേവര്‍ഷം തന്നെ ന്യൂജേഴ്സി എക്യുമെനിക്കല്‍
പ്രസ്ഥാനത്തിന്റെ പി.ആര്.ഒ യുമായിരുന്നു. അമേരിക്കന്‍ ഭദ്രാസന ഇന്ത്യന്‍
ഓര്‍ത്തഡോക്സ് ഫാമിലി കോണ്‍ഫറന്‍സിന്റെയും മാധ്യമ പ്രതിനിധിയായി 2009 മുതല്‍
പ്രവര്‍ത്തിച്ചുവരുന്നു. ഇപ്പോള്‍ ഭദ്രാസന മീഡിയാ കറസ്പോണ്ടന്റും.
പുരസ്കാരങ്ങളും അവാര്‍ഡുകളും നിരവധി തവണ ജോര്‍ജിനെ തേടിയെത്തി.
മികച്ച ന്യൂസ് റിപ്പോര്‍ട്ടിംഗിന് ആദ്യമായി ന്യൂജേഴ്സി കേരള കള്‍ച്ചറല്‍ ഫോറം
1994ല്‍ പുരസ്കാരം നല്കി. മികച്ച അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്
ഫൊക്കാനയുടെ പുരസ്ക്കാരം 1994ലും 1996ലും ലഭിച്ചിട്ടുണ്ട്. മികച്ച
വികസനാത്മക റിപ്പോര്‍ട്ടിനുള്ള പുരസ്ക്കാരവും ഈ വര്‍ഷങ്ങളില്‍
ഫൊക്കാനയില്‍ നിന്നും ലഭിച്ചു. ക്രിസ്ത്യന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍
ഫോറത്തിന്റെ മികച്ച പെര്‍ഫോമന്‍സിനുള്ള 2003ലെ പുരസ്കാരമാണ് ശ്രദ്ധേയമായ
മറ്റൊന്ന്. പുറമേ ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്റെ മികച്ച ലേഖനത്തിനുള്ള
അവാര്‍ഡും ആ വര്‍ഷം തന്നെ ലഭിച്ചത് നേട്ടമായി. തുടര്‍ന്ന് ഇതേ പുരസ്ക്കാരം
2004ല്‍ ഫൊക്കാനയില്‍ നിന്നും ലഭിച്ചു. ഫോമ, നാമം, ഇന്ത്യാ പ്രസ് ക്ലബ് എന്നീ
സംഘടനകളും പുരസ്ക്കാരം നല്കി ആദരിച്ചിട്ടുണ്ട്.
2006ല്‍
അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ സാഹിത്യസംഭാവനകള്‍ക്ക്
ഫൊക്കാനയില്‍ നിന്നുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി. മലയാളത്തെയും
കേരളത്തെയും വിദേശരാജ്യങ്ങളില്‍ പരിപോഷിപ്പിക്കാന്‍ ആവേശം കാണിക്കുന്ന
ജോര്‍ജ് തന്റെ മാധ്യമമണ്ഡലങ്ങളിലൊക്കെ ഈ വിഷയത്തിന് കാര്യമായ
സംഭാവനകള്‍ നല്‍കാറുണ്ട്. ദൃശ്യമാധ്യമ രംഗത്ത് വൈഡ് ആംഗിള്‍
പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഹൃത്തുക്കളുമായി രൂപപ്പെടുത്തിയെടുത്തു
വിജയിപ്പിച്ച യു.എസ് റൗണ്ടപ്പ് പരിപാടികള്‍ക്ക് 2006ല്‍ ഏഷ്യാനെറ്റ്
പുരസ്ക്കാരം ജോര്‍ജിനെ തേടിയെത്തി. ബോം ടി.വി.എംസി.എന്‍ ചാനലിലെ കാഴ്ച ഈ
ആഴ്ച എന്ന പരിപാടിയുടെ ചീഫ് ന്യൂസ് എഡിറ്ററായും
സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2008ല്‍ മികച്ച ലേഖനങ്ങള്‍ക്കും മികച്ച
മ്യൂസിക്കല്‍ ആല്‍ബത്തിനും ഫോമ അവാര്‍ഡുകള്‍ നല്കി ആദരിച്ചു. 2009ല്‍
അന്നത്തെ മന്ത്രിയായിരുന്ന ബിനോയ് വിശ്വം പത്രപ്രവര്‍ത്തനത്തിലെ മികവിന്
ഇന്ത്യ പ്രസ് ക്ലബ് നാഷണല്‍ കോണ്‍ഫറന്‍സില്‍ പൊന്നാട ചാര്‍ത്തിയാണ്
ആദരിച്ചത്. "മലയാളംപത്ര'ത്തെ പ്രതിനിധീകരിച്ച് വേള്‍ഡ് കൗണ്‍സില്‍ ഓഫ്
ചര്‍ച്ചസിന്റെ ബ്രസീല്‍ സമ്മിറ്റില്‍ പങ്കെടുത്ത് റിപ്പോര്‍ട്ട് ചെയ്തു. 2000ല്‍
ഓസ്ട്രേലിയയില്‍ ഒളിമ്പിക്സും റിപ്പോര്‍ട്ട് ചെയ്തു. യാത്രാനുഭവങ്ങള്‍
തേടി ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ബ്രസീല്‍, സിംഗപ്പൂര്‍, മലേഷ്യ, ജര്‍മ്മനി,
നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം, ടര്‍ക്കി, ഗ്രീസ്, ഇസ്രയേല്‍, ഇറ്റലി,
വത്തിക്കാന്‍, ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
ഏറെക്കാലം സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്നതു കൊണ്ട് ഒട്ടുമിക്ക ഗള്‍ഫ്
രാജ്യങ്ങളും സന്ദര്‍ശിക്കാനായി. കേരള ഗവണ്മെന്റ്, ഇന്ത്യന്‍ ടൂറിസം
ഡിപ്പാര്‍ട്ട്മെന്റ് എന്നിവരുടെ പ്രത്യേക ക്ഷണിതാവായി ഇന്ത്യ ഒട്ടാകെ
സന്ദര്‍ശിച്ചു.
