ന്യു യോര്‍ക്ക്: ഇമലയാളിയുടെ പ്രഥമ സാഹിത്യ അവാര്‍ഡ് ഈ ശനിയാഴ്ച (മെയ് 14) സമ്മാനിക്കും. ഇതിനുള്ളഒരുക്കങ്ങള്‍ പുര്‍ത്തിയായി.
ന്യു യോര്‍ക്കില്‍ ഫ്‌ളൊറല്‍ പാര്‍ക്കിലെ ടൈസന്‍ സെന്ററില്‍ മൂന്നു മണിക്ക്
സെമിനാറോടെ ആരംഭിക്കുന്ന സമ്മേളനത്തില്‍ മുഖ്യാതിഥിയായി കോണ്‍സല്‍ ജനറല്‍
റിവ ഗാംഗുലി ദാസ് പങ്കെടുക്കും. എല്ലാവര്‍ക്കും പങ്കെടുക്കാം. പ്രത്യേക
രജിസ്‌ടേഷനൊന്നുമില്ല.
പ്രവാസ ജീവിതത്തില്‍ എഴുത്ത് എന്ന വിഷയത്തെപറ്റി രതീദേവി, ഡോ. എന്‍.പി.
ഷീല, എത്സി യോഹന്നാന്‍ ശങ്കരത്തില്‍, അനിതാ പണിക്കര്‍ എന്നിവരുടെ ഹ്രസ്വ
പ്രഭാഷണവും തുടര്‍ന്നുള്ള ചര്‍ച്ചയുമാണു സെമിനാറിനെ വേറിട്ടതാക്കുന്നത്.
തുടര്‍ന്ന് 5:15-നു അവാര്‍ഡ് ജേതാക്കളുമായുള്ള അഭിമുഖം. മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം ഓഡിയന്‍സിനും ചോദ്യങ്ങള്‍ ചോദിക്കാം.
ക്രുത്യം ആറു മണിക്കു പൊതു സമ്മേളനം. കോണ്‍സല്‍ ജനറലിനു പുറമെ ഡോ.
എം.വി.പിള്ള, ജെ. മാത്യുസ്, നീന പനക്കല്‍, രാജു മൈലപ്ര,മുരളി ജെ. നായര്‍,
ശിവന്‍ മുഹമ്മ എന്നിവര്‍ പ്രസംഗിക്കും.
തുടര്‍ന്ന് സാഹിത്യ രംഗഠെയും സംഘടനാരംഗത്തെയും പ്രമുഖരുടെ ആശംസാ പ്രസംഗം.
ബിന്ദ്യാ പ്രസാദും സംഘവും അവതരിപ്പിക്കുന്ന ന്രുത്തം, ശലിനിയുടെ ഗാനം എന്നിവ ചടങ്ങിനു മാറ്റു കൂട്ടും.
ഇതോടനുബന്ധിച്ച് സൂവനീറും തയ്യാറാക്കിയിട്ടുണ്ട്. ലീല മാരേട്ടായിരുന്നു ഇതിന്റെ കോര്‍ഡിനേറ്റര്‍.
സമ്മേളനത്തിന്റെ പ്ലാറ്റിനം സ്പ്ണ്‍സര്‍ ഡോ. ഫ്രീമു വര്‍ഗീസും ഫ്രീഡിയ
എന്റര്‍ടെയിന്മെന്റുമാണ്.
അമേരിക്കന്‍ മലയാളികള്‍ക്ക് കേരളത്തിന്റെ
കലാലോകത്തിന്റെ നിറക്കാഴ്ച അവതരിപ്പിച്ച് സാംസ്‌കാരിക ജീവിതത്തിന്റെ
ഭാഗമായി മാറിയ ഫ്രീഡിയ, അക്ഷര ലോകത്തെ ഇ-മലയാളിയുടെ സംഭാവനകള്‍
മാനിക്കുന്നുവെന്നതിനു തെളിവുമായി ഈസഹകരണം. ടെക്‌സസിലെ പ്രശസ്ത കിഡ്‌നി രോഗ
വിദഗ്ദനാണു ഡോ. ഫ്രീമു വര്‍ഗീസ്.
ന്യൂ യോര്‍ക്കിലെ പ്രമുഖ യൂറോളജിസ്റ്റ് ഡോ. ഉണ്ണി മൂപ്പനാണു മറ്റൊരു
സ്‌പൊണ്‍സര്‍. ഫൊക്കാന, എ.കെ.എം.ജി, കൈരളി ടി.വി,പ്രവാസി ചാനല്‍, ഡോ. തോമസ്
മാത്യു, ഐ.എന്‍.ഒ.സി-ഐ, ഡോ. ക്രിഷ്ണ കിഷോര്‍, തമ്പി ചാക്കോ, ലാലി
കളപ്പുരക്കല്‍, ജോസ് തെക്കേടം, വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റ്, എന്‍.ബി.
ഡയമണ്ട്‌സ്, ജോണ്‍സണ്‍ ആന്‍ഡ് ബിന്റാ റിയാല്‍ട്ടേഴ്‌സ്,ചാക്കോ കുര്യന്‍,
ഡോ. ശ്രീരാം നായിഡു, ഹൗസ് ഓഫ് സ്‌പൈസസ്, പാര്‍ക്ക് ഫ്യൂണറല്‍ ഹോം,
ചെമ്മണ്ണൂര്‍ ജൂവലേഴ്‌സ്, സ്വാദ് തുടങ്ങിയ വ്യക്തികളും സ്ഥാപനങ്ങളും ആണ്
മറ്റു സ്‌പൊണ്‍സര്‍മാര്‍.
ഇ-മലയാളിയുടെ പ്രഥമ സാഹിത്യ അവാര്‍ഡ്
ഇ-മലയാളിയുടെ പ്രഥമ സാഹിത്യ അവാര്‍ഡ് എ.കെ.ബി. പിള്ള (സമഗ്ര സംഭാവന); കാരൂര്‍ സോമന്‍, ബ്രിട്ടന്‍ (പ്രവാസി സാഹിത്യ അവാര്‍ഡ്); തമ്പി ആന്റണി (കവിത); ലൈല അലക്‌സ് (ചെറുകഥ); വാസുദേവ് പുളിക്കല്‍ (ലേഖനം); ജോര്‍ജ് തുമ്പയില്‍ (ജനപ്രിയ എഴുത്തുകാരന്‍) എന്നിവര്‍ക്കാണു അവാര്‍ഡ്.
പ്രത്യേക അംഗീകാരങ്ങള്‍: സരോജ വര്‍ഗീസ്, (സഞ്ചാര കുറിപുകള്‍); ജി. പുത്തന്‍കുരിശ് (ഖലീല്‍ ജിബ്രാന്റെ കവിതകളുടെ വിവര്‍ത്തനം); പ്രിന്‍സ് മാര്‍ക്കോസ് (സാഹിത്യ-മാധ്യമ രംഗത്തെ സംഭാവനകള്‍)
ഇതാദ്യമായി, കൃത്യമായി പറഞ്ഞാല്‍ 17 വര്‍ഷത്തിനിടയില്‍, ഇമലയാളി നല്‍കുന്ന അവാര്‍ഡ് ആണിത്. പോയവര്‍ഷം ഇ-മലയാളിയില്‍ എഴുതിയ സൃഷ്ടികള്‍ മാത്രം കണക്കിലെടുത്താണ് പത്രാധിപസമിതി അവാര്‍ഡ് നിര്‍ണ്ണയിച്ചത്.
അവാര്‍ഡുകളോടും പൊതു പരിപാടികളോടും ഇ-മലയാളി ഇതേ വരെ പ്രത്യേക ആഭിമുഖ്യമൊന്നും കാട്ടിയിട്ടില്ല. ഇ-മലയാളിയില്‍ പ്രസിദ്ധീകരിച്ച മികച്ച രചനകള്‍ എഴുതിയവരെ ജനകീയ വോട്ടെടുപ്പിലൂടെ തെരെഞ്ഞെടുത്തു ആദരിക്കുമെന്ന് 2014-ല്‍ അറിയിപ്പു നല്‍കുകയുണ്ടായി. എന്നാല്‍ കാര്യമായ പ്രതികരണമൊന്നും വായനക്കാരില്‍ നിന്ന് ഉണ്ടായില്ല. അതിനാല്‍ അവാര്‍ഡ് പരിപാടി വേണ്ടെന്നു വച്ചു.
