2013-ലെ വലിയ നോമ്പും വലിയ ആഴ്ചയും കഴിഞ്ഞ അവസരം. എവിടെയും ചര്‍ച്ചാവിഷയം
ഫ്രാന്‍സീസ് പാപ്പാ തന്നെ. അതും, അദ്ദേഹം പെസഹായ്ക്ക് ജയിലില്‍ പോയി
സ്ത്രീകളുടെയും, മുസ്ലീം വനിതയുടെയും കാലുകഴുകിയത്! ഒരു വൈദിക
സമ്മേളനത്തില്‍ ചര്‍ച്ച മുറുകിയപ്പോള്‍ നേതാവിന്റെ പ്രഖ്യാപനം: ''ഇനി
അടുത്ത വര്‍ഷം പാപ്പായിത് ആവര്‍ത്തിക്കില്ല!'' അങ്ങനെ മലയാളിയുടെ ശുഭാപ്തി
വിശ്വാസത്തോടെ ആ ചര്‍ച്ച അവസാനിച്ചു.
എന്നാല്‍ 2014ലും 2015ലും ഫ്രാന്‍സീസ് പാപ്പായിത് ആവര്‍ത്തിച്ചു. അതിനു
ശേഷമാണിപ്പോള്‍ വത്തിക്കാനിലെ ദൈവാരാധനയ്ക്കുള്ള തിരുസംഘം നിര്‍ദ്ദേശം
ഇറക്കിയിരിക്കുന്നത് പെസഹാവ്യാഴാഴ്ചത്തെ കാലുകഴുകല്‍ ശുശ്രൂഷയില്‍
സ്ത്രീകളെയും പെണ്‍കുട്ടികളെയും പങ്കെടുപ്പിക്കാമെന്ന്. അവരുടെ കാലും
കഴുകാമെന്ന്! നിലവിലിരുന്ന പാരമ്പര്യത്തെ
തിരുത്തിക്കൊണ്ടാണ് പുതിയ കല്പന യെന്നോര്‍ക്കണം. അതും പാരമ്പര്യവും
പൗരാണികത്വവും മുറുകെ പിടിക്കുന്ന കത്തോലിക്കാ സഭയില്‍!
തീരുമാനം അറിഞ്ഞതേ കേരളത്തിലെ യാഥാസ്ഥിതിക തീവ്രവാദികള്‍ വാളും പരിചയുമായി
രംഗത്തിറങ്ങി: ''നമുക്കിത് ബാധകമല്ല; കാരണം ഇത് ലത്തീന്‍ സഭയ്ക്കുവേണ്ടി
മാത്രമിറക്കിയിരിക്കുന്ന നിര്‍ദ്ദേശമാണ്. അതിനാല്‍ തന്നെ പൗരസ്ത്യ
സഭകള്‍ക്കിത് ബാധകമല്ല.''
ഈ വാദം ശരിയേല്ല? തത്വത്തിലിത് നൂറുശതമാനം ശരിയാണ്. കാരണം ലത്തീന്‍ സഭയുടെ
ദൈവാരാധന തിരുസംഘം ലത്തീന്‍ സഭയ്ക്കുവേണ്ടി ഇറക്കിയ നിര്‍ദ്ദേശം
തന്നെയാണിത്. എന്നാല്‍ ഇത്തരമൊരു മാറ്റത്തിനായി ഫ്രാന്‍സീസ് പാപ്പാ
മുമ്പോട്ട് വയ്ക്കുന്ന ന്യായങ്ങള്‍ എന്തൊക്കെയാണ്?
സെഹിയോന്‍ ഊട്ടുശാലയില്‍ യേശു കാണിച്ച മാതൃകയുടെ അര്‍ത്ഥം കൂടുതല്‍
പൂര്‍ണ്ണമായി വെളിപ്പടുത്താന്‍ വേണ്ടിയിട്ടാണ് ഈ മാറ്റമെന്നാണ് പാപ്പാ
പറഞ്ഞത്. യേശുവിന്റെ ആത്മദാനത്തെയും ശുശ്രൂഷയെയും സൂചിപ്പിക്കുന്ന മാതൃക.
അങ്ങനൈയങ്കില്‍, അത്തരമൊരു മാറ്റം കേരളത്തിലെ പൗരസ്ത്യ സഭകള്‍ക്ക്
ബാധകമല്ലെന്നോ? അതോ, സുവിശേഷത്തിലെ ക്രിസ്തുവിന്റെ മാതൃകയെ ലത്തീന്‍കാരു
മാത്രം അനുകരിച്ചാല്‍ മതിയെന്നോ? അത് ശരിയാകില്ലല്ലോ. അതായത് നൈയാമികമായി
ലത്തീന്‍ സഭയില്‍ മാത്രമാണ് ഈ മാറ്റം വരുത്തിയിട്ടുള്ളതെങ്കിലും, ഇത്തരമൊരു
മാറ്റത്തിനു നിദാനമായി ചൂണ്ടിക്കാണിക്കുന്ന ദൈവശാസ്ത്രപരമായ ന്യായങ്ങള്‍
സകല കത്തോലിക്കര്‍ക്കും ബാധകമാകാതിരിക്കുന്നതെങ്ങനെ?
കേരളത്തിലെ ഒരു പൗരസ്ത്യ രൂപത. വത്തിക്കാന്റെ നിര്‍ദ്ദേശം വന്നയുടനെ
മറ്റൊരു നിര്‍ദ്ദേശം വൈദികര്‍ക്ക് കൊടുത്തു കഴിഞ്ഞു നമ്മുടെ രൂപതയില്‍ ഇത്
നടപ്പിലാക്കണ്ട! അതിനു പറഞ്ഞ ന്യായമാണ് കൗതുകകരം. കേരളത്തിലെ
സാമൂഹ്യാന്തരീക്ഷം ഇത്തരമൊരു മാറ്റത്തിനു യോജിച്ചതല്ലെന്ന്!
എങ്ങനുണ്ട് നമ്മുടെ ന്യായം? ആണുങ്ങളുടെ കൂടെ പെണ്ണുങ്ങളുടെയും
കാലുകഴുകുന്നതിലൂടെ കൈമാറപ്പെടുന്നത് ക്രിസ്തുസന്ദേശത്തിന്റെ
സാര്‍വ്വത്രികതയാണ്. ദൈവമക്കളെന്ന നിലയില്‍ സ്ത്രീയും പുരുഷനെപ്പോലെ തന്നെ
തുല്യ വ്യക്തിയാണെന്ന ക്രിസ്തീയ സന്ദേശം. കേരള സമൂഹത്തിനിത്
സ്വീകാര്യമല്ലെന്ന് പറയുന്നതിലൂടെ എന്താണ് നമ്മള്‍ പകരുന്ന സന്ദേശം? ആര്
എന്ത് പറഞ്ഞാലും ദൈവമക്കളുടെ തുല്യത ഇവിടെ ചെലവാകില്ലെന്നു തന്നെയല്ലേ?
ഇതിനിടയ്ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ വളര്‍ന്നുവന്ന ചര്‍ച്ചയും യുദ്ധവുമാണ്
ഏറ്റവും രസകരം. എത്ര വാദങ്ങള്‍ ഉന്നയിച്ചിട്ടും വിജയിക്കാതെ വന്നപ്പോള്‍
ഒരു തീവ്രവാദി, ഫ്രാന്‍ സീസ് പാപ്പാ അര്‍ജന്റീനായില്‍ വച്ച് നടത്തുന്ന ഒരു
കാല്‍ കഴുകല്‍ ശുശ്രൂഷയുടെ പടം എടുത്തിട്ടു ഒരു അടിക്കുറിപ്പോടെ.
മിഡിയിട്ട ഗര്‍ഭിണിയായ ഒരു സ്ത്രീയുടെ കാല് പാപ്പാ കഴുകുന്നതാണ് ചിത്രം.
കാലും നിറവയറും ചിത്രത്തില്‍ കാണാമെന്നതാണ് സത്യം. അതിനെ
കേന്ദ്രീകരിച്ചായിരുന്നു അടിക്കുറിപ്പ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ്
അര്‍ജന്റീനയില്‍ ആ ശുശ്രൂഷ നടത്തിയപ്പോള്‍ കാല്‍കഴുകിയ ബെര്‍ഗോളിയോയ്ക്കും,
കാല്‍ കഴുകപ്പെട്ട സ്ത്രീക്കും, അതില്‍ പങ്കെടുത്ത
അര്‍ജന്റീനാക്കാര്‍ക്കും തോന്നാത്ത ലൈംഗികചോദന മലയാളിക്കു തോന്നുമെന്ന
ഭക്തതീവ്രവാദികളുടെ വാദം യഥാര്‍ത്ഥത്തില്‍ ആത്മീയതയാണോ അതോ മാനസിക രോഗമാണോ?
കേരളത്തില്‍ അടിക്കടി പെരുകി വരുന്ന ബാലപീഡനങ്ങള്‍ക്ക് പിറകില്‍
നില്ക്കുന്ന ലൈംഗികചോദനയും ആത്മീയ തീവ്രവാദികളുടെ ലൈംഗിക ചോദനയും
തമ്മിലെന്താണ് വ്യത്യാസം? ഇതിന് ചികിത്സ കൊടുക്കേണ്ടത് പള്ളിയിലല്ല,
മറിച്ച് മാനസികാശുപത്രിയിലാണെന്ന് സുബോധമുള്ള ആരും പറയും.
ഈശോ തന്റെ പരസ്യ ജീവിതം തുടങ്ങിയപ്പോള്‍ ആദ്യം പറഞ്ഞത് മനസ്സ് മാറുവിന്‍
എന്നാണ്. അവന് പറഞ്ഞു: ''സമയം പൂര്‍ത്തിയായിരിക്കുന്നു; ദൈവരാജ്യം
സമീപിച്ചിരിക്കുന്നു; അതിനാല്‍ നിങ്ങള്‍ മനസ്സു മാറുവിന്‍'' (മര്‍ക്കോ
1:15). മനസ്സു മാറുക എന്നതാണ് ക്രിസ്തു സുവിശേഷത്തിന്റെ ആത്മാവു തന്നെ.
മാനസ്സാന്തരത്തിലേക്കും മനം മാറ്റത്തിലേക്കുമാണ് ക്രിസ്തു സകലരെയും
മാടിവിളിക്കുന്നത്. മനസ്സു മാറാന്‍ കര്‍ത്താവ് കല്പിക്കുമ്പോള്‍, അതിനു
ഞങ്ങള്‍ക്കു മനസ്സില്ല എന്നുതന്നെയാണ് മലയാളിയുടെ പിടിവാശി.
ഈ അടുത്തയിടെ നടന്ന ദൈവശാസ്ത്രജ്ഞന്മാരുടെ ഒരു സമ്മേളനം.
ദൈവശാസ്ത്രത്തിന്റെ വിവിധ വിഭാഗങ്ങളില്‍ ഡോക്ടറേറ്റ് നേടിയശേഷം
ഭാരതത്തിന്റെ വിവിധ സെമിനാരികളില്‍ പഠിപ്പിക്കുകയും സഭാശുശ്രൂഷ ചെയ്യുകയും
ചെയ്യുന്നവര്‍. ഇത്തവണത്തെ ചര്‍ച്ചാ വിഷയം 'ഫ്രാന്‍സീസ് പാപ്പായുടെ
സ്വാധീനം' എന്നതായിരുന്നു. ചര്‍ച്ചക്കിടയില്‍ ഒരാള്‍ ചോദ്യവുമായി
എഴുന്നേറ്റു: ''എന്തു സ്വാധീനമാണ് ഫ്രാന്‍സീസ് പാപ്പായുടെ ജീവിതവും ശൈലിയും
കേരളസഭയില്‍ വരുത്തിയിട്ടുള്ളത്? ചില വ്യക്തികളില്‍ ചില അല്ലറ ചില്ലറ
മാറ്റങ്ങള്‍ വന്നു എന്നല്ലാതെ, ഒരു സ്ഥാപനമെന്ന നിലയില്‍ കേരളസഭയില്‍
എന്തെങ്കിലും മാറ്റങ്ങള്‍ വരുത്താന്‍ ഫ്രാന്‍സീസ് പാപ്പായ്ക്ക്
കഴിഞ്ഞിട്ടുണ്ടോ?''
അതിനെ പിന്തുണച്ചുകൊണ്ട് മറ്റൊരാള്‍ സംസാരിച്ചു: ''നമ്മുടെ സഭയുടെ
ആര്‍ഭാടങ്ങള്‍ കുറഞ്ഞിട്ടുണ്ടോ? ആചാരാനുഷ്ഠാനങ്ങള്‍ക്ക് കൊടുക്കുന്ന അമിത
പ്രധാന്യത്തിന് എന്തെങ്കിലും കുറവുണ്ടായിട്ടുണ്ടോ? സഭാസ്ഥാപനങ്ങളില്‍
ദരിദ്ര്യര്‍ക്കു കൂടുതല്‍ സ്വാഗതവും പ്രവേശനവും ലഭിക്കുന്നുണ്ടോ?''
ഈശോ പറഞ്ഞ ഒരു ഉപമ ഓര്‍ക്കണം: ''നിന്റെ കൈ നിനക്കു ഇടര്‍ച്ച
വരത്തുന്നെങ്കില്‍, അത് വെട്ടിക്കളയുക... നിന്റെ കണ്ണ് നിനക്കു ഇടര്‍ച്ച
വരുത്തുന്നെങ്കില്‍ അത് ചുഴുന്നെടുത്തു കളയുക...'' അങ്ങനെയെങ്കില്‍,
ഇക്കണക്കിന് സ്വര്‍ഗ്ഗരാജ്യം നിറയെ വികലാംഗരായിരിക്കുമല്ലോ. എല്ലാ അവയവവും
ഉള്ളവനായി ദൈവം മാത്രമേ അവിടെ കാണുകയുള്ളൂവെന്നു സാരം.
എന്താണ് ഈ പറഞ്ഞതിന്റെ അര്‍ത്ഥം? ഏതാണ് വലുതെന്നതാണ് ഇവിടുത്തെ പ്രശ്‌നം.
നിന്റെ ജീവനാണോ, അതോ നിന്റെ കയ്യാണോ? ജീവനാണ് കയ്യിനേക്കാള്‍
വിലപ്പെട്ടതെന്ന് ഏതു കണ്ണുപൊട്ടനും പറയും. അങ്ങനെയെങ്കില്‍ നിന്റെ ജീവന്‍
നിലനിര്‍ത്താനായി നിന്റെ ഒരു കൈ മുറിച്ചു കളയുന്നതാണ് ബുദ്ധി. പ്രമേഹം
മൂര്‍ഛിക്കുമ്പോഴും കാന്‍സര്‍ വരുമ്പോഴും നാം പ്രയോഗിക്കുന്ന ലോജിക്
ഇതുതന്നെയാണ്. ജീവന്‍ നിലനിര്‍ത്താനായി ഒരു അവയവത്തെ ത്യജിക്കാന്‍
തയ്യാറാകുന്നു. എത്ര പ്രിയപ്പെട്ട അവയവമാണെങ്കിലും ജീവന് ഭീഷണിയായി
വന്നാല്‍ ബുദ്ധിമാന്മാര്‍ അവയവത്തെ വേണ്ടെന്ന് വയ്ക്കും. കാരണം ജീവന്‍
നഷ്ടപ്പെട്ടശേഷം, മൃതമായ അവയവംകൊണ്ട് ഒരു മെച്ചവും ഉണ്ടാകാനില്ലല്ലോ?
ഫ്രാന്‍സീസ് പാപ്പാ നടപ്പില്‍ വരുത്തുന്ന മാറ്റങ്ങളുടെയെല്ലാം ലോജിക്ക് ഈ
ക്രിസ്തു ലോജിക് തന്നെയാണ്. ജീവന്‍ നിലനിര്‍ത്താനായി, ചില അവയവങ്ങളെ
മുറിച്ചു മാറ്റുന്ന ലോജിക്. പാപ്പാ ഏറ്റവും അവസാനം കൊണ്ടുവന്ന മാറ്റങ്ങള്‍
ശ്രദ്ധിച്ചാല്‍ ഇത് മനസ്സിലാകും. സഭാ കോടതിയില്‍ വരുന്ന വിവാഹ സംബന്ധമായ
കേസുകള്‍ നാല്പതു ദിവസത്തി നകം തീര്‍ത്തു കൊടുക്കണമെന്ന തീരുമാനം.
എത്രയെത്ര പെണ്‍കുട്ടികളുടെ ജീവിതമാണ് ഇതുമൂലം രക്ഷപ്പെടാന്‍ പോകുന്നത്?