2007 മുതല്‍ തുടര്‍ച്ചയായി "മലയാളംപത്ര'ത്തില്‍ കോളം
ചെയ്തു വരുന്നു. ഗ്രൗണ്ട് സീറോ എന്ന കോളം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന്
2008ല്‍ സമസ്യ എന്ന പേരിലും 2009ല്‍ ദേശാന്തരങ്ങള്‍ എന്ന പേരിലും തുടര്‍ച്ചയായി
എഴുതി. 2010ല്‍ ലാളിത്യത്തിന്റെ സങ്കീര്‍ണതകള്‍ എന്ന പേരിലെഴുതിയ കോളത്തിന്
ഏറെ വായനക്കാരെ ലഭിച്ചു. തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം പരിണാമഗാഥകള്‍ എന്ന
പേരില്‍ ഒരു വര്‍ഷം തുടര്‍ച്ചയായി "മലയാളംപത്ര'ത്തിലൂടെ മികച്ച വായനാനുഭവം
നല്കി.
ടര്‍ക്കി/ ഗ്രീസ് യാത്രാവിവരണം 2012-2013ല്‍ തുടര്‍ച്ചയായി
പ്രസിദ്ധീകരിച്ചു. "മലയാളംപത്ര'ത്തിനു പുറമേ, പ്രകൃതിയുടെ നിഴലുകള്‍
തേടി എന്ന പേരില്‍ 2014ല്‍ കേരളത്തിലെ പ്രസിദ്ധങ്ങളായ
സഞ്ചാരഭൂപടത്തെക്കുറിച്ച് പ്രമുഖ വാര്‍ത്താ വെബ്സൈറ്റായ
ഇ-മലയാളിയിലും എഴുതി. മൂന്നു വര്‍ഷം ന്യൂവാര്‍ക്കിലുള്ള ബെത്ത് ഇസ്രയേല്‍
മെഡിക്കല്‍ സെന്ററില്‍ ഇന്ത്യ ഹെറിറ്റേജ് ഡേ സെലിബ്രേഷന്റെ
മുഖ്യസംഘാടകനായിരുന്നു.
നാലായിരത്തിലേറെ പേര് ജോലി ചെയ്യുന്ന
ന്യൂവാര്‍ക്ക് ബെത്ത് ഇസ്രയേല്‍ മെഡിക്കല്‍ സെന്ററിലെ എംപ്ലോയ് ഓഫ് ദി മംത്,
കോര്‍വാല്യു അവാര്‍ഡ് ജേതാവ്, ഡിപ്പാര്‍ട്ട്മെന്റ് വിഷണറി അവാര്‍ഡ് ജേതാവ്
മാനേജര്‍ ഓഫ് ദി മംത് ആയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഇപ്പോള്‍
റെസ്പിറേറ്ററി ഡിപ്പാര്‍ട്ട്മെന്റിലെ അസിസ്റ്റന്റ് ഡയറക്ടറായി
സേവനമനുഷ്ഠിക്കുന്നു. ബെര്‍ഗന്‍ കൗണ്ടി കമ്യൂണിറ്റി കോളജില്‍ അഡ്ജങ്ക്റ്റ്
ഫാക്കല്‍റ്റി അംഗവുമാണ്. ഭാര്യ ഇന്ദിര ന്യൂവാര്‍ക്ക് ബെത്ത് ഇസ്രയേല്‍
മെഡിക്കല്‍ സെന്ററില്‍ നേഴ്സ് പ്രാക്ടീഷണര്‍, മകന് ബ്രയന്‍
ന്യൂജേഴ്സിയില്‍ എഞ്ചിനീയര്‍, മകള്‍ ഷെറിന് ന്യൂയോര്‍ക്കില്‍ ഫിസിഷ്യന്‍.
മരുമകന് ജയ്സണ്‍ അക്കൗണ്ടന്റ്.
അഭിമുഖത്തിന്റെ പൂര്‍ണരൂപം
ചുവടെ:
? ആദ്യമായി അഭിനന്ദനം. നിങ്ങള്‍ക്കാണ് അഭിനന്ദനം
എന്നറിഞ്ഞപ്പോള്‍ എന്തുതോന്നി?
ഏറെ സന്തോഷം
തോന്നി.
അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ സാഹിത്യപ്രവര്‍ത്തനത്തിന്
കിട്ടിയ അംഗീകാരത്തിന് ഇവിടുത്തെ വായനാസമൂഹത്തോട് പ്രത്യേകമായി
കടപ്പെട്ടിരിക്കുന്നു. എല്ലാവര്ക്കും നന്ദി.
? എഴുത്തുകാര്‍ക്ക്
അവാര്‍ഡ്/ അംഗീകാരം കൊടുക്കുന്നതിനെ അമേരിക്കന്‍ മലയാളികള്‍ എതിര്‍ക്കുകയോ
പരിഹസിക്കുകയോ ചെയ്യുന്നുണ്ടല്ലോ, അതേക്കുറിച്ച് എന്തു പറയുന്നു?
