വിമര്‍ശ്ശനങ്ങോട് അസഹിഷ്ണുത പുലര്‍ത്തുന്ന എഴുത്തുകാരെ അമേരിക്കന്‍ മലയാളികളിലല്ലാതെ കേരളക്കരയില്‍പോലും കാണാന്‍ സാധിക്കില്ല. ഒരെഴുത്തുകാരന്റെ കൃതി പ്രസിദ്ധീകരിച്ചുകഴിഞ്ഞാല്‍ അത് വായക്കാരനുകൂടി അവകാശപ്പെട്ടതാണ്. അതിനെ വിമര്‍ശ്ശിക്കാനോ പുകള്‍ത്താനോ അവന് അവകാശമുണ്ട്. എഴുത്തുകാരന്‍ പൂച്ചെണ്ടുകള്‍മാത്രം പ്രതീക്ഷിക്കാന്‍ പാടില്ല, വിമര്‍ശ്ശനങ്ങളേയും സ്വീകരിക്കാന്‍ തയ്യാറാകണം. അമേരിക്കന്‍ മലയാളത്തിലും നിരൂപണസാഹിത്യം വളര്‍ന്നുവരണമെന്ന് ആരോപറഞ്ഞപ്പോള്‍ പൂച്ചക്കാര് മണികെട്ടും എന്നാണ് എന്റെയൊരു സുഹൃത്ത് ചോദിച്ചത്. ശരിയാണ് അദ്ദേഹം പറഞ്ഞത്. മണികെട്ടാന്‍ ചെല്ലുന്നവന്റെ കയ്യും കഴുത്തും പൂച്ചകടിച്ച് ശരിയാക്കുമെന്നതിന് സംശയമില്ല.
മലയാളംപത്രത്തില്‍ പണ്ട് പ്രൊഫസര്‍ എം. കൃഷ്ണന്‍നായര്‍ സാഹിത്യവാരഫലം എഴുതിയപ്പോള്‍ ഒരെഴുത്തുകാരനേയും അദ്ദേഹം വിമര്‍ശ്ശിക്കാതെ വിട്ടില്ല. ചിലരുടെ കൃതികള്‍ വായിച്ചിട്ട് ഇവര്‍ എഴുത്ത് നിറുത്തുകയാണ് സാഹിത്യത്തിന് ഗുണംചെയ്യുക എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം പരുക്കേല്‍കാതെ രക്ഷപെട്ടത് പത്രത്തില്‍ കമന്റെഴുത്തുകാരുടെ പക്തി ഇല്ലാതിരുന്നതുകൊണ്ടാണ്. എന്നാലും അമേരിക്കയില്‍നിന്നും അദ്ദേഹത്തിന് ഭീഷണിക്കത്തുകള്‍ കിട്ടാറുണ്ടായിരുന്നെന്ന് മേല്‍പറഞ്ഞസുഹൃത്ത് (തമാശയായിട്ടാണോ എന്നറിയില്ല) പറഞ്ഞു. ഒരുകത്തില്‍ തിരുവനന്തപുരത്തുവന്ന് തന്നെ വെടിവെച്ചുകൊല്ലുമെന്ന് ഇവിടുത്തെ ഒരെഴുത്തുകാരന്‍ ഭീഷണിപ്പെടുത്തിയത്രെ. പാവം കൃഷ്ണന്‍നായര്‍ വെടികൊള്ളാതെ സമാധാനപരമായി ഇഹലോകവാസം വെടിഞ്ഞത് അദ്ദേഹത്തിന്റ ശുദ്ധമനഃസ്ഥിതി കൊണ്ടായിരിക്കും.
എന്റെ കഴിഞ്ഞൊരു ലേഖനത്തിന് കമന്റെഴുതിയ ഒരാള്‍ പ്രായത്തെ മാനിച്ചാണ് എന്നെ വെറുതെ വിടുന്നതെന്ന് എഴുതുകയുണ്ടായി. അല്ലായിരുന്നെങ്കില്‍ അദ്ദേഹമെന്നെ വീടുകയറി തല്ലുമായിരുന്നു എന്ന് സാരം. ഇമലയാളി പത്രാധിപരോട് ഒരപേക്ഷ. ദയവുചെയ്ത് എന്റെ അഡ്ഡ്രസ്സ് അദ്ദേഹത്തിന് കൊടുക്കരുത്. ഭീകര•ാരേയും റൗഡികളേയും എനിക്ക് ഭയമാണ്. ഇദ്ദേഹം തന്നെയാണോ പ്രൊഫസര്‍ക്കും ഭീഷണിക്കത്ത് അയച്ചെതെന്ന് ഇപ്പോള്‍ സന്ദേഹിക്കേണ്ടിയിരിക്കുന്നു. കൃഷ്ണന്‍ നായരെപ്പോലെ സമാധാനപരമായി ജീവന്‍ വെടിയണമെന്ന് എന്റെയും ആഗ്രഹം.
