അമേരിക്കന്‍ മലയാളികളുടെ രാഷ്ട്രീയ മുഖമാണ് ജോയ് ഇട്ടന്‍. ഫൊക്കാനയുടെ
ട്രഷറര്‍. അമേരിക്കയിലേക്ക് കുടിയേറിയില്ലായിരുന്നുവെങ്കില് ഇപ്പോള്‍
ഒരു പക്ഷേ, മുവാറ്റുപുഴ എം.എല്‍.എയോ, അല്ലെങ്കില്‍ ഒരു മന്ത്രിയോ
ആകേണ്ടിയിരുന്ന വ്യക്തിത്വം. അത്രത്തോളം രാഷ്ട്രീയ പാരമ്പര്യവും,
പദവികളുമായിരുന്നു ജോയ് ഇട്ടന്‍ അലങ്കരിച്ചിരുന്നത്.
1990-ല്‍
അമേരിക്കയിലേക്ക് കുടിയേറുന്നതിന് മുന്‍പ് മുവാറ്റുപുഴയിലെ
സജീവരാഷ്ട്രീയ പ്രവര്‍ത്തനം. കെ.എസ്.യു പ്രസ്ഥാനത്തിലൂടെ
രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങി. സ്കൂള്‍ യൂണിറ്റ് പ്രസിഡന്റ് , താലൂക്ക്
പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ് തലങ്ങളിലേക്ക് വളര്‍ച്ച. പിന്നീട് യൂത്ത്
കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ്. അങ്ങനെ കോണ്‍ഗ്രസിന്റെ
നേതൃത്വത്തിലേക്ക്. പിന്നീട്, കെ.പി.സി.സി മെമ്പര്‍. ബെന്നി ബെഹനാന്,
ജോസഫ് വാഴയ്ക്കന്, ചെന്നിത്തല, കെ.ബാബു, എന്‍.ജെ.പൗലോസ്, പി.സി.ചാക്കോ,
എ.സി.ഷണ്മുഖദാസ്, കടന്നപ്പള്ളി രാമചന്ദ്രന് തുടങ്ങിയവര്‍ക്കൊപ്പം
പ്രവര്‍ത്തനം. കോണ്‍ഗ്രസിന്റെ മുവാറ്റുപുഴയിലെ വളര്‍ച്ചയില്‍
മുഖ്യപങ്കാളിത്തം. പിന്നീട് തൊഴിലാളി സംഘാടനത്തിലേക്ക്. വിവിധ തൊഴിലാളി
സംഘടനകളുടെ അമരത്ത് എത്തി. തൊഴിലാളികളുടെ സംഘാടനത്തിലെ
മികവായിരുന്നു കെ.പി.സി.സി അംഗം ആകാന്‍ ജോയ് ഇട്ടന്‍ തുണയായത്. സജീവ
രാഷ്ട്രീയപ്രവര്‍ത്തനം നടക്കുന്ന സമയത്ത് അമേരിക്കയിലേക്ക് വരുന്നു.
അവിടെയും അമേരിക്കന്‍ മലയാളികളുടെ ജീവല്‍ പ്രശ്നങ്ങളില്‍ സജീവ ഇടപെടല്‍.
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് തുടങ്ങി സാംസ്കാരിക
സംഘടനാപ്രവര്ത്തനപാരമ്പര്യത്തില് നിന്ന് ഫൊക്കാനയുടെ
നേതൃത്വരംഗത്തേക്ക്. നിരവധി പദവികളിലൂടെ 2014 ല്‍ ഫൊക്കാനയുടെ
ട്രഷറര്‍-എന്ന ഔദ്യോഗിക പദവിയിലാണെങ്കിലും തന്റെ അഭിപ്രായം എവിടെയും
സത്യസന്ധമായി വെളിപ്പെടുത്തുവാന്‍ ജോയ് ഇട്ടന്‍ ശ്രമിക്കും. കാരണം,
സത്യസന്ധമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഒരു ജനതയ്ക്ക് ആവശ്യമെന്ന്
വിശ്വസിക്കുന്ന ആളാണ് അദ്ദേഹം. അമേരിക്കന്‍ മലയാളികളുടെ രാഷ്ട്രീയ
ചരിത്രത്തിന് ഏതാണ്ട് അറുപത് വര്‍ഷങ്ങളുടെ ശക്തിയുണ്ടെങ്കിലും കഴിഞ്ഞ
മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ മലയാളികള്‍ക്ക്
നിര്‍ണ്ണായകമായിരുന്നുവെന്ന് ജോയ് ഇട്ടന്‍
വെളിപ്പെടുത്തുന്നു.