*
പരിഹാസം എല്ലാ തലത്തിലുമുണ്ട്. അംഗീകാരത്തിനാണ് പ്രസക്തി.
എന്തെങ്കിലും ചെയ്യുന്നവര്‍ക്കാണല്ലോ അംഗീകാരം കിട്ടുന്നത്. അത് തികച്ചും
നല്ലതാണ്. അംഗീകാരങ്ങള്‍ പിടിച്ചുവാങ്ങുന്നതിലല്ല, സ്വാഭാവികമായി
വന്നുചേരുന്നതാണ് അനുയോജ്യം. അല്ലാത്തവ നിലനില്ക്കുകയില്ല. അവ ചോദ്യം
ചെയ്യപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യും. ഇവിടെ ഇ- മലയാളി വേറിട്ട്
നില്ക്കുന്നതില് ഏറെ അഭിമാനം തോന്നുന്നു.
അമേരിക്കന്‍ മലയാളിയുടെ
മനസ്സറിഞ്ഞുകൊണ്ടുള്ള അവാര്‍ഡ് പ്രഖ്യാപനവും അംഗീകരിക്കലും എല്ലാവരും
ഹൃദയത്തിലേറ്റുക തന്നെ ചെയ്യും.ഒരു ഉദാഹരണം. കഴിഞ്ഞ വര്‍ഷം നാമം എന്ന
ന്യൂജേഴ്സിയിലെ സംഘടന എന്റെ പത്രപ്രവര്‍ത്തന ജീവിതത്തെ പരിഗണിച്ച് എനിക്ക്
ഒരു പുരസ്കാരം തന്നു. ഞാന്‍ അവരെക്കുറിച്ച് അതുവരെ ഒന്നും എഴുതിയിട്ടില്ല,
പേട്രന്‍ മാധവന്‍നായര്‍, പിന്നെ വിനി നായര്‍ എന്നിവരൊഴിച്ച് ഒട്ടുമിക്ക
ഭാരവാഹികളെയും എനിക്കറിയുകയുമില്ല.
? പ്രസ്തുത മനോഭാവമുള്ള
ഒരു സമൂഹത്തില്‍ ഇത്തരം അംഗീകാരങ്ങള്‍ നിരസിക്കണമെന്നു
തോന്നിയിട്ടുണ്ടോ?
* ഒരിക്കലുമില്ല. മനോഭാവങ്ങള്‍ പലതും
മാറേണ്ടതാണ്. കിട്ടാത്ത മുന്തിരി പുളിക്കുമെന്ന കഥയാണ് ഇവിടെ
ഓര്‍മിക്കേണ്ടത്. സമൂഹത്തിലെ എല്ലാവര്ക്കും അംഗീകാരങ്ങള്‍
കിട്ടണമെന്നില്ല. അവ ചോദിച്ചോ വില കൊടുത്തോ വാങ്ങേണ്ടതുമല്ല. അത്തരം
പുരസ്കാരങ്ങള്‍ വില കുറഞ്ഞവയാണ്. അവ നീതീകരിക്കപ്പെടുകയില്ല.
അത്
അമേരിക്കന്‍ മലയാളികള്‍ക്കിടയിലെന്നല്ല ഒരിടത്തും
നിലനില്‍ക്കുകയില്ലെന്നു തന്നെയാണ് എന്റെ അഭിപ്രായം. പിന്നെ സാമൂഹിക
തലത്തില്‍ വ്യക്തികള്‍ക്കെല്ലാം തന്നെ ഇവ ലഭിക്കണമെന്നതും
അചിന്തനീയമാണല്ലോ.
? അമേരിക്കന്‍ മലയാളി എഴുത്തുകാരന് എന്ന് അറിയപ്പെടുന്നതോ, മലയാളത്തിലെ എഴുത്തുകാരന് എന്നു
അറിയപ്പെടുന്നതോ തൃപ്തികരമായി കണക്കാക്കുന്നു?.
* രണ്ടും
ഒരുപോലെ തൃപ്തികരമാണ്. മലയാളമുണ്ടായതിനു ശേഷമാണല്ലോ അമേരിക്കന്‍
മലയാളവും ഇവിടുത്തുകാരുടെ വായനയും എഴുത്തും ഇടപെടലും ഒക്കെയുണ്ടായത്.
ശരിക്കും ഞാനൊരു മലയാളിയാണ്. എന്നാല്‍ പ്രത്യേകമായി അമേരിക്കന്‍
മലയാളികളെ പ്രതിനിധീകരിക്കുന്നു എന്നതില്‍ അഭിമാനവുമുണ്ട്.
?
അംഗീകാരങ്ങള്‍/ വിമര്‍ശനങ്ങള്‍/ നിരൂപണങ്ങള്‍/പരാതികള്‍/
അഭിനന്ദനങ്ങള്‍ ഇവയില്‍ ഏതാണ് നിങ്ങളുടെ അഭിപ്രായത്തില്‍ ഒരു
എഴുത്തുകാരന് പ്രോത്സാഹനമാകുക?
* എഴുത്തുകാരനെ
സംബന്ധിച്ചിടത്തോളം അയാളുടെ സാഹിത്യ പത്രപ്രവര്‍ത്തനത്തില്‍ ഏതു
തരത്തിലുള്ള ഇടപെടലും അയാളുടെ അത്തരത്തിലുള്ള വളര്‍ച്ചയെ സഹായിക്കുക
തന്നെ ചെയ്യും.