വിമര്‍ശ്ശന സാഹിത്യം എല്ലാഭാഷകളിലെന്നതുപോലെ മലയാളത്തിലും വികസിച്ചുവന്നിട്ടുള്ള ഒരു ശാഖയാണ്. അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്ക് (കാടടച്ചല്ല- പ്രയോഗത്തിന് സുധീറിനോട് കടപ്പാട്) അതുമായി പരിചയമില്ലത്തതുകൊണ്ടാണ് കേള്‍ക്കുമ്പോള്‍ അസഹിഷ്ണുത അനുഭവപ്പെടുന്നത്. മഹാകവി ജി. ശങ്കരക്കുറുപ്പും സുകുമാര്‍ അഴീക്കോടും ഒരേകോളജില്‍ ഒരേഡിപ്പാര്‍ട്ടുമെന്റില്‍ ജോലിചെയ്തിരുന്നവരാണ്. ദിവസവും മുഖാമുഖം കാണുന്നവര്‍. അങ്ങനെയുള്ള സഹപ്രവര്‍ത്തകന്റെ കവിതകളെയാണ് 'ജി വിമര്‍ശ്ശിക്കപ്പെടുന്നു' എന്ന പുസ്തകമെഴുതി അഴീക്കോട് പ്രസിദ്ധീകരിച്ചത്. എന്നിട്ടും അവര്‍തമ്മില്‍ ശത്രുതയോ വെറുപ്പോ ഇല്ലായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്. അതാണ് മഹാ•ാരുടെ ഹൃദയവിശാലത.
എന്റെ കഥകള്‍ കൊള്ളാമോ ഇല്ലയോയെന്ന് വായനക്കാര്‍ വിലയിരുത്തട്ടെ. അതല്ല നിരൂപകര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്കും വിമര്‍ശ്ശിക്കാം. ക്രീയാല്‍മകമായ വിമര്‍ശ്‌നമാണെങ്കില്‍ ഞാനതിനെ സ്വീകരിക്കും. ഇന്ന് മലയാള സാഹിത്യരംഗത്ത് മുന്‍നിരയില്‍ നില്‍കുന്ന നിരൂപകനാണ് പ്രൊഫസര്‍ കെ.പി ശങ്കരന്‍. 'നക്ഷത്രക്കൂടാരത്തില്‍ ഏകനായി' (എസ്.പി സി എസ്സ് പ്രസിദ്ധീകരിച്ചത്.) എന്ന എന്റെ കഥാസമാഹാരത്തപ്പറ്റി അദ്ദേഹം എഴുതിയ ആസ്വാദന നിരൂപണം കവനകൗമുദിയില്‍ പ്രസിദ്ധീകരിച്ചതിന്റെ പകര്‍പ്പ് ഇമലയാളിയില്‍ കൊടുത്തിരുന്നു. അതിലെ ഒരുകഥയെപ്പറ്റി അദ്ദേഹമെഴുതിയ വാചകങ്ങള്‍ ഇവിടെ കുറിക്കട്ടെ.
' ഈ സമാഹാരത്തില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട വിഭവമായി ഉരുത്തിരിഞ്ഞുനില്‍ക്കുന്ന 'രാമന്റെ പിന്നാലെ അലകടല്‍പോലെ' എന്ന കഥ ഈ കുറിപ്പിന്റെ ഒടുക്കം എടുത്തുകാട്ടാന്‍ ഞാന്‍ ഒരുക്കിവെച്ചിരിക്കയത്രെ. സാമില്‍ നിന്ന് എന്നല്ല സമകാലിക മലയാള കഥാകൃത്തുക്കളില്‍ ആരില്‍നിന്നും സാധാരണമട്ടില്‍ പ്രതീക്ഷിക്കവുന്ന ഒന്നല്ല ഈ ഉദ്ഗമം. സമാഹാരത്തിലെ മറ്റു പത്തൊന്‍പത് ഇനങ്ങളില്‍നിന്നും ഉന്നീതമായിക്കൊള്ളമമെന്നല്ല ഇത്തരമൊരു കഥയുടെ സാധ്യത. ഇത് തീര്‍ത്തും വ്യത്യസതം വിശിഷ്ടം. കാനനവാസത്തിനുവേണ്ടി രാമന്‍ അയോദ്ധ്യ വിടുന്ന രംഗം കര്‍ഷകകുടുംബത്തിന്റെ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുകയാണ് ഇവിടെ. പ്രമേയത്തിന്റെ സ്വഭാവത്തിന് അനുരൂപമായി പ്രതിപാദനം സ്വഛമായിരിക്കുന്നു. ഈ ഒറ്റക്കഥയെ ആധാരമാക്കി സാമിന്റെ വ്യപ്തിയും വൈചിത്രയവും സാക്ഷ്യപ്പെടുത്തുന്ന തികവും തിളക്കവും ഒന്നു വേറതന്നെ.'
പ്രൊഫസര്‍. കെ.പി. ശങ്കരന്‍ തന്നിരിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് എനിക്ക് കിട്ടിയിരിക്കുന്ന അവാര്‍ഡ്.