Image

പിറന്നാള്‍ ദിനത്തില്‍ നന്ദിയോടെ മോഹന്‍ലാലിന്റെ ബ്‌ളോഗ്

ആശ എസ് പണിക്കര്‍ Published on 23 May, 2016
പിറന്നാള്‍ ദിനത്തില്‍ നന്ദിയോടെ മോഹന്‍ലാലിന്റെ ബ്‌ളോഗ്
പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാലിന്റെ ബ്‌ളോഗ് ആരാധകര്‍ക്കിടയില്‍ ഏറെ സ്വീകരിക്കപ്പെട്ടുകഴിഞ്ഞു. ഈ ഭൂമിയില്‍ പിറക്കാനും ഈ മണ്ണില്‍ ചവിട്ടി നടന്ന് വളരാനും കഴിഞ്ഞതിന്റെ സന്തോഷം പങ്കു വച്ചുകൊണ്ടാണ് ലാലിന്റെ ബ്‌ളോഗ് ആരംഭിക്കുന്നത്.  തന്റെ വളര്‍ച്ചയക്ക് ലാല്‍ എല്ലാവരോടും നന്ദി പറയുന്നു. അതോടൊപ്പം തന്നെ ഒരു വലിയ ഓര്‍മ്മപ്പെടുത്തല്‍ കൂടി അദ്ദേഹം നടത്തുന്നുണ്ട്. കാരണം മനുഷ്യര്‍ക്ക് ഉണ്ടായിരിക്കേണ്ട ഏറ്റവും വലിയ ഗുണം എന്നത് നന്ദിയാണെന്നാണ്  ലാല്‍ തന്റെ ബ്‌ളോഗില്‍ കുറിച്ചിട്ടുള്ളത്.  തന്റെ ബ്‌ളോഗിന്റെ ശീര്‍ഷകവും നന്ദി എന്നു തന്നെയാണ്. പിറന്നാള്‍ ദിനത്തിലെ മോഹന്‍ലാലിന്റെ ബ്‌ളോഗ് വായിക്കാം. 

നന്ദി. നന്ദി, രാത്രി പുലരിയിലേക്ക് നടന്നടുക്കുന്ന യാമത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്. നാളെ പുലരുമ്പോള്‍ എന്റെ പിറന്നാളാണ്. ഈ ഭുമിയില്‍ പിറക്കാനും മണ്ണില്‍ ചവിട്ടി നടക്കാനും ഇവിടുത്തെ വിരിഞ്ഞ പൂക്കളെയും പൂമ്പാറ്റകളെയും കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷം . പുഴയില്‍ കുളിക്കാനും ഉദയാസ്തമയങ്ങള്‍ കാണാനും ഒരുപാട് നല്ല മനുഷ്യരുമായി ഇടപഴകാനും നല്ല കലകള്‍ ആസ്വദിക്കാനും കഴിഞ്ഞതിന്റെ ആഹ്‌ളാദം. ഒപ്പം ദു:ഖവുമുണ്ട്.  നാളെ പുലരുമ്പോള്‍ ഈ സുന്ദരമായ ഭുമിയില്‍ എനിക്ക് അനുവദിച്ചതില്‍ ഒരു വര്‍ഷം കൂടി കഴിഞ്ഞിരിക്കുന്നു. ദൂരം കുറഞ്ഞ് കുറഞ്ഞ് വരികയാണ്. 
ഈ പിറന്നാള്‍ തലേന്ന് എനിക്ക് എന്നിലേക്ക് മാത്രമേ നോക്കാനുള്ളൂ. അങ്ങനെ നോക്കിയിരിക്കുമ്പോള്‍ എന്റെയുള്ളില്‍ നിറഞ്ഞു കവിയുന്നത് അത്ഭുതത്തേക്കാളും സന്തോഷത്തേക്കാളും നന്ദിയാണ്. ആരോടൊക്കെയോ ഉള്ള നന്ദി. എന്തിനോടൊക്കെയോ ഉള്ള നന്ദി. പറഞ്ഞാല്‍ തീരാത്ത അത്ര. കൊടുത്താല്‍ തീരാത്ത അത്ര. 


കേരളത്തിലെ ഒരു മധ്യവര്‍ഗ കുടുംബത്തില്‍ അസാധാരണ സാഹചര്യങ്ങളിലൊന്നുമല്ലാതെ ജനിച്ച എനിക്ക് ഇത്രയൊക്കെ തന്നത് ആരാണ്? യാതൊരു വിധ കലാപാരമ്പര്യവുമില്ലാതിരുന്ന എന്നെ മഹാരഥന്‍മാര്‍ തിടമ്പേറ്റിയ സിനിമയുടെ  ഉത്സവപറമ്പിലേക്ക് പറഞ്ഞു വിട്ടത് ആരാണ്?പൂര്‍വശിക്ഷണങ്ങളോ വഴികാട്ടികളോ ഒന്നുമില്ലാത്തിനാല്‍ വീഴാതെ പിടിച്ചു നില്‍ക്കാന്‍ സഹായിച്ചുകൊണ്ട് എപ്പോഴും നിഴലു പോലെ കൂടെ നില്‍ക്കുന്ന അഞ്ജാത ശക്തി ഏതാണ്? അടുത്ത നിമിഷം എന്തു ചെയ്യണമെന്നോ, എങ്ങനെ ജീവിക്കണമെന്നോ നിശ്ചമില്ലാത്ത , എഴുതി കൈയ്യില്‍ കിട്ടുന്ന ഒരു രംഗം എങ്ങനെ അഭിനയിക്കണമെന്ന് ഇന്നും വലിയ പിടിയില്ലാത്ത എന്നെ ഞാനറിയാതെ അതിനു പ്രാപ്തനാക്കുന്നത് ഏതു ശക്തിയാണ്? ആലോചിക്കുമ്പോള്‍ ഒരു പിടിയും കിട്ടുന്നില്ല. 

