വത്തിക്കാന്‍ സിറ്റി: സിറിയന്‍ അഭയാര്‍ഥികളെ തിരിച്ചയക്കുന്ന യൂറോപ്യന്‍
യൂനിയന്‍ (ഇ.യു) നയത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് 12 സിറിയന്‍
അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തീരുമാനിച്ചു.
അഭയാര്‍ഥി പ്രതിസന്ധിയുടെ ആഴം അവലോകനം ചെയ്യുന്നതിന് ഗ്രീക് ദ്വീപിലെ
ലെസ്‌ബോസില്‍ പര്യടനം നടത്തുന്നതിനിടയിലാണ് മാര്‍പാപ്പ ഇക്കാര്യം
അറിയിച്ചത്.
ദ്വീപില്‍ അഞ്ചുമണിക്കൂര്‍ ചെലവിട്ട മാര്‍പാപ്പ ഓര്‍ത്തഡോക്‌സ് സഭാ നേതാവ്
ബര്‍ തലോമിയോ, ഗ്രീക് ആര്‍ച്ച് ബിഷപ് ഐറോസ് എന്നിവരുമായി സംഭാഷണം നടത്തി.
സിറിയയില്‍ നിന്ന് അഭയംതേടിയത്തെിയ മൂന്നു കുടുംബങ്ങളിലെ അംഗങ്ങളാണ്
ശനിയാഴ്ച പോപ്പിനോടൊപ്പം വത്തിക്കാനിലേക്ക് തിരിച്ചത്. സംഘത്തിലെ ആറുപേര്‍
കുട്ടികളാണ്.
ദ്വീപിലെ അഭയാര്‍ഥി ക്യാമ്പിലും അഭയാര്‍ഥികളെ തടഞ്ഞുവെച്ച ജയിലുകളിലും വിലപിക്കുന്നവര്‍ക്കായി മാര്‍പാപ്പ പ്രാര്‍ഥനാനിരതനായി.
ദുരന്തത്തില്‍ അഭയാര്‍ഥികള്‍ ഒറ്റക്കെല്‌ളെന്നും ഈ യാതനകള്‍ ദൈവം
മനസ്സിലാക്കുന്നുവെന്നും മാര്‍പാപ്പ അഭയാര്‍ഥികളെ സമാശ്വസിപ്പിച്ചു. ഗ്രീസ്
പരമാവധി സൗകര്യങ്ങള്‍ സജ്ജമാക്കണമെന്നും സ്വന്തം പ്രശ്‌നങ്ങള്‍ ധാരാളം
അഭിമുഖീകരിച്ചുവരുന്ന രാജ്യമാണ് ഗ്രീസെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു.
അതേസമയം ബ്രസല്‍സില്‍ കഴിഞ്ഞ മാസം സ്‌ഫോടനമുണ്ടായപ്പോള്‍ മുസ്ലിംകള്‍
ആഘോഷിച്ചെന്ന് ബെല്‍ജിയം ആഭ്യന്തര മന്ത്രി ജാന്‍ ജംബോണ്‍. രാജ്യത്തെ
മുസ്ലിംകളില്‍ വലിയൊരു വിഭാഗം ആക്രമണം നടക്കുമ്പോള്‍ നൃത്തം
ചെയ്യുകയായിരുന്നുവെന്നാണ് ജംബോണ്‍ ആരോപിച്ചത്.
കഴിഞ്ഞ മാസം ബ്രസല്‍സിലെ ഏറ്റവും വലിയ കുടിയേറ്റ പ്രദേശമായ മോളന്‍ബിക്കിലെ
മുസ്ലിം താമസ സ്ഥലങ്ങളില്‍ പാരീസ് അക്രമണത്തില്‍ ബന്ധമുണ്ടെന്ന്
സംശയിക്കുന്നവരെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസിനെതിരെ
അതിക്രമമുണ്ടായെന്ന് ജംബോണ്‍ പറഞ്ഞു. 'പാരീസ് അക്രമണത്തിന്റെ മുഖ്യ
സൂത്രധാരനെന്ന് കരുതുന്ന സാലിഹ് അബ്ദുസ്സലാമിനെ അറസ്റ്റ് ചെയ്യുമ്പോള്‍
പൊലീസിനും മാധ്യമങ്ങള്‍ക്കുമെതിരെ കല്ലുകളും കുപ്പികളുമെറിഞ്ഞു. ഇതാണ്
യാഥാര്‍ഥ പ്രശ്‌നം. കുറച്ച് വൈകിയാണെങ്കിലും നമുക്ക് അത് ശരിയാക്കാന്‍
കഴിയും' അദ്ദേഹം പറഞ്ഞു.