തനിക്ക് ഒരു വേദിയുണ്ടെന്നും താന്‍ പറയുന്നത് കേള്‍ക്കാന്‍
ആളുണ്ടെന്നുമാവുമ്പോഴാണ് ഒരു എഴുത്തുകാരന് കൂടുതല്‍ ഊര്‍ജ്ജത്തോടെ
എഴുതാനാവുക. ഇതെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എഴുത്തിനെ
ഉത്തേജിപ്പിക്കുക തന്നെ ചെയ്യും.
? അമേരിക്കന്‍ മലയാളികള്‍
ഇവിടുത്തെ കഥകള്‍ എഴുതണം അവര്‍ വിട്ടിട്ടുപോന്ന നാടിനെക്കുറിച്ചുള്ള
ഗൃഹാതുരത്വമല്ല എന്നു പറയുന്നതിനോട് യോജിക്കുന്നുണ്ടോ?
* അതിനോടു
യോജിപ്പില്ല. യഥാര്‍ത്ഥത്തില്‍ ഇത് പ്രവാസ ജീവിതമാണ്. അത് അല്ല എന്ന് എത്ര
ആണയിട്ടു പറഞ്ഞാലും നമുക്കെല്ലാം അറിയാം, അതു സത്യസന്ധമല്ലെന്ന്. നാം
നടന്ന വഴികള്‍, നാം അനുഭവിച്ച ഗന്ധങ്ങള്‍.
കേട്ടുകേഴ്വികള് ഇതൊക്കെയാണ്
ഗൃഹാതുരത്വം. ആ മടങ്ങിപ്പോക്ക് ആഗ്രഹിക്കാത്തവര്‍ ആരുമില്ലെന്നതാണ്
സത്യം. അത് എഴുത്തിന്റെ കാര്യത്തിലാണെങ്കില്‍ കൂടി. നിലനില്പിന് ഇവിടുത്തെ
തട്ടകത്തിനെ ഉപയോഗപ്പെടുത്തി എന്നുവരാം. എന്നാല്‍ ആത്യന്തികമായി നാം
എഴുതുന്നത് മലയാളത്തിന്റെ മണമുള്ള രചനകളാണ്.
? ഒരു
എഴുത്തുകാരനാകണമെന്ന് സ്വയം തോന്നിയതെപ്പോള്‍? ആദ്യത്തെ രചന
എപ്പോള്‍ നടത്തി, എവിടെ പ്രസിദ്ധീകരിച്ചു?
* കോളേജ് തലത്തിലാണ്.
മത്സരത്തില്‍ എഴുതിയപ്പോള്‍ സമ്മാനം കിട്ടി. ജീവിതസന്ധാരണത്തിനായി
സൗദിയില്‍ എത്തിയപ്പോള്‍ മനവും മരുഭൂമിയായി. പിന്നീട് വായനയുടെ വിവിധ
തലങ്ങള്‍ പിന്നിട്ടപ്പോള്‍ അറിയാതെ എഴുത്തിന്റെ വഴിയെ അനുഗമിച്ചു എന്നതാണ്
സത്യം.
? കഥ, കവിത, ലേഖനം, നിരൂപണം, സഞ്ചാരസാഹിത്യം, നര്‍മ്മം അങ്ങനെ
സാഹിത്യശാഖയിലെ മിക്ക മേഖലകളും ഒരാള്‍ തന്നെ കൈകാര്യം ചെയ്യുന്ന അവസ്ഥ
അമേരിക്കന്‍ മലയാളി എഴുത്തുകാരില്‍ മാത്രം കാണുന്ന ഒരു വിശേഷതയാണ്.
എന്താണ് ഒരു മേഖലയില്‍ മാത്രം കാലൂന്നി അതില്‍ വിജയം നേടാന്‍ ശ്രമിക്കാത്തത്.
താങ്കള്‍ ഏത് കാറ്റഗറിയില്‍പ്പെടുന്നു?
* എഴുത്തുകാരന് ഒരു
തലത്തില്‍ മാത്രം എഴുതണമെന്നത് വെറും മിഥ്യയാണ്. എഴുതുന്നത് കാറ്റഗറൈസ്
ചെയ്യപ്പെടുന്നത് വായനക്കാരുടെ സൗകര്യത്തിനുവേണ്ടിയാണ്. എഴുത്ത്
ഒന്നേയുള്ളൂ. അത് മനസ്സില്‍ നിന്നും വരുന്നതാണ്.
അതിനെ വായിക്കുന്നവര്‍
സൗകര്യപ്രദമായി അതു വിവിധ മേഖലകളിലായി തരം തിരിക്കുന്നുവെന്നേയുള്ളൂ.
അത് അമേരിക്കന്‍ എഴുത്തുകാരന്റെ പ്രശ്നമല്ല.
?
നിങ്ങള്‍ക്കിഷ്ടമുള്ള സാഹിത്യകൃതി? എഴുത്തുകാരന്?
* എം.ടി
വാസുദേവന്‍നായര്‍. എം.ടിയെക്കുറിച്ച് ഒരു പുസ്തകം
പ്രസിദ്ധീകരിക്കുവാനും, അത് അദ്ദേഹത്തെ കൊണ്ട് തന്നെ പ്രകാശിപ്പിക്കുവാനും
കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. എം.ടി വാസുദേവന്‍നായരുടെ "കാല'വും
"രണ്ടാമൂഴ'വും. ഒ.വി വിജയനെയും ഇഷ്ടമാണ്.