സിനിമാ നടന്‍ ആയില്ലെങ്കില്‍ ഞാന്‍ ആരാകുമായിരുന്നു? എത്രയോ തവണ ഇക്കാര്യം ഞാന്‍ ആലോചിച്ചതാണ്, ഇപ്പോഴും എനിക്കതിന് വ്യക്തമായ ഉത്തരമില്ല. സത്യം പറഞ്ഞാല്‍ സിനിമാ നടനാകാന്‍ പോലും ഞാന്‍ ആഗ്രഹിച്ചതല്ല. അത്ര വലിയ സിനിമാഭ്രാന്തനോ നന്നായി പഠിക്കുന്ന കുട്ടിയോ ഭാവിയെ കുറിച്ച് സ്വപ്നങ്ങള്‍ നെയ്തു നടക്കുന്ന ആളോ ആയിരുന്നില്ല ഞാന്‍. അഭിനയിക്കാന്‍ പുതുമുഖങ്ങളെ തേടിയുള്ള പരസ്യം കണ്ടതും അതിലേക്ക് എന്റെ അപേക്ഷ തയ്യാറാക്കി അയച്ചതുമൊക്കെ എന്റെ സുഹൃത്തുക്കളാണ്. പോസ്‌ററ് ഓഫീസില്‍ വച്ച ചില്ലറ ചോദിച്ചതില്‍ പ്രതിഷേധിച്ച് ഞാന്‍ അയക്കാതെ എന്റെ സ്‌കൂട്ടറിന്റെ ബോക്‌സില്‍ വച്ചിരുന്ന ആ അപേക്ഷ കണ്ടെത്തി അയച്ചത് എന്റെ സുഹൃത്തുക്കളാണ്. ആ ഇന്റര്‍വ്യൂവില്‍ ഫാസില്‍ എന്നില്‍ കണ്ട ഗുണം എന്തായിരുന്നു എന്ന് എനിക്കറിയില്ല. അതിനു കാരണക്കാരായ സുഹൃത്തുക്കളോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. എന്റെ അനാകര്‍ഷകമായ ശരീരത്തിലും മുഖത്തും  നോക്കി എന്നില്‍ ഒരു നടനുണ്ട് എന്നു തിരിച്ചറിഞ്ഞ ഫാസിലിന്, എന്റെ പാച്ചിക്കയ്ക്ക്, എത്ര നന്ദി ഞാന്‍ പറയണം. 

മൂന്നര പതിറ്റാണ്ടിലധികം ഒരേ മേഖലയില്‍ ഒരേ വഴിയില്‍ സഞ്ചരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് കല പോലുള്ള മത്സരാധിഷ്ഠിത മേഖലയില്‍. എന്റെ സ്വന്തം പ്രയത്‌നം കൊണ്ടാണ് ഞാന്‍ ഈ മേഖലയില്‍ മേല്‍വിലാസം ഉണ്ടാക്കിയതും അതു നിലനിര്‍ത്തിയതെന്നും പലരും പറഞ്ഞു കേള്‍ക്കാറുണ്ട്. അത് എത്ര മാത്രം ശരിയാണെന്ന് അറിയില്ല. എന്റെ കാര്യത്തില്‍ ശരിയല്ല. എത്രയോ മനുഷ്യരുടെ കൈകള്‍ ചേര്‍ന്നാണ് ഇന്ന് ഞാന്‍ നില്‍ക്കുന്ന ഈ ഉയരങ്ങളിലേക്ക് എന്നെ എത്തിച്ചത്. അതില്‍ എനിക്കു വേണ്ടി എഴുതിയ എഴുത്തുകാരുണ്ട്. സംവിധായകരുണ്ട്. എന്റെ കൂടെ നടിച്ചവരും മുഖത്ത് ചായം തേച്ചവരും വസ്ത്രങ്ങള്‍ തീര്‍ത്തവരും എനിക്ക് ഭക്ഷണം വിളമ്പിയവരും എന്നെ ചികിത്സിച്ചവരും എന്റെ സിനിമകളുടെ ചിത്രങ്ങള്‍ പാതിരാത്രിയില്‍ ഉറക്കമൊഴിച്ച് ചുവരുകളില്‍ പതിച്ചവരുമുണ്ട്. എന്റെ അഭിനയം കണ്ട് കൈയ്യടിച്ചവരും എന്നെ ആരാധിക്കുന്നവരുമുണ്ട്. ഇവരില്‍ ഒരാള്‍ ഇല്ലായിരുന്നുവെങ്കില്‍ എന്റെ ഉയരം ഇപ്പോഴുള്ളത്ര ഉണ്ടാവില്ലായിരുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു. 

പിറന്നാള്‍ ദിനത്തില്‍ നന്ദിയോടെ മോഹന്‍ലാലിന്റെ ബ്‌ളോഗ്
Join WhatsApp News
benoy chethicot 2016-05-23 18:41:33
Well said Mr. Mohanlal.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക