പതിനഞ്ചാമത് കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു കാര്യത്തില്‍
ഒരുമയുണ്ട്. സ്ത്രീകള്ക്ക്ടിക്കറ്റ് നിഷേധിക്കുന്നതില്‍ ഇടതു-വലതു
ഭേദമില്ല. 1957ലെ ആദ്യ തെരഞ്ഞെടുപ്പു മുതല്‍ കേരളം കാണുന്നതാണത്. മൂന്നാറിലെ
തോട്ടം മേഖലയില്‍ സ്ത്രീത്തൊഴിലാളികള്‍ ഒത്തൊരുമിച്ച് പെമ്പിളൈ ഒരുമൈ
സംഘടിപ്പിച്ച മാതിരി കേരളത്തില്‍ ആമ്പിളൈ ഒരുമയുണ്ട്, സ്ത്രീകളെ
കഴിയുന്നത്ര അടുപ്പിക്കാതിരിക്കാന്‍.ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായ
നാടാണിത്. തന്‍െറ മന്ത്രിസഭയില്പകുതിപ്പേര്
സ്ത്രീകളായിരിക്കുെമന്നു ഹിലരി കഌിന്റന് പറഞ്ഞു
ചുടാറിയിട്ടില്ല.
കേരളത്തില്‍ വനിതകളെ
അല്പമെിലുംമാനിക്കുന്നതില് ഇടതുപക്ഷത്തിനാണു മുന്‍തൂക്കമെങ്കില്‍,
വലതുപക്ഷം ലജ്ജാകരമാംവിധം പിന്നിലാണ്. കഴിഞ്ഞതവണ യു.ഡി.എഫിന്റെ ഒരേയൊരു
വനിതയാണ് നിയമസഭയിലെത്തിയത് - മാനന്തവാടിയില്‍നിന്നു പി.കെ.
ജയലക്ഷ്മി; അവര്‍ മന്ത്രിയുമായി. 2016ല്‍ എല്‍.ഡി.എഫില്‍15 വനിതകള്‍
മത്സരിക്കുന്നു. യു.ഡി.എഫില്‍ 7,. ബി.ജെ.പി.ക്ക്
6.’
ഇരുപത്തിനാലുസീറ്റുണ്ടായിട്ടും ഒരൊറ്റ സ്ത്രീയെപ്പോലും
കൂട്ടാതിരുന്ന ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗാണ് ഏറ്റം പിന്നില്‍. 1300 വര്‍ഷം
പഴക്കമുള്ള കോട്ടയത്തെ ജുമാ മസ്ജിദില്‍ അടുത്ത നാള് സ്ത്രീകള്‍ക്കു പ്രവേശനം
നല്‍കിയെങ്കിലും നിയമസഭയിലെ സ്ത്രീനിഷേധം തുടരുകയാണ്. നിയമസഭയുടെ 60
വര്‍ഷത്തെ ചരിത്രത്തില്‍ ലീഗ് ആദ്യവും അവസാനവുമായി ഒരു വനിതയെ നിര്‍ത്തിയത്
96ല്‍ കോഴിക്കോട് സൗത്തിലാണ് - കമറുന്നിസ അന്‍വര്‍. അവരാകട്ടെ സി.പി.എമ്മിലെ
ഇളമരം കരീമിനോടു തോറ്റു.
പണ്ടുമുതലേ അമ്മവഴിക്ക്
പിന്തുടര്ച്ചാവകാശമുണ്ടായിരുന്ന പ്രദേശമാണു കേരളം. അന്തര്‍ജനങ്ങളും
അവരുടെ മറക്കുടകളും പുതിയ യുഗത്തിനു വഴിമാറിക്കൊടുത്തെങ്കിലും
ഇന്ത്യയിലാദ്യമായി ഒരു വനിതയെ ജഡ്ജിയാക്കിയതും (അന്ന ചാണ്ടി) സര്ജന്
ജനറലാക്കിയതും (മേരി പുന്നന്‍ ലൂക്കോസ്) ഈ നാടാണ്. സ്ത്രീകള്‍ (ഗൗരിയമ്മ,
സുശീലാ ഗോപാലന്) മുഖ്യമന്ത്രിക്കസേരയുടെ തൊട്ടടുത്തുഎത്തിയതാണ്. പുരുഷന്
ഗൂഢാലോചന നടത്തി അവരെ തട്ടിത്തെറിപ്പിച്ചുകളഞ്ഞു.