എങ്കിലും പല സാഹിത്യ കുതുകികളും എഴുത്തുകാരും ഇത്തരമൊരു പരിപാടി നല്ലതായിരിക്കുമെന്നു ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലാണു പത്രാധിപ സമിതി ഏതാനും സ്വതന്ത്ര എഴുത്തുകാരുടെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ച് അവാര്‍ഡിനര്‍ഹരായവരെ നിര്‍ണയിച്ചത്.
അമേരിക്കന്‍ മലയാളികള്‍ക്ക് തത്സമയം നാട്ടിലേയും ഇവിടത്തേയും വാര്‍ത്തകള്‍ എത്തിക്കുന്നതിനോടൊപ്പം തന്നെ ഇ-മലയാളി മറ്റനേകം പംക്തികളും വായനക്കാര്‍ക്കായി ഒരുക്കികൊണ്ടിരിക്കുന്നു. അതില്‍ അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയും പുരോഗതിയും ഇ-മലയാളിയുടെ മുഖ്യ ലക്ഷ്യങ്ങളില്‍ ഒന്നാണ്.
സാഹിത്യ കൃതികള്‍ സമൂഹത്തിന്റെ കണ്ണാടിയാണ്. എഴുത്തുകാര്‍ അവരുടെ രചനകളിലൂടെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക തലങ്ങളില്‍ മാറ്റങ്ങളുണ്ടാക്കുന്നു. വായനക്കാരില്ലെന്ന പരാതിയുണ്ടായിട്ടും സാഹിത്യ വാസനയുള്ള അമേരിക്കന്‍ മലയാളികള്‍ എഴുതുന്നു. അവരെ പ്രോത്സാഹിപ്പിക്കേണ്ടത് സാഹിത്യത്തിനു വില കല്പിക്കുന്ന പ്രസിദ്ധീകരണമെന്ന നിലയില്‍ ഇ-മലയാളിയുടെ കടമയായി കരുതുന്നു. അതനുസരിച്ച് 2015-ല്‍ ഇ-മലയാളിയില്‍ പ്രസിദ്ധീകരിച്ച രചനകളെ വിലയിരുത്തുകയാണു ചെയ്തത്.
സമഗ്രസാഹിത്യ സംഭാവനയ്ക്കുള്ള അംഗീകാരം ലഭിച്ച ഡോ.എ.കെ.ബി പിള്ള ആറു പതിറ്റാണ്ടിലേറെയായി സാഹിത്യ സപര്യ നടത്തുന്നു. ഇരുപത്തിയൊന്നാം വയസ്സില്‍ ആദ്യനോവല്‍ പ്രസിദ്ധീകരിച്ചു. കേരളത്തിലായിരുന്നപ്പോള്‍ എഴുത്തു കൊണ്ടാണു ജീവിച്ചിരുന്നതെന്നു അദ്ദേഹം പറഞ്ഞിട്ടുണ്ട്.
കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായിരുന്ന അദ്ദേഹം നരവംശ ശാസ്ത്രഞ്ജനും ചിന്തകനും പ്രഭാഷകനുമാണു. ഭാര്യ പ്രൊഫ. ഡോണാ പോമ്പ പിള്ള
പ്രവാസി സാഹിത്യ അവാര്‍ഡ് ലഭിച്ച കാരൂര്‍ സോമന്‍ ബ്രിട്ടനിലാണു താമസം. അദ്ദേഹം കൈവയ്ക്കാത്ത സാഹിത്യ രംഗങ്ങളില്ല. ഈയിടെ അദ്ധേഹത്തിന്റെ ഇംഗ്ലീഷ് നോവല്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വച്ച് കേരള ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണ്‍ പ്രകാശനം ചെയ്യുകയുണ്ടായി. നോവലുകളും മറ്റു ക്രുതികളുമായി രണ്ടു ഡസനിലേറെ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു.
ലോകമെമ്പാടുമുള്ള എഴുത്തുകാര്‍ ഇ-മലയാളിയില്‍ എഴുതുന്ന പശ്ചാത്തലത്തില്‍ സാഹിത്യ രംഗത്തു വലിയ സംഭാവനകള്‍ നല്‍കിയ പ്രവാസി സാഹിത്യകാരനെയും ആദരിക്കുന്നത് ഉചിതമെന്നു കരുതി. വരുംകൊല്ലങ്ങളില്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും ഇ-മലയാളിക്കു വേണ്ടി എഴുതുന്ന എഴുത്തുകാരുടെ രചനകള്‍ അംഗീകാരത്തിനായി പരിഗണിക്കും.