? നിങ്ങളുടെ
അഭിപ്രായത്തില്‍ അമേരിക്കന്‍ മലയാള സാഹിത്യം എന്നൊന്നുണ്ടോ? ഉണ്ടെങ്കില്‍
അതിന്റെ പുരോഗതി എവിടെ എത്തി നില്ക്കുന്നു?
* അങ്ങനെ ഒന്നുണ്ടോ എന്നു
ചോദിക്കുമ്പോള്‍ മാത്രമാണ് അത് ഉണ്ടെന്ന വസ്തുത ഇവിടെ നിലനില്ക്കുന്നു എന്നു
മനസ്സിലാകുന്നത്. സാങ്കേതികമായി അതിന്റെ ആവശ്യമില്ലെങ്കില്കൂടി,
അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ വായനയെ പരിപോഷിപ്പിക്കുന്ന നിലയില്‍ അത്
പ്രസക്തമാണ്.
വിവിധ തലത്തില്‍ക്കൂടി ഇന്നത് മുന്‍നിരയില്‍ തന്നെയാണ്.
മലയാളത്തിലുള്ള പല കൃതികളെക്കാള്‍ ഉയരത്തില്‍, അല്ലെങ്കില്‍ അവയെ
വെല്ലുവിളിക്കാവുന്ന രീതിയിലൊക്കെ പുരോഗതിയുടെ പന്ഥാവിലാണ്.
?
അമേരിക്കന്‍ മലയാളി എഴുത്തുകാരില്‍ ആരുടെ രചനയൊക്കെ നിങ്ങള്‍
വായിച്ചിട്ടുണ്ട്. അവയില്‍ നിങ്ങള്‍ക്കിഷ്ടമായവ?
*
രാജുമൈലപ്രയുടെ എഴുത്ത് ഇഷ്ടമാണ്. പിന്നെ, ഒട്ടനവധിയാളുകളുണ്ട്.
മണിച്ചേട്ടന് എന്ന ഡോ. എം വി പിള്ളയുടെ പേരെടുത്ത് പറയാതിരിക്കുന്നത്
ശരിയാവില്ല.
അദ്ദേഹത്തിന്റെ ഗഹനമായ എഴുത്തും കാര്യമാത്രപ്രസക്തമായ
പ്രസംഗങ്ങളും എല്ലാം താല്പര്യപൂര്വം വീക്ഷിക്കാറുണ്ട്, എനിക്ക് ഊര്‍ജം
പകരുന്ന ഒരു വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം.
? ഇവിടെ
എഴുത്തുകാരില്ല, വായനക്കാരില്ല... നിങ്ങളുടെ കമന്റ്?
* എഴുത്തും
വായനയുമൊക്കെയുണ്ട്. അവയ്ക്ക് അതിന്റേതായ ഇടങ്ങള്‍
കിട്ടുന്നില്ലെന്നതാണ് സത്യം. അത് അമേരിക്കന്‍ മലയാളികള്‍
സൗകര്യപ്രദമായി സ്വകാര്യമായി ഉപയോഗപ്പെടുത്തുന്നുണ്ട്. അത്
യാഥാര്‍ത്ഥമാണ്.
? ഇ-മലയാളിയില്‍ എഴുതുന്നവരുടെ
രചനകളെക്കുറിച്ച് തൂലികാനാമത്തില്‍ കമന്റ് എഴുതുന്നവരെക്കുറിച്ച്
നിങ്ങളുടെ അഭിപ്രായം എന്താണ്. അത് തുടരുന്നത് നല്ലതാണോ? അതോ നിറുത്തണമെന്ന്
നിങ്ങള്‍ ആഗ്രഹിക്കുന്നുവൊ?
* ഇടപെടലുകള്‍ ഉണ്ടാവണം. അത്
തൂലികാനാമത്തിലായാലും അല്ലെങ്കിലും. വിദ്യാധരനും പിന്നെ ഒട്ടനവധി പേരും ഇ.
മലയാളിയുടെ പേജുകളെ പ്രകാശിപ്പിക്കുന്നവരല്ലേ?
? ഇതുവരെ എത്ര
പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു, അല്ലെങ്കില്‍ പ്രസിദ്ധീകരിക്കാന്‍
ഉദ്ദേശിക്കുന്നു?
* ഇതേവരെ അഞ്ച് പുസ്തകങ്ങള്‍ പ്രകാശം കണ്ടു.
മണ്മറഞ്ഞുപോയ മള്‍ബറി ബുക്സിന്റെ ഷെല്‍വിയെ കൃതജ്ഞതാപുരസരം
ഓര്‍ക്കുന്നു. ഏൃലലരല/ഠൗൃസല്യ യാത്രാവിവരണം എന്‍.ബി.എസിന്റെ പ്രസിലെത്തി
നില്ക്കുന്നു. കേരളത്തിലുടനീളം നടത്തിയ യാത്രാക്കുറിപ്പുകള്‍ ഈ
മലയാളിയില്‍ ഒരു വര്‍ഷത്തിലധികം പ്രസിദ്ധീകരിച്ചത് പുസ്തകമാക്കണമെന്ന്
വായനക്കാരില്‍ പലരും ആവശ്യപ്പെട്ടിട്ടുണ്ട്.
? നിങ്ങള്‍
പൂര്‍ണ്ണസമയ എഴുത്തുകാരനോ അതോ സമയമുള്ളപ്പോള്‍ കുത്തിക്കുറിക്കുന്നയാളോ?
