ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒയുടെ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ അടക്കം
നാലുപേര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് എതിരെ പ്രധാനമന്ത്രിയുടെ
ശാസ്ത്ര ഉപദേശകസമതിക്ക് പ്രതിഷേധം.
ആറ്റോമിക് എനര്‍ജി മുന്‍ തലവന്‍ അനില്‍ കകോദ്കര്‍, പ്രധാനമന്ത്രിയുടെ
ശാസ്ത്ര ഉപദേശകസമിതി തലവന്‍ സി.എന്‍.ആര്‍ റാവു, സിഎസ്‌ഐആര്‍ മുന്‍ തലവന്‍
ആര്‍എ മഷേല്‍ക്കര്‍, ശാസ്ത്രജ്ഞന്‍ പ്രൊഫ. യശ്പാള്‍ തുടങ്ങിയവരെല്ലാം
പരസ്യമായി പ്രതികരിച്ചിട്ടുണ്ട്.
ഐ.എസ്.ആര്‍.ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സും മള്‍ട്ടിമീഡിയ കമ്പനിയായ
ദേവാസും തമ്മില്‍ എസ് ബാന്‍ഡ് ഉപയോഗിക്കാനുള്ള കരാര്‍ ഉണ്ടാക്കിയതുമായി
ബന്ധപ്പെട്ടായിരുന്നു വിലക്ക്.
ഐ.എസ്.ആര്‍.ഒ.യിലെ മുന്‍ സെക്രട്ടറി എ. ഭാസ്‌കരനാരായണ, ഐ.എസ്.ആര്‍.ഒ.യുടെ
വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സിന്റെ മാനേജിങ് ഡയറക്ടര്‍ കെ.ആര്‍.
സിദ്ധമൂര്‍ത്തി, ഐ.എസ്.ആര്‍.ഒ. സാറ്റലൈറ്റ് സെന്റര്‍ മുന്‍ ഡയറക്ടര്‍
കെ.എന്‍. ശങ്കര എന്നിവരെയാണ് മാധവന്‍ നായര്‍ക്കൊപ്പം വിലക്കിയത്.
എസ്. ബാന്‍ഡ് സ്‌പെക്ട്രം സ്വകാര്യകമ്പനിക്ക് നല്‍കുന്നതിനുള്ള വിവാദ
കരാറുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ജി.
മാധവന്‍ നായര്‍, എ.എസ്.ആര്‍.ഒ. ചെയര്‍മാനായിരുന്നപ്പോഴാണ് ദേവാസ്
കോര്‍പ്പറേഷനുമായി എസ്. ബാന്‍ഡ് നല്‍കാനുള്ള കരാര്‍ ഒപ്പിടുന്നത്.
വിവാദമായതിനെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ഫിബ്രവരിയില്‍ കരാര്‍
റദ്ദാക്കി. തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ രണ്ട് ഉന്നതാധികാര സമിതിയെ
നിയമിച്ചു. ഈ സമിതിയുടെയും മെയ് മാസത്തില്‍ നിയമിച്ച മറ്റൊരു സമിതിയുടെയും
റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നാലു പേര്‍ക്കെതിരെയും
നടപടിയെടുത്തത്.