മനസ്സിലെ വിങ്ങലടക്കിയാണ് ഈ കുറിപ്പ് എഴുതുന്നത്. നമ്മുടെ കൊച്ചു
കേരളത്തിന് എന്തു പറ്റി? എവിടെയാണ് നമുക്ക് പിഴവ് വരുന്നത്? ആരെയാണ്
കുറ്റപ്പെടുത്തേണ്ടത്.? ജിഷയുടേത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നു
കരുതാനാവുമോ?
രണ്ട് ആഴ്ചകള്‍ക്ക് മുന്‍പ് കേരളത്തില്‍ നിന്നും വിമാനം
കയറുമ്പോള്‍ കണ്ട ദുരിതങ്ങളും കേട്ട സത്യങ്ങളും അനുഭവിച്ച യാതനകളും മറന്ന്
നല്ലതു മാത്രം സുഹൃത്തുക്കളോടു പങ്കുവയ്ക്കണമെന്നു കരുതിയതാണ്. അത്
എപ്പോഴും അങ്ങനെയാകാന്‍ പരിശ്രമിക്കാറുമുണ്ട്. 2010 കേരളം. ദേശീയ
അനുപാതപ്രകാരം സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണം ഓരോ 15
മിനിറ്റിലും നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കൊലപാതകം ഓരോ 16
മിനിറ്റിലും ബലാത്സംഗം ഓരോ 29 മിനിറ്റിലും നടക്കുന്നുണ്ടെന്ന്
കണക്ക്. സ്ത്രീധന മരണങ്ങള് ഓരോ 77 മിനിറ്റിലും നടക്കുന്നു.
എന്നാല്‍ കുട്ടികള്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങളടക്കം
കേരളത്തില്‍ കുറഞ്ഞു. കേരള സമൂഹത്തിന്റെ വികാസത്തെയാണിത്
കാണിക്കുന്നത്. ഈ റിപ്പോര്‍ട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്
ചെയര്‍പേഴ്സണ്‍ ഗിരിജാവ്യാസ് 6 വര്‍ഷം മുന്‍പ് വ്യക്തമാക്കിയതാണ്.
ഇപ്പോഴിത് കേരളത്തില്‍ വീണ്ടും പ്രസക്തമായിരിക്കുന്നു. ആറു വര്‍ഷം
കൊണ്ട് നാം ദേശീയനിരക്കിനെ മറി കടന്നു ജിഷ എന്ന
നിയമവിദ്യാര്‍ത്ഥിനിയുടെ മരണം ആവേശത്തോടെ ആഘോഷമാക്കുന്നു.
വാസ്തവത്തില്‍ ജിഷയുടെ മരണത്തെ ഇത്ര ഒപ്പപ്പാടാക്കുകയാണോ നാം
ചെയ്യേണ്ടത്. കാടടച്ചു വെടിവച്ചു മുയലിനെ പിടിക്കാന്‍ തുനിയുന്നവര്‍
ഒന്നറിയണം, ഇത് വെറുമൊരു പീഡനമോ, കൊലപാതകമോ അല്ല, നാളെ നമുക്കും
സംഭവിക്കാവുന്ന ദുരന്തമാണിത്.
കഴിഞ്ഞ വര്‍ഷം കേരളത്തില്‍
സ്ത്രീകള്‍ക്കെതിരേ 12,383 അതിക്രമങ്ങള്‍ ഉണ്ടായി. ഇവ കേസുകളായി
ഫയല്‍ ചെയതു. കൃത്യം കണക്കുകള്‍ നോക്കൂ.. 1263 മാനഭംഗം. തൃശൂര്‍,
കൊല്ലം, എറണാകുളം, വയനാട് ജില്ലകളില്‍ നൂറിലധികം കേസുകള്‍.
പീഡനത്തെത്തുടര്ന്് ഏഴു സ്ത്രീകള്‍ പോയ വര്‍ഷം കേരളത്തില്‍
കൊല്ലപ്പെട്ടു. ട്രെയിനുകളില്‍ മാത്രം 39 പീഡനങ്ങള്‍. 177 സ്ത്രീകളെ
തട്ടിക്കൊണ്ടു പോയി. ഇവയില്‍ ഒരാളെ പോലും കണ്ടെത്താനായില്ല.
സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യം ദേശീയനിരക്കിനേക്കാള്‍
കൂടുതലായി പോയവര്‍ഷം. അതിനെ പിന്‍പറ്റിയാണ് ഇപ്പോള്‍ ജിഷയുടെ
കൊലപാതകം വരെ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.
ജിഷയുടേതടക്കമുള്ള ലൈംഗിക പീഡനകേസുകള്‍ കേരളത്തില്‍
ഉണ്ടായിട്ടും ഇപ്പോഴിത് ശ്രദ്ധേയമാകുന്നതിനു പിന്നില്‍
രാഷ്ട്രീയമായ ഇടപെടലുകള്‍ ഉണ്ടെന്നത് ആര്‍ക്കും വ്യക്തമാകും.