എഴുത്തിനെ ഗൗരവമായി കാണുന്നുണ്ടോ? അതോ ജോലിതിരക്കില്‍ നിന്നും വീണുകിട്ടുന്ന സമയം
സാഹിത്യത്തിനുപയോഗിക്കാമെന്ന ചിന്തയാണോ?
* മോര്‍ട്ഗേജും കുട്ടികളുടെ
വിദ്യാഭ്യാസ ലോണും മറ്റും ഉള്ളതുകൊണ്ട് പൂര്‍ണ്ണസമയ എഴുത്തുകാരന് എന്ന്
ഒരിക്കലും പറയുവാന്‍ സാധിക്കുകയില്ല. തീര്‍ച്ചയായും - എഴുത്തിനെ
ഗൗരവമായി തന്നെ കാണുന്നു. സമയം - അതല്ലേ എല്ലാം.
? നിങ്ങള്‍ ഇപ്പോള്‍
വായിച്ച്കൊണ്ടിരിക്കുന്ന പുസ്തകം ഏതാണു്. ഇ മലയാളിയില്‍ ഈയിടെ വായിച്ച
നിങ്ങള്‍ക്കിഷ്ടപ്പെട്ട രചന.?
* ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന
പുസ്തകം- എന്റെ സുഹൃത്ത് അജീഷ് ചന്ദ്രന് സമ്മാനിച്ച "മഞ്ഞുമലകളും
സമതലങ്ങളും' - ഇന്ത്യന്‍ യാത്രകള്‍. കെ. രാജേന്ദ്രന് എഴുതിയത്. മുഖവുര
വായിച്ചതേയുള്ളൂ. എനിക്ക് ഇഷ്ടമുള്ള മേഖലയായ യാത്രാവിവരണം ആണ്. ഈ
മലയാളിയിലെ എല്ലാം ഇഷ്ടം.
? നിങ്ങളെ കോപിപ്പിക്കുന്ന തരത്തില്‍
നിങ്ങളുടെ രചനകള്‍ക്ക് വിമര്‍ശനം/അഭിപ്രായം ഉണ്ടായിട്ടുണ്ടോ? എങ്കില്‍ എന്താണു
നിങ്ങളെ കോപിപ്പിച്ചത്?
* എനിക്ക് കിട്ടിയ വിമര്‍ശനങ്ങള്‍ പോലും
സ്നേഹബുദ്ധ്യാ ഉള്ളതായിരുന്നു. പറഞ്ഞതൊക്കെ നല്ലതാഗ്രഹിക്കുന്ന
സുഹൃത്തുക്കളും. എഴുത്തിന്റെ കാര്യത്തില്‍ കോപത്തെ ഒരു വിളിപ്പാടകലെ
നിര്‍ത്തിയിരിക്കുകയാണ്.
? എഴുത്തുകാരുടെ മനസ്സില്‍ ഒരു ശൂന്യത
വരാറുണ്ട്. അപ്പോള്‍ അവര്‍ക്ക് ഒന്നുമെഴുതാന്‍ കഴിയുന്നില്ല. നിങ്ങള്‍ക്ക് അങ്ങനെ
ഒരു അനുഭവം ഉണ്ടായിട്ടുണ്ടൊ? എങ്കില്‍ അതിനെ എങ്ങനെ തരണം ചെയ്തു?
* ശൂന്യത.
ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി താദാത്മ്യം പ്രാപിച്ചു നില്ക്കുന്ന സമയങ്ങളില്‍,
മനസ് പ്രക്ഷുബ്ധമാകുന്ന വേളയില്‍ മാത്രം -തല്‍ക്കാലത്തേക്ക്.
? 200
എഴുത്തുകാരും 7 വായനകാരുമാണു അമേര്ക്കന് മലയാളി സാഹിത്യരംഗത്ത് എന്ന് ഒരു
എഴുത്തുകാരന് അഭിപ്രായപ്പെട്ടു. നിങ്ങള്‍ അതെക്കുറിച്ച് എന്തു പറയുന്നു?
*
അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു നാട്ടില്‍ നിന്ന് വന്ന്
അഭിപ്രായസ്വാതന്ത്ര്യമുള്ള മറ്റൊരു നാട്ടില്‍ വന്ന് താമസിക്കുന്നവരാണ്
നാം. ഇവിടെ ആര്‍ക്കും എന്തും പറയാം.
അത് ഉലക്കയാകാതെ നോക്കണമെന്ന്
മാത്രം.
? പ്രതിദിനം അമേരിക്കന്‍ മലയാളികളില്‍ പുതിയ പുതിയ എഴുത്തുകാര്‍,
ചിലരൊക്കെ അറുപതും എഴുപതും കടന്നവര്‍ പ്രത്യക്ഷപ്പെടുന്നു. അവരൊക്കെ ശരിക്കും
സര്‍ഗ്ഗ പ്രതിഭയുള്ളവരായിരിക്കുമോ? അത്തരക്കാരുടെ കടന്നാക്രമണം സാഹിത്യത്തെ
ദുഷിപ്പിക്കുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കും.?
* പ്രായം
നോക്കണ്ട. അത് ഒരു അളവുകോലുമല്ല. എല്ലാവരും എഴുതട്ടെ. ആരെയും
നിരാശപ്പെടുത്തേണ്ട. പ്രതിഭയുള്ളവരെ കാലം അംഗീകരിക്കും.
?
