എഴുന്നൂറു വര്‍ഷംമുമ്പ് കോഴിക്കോട്ടുനിന്ന് മലയാളികള്‍ ചൈനയിലേക്കു
കുടിയേറി. യുവാന്‍ ഭരണകാലത്തു നടന്ന ഈ കുടിയേറ്റത്തിന്റെ
സന്തതിപരമ്പരയെ കണ്ടെത്താന്‍ കേരളത്തിലും ചൈനയിലും 20,000 കിലോമീറ്റര്‍
താണ്ടിയ ജോ തോമസ് തന്റെ അനുഭവങ്ങള്‍ നിരത്തി 42 മിനിറ്റ് നീണ്ട ഒരു
ഡോക്യുമെന്ററി എടുത്തു - "ഗുലീസ് ചില്‍ഡ്രന്‍'. ചൈനീസ് സഞ്ചാരികള്‍ അന്നു
കോഴിക്കോടിനെ വിളിച്ചിരുന്നത് "ഗുലി' എന്നാണ്.
ദക്ഷിണചൈനയില്‍ ഈ
സന്തതിപരമ്പരയില്‍പ്പെട്ട ഒരു കുടുംബത്തെ കണ്ടുപിടിച്ച ജോ അവരുമായി
സൗഹൃദം പങ്കിടുന്നതും തങ്ങള്‍ കേരളം എന്നൊരു സ്ഥലത്തെ കോഴിക്കോട്ടുനിന്നു
വന്നവരാണെന്ന് വിശ്വസിന്നതായി പറയുന്നതും ചിത്രത്തിലുണ്ട്. കുടിയേറ്റം
നടന്ന് ഇരുപതാം തലമുറയിലെത്തിയ കുടുംബത്തിലെ കാരണവരായ മാ നിധിപോലെ
സൂക്ഷിക്കുന്ന നാള്‍വഴി തുറന്നു കാട്ടുന്നു. ഫാഹിയാന്‍, ഹ്യൂന് സാങ്, ചൗ ജു
ക്വ, വാങ് താ യുന്‍ തുടങ്ങിയ ചൈനീസ് സഞ്ചാരികള്‍ നല്കിയ വിവരണങ്ങളില്‍
ഊളിയിട്ടിറങ്ങിയ ജോ 12-15 നൂറ്റാണ്ടുകളിലാണ് കേരള-ചൈന ബന്ധം ഏറ്റം
പുഷ്കലമായതെന്നു സ്ഥാപിക്കുന്നു.
മിങ് ഭരണകാലത്ത് പ്രതാപശാലിയായ
ഷെങ് ഹേ എന്ന അഡ്മിറല്‍ 200 കപ്പലുകളും 20,000 നാവികരുമായി ഇന്ത്യ വഴി
അറേബ്യയിലേക്കും ആഫ്രിക്കയിലേക്കും സഞ്ചരിച്ച കാലത്താണ് ഇന്ത്യ-ചൈന ബന്ധം
ഏറ്റം ശക്തമായത്. 1407ല്‍ കോഴിക്കോട്ടു വന്ന അദ്ദേഹം തന്റെ സന്ദര്‍ശനം
അരക്കിട്ടുറപ്പിക്കാന്വേണ്ടി അവിടെ ഒരു സ്മാരകശില ഉയര്‍ത്തുകയും ചെയ്തു.
കോഴിക്കോട് തീരത്ത് ഈ അഡ്മിറല്‍ മരണമടഞ്ഞുവെന്ന വിശ്വാസവും
ഉണ്ട്.
കോട്ടയം ജില്ലയിലെ വാഴൂരില്‍നിന്നു ഡല്‍ഹിക്കു പോയ കാരക്കാട്ട്
കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ആളാണ് ജോ തോമസ്. സെന്റ് സ്റ്റീഫന്‍സിലും
ജെ.എന്‍.യുവിലും പഠിച്ചു. ചൈനീസ് സ്റ്റഡീസില്‍ പിഎച്ച്.ഡി. യേല്‍
സര്‍വ്വകലാശാലയില്‍ ഫോക്സ് ഫെലോ ആയിരുന്നു. ലണ്ടന്‍ യൂണിവേഴ്സിറ്റിയിലെ
സ്കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ (എസ്.ഒ.എ.എസ്)
വിസിറ്റിംഗ് ഫെലോയും. ഇപ്പോള്‍ ചെന്നൈ ഐ.ഐ.ടിയില്‍ അസിസ്റ്റന്റ്
പ്രൊഫസര്‍.