ചോദ്യം: കേരള രാഷ്ട്രീയത്തില്‍ ശോഭിച്ചു
നിന്നിരുന്ന സമയത്ത് അമേരിക്കയിലേക്ക് വന്നത് വലിയ അവസരങ്ങള്‍
നഷ്ടമായതായി തോന്നിയിട്ടില്ലേ?
ഉത്തരം: ഇല്ല. ഇാഷ്ട്രീയ
പ്രവര്‍ത്തനം, സാംസ്കാരിക പ്രവര്‍ത്തനം ലോകത്ത് എവിടെ പോയാലും നമുക്ക് ചെയ്യാം.
പക്ഷേ, അത് ആത്മാര്‍ത്ഥമായി ചെയ്യുന്നിടത്താണ് കാര്യം. ഞാന്‍ നാട്ടില്‍
കോണ്‍ഗ്രസ്, തൊഴിലാളി സംഘടനാപ്രവര്‍ത്തനം എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന
സമയത്ത് ജനങ്ങള്‍ക്ക് പ്രയോജനപ്രദമാകേണ്ട പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ
കേന്ദ്രീകരിച്ചിരുന്നു. സാധാരണ രാഷ്ട്രീയപ്രവര്‍ത്തനം പോലെയല്ല
തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നത്. രാവിലെ ജോലിക്ക് പോയി
വൈകിട്ട് കുടുംബം പോറ്റാനുള്ള പണവുമായി എത്തുന്ന തൊഴിലാളിക്ക്
രാഷ്ട്രീയത്തേക്കാളുപരി അവന്റെ ജീവിതം മാത്രമാണ് വലുത്. ആചാരം, വസ്ത്രം,
പാര്‍പ്പിടം ഇവയൊക്കെ പ്രധാനമാണ്. തൊഴിലാളി പ്രസ്ഥാനങ്ങളില്‍
പ്രവര്‍ത്തിക്കുന്ന ആനന്ദം മറ്റൊരിടത്തും ലഭിക്കില്ല. കാരണം, ജീവിതങ്ങളെ
നമുക്ക് അടുത്ത് കാണാന്‍ സാധിക്കുന്നു എന്നതാണ് പ്രത്യേകത.
ചോദ്യം:
ഫൊക്കാനയുടെ ട്രഷറര്‍ പദവി എന്നും ഈ സ്ഥാനത്തിരുന്നവര്ക്കൊക്കെ
ബാലികേറമാല ആയിരുന്നുവല്ലോ? വിവാദങ്ങള്‍ പലപ്പോഴും ഈ പദവിക്ക് ഒരു
പ്രശ്നമല്ലേ?
ഉത്തരം: കയ്യില്‍ കാശുണ്ടെങ്കിലല്ലേ പ്രശ്നം. ഇത്തരം
പ്രശ്നങ്ങള്‍ അമേരിക്കയിലെ എല്ലാ സംഘടനകളും അഭിമുഖീകരിക്കുന്നുണ്ട്.
പക്ഷെ, ഇപ്പോള്‍ അവസ്ഥകള്‍ വ്യത്യസ്തമാണ്. കാരണം സംഘടനകള്‍ അവയുടെ
പ്രവര്‍ത്തനങ്ങളില്‍ വലിയ മാറ്റങ്ങളെ അഭിമുഖീകരിക്കുന്ന കാലഘട്ടമാണ്.
കഴിഞ്ഞ ഇരുപത് വര്‍ഷത്തെ അമേരിക്കന്‍ മലയാളികളുടെ ചരിത്രമെടുത്തു നോക്കൂ.
