"ഞാന്‍ നിന്നെ പ്രേമിക്കുന്നു,
അങ്ങാണെന്റെ ജീവനും ധനവും'' അങ്ങനെ കുറെ ശുദ്ധ അസംബന്ധങ്ങള്‍
കാമുകീ-കാമുകന്മാരും, പതി-പത്‌നിമാരും പറയാറുണ്ട്. അവരില്‍ പലരും മരണം വരെ
ഒന്നിച്ച് ജീവിക്കുന്നുമുണ്ട്. അത് ദാമ്പ്യതം എന്ന കരാറിന്റെ ബലത്തില്‍.
മധുവിധു എന്ന ഓമനപേരിലറിയപ്പെടുന്ന കാലഘട്ടത്തിനു മൂന്നു് മാസത്തേ
ദൈര്‍ഘ്യമേയുള്ളുവത്രെ. ഓരോരുത്തരുടെ ദീര്‍ഘായുസ്സനുസരിച്ച് ബാക്കി
കിടക്കുന്ന ജീവിതത്തില്‍ മേല്‍പറഞ്ഞ മൂന്ന് മാസത്തിനുശേഷം നിലാവും തേനും
നിലനിന്നിരിക്കുമോ? ഇല്ലെന്നാണു സത്യമെങ്കിലും അപ്രിയ സത്യങ്ങള്‍
പറയാതിരിക്കണമെന്നാണു്. "സത്യത്തിനെന്നും ശരശയ്യ മാത്രം, ക്രുഷ്ണാ...
നീയ്യെവിടേ... ഒരു മതപ്രശ്‌നമൊഴിവാക്കാന്‍ യേശുവേ...നബിയേ... എന്നൊക്കെ
ചേര്‍ക്കാം. അല്ലെങ്കില്‍ തന്നെ എന്തിനു ദൈവത്തിനെ വിളിക്കണം. മനുഷ്യനെ
സ്രുഷ്ടിച്ചപ്പോള്‍ അവനു തുണയേ (ഇണയെ) സ്രുഷ്ടിച്ചപ്പോള്‍ അങ്ങേരു
സ്വപ്നത്തില്‍ കൂടി ചിന്തിച്ചിട്ടുണ്ടാകില്ല മനുഷ്യന്‍ വിവാഹം എന്ന ഒരു
പുലിവാലില്‍ കയറി പിടിച്ച് സഹായത്തിനു വേണ്ടി കരയുമെന്ന്. വിവാഹിതനായ
ഒരാളായിരിക്കും ദൈവം എന്ന ഒരു ശക്തിയുണ്ടെന്നും അദ്ദേഹം അങ്ങ് ആകാശത്തില്‍
ഇരിക്കുന്നുവെന്നൊക്കെ കണ്ടുപിടിച്ചത്. കാരണം തൊണ്ടപൊട്ടുമാറു
വിളിച്ചിട്ടും അങ്ങേരു കേട്ടിട്ടുണ്ടാകില്ല. ആ വാലു് അധിക നേരം
പിടിച്ചോണ്ട് നില്‍ക്കാനും വയ്യ, വിടാനും വയ്യ. മനുഷ്യന്‍ അറിഞ്ഞ്‌കൊണ്ട്
പുലിവാലില്‍ പിടിക്കുന്നില്ല. കാനനച്ഛായയില്‍ ആടിയും പാടിയും ആടു മേച്ച്
നടക്കുമ്പോള്‍ ഒരു മരത്തിന്റെ ഇടയില്‍കൂടി ഒരു പൂവ്വാലു കണ്ട് കൗതുകത്തോടെ
അത് പിടിച്ച് നോക്കുന്നു. അപ്പോഴാണു ഭീമാകാരനായ ഒരു പുലി മൂരിനിവര്‍ന്ന്
തിരിഞ്ഞ്‌നോക്കുന്നത്. പിന്നെ വട്ടം കറങ്ങുക തന്നെ.
എം.ടി.യുടെ കഥയില്‍ വിടനായ ഒരു നമ്പൂരി ഒരു സംശയം ചോദിക്കുന്നുണ്ട്.
എന്താണീ പരിപാവനപ്രേമമെന്ന് പറയുന്നത്? നമുക്ക് ഒരു രൂപവും കിട്ടുന്നില്ല.
നേരമ്പോക്ക് ഇശ്ശി ഉണ്ടായിട്ടുണ്ടെങ്കിലും. നമ്പൂരിയ്ക്ക്
ആകെകൂടിയറിയുന്നത് രതിയാണു്. മറ്റ് മനുഷ്യരെ സംബന്ധിച്ചും അവരുടെ സ്ഥായിയായ
ഭാവം അതാണു്. കുരങ്ങനെപോലെ മനസ്സ് അങ്ങോട്ടുമിങ്ങോട്ടും ചാടുന്നത്
അത്‌കൊണ്ടാണു്. ഹോര്‍മോണിന്റെ ലവല്‍ താഴുന്നതനുസരിച്ച് സദാചാരത്തിന്റെ
ലവല്‍ ഉയരുന്നു. ഓസ്കാര്‍ വൈല്‍ഡിന്റെ പ്രസിദ്ധമായ "രാപ്പാടിയും
പനിനീര്‍പ്പൂവ്വ്വും'' എന്ന് കഥ ശ്രദ്ധിക്കുക . ചുരുക്കിപറയുന്നത്‌കൊണ്ട്
കഥയുടെ മാധുര്യം നഷ്ടപ്പെടുമെന്നറിയാം. എന്നാല്‍ സ്ഥലപരിമിതി
കണക്കിലെടുത്തും വായനാതല്‍പ്പരരുടെ എണ്ണം കണക്കിലെടുത്തും ആ സാഹസത്തിനു
മുതിരുകയാണു്.
