വിദ്യാഭ്യാസം കൊണ്ടൊന്നും വലിയ ഗുണമില്ലെന്നാണ് കേരളത്തില്‍ നടക്കുന്ന
പലകാര്യങ്ങളും സൂചിപ്പിക്കുന്നത്. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും
വര്‍ഗ്ഗീയ ചിന്തകളും ജനങ്ങളില്‍ കൂടിവരുന്നതിന്റെ ഫലമാണ് കൊല്ലത്തെ
വെടിക്കെട്ടു ദുരന്തം. ഉത്സവങ്ങളും പെരുന്നാളുകളും നല്ലതുതന്നെ.
ജനങ്ങള്‍ക്ക് ആഹ്‌ളാദിക്കാന്‍ അതൊക്കെ ആവശ്യമാണ്. അതെല്ലാം ശബ്ദഘോഷത്തോടെ
ആയിരിക്കണമെന്ന് ശഠിക്കുന്നതാണ് ദുരന്തത്തിലേക്ക് വഴിവെയ്ക്കുന്നത്.
കേരളം കണ്ട ഏറ്റവും ഭയങ്കരമായ ദുരന്തമാണ് പരവൂരില്‍ സംഭവിച്ചത്. മരണത്തിന്റെ
ഒരു താണ്ഢവ നൃത്തമാണ് അവിടെ നടന്നത്. നൂറില്‍പരം കുടുംബങ്ങള്‍ അനാഥമായി.
പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ സുഖം പ്രാപിച്ച്‌വന്നാലും അവര്‍
ജീവശ്ചവങ്ങളായി കഴിയേണ്ടിവരും. കളക്ടര്‍ നിരോധിച്ച മത്സര വെടിക്കെട്ട്
നിയമത്തെ ധിക്കരിച്ചു കൊണ്ട് നടത്തിയ ഉത്സവ ഭാരവാഹികള്‍ കൊലക്കുറ്റത്തിന്
ഉത്തരവാദികളാണ്. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍, ജീവപര്യന്തം ശിക്ഷ
വാങ്ങിക്കൊടുക്കുവാന്‍, സര്‍ക്കരിന് ആകുമോ എന്നാണ് അറിയേണ്ടത്.
കേരളത്തിലെ കമ്പക്കെട്ടുകാരേക്കാള്‍ വിദഗ്ദ്ധരാണ് ചൈനാക്കാര്‍. അവര്‍
ഉണ്ടാക്കുന്ന വെടിക്കെട്ട് സാമഗ്രികള്‍ ഇന്ന് ലോകം മൊത്തം വിറ്റഴിയുന്നു.
ഇന്‍ഡ്യയിലും അത് എത്തിച്ചേര്‍ന്നിട്ടുണ്ടന്നാണ് അറിയുന്നത്.
ശബ്ദഘോഷമില്ലാതെ വര്‍ണക്കാഴ്ചക്ക് പ്രാധാന്യം നല്‍കിയാണ് ചൈനീസ്
പടക്കങ്ങള്‍ നിര്‍മിക്കുന്നത്. കേരളീയര്‍ക്ക്മാത്രം ചെവിക്കല്ല്
തകര്‍ക്കുന്ന ശബദത്തോട് ഇത്ര താല്‍പര്യമെന്താണെന്ന് മനസിലാകുന്നില്ല.
ആറ്റം ബോംബ് വീണാലും കയ്യടിച്ച് സ്വാഗതം ചെയ്യുമായിരിക്കും.
വെടിക്കെട്ട് ദുരന്തത്തിന് ശേഷം പൊതുജനങ്ങളുടെ രോക്ഷം ശമിപ്പിക്കുവാന്‍ ചില
ഞൊട്ടുഞൊടുക്ക് വേലകള്‍ പതിവുപോലെ നടക്കുന്നതായി പത്രത്തില്‍ വായിച്ചു.
ഉത്സവക്കമ്മറ്റി ഭാരവാഹികളെ അറസ്റ്റുചെയ്തു, കണ്ണൂരിലും തൃശൂരിലും
അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കം പിടിച്ചെടുത്തു മുതലായ പതിവ്
നടപടികള്‍. എത്രനാളത്തേക്ക് കണ്ണില്‍ പൊടിയിടാന്‍ സാധിക്കും?
അറസ്റ്റുചെയ്യപ്പെട്ടവര്‍ നാളെ ജാമ്യത്തിലിറങ്ങി മാന്യന്മാരെപ്പോലെ
നടക്കും. അവര്‍ക്ക് വീരപരിവേഷം കിട്ടില്ലെന്ന് ആരുകണ്ടു.
മത്സര വെടിക്കെട്ടുകള്‍ ഇനിയും നടക്കും, ദുരന്തങ്ങളും.
ആനകളെ ഉത്സങ്ങളില്‍ എഴുന്നെള്ളിക്കരുതെന്ന് കോടതി പറഞ്ഞത് വെറും
പാഴ്‌വാക്കാണെന്ന് തെളിഞ്ഞില്ലേ. നിയമത്തെ ധിക്കരിക്കാന്‍
രാഷ്ട്രീയക്കാരുടെ പിന്‍തുണയുള്ളപ്പോള്‍ കുറ്റവാളികള്‍ക്ക് ആരെ പേടിക്കാന്‍?