വികസനത്തിന്റെ ചരിത്രം എന്നു പറയുമ്പോള്‍ അത് വ്യക്തിപരമാണ്. പക്ഷെ,
അമേരിക്കന്‍ മലയാളികള്‍ അവരിലേക്ക് തന്നെ ചുരുങ്ങിപോയിരിക്കുന്നു.
സംഘടനകള്‍ക്ക് അന്തഃഛിദ്രം സംഭവിച്ചു.
സംഘടനകളില്‍ നിന്ന്
അംഗങ്ങള്‍ മറ്റ് സംഘടനകളിലേക്ക് പോയി. സാംസ്കാരിക സംഘടനകളേക്കാള്‍
സാമ്പത്തികമായ രീതിയിലും വിലയിരുത്തപ്പെടേണ്ടതല്ലേ. ഫൊക്കാനയെ
സംബന്ധിച്ച് ഫൊക്കാനയുടെ ഇന്നുവരെയുള്ള ഈ പ്രവര്‍ത്തനം വളരെ സുതാര്യമാണ്.
പലപ്പോഴും ഫൊക്കാനായുടെ നേതൃത്വരംഗത്ത് ഇരിക്കുന്ന നേതാക്കന്മാരെല്ലാം
തന്നെ വ്യക്തിപരമായി ഫൊക്കാനയ്ക്കു വേണ്ടി, അമേരിക്കന്‍ മലയാളികള്‍ക്കു
വേണ്ടി സ്വന്തം കയ്യില്‍ നിന്നുവരെ പണമെടുത്ത് ചിലവഴിച്ച്
സംഘടനാപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. ഈ സാഹചര്യങ്ങള്‍ എല്ലാ
സംഘടനയിലും നിലനില്‍ക്കുന്നുണ്ട്. ഒരു കണ്വെന്ഷന് കഴിയുമ്പോള്‍
ട്രഷററുടെ പേഴ്സ് മാത്രമല്ല, തലപ്പത്തിരിക്കുന്ന
നേതാക്കന്മാരുടെയെല്ലാം പേഴ്സ് കാലിയാകും. എന്നിട്ടുപോലും
വിവാദങ്ങളിലേക്ക് സംഘടനകളെ കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ചില
ഭശകുനിമാര്’ ഇവിടേയും ഉണ്ട്. അതൊന്നും ഞങ്ങള്‍
കാര്യമാക്കാറില്ല.
ചോദ്യം: ഫൊക്കാനയുടെ ഭാഷയ്ക്കൊരു ഡോളര്‍
പദ്ധതിയില്‍ മാറ്റങ്ങള്‍ വരണമെന്ന് ഒരു അഭിപ്രായം താങ്കള്‍
ഉന്നയിച്ചിരുന്നുവല്ലോ? അത് വിശദീകരിക്കാമോ?
ഉത്തരം: അത് എന്റെ
വ്യക്തിപരമായ അഭിപ്രായമാണ്. സംഘടന അത് ചര്‍ച്ച ചെയ്യും എന്നാണ് എന്റെ
വിശ്വാസം. ഫൊക്കാനയുടെ ചരിത്രത്തിന്റെ ഭാഗമാണ് ഭഭാഷയ്ക്കൊരു ഡോളര്‍’
പദ്ധതി. അമേരിക്കയില്‍ നടക്കുന്ന ഫൊക്കാന ജനറല്‍ കണ്‍വെന്‍ഷനില്‍
പങ്കെടുക്കുന്ന അംഗങ്ങള്‍ ഭാഷയ്ക്കൊരു ഡോളര്‍ പെട്ടിയില്‍ നിക്ഷേപിക്കുന്ന
ഓരോ ഡോളറും കേരളത്തില്‍ മലയാളം എം.എ.യ്ക്ക് ഒന്നാം റാങ്ക് ലഭിക്കുന്ന വിവിധ
യൂണിവേഴ്സിറ്റികളിലെ കുട്ടികള്‍ക്കായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളാ സര്‍വ്വകലാശാലയില്‍ ഗവേഷണം നടത്തുന്ന
മലയാളം വിദ്യാര്‍ത്ഥികളുടെ പ്രബന്ധങ്ങള്‍ക്കാണ് നല്‍കിയിരുന്നത്. ഈ രീതി
നിലനിര്‍ത്തിക്കൊണ്ടോ അല്ലാതെയോ എം.എ.വിദ്യാര്‍ത്ഥികള്‍ക്ക് ഭാഷയ്ക്കൊരു
ഡോളര്‍ പുരസ്കാരം നല്‍കണം എന്നാണ് എന്റെ അഭിപ്രായം. ഫൊക്കാനയുടെ