ചിത്രത്തിന് ഒരു കഥാനായകനുണ്ടോ? ഉണ്ടെങ്കില്‍ അത് ജോ
തന്നെ. രചനയും സംവിധാനവും നിര്‍മാണവും എല്ലാം. ചീനവലയും ചീനഭരണിയും
ചീനപ്പട്ടും ചിത്രത്തില്‍ കടന്നുവരുന്നു. കോഴിക്കോട്ട് "സില്‍ക്ക്
സ്ട്രീറ്റ്' എന്ന ചൂണ്ടുപലകയുണ്ടെങ്കിലും സില്ക്കില്ലെന്നു കണ്ടെത്തുന്നു.
ബെയ്ജിംഗിലും ഷാങ്ഹായിലുമൊക്കെ സഞ്ചരിച്ചു. ഗ്രേറ്റ് വാളും ഗ്രേറ്റ് കനാലും
അതിവേഗ ട്രെയിനും കണ്ടു.
ചരിത്രാന്വേഷികളായ എം.ജി.എസ്. നാരായണന്,
മൈക്കിള്‍ തരകന്, കാലിക്കട്ട് ഹെറിറ്റേജ് ഫോറം കണ്‍വീനര്‍ സി.കെ.
രാമചന്ദ്രന് (ഐ.എ.എസ് റിട്ട.) തുടങ്ങിയവരുമായുള്ള അഭിമുഖം ചിത്രത്തില്‍
കോര്‍ത്തിണക്കിയിട്ടുണ്ട്. ചൈനാ ബന്ധത്തിന് വിശ്വസനീയമായ തെളിവുകള്‍
കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന് എം.ജി.എസ് പറയുമ്പോള്‍ കുലിന്‍ എന്ന
കൊല്ലത്ത് ചീനന് പള്ളി ഉണ്ടെന്ന് അവിടത്തെ മഹല്ല പ്രസിഡന്റ് സിദ്ധിഖ്
കോട്ടമറ്റം അവകാശപ്പെടുന്നു. പന്തലായനി എന്ന വടക്കന്‍ കൊല്ലത്തും ചീനന്
പള്ളിയുണ്ട്.
കോഴിക്കോട്ടെ മലബാര്‍ ക്രിസ്ത്യന്‍ കോളജിലായിരുന്നു
ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം. എം.ജി.എസും ജില്ലാ കളക്ടര്‍ എന്‍. പ്രശാന്തും
സി.കെ. രാമചന്ദ്രനും ഉള്‍പ്പെടെ ചരിത്രകുതുകികളായ നിരവധിപ്പേര്‍
കാണാനെത്തി. അവരില്‍ ചിലര്‍: കാര്‍ഡിയോളജിസ്റ്റും ആക്ടീവിസ്റ്റുമായ ഡോ. കെ.
സുഗതന്, യൂണിലിവര്‍ മുന്‍ ഡയറക്ടര്‍ പ്രേംനാഥ് ടി. മൂര്‍ക്കോത്ത്, ടി.ബി.എസ്
ഗ്രൂപ്പ് ഡയറക്ടര്‍ എന്‍.ഇ. മനോഹര്‍, സി.എര്‍ത്തിന്റെ എംഡി രജീവ് ഇമ്മാനുവല്‍,
പ്രൊഫസര്‍മാരായ കെ.വി. തോമസ്, ടി. ജയേന്ദ്രന്‍, എം.സി. വസിഷ്ഠ്, ഡോ. ഒലീവര്‍
നൂണ്, സിവിക് ചന്ദ്രന്.
അധ്യാപകനും ഗവേഷകനുമായ തനിക്ക് മൂവി
കാമറയും വഴങ്ങുമെന്നു തെളിയിക്കുന്നു ജോ തോമസ്. ചൈനാ സ്റ്റഡീസില്‍
ലബ്ധപ്രതിഷ്ഠനായ ജോയുടെ ഒരു രഹസ്യം, പ്രിയതമ ചൈനയില്‍നിന്നാണ് എന്നതാണ്.
""പക്ഷേ, അതും ഇതുമായി യാതൊരു ബന്ധവുമില്ല. ഇത് എന്റെ സ്വന്തം ഗവേഷണത്തിന്റെ
ഫലം'' -ജോ പറയുന്നു.