ഇത്തവണ
മത്സരിക്കുന്നവരില്‍ സി.പി.എമ്മിലെ ഓള് ഇന്ത്യാ ഡെമോക്രാറ്റിക് വിമന്‍സ്
അസോസിയേഷന്റെ ഭാരവാഹി ടി.എന്‍. സീമയും (വട്ടിയൂര്‍ക്കാവ്) മഹിളാ കോണ്‍ഗ്രസ്
നേതാവ് ഷാനിമോള്‍ ഉസ്മാനും (ഒറ്റപ്പാലം) സ്ത്രീകളോടുള്ള അവഗണനയില്‍
ഒരുപോലെ അസംതൃപ്തരാണ്. മുസ്ലിം സ്ത്രീകളുടെ നേര്‍ക്കുള്ള
അവഗണനയ്ക്കെതിരേ വനിതാ ലീഗ് നേതാവ് അഡ്വ. ആര്‍ബിന റഷീദ് തുറന്നടിക്കുകയും
ചെയ്തു.
ചരിത്രത്തിലേക്കൊന്നു തിരിഞ്ഞുനോക്കിയാല്‍ 2016 വരെ
കേരളത്തില്‍ ജനപ്രതിനിധികളായി സേവനം ചെയ്ത 1887 പേരില്‍ സ്ത്രീകള്‍ 79
പേര് മാത്രം - നാലു ശതമാനം. 1977ല്‍ സമ്മതിദായകരുടെ എണ്ണത്തില്‍ സ്ത്രീകള്‍
പുരുഷന്മാരേക്കാള് അധികമായെങ്കിലും അന്ന് ഒരേയൊരു സ്ത്രീയാണ്
നിയമസഭയിലെത്തിയത്, സി.പി.ഐ.യിലെ ഭാര്‍ഗവി തങ്കപ്പന്. നിയമസഭയുടെ ഒരു
കാലയളവിനുള്ള നാലു മുഖ്യമന്ത്രിമാരെ അവരോധിച്ച ഏക സന്ദര്‍ഭവും
അതായിരുന്നു - കെ. കരുണാകരന്, എ.കെ. ആന്റണി, പി.കെ. വാസുദേവന്‍നായര്‍,
സി.എച്ച്. മുഹമ്മദുകോയ.
ഇ.എം.എസ് മുഖ്യമന്ത്രിയായ 1957ലെ
ആദ്യതെരഞ്ഞെടുപ്പില്‍ ആറു വനിതകളാണ് നിയമസഭയിലെത്തിയത് - കെ.ഒ.
ഐഷാബായി (കായംകുളം, സി.പി.ഐ), കെ.ആര്. ഗൗരിയമ്മ (ചേര്‍ത്തല, സി.പി.ഐ), റോസമ്മ
പുന്നൂസ് (ദേവികുളം, സി.പി.ഐ), കുസുമം ജോസഫ് (കാരിക്കോട്, കോണ്‍.), ലീലാ
ദാമോദരമേനോന്‍ (കുന്ദംകുളം, കോണ്‍.), ശാരദ കൃഷ്ണന് (കോഴിക്കോട്,
കോണ്‍.).
രണ്ടാം നിയമസഭയില്‍ (1960) എഴു വനിതകള്‍ വിജയിച്ചു.
നബീസത്ത് ബീവി (ആലപ്പുഴ, കോണ്‍.) ഡെപ്യൂട്ടി സ്പീക്കറുമായി. 65ലെ മൂന്നാം
നിയമസഭയില്‍ മൂന്നു വനിതകള്‍ ജയിച്ചു. 67ല്‍ ഒരേയൊരാള്‍ - കെ.ആര്. ഗൗരി
(അരൂര്‍, സി.പി.എം). 70ല്‍ രണ്ടു പേര്, 77ല്‍ വീണ്ടും ഒരേയൊരാള്‍, 80ല്‍ അഞ്ചു
പേര്, 82ല്‍ മൂന്ന്, 87ല്‍ എട്ട്, 91ല്‍ എട്ട്.
പതിനൊന്നാം
നിയമസഭയിലേക്ക് 1991ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 13 വനിതകളെ
വിജയിപ്പിച്ചുകൊണ്ട് കേരളം ചരിത്രം സൃഷ്ടിച്ചു. ഇ.കെ. നായനാര്‍
മുഖ്യമന്ത്രിയായി. 2001ല്‍ എട്ടു പേരും 2006ല്‍ ഏഴു പേരും 2011ല്‍ ഏഴു പേരും
ജയിച്ചു. വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായ 2006ലെ പതിമൂന്നാം
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച വനിതകളെല്ലാം എല്‍.ഡി.എഫില്‍
പെട്ടവരായിരുന്നു. സി.പി.ഐ.യിലെ ഇ.എസ്. ബിജിമോള്‍ ഒഴികെ എല്ലാവരും
സി.പി.എംകാരും.