പ്രവര്‍ത്തനങ്ങള്‍ യുവജനങ്ങളിലേക്കും സാധാരണക്കാരിലേക്കും
ഇറങ്ങിച്ചെല്ലുവാന്‍ ഇത്തരം അംഗീകരാങ്ങള്കൊണ്ട് കഴിയും. കാരണം,
യുവജനങ്ങള്‍ക്കാണ് എന്തെങ്കിലും രാജ്യത്തിനുവേണ്ടി ചെയ്യുവാന്‍
കഴിയുക.അവര്‍ക്കാണ് നാളെയെക്കുറിച്ച് മികച്ച വിഷന്‍ ഉണ്ടാവുക. ആ വിഷന്‍
തിരിച്ചറിയുവാനും ഭാഷയ്ക്കൊരു ഡോളറിലൂടെ തിരിച്ചറിയുവാനും ഭാഷയ്ക്കൊരു
ഡോളറിലൂടെ മനസ്സിലാക്കുവാന്‍ സാധിക്കും. മലയാള ഭാഷയ്ക്ക് കേരളത്തിനു
പുറത്തു നിന്നുള്ള ആദ്യത്തെ അംഗീകാരമായിരുന്നു ഭാഷയ്ക്കൊരു ഡോളര്‍
പുരസ്കാരം. അത് പുതിയ തലമുറ അനുഭവിക്കണം. അവര്‍ക്ക് അതിന്റെ ഗുണം കിട്ടണം.
ഇത്തരമൊരു ആഗ്രഹത്തിന്റെ വെളിച്ചത്തിലാണ് ഫൊക്കാന ഈ പദ്ധതിയെക്കുറിച്ച്
പുനര്‍വിചിന്തനം നടത്തണമെന്ന് ഞാന്‍ വ്യക്തിപരമായി അഭിപ്രായപ്പെട്ടത്.
ഇത് തികച്ചും എന്റെ അഭിപ്രായം മാത്രമാണ്. ഇതിന് സംഘടനയ്ക്ക് യാതൊരു
ബന്ധവുമില്ല.
ചോദ്യം: ഫൊക്കാനാ നാഷണല്‍ കണ്വെന്ഷന് ചരിത്രപരമായ
ഒരു മഹോത്സവം തന്നെയാക്കുവാനുള്ള ശ്രമമാണല്ലോ. കാനഡായില്‍ കണ്വെന്ഷന്
എത്തുമ്പോള്‍ എന്തെല്ലാം തയ്യാറെടുപ്പുകള്‍ ഇതിനോടകം നടന്നു
കഴിഞ്ഞു?
ഉത്തരം: ഫൊക്കാനാ ചിക്കാഗോ കണ്‍വെന്‍ഷന്റെ ബാക്കിപത്രമാണ് കാനഡാ
കണ്വെന്ഷന്. ഞങ്ങളുടെ ആദരണീയനായ പ്രസിഡന്റ് ജോണ്‍.പി.ജോണിന്റെ
നേതൃത്വത്തില്‍ വിപുലമായ ഒരു കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക്
ചുക്കാന്‍ പിടിക്കുന്നത്. ഫൊക്കാന കണ്‍വെന്‍ഷന്റെ പ്രധാന ആകര്‍ഷണം ഇത്തവണ
താരപ്പൊലിമയിലാണ് കണ്വെന്ഷന് നടക്കുന്നതെന്നാണ്. മലയാള
ചലച്ചിത്രരംഗത്തെ പ്രമുഖര്‍ക്ക് പുരസ്കാരങ്ങള്‍ നല്കി ആദരിക്കുന്ന
പ്രൗഢഗംഭീരമായ ചടങ്ങ് ഈ കണ്‍വെന്‍ഷന്റെ പ്രത്യേകതയാണ്. കൂടാതെ
അമേരിക്കയിലെ യുവതലമുറയിലെ ഗായകരെ കണ്ടെത്താന്‍ നടത്തുന്ന സ്റ്റാര്‍
സിംഗര്‍ കൂടാതെ അമേരിക്കന്‍ മലയാളികളിലെ കലാകാരന്മാര്
അവതരിപ്പിക്#ുകന്ന വിവിധകലാപരിപാടികള്‍ തുടങ്ങി ഒരു മെഗാസ്റ്റാര്‍ ഷോ
തന്നെ കാനഡയില്‍ അരങ്ങേറും. ഫൊക്കാനാ ചിക്കാഗോ കണ്വെന്ഷന് വളരെ ചിട്ടയോടെ
നടത്തിയ മാമാങ്കം ആയിരുന്നു. അപ്പോള്‍ അതില്‍ നിന്നും വ്യത്യസ്തമായി, ഒരു
പടികൂടി മുന്പില് നില്ക്കുന്ന മഹോത്സവമാണ് കാനഡയില്‍ നടക്കുക.