അമേരിക്കന്‍ മലയാള സാഹിത്യത്തില്‍ ഒരു കോക്കസ്സ് വര്‍ക്ക് ചെയ്യുന്നുണ്ടോ? അതായത്
ചിലര്‍ എഴുതുന്നത് നല്ലത് എന്നു പറയാന്‍, അയാളെ സഹായിക്കുന്നവര്‍. ചിലര്‍ എത്ര നല്ല
രചന നടത്തിയാലും അതിനെക്കുറിച്ച് മോശം പറയുന്നവര്‍. ഇതെപ്പറ്റി
എന്തഭിപ്രായം?
* അങ്ങിനെ തോന്നിയിട്ടില്ല.
? നിരൂപണമെന്നാല്‍
എഴുത്തുകാരനെ ആക്ഷേപിക്കുന്നതാണോ? രചനയിലെ നന്മകള് കണ്ടെത്തി എഴുത്തുകാരനു
പ്രോത്സാഹനം നല്കുന്ന നിരൂപണരീതി നല്ലതോ ചീത്തയോ? ചീത്തയെങ്കില്‍
എന്തുകൊണ്ട്?
* എഴുത്തുകാരനെയല്ല, എഴുതിയതിലെ
എസ്സന്സിനെപ്പറ്റിയാണ് നിരൂപണം നടത്തേണ്ടത്. നന്മകള് കണ്ടെത്തുകയും അവയെ
പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് വഴി പ്രശോഭിതമാകുന്നത് ഭാഷയാണ്.
ദോഷൈകദൃക്കുകളെ അവരുടെ വഴിക്ക് വിടുക. ഒരിക്കല്‍ അവര്‍ക്ക് വഴിമുട്ടും.
? അമേരിക്കന്‍ മലയാള സാഹിത്യ രംഗത്ത് നിരൂപണമേയില്ലെന്ന ഒരു മുറവിളി
കേള്‍ക്കുന്നു. നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു. തൂലിക നാമത്തിലാണെങ്കിലും ഇ
മലയാളിയില്‍ നിത്യവും രചനകളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ വരുന്നത്
ശ്രദ്ധിച്ചിരിക്കുമല്ലോ?
* നാം ഭക്ഷണം കഴിക്കുമ്പോള്‍, ശരീരത്തിന്
ആവശ്യമായത് ശരീരം എടുക്കും. ബാക്കിയുള്ളത് ശരീരം പുറന്തള്ളും. ഇത് ഒരു
ലോകസത്യം ആണ്. ഈ മലയാളിയില്‍ വരുന്ന കമന്റുകളെയും ആ രീതിയില്‍ കണ്ടാല്‍
മതി.
? ഒരു പുസ്തകത്തെപ്പറ്റി ഒരു നിരൂപകനും ഒരു കൂട്ടം വായനക്കാരും പറയുന്ന അഭിപ്രായം നിങ്ങളെ സ്വാധീനിക്കാറുണ്ടോ? അതോ നിങ്ങള്‍ നിങ്ങളുടേതായ അഭിപ്രായം രൂപികരിക്കാറുണ്ടോ?
* മുകളിലത്തെ ചോദ്യത്തിന് നല്കിയ ഉത്തരം തന്നെ. ഭാവിക്ക് ആവശ്യമെന്ന് തോന്നുന്നവ എടുക്കും.
? രചനയ്ക്ക് മുമ്പ് വായനയും, ഗവേഷണങ്ങളും നടത്തുന്ന എഴുത്തുകാര്‍
ഉണ്ട്. നിങ്ങള്‍ ഏത് വകുപ്പില്‍പ്പെടുന്നു?
* തീര്‍ച്ചയായും. വായനയും
ഗവേഷണവും മാത്രമല്ല, നിരീക്ഷണവും ഒരു എഴുത്തുകാരന് ഊര്‍ജ്ജം പകരുകതന്നെ
ചെയ്യും. ഞാന്‍ ഒട്ടും വ്യത്യസ്തനല്ല.
? നിങ്ങള്‍ ഒരു നല്ല
വായനക്കാരനാണൊ? ഒന്നില്‍ കൂടുതല്‍ പ്രാവശ്യം നിങ്ങള്‍ വായിച്ച കൃതിയേത്?
*
നൂറുശതമാനം. അഭിമാനപുരസരം പറയട്ടെ "ആടു ജീവിതം'
? അവാര്‍ഡുകള്‍, അംഗീകാരങ്ങള്‍, അനുമോദനങ്ങള്‍ ഇവ
നേടിയവരെ മാദ്ധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്നു. അതവര് അര്‍ഹിക്കുന്നില്ല,
അര്‍ഹിക്കുന്നവര്‍ വേറെ ചിലരാണു എന്ന് തോന്നിയിട്ടുണ്ടോ. ഒരു ഉദാഹരണം. സാഹിത്യ
അക്കാദമി അവാര്‍ഡ് പോലുള്ളവ?
* സത്യത്തെ, നീതിയെ ദീര്‍ഘകാലം
മൂടിവെക്കുവാന്‍ സാധിക്കുകയില്ല. ദാസേട്ടന് പറഞ്ഞുവച്ചിട്ടുണ്ട്.
എനിക്കുള്ള പാട്ട് എനിക്കു തന്നെ കിട്ടും. ഓരോ അരിമണിയിലും അതാര്
കഴിക്കണമെന്ന് എഴുതിവെച്ചിട്ടുള്ളതുപോലെ.