"ചുവന്ന പനിനീര്‍പുഷപ്ം കൊണ്ട് കൊടുത്താല്‍ അവള്‍ എന്റെയൊപ്പം ന്രുത്തം
ചെയ്യും. എന്ത് ചെയ്യാം തോട്ടത്തില്‍ ഒരു പനിനീര്‍പുഷ്പ്പം പോലുമില്ല. ആ
വിദ്യാര്‍ത്ഥി ഉറക്കെ പറഞ്ഞു.
ഓക്ക് മരത്തിലിരുന്ന് അത് കേട്ട രാപ്പടി ചിന്തിച്ചു. ഇതാണു് ശരിയായ
കാമുകന്‍. രാജകുമാരന്‍ ഒരുക്കുന്ന വിരുന്ന് സല്‍ക്കാരത്തില്‍ ഗായകസംഘം
പാടുമ്പോള്‍ അവളുടെയൊപ്പം ന്രുത്തം ചെയ്യാന്‍ ഒരു പനിനീര്‍പുവ്വ്
കിട്ടിയെങ്കില്‍. രാപ്പടി ആ വിദ്യാര്‍ത്ഥിയുടെ ആഗ്രഹസഫലീകരണത്തിനായി പൂ
തേടി പറന്നു. രണ്ട് പനിനീര്‍ചൊടിയ്യോറ്റ് ചോദിച്ചെങ്കിലും അവയുടെ നിറം
മഞ്ഞയും, വെള്ളയുമായിരുന്നു. അതില്‍ ഒരു ചെടി പറഞ്ഞു. ഒരു സ്കൂള്‍
വിദ്യാര്‍ത്ഥിയുടെ തുറന്നിട്ട ജാലകത്തിനരികെ ഒരു പനിനീര്‍ച്ചെടിയുണ്ട്.
അതിനോട് ചോദിക്കുക. പൂ കിട്ടും.
രാപ്പാടി അതിന്റെയടുത്ത് പറന്നെത്തി. പൂ ചോദിച്ചു. ചെടി പറഞ്ഞു. എന്റെ
പൂക്കള്‍ ചുവന്നത് തന്നെ. എന്നാല്‍ ശക്തിയായ തണുപ്പില്‍ ഞാന്‍
മരവിച്ച്‌പോയിരിക്കയാണു്. എന്റെ മൊട്ടുകള്‍ വിടരാന്‍ കഴിയാതെ
മുരടിച്ചുപോയി. ഞാനിനി പൂക്കുകയില്ല. ഒരേ ഒരു ചുവന്ന പൂ കിട്ടാന്‍
വഴിയുണ്ടോ എന്ന് രാപ്പാടി ചോദിച്ചപ്പോള്‍ ചെടി പറഞ്ഞു. ഉണ്ട്, അല്‍പ്പം
അപകടം പിടിച്ച പണിയാണു്. നീ തന്നെ അതുണ്ടാക്കണം. നിലാവില്‍
മുങ്ങിനില്‍ക്കുന്ന രാവിന്റെ പ്രശാന്തതയില്‍പാടി പാടി നിന്റെ സ്വന്തം
രക്തം പകര്‍ന്ന് കൊടുത്ത് നീ അത് വിടര്‍ത്തണം. ചുവപ്പിക്കണം. എന്റെ
മുള്ളില്‍ നിന്റെ ഹ്രുദയം ചേര്‍ത്ത് വച്ച് പാടുക. എന്റെ മുള്‍മുന കൊണ്ട്
നിന്റെ ഹ്രുദയത്തില്‍ നിന്നൊഴുകുന്ന രക്തം എന്റെ സിരകളില്‍ പടരും. അങ്ങനെ ആ
പൂ വിരിയും.
"ഒരു പനിനീര്‍പൂവ്വിനു വേണ്ടി ജീവന്‍ വെടിയുകയോ'' രാപ്പാടി ഒരു നിമിഷം ചിന്തിച്ചു.
പിന്നെ അത് സമാധാനിച്ചു. പ്രണയം എത്രയോ മനോഹരമാണു്. അതുദിക്കുന്ന
മനുഷ്യഹ്രുദയവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു രാപ്പാടിയുടെ ഹ്രുദയം
എത്രയോ നിസ്സാരം. രാപ്പാടി പറന്ന് പൊങ്ങി. ആ യുവാവിന്റെയടുത്ത് പോയി
പറഞ്ഞു. നിലാവുദിക്കട്ടെ, പാട്ട്പാടി ഞാന്‍ ഒരു ചെമ്പനീര്‍ പൂ
വിടര്‍ത്തും. എന്റെ രക്തം കൊണ്ട് അതിനു ചുവപ്പ് നിറം പകരും.
