Image

"എന്റെ മകള്‍ ബിരുദത്തിന് ചേരുമ്പോള്‍" സുഭാഷ് ചന്ദ്രന്റെ കുറിപ്പ് മലയാളി വായിക്കേണ്ടതു തന്നെ

ന്യൂസ്­ ഡസ്ക് Published on 15 May, 2016
"എന്റെ മകള്‍ ബിരുദത്തിന് ചേരുമ്പോള്‍" സുഭാഷ് ചന്ദ്രന്റെ കുറിപ്പ് മലയാളി വായിക്കേണ്ടതു തന്നെ
മാതാപിതാക്കളുടെ ഇഷ്ടങ്ങള്‍ മക്കളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന സമൂഹത്തിനു ഉണര്‍വായി സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റ്­ . ‘എന്റെ മകള്‍ ബിരുദത്തിനു ചേരുമ്പോള്‍’ എന്ന കുറിപ്പ് ആഗോള മലയാളികള്‍ വായിക്കേണ്ടതു തന്നെ .മക്കളുടെ ആഗ്രഹങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും പ്രാധാന്യം കൊടുക്കാത്തവര്‍ക്ക് സ്വന്തം അനുഭവത്തിലൂടെ മറുപടി നല്കുകയാണ് സുഭാഷ്­ ചന്ദ്രന്‍ .
പുതിയ അധ്യയന വര്‍ഷം ആരംഭിക്കുവാന്‍ പോകുന്ന ഈ കാലയളവില്‍ മക്കളെ വലിയ സ്വപ്‌­നങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ നിര്‍ബന്ധിക്കുന്ന മാതാപിതാക്കള്‍ക്കായാണ് അദ്ദേഹം തന്റെ കുറിപ്പ് സമര്‍പ്പിച്ചിരിക്കുന്നത്. ആര്‍ദ്രമായ ആ കുറിപ്പിലേക്ക്
"എന്റെ മകള്‍ ബിരുദത്തിന് ചേരുമ്പോള്‍..."
മെഡിക്കല്‍­ എഞ്ചിനീയറിങ് എന്‍ട്രന്‍സുകള്‍ക്കായി നമ്മുടെ മക്കള്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ ഋതുവില്‍തന്നെ എന്റെ സുഹൃത്തുക്കള്‍ മാത്രമല്ല, മുഴുവന്‍ മലയാളികളും വായിക്കാന്‍ വേണ്ടി എഴുതുന്ന, ഗൗരവാവഹമെന്നു ഞാന്‍ കരുതുന്ന, ഒരു കുറിപ്പാണിത്. കാരണം ഈ കുറിപ്പ് എന്റെ മകളെക്കുറിച്ചുതന്നെയാകുന്നു. മുന്‍കൂട്ടിപ്പറയട്ടെ, ഇതൊരു മക്കള്‍മാഹാത്മ്യക്കുറിപ്പല്ല.
രണ്ടുവര്‍ഷം മുമ്പ് അവള്‍ പഠിച്ച കോണ്‍വെന്റ് സ്­കൂളില്‍നിന്ന് ഏറ്റവും മുന്തിയ മാര്‍ക്കു നേടിയ കുട്ടികളില്‍ ഒരാളായി പുറത്തിറങ്ങിയ സേതുപാര്‍വതി­ ഞങ്ങളുടെ പാറുക്കുട്ടി­ മിനിഞ്ഞാന്ന് പല്‍സ്ടു പരീക്ഷയിലും അതേ വിജയം ആവര്‍ത്തിച്ചു. പത്തുകഴിഞ്ഞയുടന്‍ ഭൂരിഭാഗം മലയാളിക്കുട്ടികളേയും പോലെ അവളും ബയോ മാത്‌­സ് മുഖ്യമായെടുത്താണ് പഌ് ടുവിന് ചേര്‍ന്നത്. തന്റെ സുഹൃത്തുക്കളെപ്പോലെ പാറുവും നഗരത്തിലെ ഒരു മുന്തിയ കോച്ചിങ് സ്ഥാപനത്തില്‍ അര ലക്ഷത്തോളം രൂപ ഫീസടച്ച് എന്‍ട്രന്‍സ് പരിശീലനത്തിനായി ചേര്‍ന്നു. എന്‍ട്രന്‍സ് കോച്ചിങ്ങിനായി അതിരാവിലേ അഞ്ചുമണിക്ക് ഉറക്കപ്പിച്ചോടെ നഗരത്തിലേക്ക് പോകുന്ന കുഞ്ഞിനെ നോക്കി നില്‍ക്കുമ്പോള്‍ തീര്‍ച്ചയായും വേദനയല്ലാതെ അഭിമാനമൊന്നും എനിക്ക് തോന്നിയിട്ടില്ല.