അടുത്ത ജൂലൈ 14ന് 97 വയസ് തികയുന്ന കെ.ആര്. ഗൗരിയമ്മ
സൃഷ്ടിച്ച റിക്കാര്‍ഡിന് തിരുത്തുണ്ടായിട്ടില്ല. നിയമസഭയുടെ
ചരിത്രത്തില്‍ ഏറ്റവും നീണ്ട കാലം - 44 വര്‍ഷം - അവര്‍
അംഗമായിരുന്നിട്ടുണ്ട്. ഈഴവ സമുദായത്തിലെ ആദ്യത്തെ നിയമ
വിദ്യാര്‍ത്ഥിനിയായിരുന്നു. 1957, 60, 65, 67, 70, 80, 82, 87 91, 96, 2001
വര്‍ഷങ്ങളില്‍ വിജയിക്കുകയും അഞ്ചു തവണ മന്ത്രിയാവുകയും ചെയ്തു. 2001-06
കാലഘട്ടത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മന്ത്രിസഭയിലും
അംഗമായിരുന്നു. കേരളത്തെ മാറ്റിമറിച്ച ഭൂപരിഷ്കരണ നിയമം
പാസാക്കിയെടുത്തതില്‍ കെ.ആര്. ഗൗരി വഹിച്ച പങ്ക് നിസ്തുലം.
തോട്ടം
മേഖലയില്‍ ശമ്പളവര്‍ധനയ്ക്കുവേണ്ടി ഒറ്റക്കെട്ടായി പോരാടിയ 12,000
വനിതകള്‍ ചേര്‍ന്നു രൂപീകരിച്ചതാണ് പെമ്പിളൈ ഒരുമൈ. സാര്‍വദേശീയ
ശ്രദ്ധയാകര്‍ഷിച്ചു ആ മുല്ലപ്പൂ വിപ്ലവം. അവരുടെ പ്രതിനിധിയായി ജെ.
രാജേശ്വരി ഇത്തവണ ദേവികുളത്തു മത്സരിക്കുന്നുണ്ട്. രണ്ടു പേരെ
പഞ്ചായത്തിലേക്കും ഒരാളെ ബ്ലോക്ക് പഞ്ചായത്തിലേക്കും വിജയിപ്പിച്ച
ചരിത്രമുണ്ട് ഈ പെണ്ണൊരുമയ്ക്ക്.
ഒഞ്ചിയത്തു കൊല്ലപ്പെട്ട ടി.പി.
ചന്ദ്രശേഖരന്റെ വിധവ കെ.കെ. രമ ആര്.എം.പി ടിക്കറ്റില്‍ വടകരയില്‍
മത്സരിക്കുന്നുണ്ട്. കൊലപാതകം നടന്നയുടന്‍ പാഞ്ഞെത്തി രമയെ
ആശ്വസിപ്പിച്ച വി.എസിന്റെ ചിത്രം ലോകശ്രദ്ധയാകര്‍ഷിച്ചതാണ്. യു.എന്‍.
സമ്മേളനത്തില്‍ പ്രസംഗിച്ച ചരിത്രമുള്ള വയനാട്ടിലെ ഗോത്രവര്‍ഗ നേതാവ്
സി.കെ. ജാനു തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കുന്നതും ഇത്തവണയാണ് -
സുല്‍ത്താന്‍ ബത്തേരിയില്‍, ബി.ജെ.പി.’
സഖ്യത്തില്‍.
ജനാധിപത്യലോകത്ത് നിയമനിര്‍മാണസഭയില്‍ സ്ത്രീ
പ്രാതിനിധ്യം 22.4 ശതമാനമാണെങ്കില്‍ ഇന്ത്യയുടെ റാങ്ക് നൂറ്റിമൂന്നാണ്.
പതിനെട്ടു രാജ്യങ്ങളുള്ള ഏഷ്യയില്‍ പതിമൂന്നാം റാങ്കും. 543 സീറ്റുള്ള
ലോക്സഭയില്‍ 66 വനിതകളുണ്ട് - 12 ശതമാനം. യു.എസ്. കോണ്‍ഗ്രസിലെ 535
സീറ്റില്‍ 104 വനിതകളുണ്ട്. ബ്രിട്ടനിലെ ഹൗസ് ഓഫ് കോമണ്‍സില്‍ 650ല്‍ 191 പേര്
വനിതകളാണ്. ഇന്ത്യ, പ്രത്യേകിച്ചു കേരളം വനിതാ പ്രാതിനിധ്യത്തില്‍ വളരെ
പിന്നിലാണെന്നു വ്യക്തമാണല്ലോ. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍
നിഷ്കര്ഷിച്ചതുപോലെ സ്ത്രീകള്‍ക്ക് 50 ശതമാനം റിസര്‍വേഷന്‍ വന്നേ തീരൂ.