ചന്ദ്രനുദിച്ചു. നിലാവ് പരന്നു. രാപ്പാടി തന്റെ ഹ്രുദയം ചെടിയുടെ
മുള്‍മുനയില്‍ അമര്‍ത്തിവച്ച് പാടി, നിറുത്താതെ പാടി. എല്ലാ വേദനയും
സഹിച്ച് പാടി. രക്തം വാര്‍ന്ന് കൊണ്ടിരുന്നു. പൂ വിരിഞ്ഞു. പൂവ്വിനു ചുവന്ന
നിറം വന്നു. അത് കാണുന്നതിനുമുമ്പ് രാപ്പാടി മരിച്ച് വീണു.
വിദ്യാര്‍ത്ഥി സ്കൂളില്‍ നിന്നും വന്നപ്പോള്‍ തോട്ടത്തിലൊരു
ചുവന്നപനിനീര്‍പൂഷപം വിരിഞ്ഞ് നില്‍ക്കുന്ന്. അവന്‍ അതും കൊണ്ട്
അവളുടെയടുത്തേയ്ക്ക് ഓറ്റി. ലോകത്തിലേയ്ക്കും വച്ച് ഏറ്റവും
ചുവന്നപനിനീര്‍ പൂ. നീ പറഞ്ഞപോലെ ഇന്ന് രാത്രി എന്റെ കൂടെ ന്രുത്തം
ചെയ്യുക. ഈ പൂ ഹ്രുദയത്തോട് ചേര്‍ത്ത് വച്ച് നമുക്ക് പ്രണയം കൈമാറാം. ആ
അനുഭൂതിയില്‍ ലയിക്കാം. അവള്‍ പറഞ്ഞു.
മന്തിയുടെ സഹോദരിപുത്രന്‍ എനിയ്ക്ക് നല്ല ആഭരണങ്ങള്‍
കൊടുത്തയിച്ചിട്ടുണ്ട്. പൂക്കളേക്കാള്‍ മതിപ്പുള്ളതും അമൂല്യമായതും പൊന്‍
പണ്ടങ്ങളല്ലേ? അത് കേട്ട് വിദ്യാര്‍ത്ഥിക്ക് കോപം വന്നു. അവന്‍ അവളെ
നന്ദികെട്ടവല്‍ എന്നു വിളിച്ചു. അവന്‍ ആ പൂ വലിച്ചെറിഞ്ഞു. അത് ചെന്ന് വീണ
വഴിയിലൂടെ കടന്ന് പോയ വണ്ടിചക്രങ്ങള്‍ ഉരുണ്ട് കയറി ആ പൂചതഞ്ഞരഞ്ഞ് പോയി.
നന്ദികെട്ടവളേ, അവളും വിട്ടില്ല, അവള്‍ ചോദിച്ചു. നീ ആരാ, വെറും ഒരു
വിദ്യാര്‍ത്ഥി. പ്രേമം മണ്ണാങ്കട്ട. ആ വിദ്യാര്‍ത്ഥി ചിന്തിച്ചു. പ്രേമം
കൊണ്ടൊരു പ്രയോജനവുമില്ല.
ഞാനിനി പഠിപ്പില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ പോകുകയാണു്. അവന്‍ തടിയന്‍
പുസ്തകങ്ങള്‍ കയ്യിലെടുത്തു. വായിക്കാന്‍ തുടങ്ങി. പ്രേമത്തിനു വേണ്ടി വിഷം
കഴിക്കയും, തൂങ്ങി ചാകുകയും തീവണ്ടിയ്ക്ക് തല കൊടുക്കുകയും ആറ്റില്‍
ചാടുകയും ചെയ്ത രക്തസാക്ഷികളുടെ കഥ മറക്കുന്നില്ല. എന്നാല്‍ എന്താണു
പ്രേമമെന്ന് വായനകാര്‍ ആലോചിക്കുക. പ്രേമിക്കണോ, വായിക്കണോ? അമേരിക്കന്‍
മലയാളികള്‍ പ്രേമിക്കുന്നുമില്ല, വായിക്കുന്നുമില്ല, അവര്‍ അദ്ധ്യാത്മിക
കാര്യങ്ങളില്‍, ദൈവത്തെ വിളിക്കുന്നതില്‍ ജീവിത സാഫല്യം കണ്ടെത്തുന്നു
എന്ന് പത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അങ്ങനെ ഒത്തിരിപേര്‍ കൂടി
ദൈവമെന്ന പുലിയുടെ വാലില്‍ പിടിക്കുന്നു. ദൈവം മരിക്കുന്നു. പൂക്കളും
നിലാവും രാപ്പാടികളും അപ്പോഴും എഴുത്തുകാരെ
മോഹിപ്പിച്ച്‌കൊണ്ടിരിക്കുന്നു. അവര്‍ ദൈവമെന്ന പുലിവാലില്‍
പിടിക്കുന്നില്ല.
ശുഭം