ജനപ്രിയ എഴുത്തുകാരനായി ആദരിക്കുന്ന ജോര്‍ജ ്തുമ്പയില്‍ കൈവയ്ക്കാത്ത സാഹിത്യ മേഖലകളുണ്ടോ എന്നു സംശയം. അദ്ദേഹം കേരളത്തിലെ മുക്കും മൂലയുംസഞ്ചരിച്ച ്എഴുതുന്ന സഞ്ചാര സാഹിത്യം കേരളത്തെ ശരിക്കും അറിയാന്‍ ഉപകരിക്കുന്ന അപൂര്‍വ വിഞ്ജാന ഭണ്ഡാഗാരമാണ്. അതേസമയം ലളിതമായ വായനാനുഭവും പ്രദാനം ചെയ്യുന്നു. ഹാസ്യസാഹിത്യം, പത്രപ്രവര്‍ത്തനം, ടി.വി. പരിപാടി അവതാരകന്‍ എന്നീ നിലകളിലും ശ്രദ്ധേയനാണ്.
കവിതക്കു അവാര്‍ഡ് ലഭിച്ച തമ്പി ആന്റണി ബഹുമുഖ പ്രതിഭയാണ്. ജോലികൊണ്ട് എഞ്ചിനിയറായ അദ്ദേഹം കഥ, കവിത, ലേഖനങ്ങള്‍ എന്നിവ നിരന്തരം എഴുതുന്നു. ഇതിനു പുറമേ സിനിമാനടനും നിര്‍മ്മാതാവുമാണ്.
ലേഖനത്തിനു പനമ്പില്‍ ദിവാകരന്‍ സ്മാരക സൂര്യ അവാര്‍ഡ് നേടിയ വാസുദേവ് പുളിക്കല്‍ സ്വതന്ത്ര ചിന്തകളും തനതായ ആശയങ്ങളുമാണു എഴുത്തില്‍ ചിത്രീകരിക്കുന്നത്. അതാണു അദ്ദേഹത്തെ മറ്റുള്ളവരില്‍നിന്നു വ്യത്യസ്ഥനാക്കുന്നതും. എഴുത്തുകാരനും ചിന്തകനുമായിരുന്ന അന്തരിച്ച പനമ്പില്‍ ദിവാകരന്റെ പേരില്‍ അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് ഈ അവാര്‍ഡ്.
കഥക്കു അവാര്‍ഡ് ലഭിച്ച ലൈല അലക്‌സ് ജനക്കൂട്ടത്തില്‍ നിന്നുമകന്നു തന്റേതായ ലോകത്തു ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന എഴുത്തുകാരിയാണ്. ആഴത്തിലുള്ള സൃഷ്ടികളിലൂടെയാണു അവര്‍ ശ്രദ്ധേയയാകുന്നത്.
അമേരിക്കയിലെ ആദ്യകാല എഴുത്തുകാരില്‍ ഒരാളാണു സരോജാ വര്‍ഗീസ്. പല സാഹിത്യമേഖലകളൂം ആദ്യമായി ഇവിടെ അവതരിപ്പിച്ചത് അവരാണ്. വിവിധ സാഹിത്യ ശഖകളില്‍ അവര്‍ തനതായ സംഭാവനകള്‍ നല്‍കുകയും ചെയ്തു.
കവിയും ലേഖന കര്‍ത്താവുമാണു ജി. പുത്തങ്കുരിശ്. അദ്ദേഹത്തിന്റെ കവിതകള്‍ മലയാള കവിതാ ശാഖക്കു മുതല്‍ക്കൂട്ടാണു.
എഴുത്തുകാരനെന്നതിനു പുറമേ എഴുത്തും മാധ്യമ പ്രവര്‍ത്തനവും അമേരിക്കയില്‍ ശക്തമാകാന്‍ എക്കാലവും പ്രയത്‌നിച്ച വ്യക്തിയാണു പ്രിന്‍സ് മാര്‍ക്കോസ്.