? അമേരിക്കന്‍
മലയാളികളില്‍ വായനക്കാരില്ലെന്ന് കേള്‍ക്കുന്നു. അത് ശരിയെങ്കില്‍ അതിനു
കാരണമെന്തായിരിക്കും.?
* മോര്‍ട്ട്ഗേജ്, ലോണ്‍, മദ്യം.
? ആട്
ജീവിതം പോലെ അമേരിക്കയുടെ പശ്ചാതലത്തില്‍ എഴുതാന്‍ മാത്രം ഒരു ജീവിതകഥ
അമേരിക്കന്മലയാളികള്ക്കുണ്ടോ?
* ഉണ്ട്, ഉണ്ടാവണം.
? ഇവിടത്തെ
വെള്ളക്കാരുടേയും, കറുത്തവരുടേയും, സ്പാനിഷ്കാരുടേയും ജീവിതം കുത്തഴിഞ്ഞ പുസ്തകം
പോലെയെന്ന ഒരു ധാരണ മലയാളികള്‍ വച്ച് പുലര്‍ത്തുന്നുണ്ട്. അതേക്കുറിച്ച് പൊടിപ്പും
തൊങ്ങലും വച്ച് എഴുതുന്നതാണോ അമേരിക്കന്‍ പാശ്ചാത്തലത്തില്‍ എഴുതുന്ന
കഥകള്‍?
* ചുറ്റും നടക്കുന്ന കാര്യങ്ങള്‍ അല്പസ്വല്പം പൊടിപ്പും തൊങ്ങലും
വെച്ചെഴുതിയാലേ വായനക്കാര്‍ ഉണ്ടാവുകയുള്ളൂ. എരിവും പുളിയുമില്ലാത്ത
കറി ആര്‍ക്ക് വേണം?
? നാട്ടിലെ ഏതെങ്കിലും എഴുത്തുകാരന്റെ രചനകള്‍ നിങ്ങളെ
സ്വാധീനിച്ചിട്ടുണ്ടോ? ഇവിടത്തെ എഴുത്തുകാരില്‍ ആരുടെ രചനകള്‍ നിങ്ങളെ
സ്വാധിനിക്കാന്‍ മാത്രം കൊള്ളാവുന്നവയായിട്ടുണ്ട്?
* നാട്ടില്‍ എം.ടിയും
ബന്യാമിനും. ഇവിടെ രാജുമൈലപ്ര, മണ്ണിക്കരോട്ട്, എല്‍സി യോഹന്നാന്
ശങ്കരത്തില്‍ അങ്ങനെ അങ്ങനെ.... ഒരുകാര്യം കൂടി വ്യക്തമാക്കട്ടെ.
എഴുത്തിന്റെ വഴിയില്‍ എനിക്ക് മാര്‍ഗദര്‍ശനം നല്കിയവരും ഞാന്‍ മനസാ
നമിക്കുന്നവരുമായ രണ്ടേ രണ്ടുപേര്‍. 1. ഇ-മലയാളിയുടെ ശ്രീ ജോര്‍ജ്
ജോസഫ്, 2. ശ്രീ ടാജ് മാത്യു. എന്റെ മനസ്സില്‍ ഇവര്‍ ഗുരുക്കള്‍ ആണെന്ന്
പറഞ്ഞാല്‍ പോരാ. അതിനും മേലെ....
? ഇ മലയാളി ദിവസവും വായിക്കാറുണ്ടോ? എന്ത്
മാറ്റങ്ങള്‍, ഭേദഗതികള്‍ നിങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു.
* ഉണ്ട്. ദിവസവും
മൂന്നു തവണയെങ്കിലും. മാറ്റങ്ങളെ സംബന്ധിച്ച് പറഞ്ഞാല്‍
കാലത്തിനൊപ്പിച്ച് കോലം മാറുകതന്നെവേണം. കോലം മാറിയാല്‍ മാത്രം പോര
അതിനുമുണ്ടാവണം ഒരു വ്യത്യസ്തത.
------
-------------
ഇ-മലയാളി നല്കിയ സാഹിത്യപുരസ്ക്കാരം എനിക്കു നല്കുന്നതു അക്ഷരലോകത്തു നിന്നുള്ള പുതിയ ഊര്‍ജ്ജമാണ്. ഈ ആവേശത്തിലേക്ക് എന്നെ നയിച്ചത് നിങ്ങള്‍, എന്റെ പ്രിയ വായനക്കാര്‍, ഓരോരുത്തരുമാണ്. ഫോണിലും, ഇ-മെയ്ലിലൂടെയും നേരിട്ടും അഭിനന്ദിച്ചത് ഒട്ടനവധി പേരുണ്ട്. എല്ലാവര്ക്കും നന്ദി. കാണാമറയത്തിരുന്ന്, എന്റെ എഴുത്തിനെ പ്രോത്സാഹിപ്പിച്ചവരെയും ഓര്‍ക്കുന്നു. എഴുത്തിന്റെ വഴിയില്‍ നടക്കുമ്പോള്‍ കൂടെ നടന്നവരെയും മുന്‍പേ നടന്നവരെയും സ്മരിക്കുന്നു. അവാര്‍ഡിന്റെ ധന്യതയിലേക്ക് എന്നെ എത്തിച്ച എല്ലാവര്ക്കും ഒരായിരം നന്ദിയും, സ്നേഹവും അറിയിക്കട്ടെ.
സ്നേഹത്തോടെ,
നിങ്ങളുടെ സ്വന്തം ജോര്‍ജ് തുമ്പയില്‍