അഞ്ചെട്ടുമാസം കഴിഞ്ഞ് ഒരു ദിവസം കുട്ടി എന്നെ കെട്ടിപ്പിടിച്ച് ഒരു പൊട്ടിക്കരച്ചില്‍! ' അച്ഛാ, എനിക്ക് ഡോക്ടറും എഞ്ചിനീയറും ആകണ്ട!', അവള്‍ നന്നേ കുട്ടിക്കാലത്തു ചെയ്യാറുള്ളതുപോലെ ഏങ്ങിയേങ്ങി കരയുകയാണ്.
ഞാനും ഭാര്യയും ഭയന്നു. കാരണം ചോദിച്ചപ്പോള്‍ സംഗതി ലഘുവാണ്. കൂടെ പഠിക്കുന്ന കുട്ടികളില്‍ ഒരാള്‍ പോലും പഠിക്കുന്ന കാര്യങ്ങളല്ലാതെ മറ്റൊന്നും വായിക്കുന്നില്ല! ബഷീറിനെയെന്നല്ല, വ്യാസനെപ്പോലും കേട്ടിട്ടില്ല! കേന്ദ്രസാഹിത്യ അക്കാദമി കിട്ടിയ അച്ഛനെക്കുറിച്ച് അഭിമാനത്തോടെ അറിയിച്ചപ്പോള്‍ ഏറ്റവും അറിവുള്ളവളെന്നു കരുതിയ കൂട്ടുകാരി ചോദിച്ചത്രെ­ അച്ഛനെഴുതുന്നത് ഇംഗല്‍ഷിലാണോ എന്ന്!
മുന്‍കൂറടച്ച പണം പോകുന്നതില്‍ എനിക്കു കുണ്ഠിതമുണ്ടായിരുന്നു. എങ്കിലും പരിശീലനത്തിനു ചേര്‍ന്ന ശേഷം തനിക്ക് പാഠപുസ്തകമല്ലാതെ മറ്റൊന്നും വായിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന അവളുടെ സങ്കടം എന്റേയും ഉളളില്‍ കൊണ്ടു.
അങ്ങനെ അന്ന് എന്‍ട്രന്‍സ് കോച്ചിങ് എന്ന മാരണത്തില്‍നിന്ന് അവള്‍ സന്തോഷത്തോടെ രക്ഷപ്പെട്ടു. ആഹല്‍ദത്തോടെ എന്റെ വീട്ടുലൈബ്രറിയിലെ പുസ്തകങ്ങളില്‍ അവള്‍ ഊളിയിടുന്നതു കാണുമ്പോള്‍ ഞാന്‍ ഗൗരവശാലിയായ അച്ഛനായി അഭിനയിച്ച്്് താക്കീതു നല്‍കിയിരുന്നു.'വായനയൊക്കെ കൊള്ളാം. പക്ഷേ പഌ് ടുവിന്റെ മാര്‍ക്കിനെ ഇത് ബാധിച്ചാലുണ്ടല്ലോ, ങ്ഹാ!'