അവര്‍ തന്നെയാണല്ലോ നിയമത്തെ ധിക്കരിച്ച് മാതൃക കാട്ടിക്കൊടുക്കുന്നത്.
റോഡുവക്കില്‍ മീറ്റിങ്ങ് കൂടരുതെന്ന് കോടതി പറഞ്ഞപ്പോള്‍ ഹൈക്കോടതിയുടെ
മുന്‍പില്‍ തന്നെ മീറ്റിങ്ങു കൂടി തന്റേടം കാണിച്ചു കൊടുത്തു.
ലൗഡ് സ്പീക്കറിന്റെ ദുര്‍വിനിയോഗം നിരോധിച്ച ഹൈക്കോടതി ഉത്തരവ് ആര്
അനുസരിച്ചു. ഉത്സവങ്ങളോടും പെരുന്നാളുകളോടും അനുബന്ധിച്ച് നടക്കുന്ന
ശബ്ദമലിനീകരണം ദുസ്സഹമാണ്. ഇത് കൂടാതെയാണ് മുസ്‌ളീം പള്ളികളില്‍ നിന്നുള്ള ബാങ്കു വിളി. ഇതിലൊക്കെ ഭയങ്കരമാണ് വാഹനങ്ങളുടെ ഹോണ്‍. ആ രംഗത്തും
വാഹനങ്ങള്‍ തമ്മിലുള്ള മത്സരമാണെന്ന് പറയാം. 140 ഡെസിബല്‍ ആണ് അനുവദനീയമായ
ശബ്ദം. അതില്‍ കൂടുതലായാല്‍ മനുഷ്യന്റെ ആരോഗ്യത്തെയും ആയുസിനേയും
ബധിക്കുമെന്നുള്ളത് ശാസ്ത്രം തളിയിക്കുന്നു. കേരളത്തില്‍ ചെറുപ്പക്കാര്‍
ഇരുന്നഇരിപ്പില്‍ മരിക്കുന്നത് ഒരുപക്ഷേ, ഇതുകൊണ്ടൊക്കെ ആയിരിക്കാം.
നാനാജാതി മതസ്കര് ഇടതിങ്ങി ജീവിക്കുന്ന സംസ്ഥാനമാണ് കേരളം.
എല്ലാവര്‍ക്കും അവരുടേതായ വിശ്വാസങ്ങളും ആചാരങ്ങളുമുണ്ട്. ഒരു മതത്തിന്റെ
വിശ്വാസങ്ങള്‍ മറ്റുവിഭാഗങ്ങളെ കേള്‍പ്പിക്കുന്നത് മാര്യദ കേടാണ്.
മുസ്‌ളീങ്ങളുടെ ബാങ്കുവിളി മറ്റുള്ളവര്‍ കേള്‍ക്കണമെന്ന്
നിര്‍ബന്ധിക്കുന്നത് തെറ്റാണ്. ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥനകളും
ഹിന്ദുക്കളുടെ വേദപാരായണങ്ങളും മസ്‌ളീങ്ങള്‍ കേള്‍ക്കണമെന്ന് പറയുന്നതിലെ
ഔചിത്യമെന്താണ്? ഇവരുടെയെല്ലാം മതസ്ഥാപനങ്ങളുടെ മുകളില്‍ മൈക്ക്
വെച്ചുകെട്ടി ഘോഷിച്ച് കേരളത്തെ ഒരു ഭ്രാന്താലയമാക്കി
മാറ്റിക്കൊണ്ടിരിക്കയാണ്. ഇതൊന്നും തടയാന്‍ ഭരണാധികാരികള്‍ക്ക് ധൈര്യമില്ല.
രാഷ്ട്രീയക്കാര്‍ തന്നെയാണ് നിയമലംഘകര്‍ക്ക് പിന്‍തുണയായിട്ടുള്ളത്.
നിയമത്തെ അനുസരിക്കുന്നവര്‍ കേരളത്തില്‍ വളരെക്കുറച്ചു പേരെയുള്ളു. അവര്‍
ഇതെല്ലാം കണ്ടുംകേട്ടും നിസ്സഹായരായി മൗനംപാലിക്കുന്നു. കോടതിക്കുപോലും
നിയന്ത്രിക്കാന്‍ സാധിക്കാത്ത കാര്യം തടയാന്‍ സാധാരണക്കാര്‍ക്ക് എങ്ങനെ
സാധിക്കും.
ജനാധിപത്യം നല്‍കുന്ന പൗരസ്വാതന്ത്ര്യമാണ് നിയമങ്ങളെ ലംഘിക്കാന്‍
ജനങ്ങള്‍ക്ക് ധൈര്യം പകരുന്നത്. ജനാധിപത്യമെന്നു വെച്ചാല്‍ തോന്നിയതു പോലെ
എന്തും ചെയ്യാനുള്ള അവകാശമാണെന്നാണ് അവര്‍ ധരിച്ചിരിക്കുന്നത്. സ്വന്തം
സ്വാതന്ത്ര്യം വിനിയോഗിക്കുമ്പോള്‍ അത് അന്യന്റെ സ്വാതന്ത്ര്യത്തെ
ഘനിക്കുന്നുണ്ടോയെന്നുകൂടി പൗരന്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.
അങ്ങനെയല്ലാത്ത ജനാധിപത്യവും അത് നല്‍കുന്ന സ്വാതന്ത്ര്യവും
നിലനില്‍ക്കില്ല.