പുറമ്പോക്കില്‍ താമസിക്കുന്ന ഒരു സ്ത്രീ, വീടുപണിക്കായി
വന്നിട്ടുള്ളവരില്‍ നിന്നുമുള്ള ഇടപെടലുകള്‍, ലൈംഗികമായ
അതിക്രമം, ഒടുവില്‍ കൊലപാതകം. പിന്നെയും ഒരാഴ്ച കഴിഞ്ഞ് മാത്രം
ഫേസ്ബുക്ക് അടക്കമുള്ളവയില്‍ വൈറലായി സ്പ്രെഡ് ചെയ്ത ഒരു സംഭവം
ഇപ്പോഴിതാ കേരളത്തിലെ വളരെ പ്രധാനപ്പെട്ട സംഭവമായി
മാറിയിരിക്കുന്നു. സൂര്യനെല്ലി, കിളിരൂര്‍ ലൈംഗിക പീഡനങ്ങള്‍
കേരളത്തില്‍ വളരെ ഹോട്ടായി ഉയര്‍ന്നതിന്റെയും സോളാര്‍ കേസ് പോലും
ലൈവ് ആയതിനു പിന്നിലും സ്ത്രീകളുടെ ശരീരം സംബന്ധിച്ച
പ്രശ്നമായിരുന്നുവെന്ന് പ്രസക്തമാണ്. നീലലോഹിത ദാസന് നാടാരും,
പി.ജെ ജോസഫ്, ജോസ് തെറ്റയിലുമടക്കം പെണ് വിഷയത്തില്‍ വീണ
കേരളത്തില്‍ തൊട്ടാല്‍ പൊള്ളുന്ന സബ്ജക്ടാണ് സ്ത്രീ പീഡനമെന്ന്
തിരിച്ചറിയുന്നവര്‍ ഇവിടുത്തെ രാഷ്ട്രീയക്കാര്‍ മാത്രമാണ്.
കൊലപാതകവും സ്ത്രീ പീഢനവും നടത്തിയത് ഏതോ കാമവെറി പൂണ്ട
അന്യസംസ്ഥാന തൊഴിലാളിയാണെങ്കിലും അല്ലെങ്കിലും പഴി മുഴുവന്‍
ഉമ്മന്‍ചാണ്ടിക്കും, രമേശ് ചെന്നിത്തലയ്ക്കുമാണ്. ഒടുവില്‍
യുഡിഎഫ് മുഴുവന്‍ തെരഞ്ഞെടുപ്പില്‍ ചാളയില്‍ തൊട്ടതു പോലെ
നാറുമെന്നു കണ്ടപ്പോള്‍ സഹികെട്ട് അവരും തിരിച്ചടിച്ചു. പ്രതി
ഇടതുപക്ഷ എംപി ഇന്നസെന്റും, എംഎല്‍എ സാജുപോളും, ഇടതുപക്ഷ വാര്‍ഡ്
മെമ്പറുമൊക്കെയാണെന്ന്. അതാണ് കേരളം. ജിഷയുടേതു പോലെ ഒരു മരണം
ഉണ്ടാവാതിരിക്കാന്‍ അല്ല ഇവിടെ ശ്രമിക്കുന്നത്. മറിച്ച് ജിഷയുടെ
മരണത്തില്‍ നിന്നും നേട്ടങ്ങളുണ്ടാക്കാനാണ്. ആ അര്‍ത്ഥത്തില്‍
ഇപ്പോഴുള്ള ബഹളത്തില്‍ പങ്ക് ചേരുകയെന്നാല്‍, നമ്മളും അതിനെ
അനുകൂലിക്കുന്നുവെന്നല്ലേ...
കാമവെറി പൂണ്ട കേരളം എന്നൊക്കെ
ആവേശത്തോടെ പറയാമെങ്കിലും ഓര്‍ക്കണം, സംസ്ക്കാര സമ്പന്നരെന്ന്
അവകാശപ്പെടുന്ന ലോക പോലീസ് അമേരിക്കയുടെ നായകന് പോലും മോണിക്ക
എന്ന പെണ്ണിന്റെ അരഞ്ഞാണത്തുമ്പത്തു കിടന്ന് ആടിയുലഞ്ഞെന്ന്
പറയുമ്പോള്‍ ഇതൊക്കെ എല്ലായിടത്തുമുണ്ട് എന്ന് ഓര്‍ക്കണം. അതില്‍
നിന്നും നേട്ടങ്ങളുണ്ടാക്കാന്‍ പാടുപെടുന്നവര്‍ ജിഷയടക്കമുള്ള
പെണ്ണിന് വില പറയുകയാണെന്നു കൂടി തിരിച്ചറിയണം. സൂര്യനെല്ലി,
കിളിരൂര്‍, ഇപ്പോഴിതാ പെരുമ്പാവൂരും... നമുക്ക് ഇതൊക്കെ മറക്കാം.
ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ബദ്ധശ്രദ്ധരാവാം. അതിന് വേണ്ടിയാവണം
നാം അണിചേരേണ്ടത്. ഇരുട്ടത്ത് റോഡില്‍ ഒരു പെണ്ണു നിന്നാല്‍ ഇപ്പോഴും
നാം അവളുടെ അളവുകളെടുക്കാന് ശ്രമിക്കുന്നവരാണ്.
അങ്ങനെയുള്ളവരാണ് ഇപ്പോള്‍ എറിയാന്‍ കല്ലെടുക്കുന്നത്.
അമേരിക്കയിലിരുന്ന് ആവേശത്തോടെ ജിഷയെക്കുറിച്ചുള്ള വാര്‍ത്തകള്‍
ശ്രദ്ധിക്കുന്നവരടക്കമുള്ളവരോട് പറയട്ടെ, നമുക്കും മകളുണ്ട്,
പെങ്ങളുണ്ട്, ഭാര്യയുണ്ട്. അമ്മയുണ്ട്. ഓര്‍മ്മിച്ചാല്‍ നന്ന് !