ഒരുക്കങ്ങള്‍ ഏഴുപത് ശതമാനത്തിലധികം പൂര്‍ത്തിയായി കഴിഞ്ഞു.
പൂര്‍ണ്ണമായും അമേരിക്കന്‍ മലയാളികളുടെ പരിപൂര്‍ണ്ണ സാന്നിദ്ധ്യം
ഉറപ്പാക്കുന്ന കണ്വെന്ഷന് കൂടിയാകും ഫൊക്കാനായുടെ 2016 ലെ ദേശീയ
കണ്വെന്ഷന്.
ചോദ്യം: ഫൊക്കാനാ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍
സജീവമായി ഇടപെടലുകള്‍ നടത്തിയിട്ടുള്ള സംഘടനയാണല്ലോ? എന്നാല്‍ ഇത്തരം
വിഷയങ്ങളില്‍ ഫൊക്കാന ഇടപെടലുകള്‍ നടത്തുന്നില്ലേ?
ഉത്തരം: ഉണ്ട്.
ഫൊക്കാനാ കഴിഞ്ഞ മുപ്പതു വര്‍ഷമായി നടത്തിയ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ
കണക്കെടുത്താല്‍ കോടി കണക്കിന് വരും. കാരണം സംഘടന കേരളത്തില്‍ നടത്തിയ
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പരിധിയില്ല. ഫൊക്കാനാ കാലാകാലങ്ങളില്‍
നടത്തിയ ജീവകാരുണ്യപദ്ധതികള്‍ എല്ലാം കേരളത്തിലെ ജനങ്ങള്‍
നെഞ്ചേറിയവയാണ്. ഇ.എം.എസ്.ഭവനപദ്ധതി മുതല്‍ സുനാമി പ്രൊജക്ടുകള്‍
വരെ കേരള സര്‍ക്കാരുമായി സഹകരിച്ചു. പരുമല കാന്‍സര്‍ സെന്ററുമായി
സഹകരിച്ച് കാന്‍സര്‍ രോഗികള്‍ക്ക് സഹായം. നിരവധി ഭവനനിര്‍മ്മാണ
പദ്ധതികള്‍, കൂടാതെ, ഫൊക്കാനയുടെ അംഗങ്ങള്‍ ഫൊക്കാനയിലൂടെ
വ്യക്തിപരമായി നടത്തിയ സഹായങ്ങള്‍, അംഗങ്ങളുടെ ജന്മനാടുകളില്
നടത്തുന്ന സഹായം തുടങ്ങിയവയെല്ലാം ഫൊക്കാനയുടെ പദ്ധതികളുടെ ഭാഗമാണ്.
ഇത്തവണയും നിരവധി സഹായപദ്ധതികള്‍ കേരളത്തിന്റെ ജീവകാരുണ്യ മേഖലയില്‍
നടത്തിയിട്ടുണ്ട്. എന്നാല്‍ തുടര്‍വര്‍ഷങ്ങളില്‍ ഇതിനായി വിപുലമായ ഒരു
പദ്ധതി തന്നെ ഫൊക്കാന പ്ലാന്‍ ചെയ്യുന്നുണ്ട്.