ഗര്‍ഭചിദ്രം നടത്തിയ സ്ത്രീകളുടെ പാപം മോചിക്കാന്‍ വൈദികര്‍ക്ക് അധികാരം
കൊടുത്തത്. എത്രയെത്ര അമ്മമാരാണ് ആജീവനാന്ത കുറ്റബോധത്തിന്റെ
നീരാളിപ്പിടുത്തത്തില്‍ നിന്നും ഇതുമൂലം ക്രിസ്തുവിന്റെ സമാധാനത്തിലേക്ക്
വന്നത്. ഇപ്പോള്‍ അവസാനം സ്ത്രീകളുടെ കാല്‍ കഴുകാനുള്ള തീരുമാനവും.
ക്രിസ്തുവിന്റെ പ്രധാന്യക്രമത്തിലേക്ക് തിരികെപ്പോകാന്‍ ഫ്രാന്‍സീസ്
തുടര്‍ച്ചയായി നമ്മെ നിര്‍ബന്ധിക്കുന്നുവെന്നു സാരം. ജീവനാണ് വലുത്, അതിനെ
സംരക്ഷിക്കാനായി അവയവങ്ങള്‍ നമ്മള്‍ മുറിച്ചു മാറ്റണം.
കഴിഞ്ഞ ഒക്‌ടോബറിലെ സിനഡിന്റെ സമാപന സന്ദേശത്തില്‍ നിറഞ്ഞു നിന്നിരുന്നത് ഈ
പ്രധാന്യ ക്രമമായിരുന്നു. പാപ്പാ പറഞ്ഞു: ''സുവിശേഷത്തെ
സിദ്ധാന്തവത്ക്കരിച്ച് ചത്ത കല്ലുകളാക്കി മറ്റുള്ളവരെ എറിയുന്നതിനു പകരം,
സുവിശേഷം എന്നും പുതുമയുടെ വറ്റാത്ത ഉറവിടമാണെന്ന്
സാക്ഷ്യപ്പെടുത്തുകയായിരുന്നു ഈ സിനഡിന്റെ ലക്ഷ്യം... സഭ നീതിന്മാരുടെയും
വിശുദ്ധരുടെയും മാത്രമല്ല ഹൃദയദാരിദ്ര്യമുള്ളവരുടെയും പാപികളുടേതുമാണെന്ന്
വ്യക്തമാക്കാനായിരുന്നു ഈ സിനഡ്. വിശ്വാസപ്രമാണങ്ങളുടെ അക്ഷരത്തേക്കാളുപരി
അതിന്റെ ആത്മാവിനെ മുറുകെപ്പിടിക്കുന്നവരാണ് യഥാര്‍ത്ഥ വിശ്വാസ
സംരക്ഷകരെന്ന് തിരിച്ചറിയാനും ഈ സിനഡിനു സാധിച്ചു... മൂത്തപുത്രനാകാനും
(ലൂക്കാ 15:2532) അസൂയാലുക്കളായ ജോലിക്കാരാകാനും (മത്താ 20:116)
ആവര്‍ത്തിച്ചാവര്‍ത്തിച്ചുണ്ടാകുന്ന പ്രലോഭനത്തെ അതിജീവിക്കലാണത്...
''അതിനാല്‍ വിധിക്കുകയും ശപിക്കുകയും ചെയ്യുകയല്ല സഭയുടെ ഒന്നാമത്തെ
ധര്‍മ്മം. മറിച്ച് ദൈവത്തിന്റെ കാരുണ്യം പ്രഘോഷിക്കുകയും എല്ലാവരെയും
കര്‍ത്താവിന്റെ രക്ഷയിലേക്ക് നയിക്കുകയുമാണ് (യോഹ 12:4450)...''
ഒരു മാറ്റത്തിനാണ് ഫ്രാന്‍സീസ് പാപ്പാ ആഹ്വാനം ചെയ്യുന്നത്. ക്രിസ്തു ചെയ്തതും അതുതന്നെയായിരുന്നു. (മര്‍ക്കോ 1:15).
ചുരുക്കത്തില്‍ മാറ്റത്തിനായുള്ള ക്രിസ്തുവിന്റെ മൗലികാഹ്വാനം ഇന്ന്
ഫ്രാന്‍സീസ് പാപ്പായിലൂടെ മുഴങ്ങുന്നു. മാറ്റത്തിനായി ഹൃദയകവാടം തുറക്കണോ?
അതോ മറുതലിച്ചു നില്‍ക്കണോ? അതാണ് നമ്മള്‍ എടുക്കേണ്ട തീരുമാനം.
പത്രാധിപര്‍ (കാരുണികന്‍ Feb ലക്കം)