കഴിഞ്ഞ ദിവസം അവള്‍ കമ്പ്യൂട്ടറില്‍ റിസല്‍ട്ട് വിളിച്ച് കാണിച്ചുതന്നു. എല്ലാത്തിനും എ പല്‍്. അവള്‍ ഏതില്‍നിന്നാണോ രക്ഷപ്പെടാന്‍ കൊതിച്ചത് ആ ബയോളജിക്ക് നൂറ് ശതമാനം മാര്‍ക്ക്. അതോടൊപ്പം സന്തോഷകരമായ കാഴ്ച: മലയാളത്തിനും ഫുള്‍മാര്‍ക്ക്!
ഇനി എന്തെടുക്കാന്‍ പോകുന്നു? ഞാന്‍ ചോദിച്ചു.
' എനിക്ക് ബാംഗല്‍രില്‍ െ്രെകസ്റ്റ് കോളേജില്‍ ചേരണം. ബി. എ. ഇംഗല്‍ഷ് പഠിക്കണം!'­ മറുപടി.
ആയിരക്കണക്കിന് കുട്ടികള്‍ അപേക്ഷിക്കുന്ന കോളേജാണത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കോളേജുകളില്‍ ഒന്ന്. മാനേജ്‌­മെന്റ്് ക്വാട്ട കഴിഞ്ഞാല്‍ ബാക്കിയുള്ള മെറിറ്റ് സീറ്റുകള്‍ മുപ്പതോ മുപ്പത്തഞ്ചോ മാത്രം.
' ഭാഷ പഠിക്കുന്നതില്‍ അച്ഛനു സന്തോഷം. പക്ഷേ നിനക്കു കിട്ടുമോ?'
'നമുക്കൊന്നു പോയി നോക്കാം.', അവള്‍ പറഞ്ഞു.
അങ്ങനെ കഴിഞ്ഞയാഴ്ച ഞങ്ങള്‍ കുടുംബസമേതം ബാംഗല്‍ര്‍ക്ക് പോയി. ആയിരത്തോളം പരിഷ്­കാരിക്കുട്ടികള്‍ക്കിടയില്‍ സാധുവായി നില്‍ക്കുന്ന എന്റെ മകളെക്കണ്ട് എനിക്ക് കരച്ചില്‍ വന്നു. ഈ മലവെള്ളപ്പാച്ചിലില്‍ കുഞ്ഞിന് നില കിട്ടുമോ?
എഴുത്തുപരീക്ഷയും രണ്ടു ദിവസം കഴിഞ്ഞുനടന്ന സ്­കില്‍ അസെസ്‌­മെന്റും അഭിമുഖവും കഴിഞ്ഞ് മടങ്ങിപ്പോരാന്‍ നേരത്ത് ഞാന്‍ ചോദിച്ചു:'ഡോക്ടറും എഞ്ചിനീയറും ആകണ്ടായെന്ന് ശഠിക്കുന്നത് ശരി, ഇനി ഇതും കിട്ടിയില്ലെങ്കില്‍?'
മുത്തങ്ങാ വനത്തില്‍ നിര്‍ഭയം വഴിക്കുകുറുകെ നടക്കുന്ന ആനക്കുട്ടിയെ ചൂണ്ടിക്കൊണ്ട് അവള്‍ എന്നെ നോക്കി ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
കഴിഞ്ഞ ദിവസം കമ്പ്യൂട്ടര്‍ തുറന്ന് എന്നെ കാണിച്ചിട്ട് പാറു പറഞ്ഞു: 'അച്ഛാ, െ്രെകസ്റ്റ് യൂണിവേഴ്‌­സിറ്റി എന്നെ സെലക്ട് ചെയ്തിരിക്കുന്നു!'