ചോദ്യം: അമേരിക്കയില്‍
ജോലി ചെയ്തതിനുശേഷം റിട്ടയര്‍ ചെയ്യുന്ന പല വ്യക്തികളും ഇപ്പോള്‍
കേരളത്തിലേയ്ക്ക് ചേക്കേറുകയാണല്ലോ? ജീവിതാവസാന ഫൊക്കാനാ പോലെയുള്ള
സംഘനടകള്‍ക്ക് ആവില്ലേ?
ഉത്തരം: തീര്‍ച്ചയായും. പക്ഷേ, ഇത്തരം
തണല്വീടുകള് നിര്‍മ്മിക്കുവാന്‍ സംഘടനകള്‍ക്ക് പരിമിതികല്‍ ഉണ്ടാകും.
പക്ഷേ, വ്യക്തിപരമായി എനിക്ക് ഇത്തരം ഒരു സംവിധനാത്തെക്കുറിച്ച്
താല്പര്യമുണ്ട്. മൂവാറ്റുപുഴയില്‍ എനിക്ക് ഇത്തരം ഒരു തണല്‍ വീട്
നിര്‍മ്മിച്ച് ജീവിതവഴിയില്‍ തനിച്ചായവര്‍ക്ക് ഒരു ആശ്രയകേന്ദ്രം എന്ന
പദ്ധതി മനസ്സിലുണ്ട്. മക്കള്‍ക്ക് വേണ്ടി ജിവിച്ച അച്ഛനമ്മമാര്‍
ജീവിതാവസാനത്തില്‍ ഒറ്റപ്പെടരുത്. അവര്‍ക്കായി ഒരു കേന്ദ്രം.
അഞ്ചുവര്‍ഷത്തിലധികമായി ഇത്തരം ഒരു പ്രോജക്ടിനെക്കുറിച്ച് ഞാന്‍
ആലോചിക്കുവാന്‍ തുടങ്ങിയിട്ട്. ഈശ്വരന്റെ സഹായം ഉണ്ടെങ്കില്‍ ഈ പദ്ധതി വലിയ
താമസമില്ലാതെ പ്രാവര്‍ത്തികമാക്കും.
ജോയ് ഇട്ടന്‍ അങ്ങനെയാണ്.
അമ്മയുടെ മരണശേഷം പിതാവ് ഒറ്റയ്ക്കായപ്പോള്‍ ആറുമാസത്തില്‍ രണ്ട്
തവണയെങ്കിലും നാട്ടിലെത്തി അച്ഛനോടൊപ്പം താമസം. ജീവിതവഴിയില്‍ കിട്ടിയ
നേട്ടങ്ങള്‍ക്കെല്ലാം കാരണം മാതാപിതാക്കളുടെ സുകൃതമെന്നു പറയും അദ്ദേഹം.
നാട്ടിലെത്തുമ്പോള്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവം.
നിര്‍ദ്ധനരായ യുവതികള്‍ക്ക് വിവാഹത്തിന് സഹായം, പഠനസഹായം തുടങ്ങി നിരവധി
പ്രവര്‍ത്തനങ്ങള്‍. ഇവയ്ക്കൊന്നും യാതൊരു മുടക്കവുമില്ലാതെ അനസ്യൂതം
തുടരുന്നു. കൂടാതെ, യാക്കോബായ സഭ അമേരിക്കന്‍ ഭദ്രാസന കൗണ്‍സില്‍ അംഗം,
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ചാപ്റ്റര്‍ പ്രസിഡന്റ്,
ചേംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറി തുടങ്ങി നിരവധി പദവികള്‍. ഈ
വിജയങ്ങള്‍ക്കെല്ലാം പിതാവ് ഇട്ടന്‍, അമ്മ ഏലിയാമ്മ എന്നിവരുടെ അനുഗ്രഹവും
ഭാര്യ ജസി, മക്കളായ ആന്മേരി, എലിസബത്ത്, ജോര്‍ജ് എന്നിവരുടെ പൂര്‍ണ്ണ
പിന്തുണയുമാണ് തന്റെ വിജയവഴികളുടെ വിജയത്തിന് കാരണമെന്ന് ജോയ് ഇട്ടന്‍
പറയുന്നു.