ഞാന്‍ അവള്‍ക്ക് കെട്ടിപ്പിടിച്ച് ഒരുമ്മകൊടുത്തു. മോളേ. ഞാന്‍ മനസ്സില്‍ പറഞ്ഞു. ഇതാണ് ശരിയായ എന്‍ട്രന്‍സ്. സ്വന്തം ഇഷ്ടങ്ങളിലേക്കുള്ള പ്രവേശനം. പതിനേഴാം വയസ്സില്‍ സെക്കന്റ് ഗ്രൂപ്പും ഫസ്റ്റ് ഗ്രൂപ്പും ഒപ്പം പഠിച്ചതിനുശേഷം മലയാളം ബിഎയ്ക്കു ചേര്‍ന്നപ്പോള്‍ ഞാന്‍ അനുഭവിച്ചതും ഈ സന്തോഷമാണ്.
നിന്റെ തലമുറയിലെ മുഴുവന്‍ കുട്ടികള്‍ക്കും ഈ സന്തോഷം ആസ്വദിക്കാന്‍ കഴിഞ്ഞെങ്കില്‍! നീ എന്റെ മകളായതുകൊണ്ടു മാത്രമല്ല, നിനക്ക് എന്റെ ഹൃദയം കിട്ടിയതിലും ഈ അച്ഛന്‍ ആനന്ദിക്കുന്നു.
നേരേ നടക്കുക. നിര്‍ഭയം മുന്നോട്ട് പോവുക. ലോകത്തിന് വെളിച്ചമാവുക!
Join WhatsApp News
വിദ്യാധരൻ 2016-05-16 06:40:43
നല്ലൊരു കുറിപ്പ്.  അച്ഛനും അമ്മയും നിർബന്ധിച്ച് എഞ്ചിനിയർ പരീക്ഷ, മെഡിക്കൽ  പരീക്ഷയുമൊക്കെ പാസാകുന്നവർ പലരും ഉണ്ടെങ്കിലും, ജീവിതത്തിന്റെ യാഥാർത്യങ്ങളുമായി ഏറ്റുമുട്ടുമ്പോൾ പരാജപ്പെടുന്ന പലരെയും നമ്മൾക്ക് കാണാൻ കഴിയും .  ഇവരിൽ പലരും പഠിത്തത്തിൽ മുഴുകിയിരുന്നു പുറം ലോകവുമായി ബന്ധം അറ്റ് പോയവരാണ്.  വായന ശീലവും ,  പാഠ്യേതരമായ വിഷയങ്ങളിൽ താത്പര്യവും കുട്ടികളിൽ വളർത്തിയെടുക്കണ്ടത് അത്യാവശ്യമാണ്.  അല്ലെങ്കിൽ അവർ കോളേജ് വിദ്യാഭ്യാസം കഴിഞ്ഞു വരുമ്പോൾ ആളെക്കൊല്ലുന്ന ഒരു വൈദ്യനൊ,  പാലം തകർന്നു വീണു അനേകങ്ങൾ മരിക്കാൻ സാദ്ദ്യതയുള്ള പാലം പണിയുന്ന എഞ്ചിനിയറോ ഒക്കെ ആയിത്തീരാൻ സാദ്ധ്യതയുണ്ട് .ചിലര് ആർക്കും മനസിലാകാത്ത കവിതയും കഥയും എഴുതുന്ന സാഹിത്യകാരന്മാരും ആയി നാടിനെയും നാട്ടാരെയും ഇട്ട് കറക്കി ക്കൊണ്ടിരിക്കും.  

വായിപ്പോർക്കരുളുന്നു 
                      അനേകവിധമാം വിജ്ഞാനവും 
ഏതെങ്കിലും ചോധിപ്പോർക്ക് 
                      ഉചിതോത്തോരങ്ങൾ അരുളി 
തീർക്കുന്നു സന്ദേഹവും , വാടിപ്പോർക്ക് 
                      ഉതകുന്ന യുക്തി ചൂണ്ടി കൊടുക്കും
വൃഥാ ഖേദിപ്പോർക്കരുളുന്നു സ്വാന്തന വചസ് 
                    ഉള്കൃഷ്ടമാം പുസ്തകം  
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക