Image

കെടാത്ത സൂര്യന്‍: (കവി പ്രഭാ വര്‍മ്മ)

Published on 13 February, 2016
കെടാത്ത സൂര്യന്‍: (കവി പ്രഭാ വര്‍മ്മ)

ദുഃഖങ്ങളെ, പ്രകൃതിയുടെ ദുര്‍വിധിവിലാസങ്ങളെ, ഭൂമിയുടെ മഹാസങ്കടങ്ങളെ നെഞ്ചിന്റെ ഉലയിലൂതിക്കാച്ചി കവിതയുടെ മുത്തുകളാക്കി ഒഎന്‍വി തന്നു. 'മണ്ണിന്റെ ആത്മാവില്‍നിന്നും പൊന്മുത്തെടുത്തു തരാം ഞാന്‍' എന്ന് അരനൂറ്റാണ്ട്മുമ്പ് പറയുകയും പില്‍ക്കാലത്ത് അതിന്റെ സ്ഥാനത്ത് കവിതയുടെ മഹാരത്‌നശൈലം സമര്‍പ്പിക്കുകയുംചെയ്തു ഈ മഹാകവി.

ഓയെന്‍വി' എന്നതില്‍ ഒരു വിളിയും വിളികേള്‍ക്കലുമുണ്ടെന്ന് സുകുമാര്‍ അഴീക്കോട് പറഞ്ഞു. 'ഓ' കേരളത്തിന്റെ വിളിയായും'വി'കവിയുടെ വിളികേള്‍ക്കലായുമായാണ് കരുതിയത്. കാലത്തിന്റെയും ദേശത്തിന്റെയും വിളിക്ക് പ്രതിസ്പന്ദമായിവന്ന വിളികേള്‍ക്കലാണ് ഓയെന്‍വിക്കവിത. അതില്ലായിരുന്നെങ്കില്‍ എത്രയേറെ ദരിദ്രമാവുമായിരുന്നു നമ്മുടെ ഭാഷയും സംസ്‌കൃതിയും ഭാവുകത്വവും. ശിലയ്ക്കുള്ളില്‍ ഒളിഞ്ഞിരിക്കുകയാണ് ശില്‍പ്പം എന്നൊരു സങ്കല്‍പ്പമുണ്ട്. ശില്‍പ്പി ശില്‍പ്പത്തെ ഉണ്ടാക്കുകയല്ല, മറിച്ച് ശിലയിലെ അനാവശ്യഭാഗങ്ങള്‍ തട്ടിയുടച്ചു ചെന്ന് ഒളിഞ്ഞിരിക്കുന്ന ശില്‍പ്പത്തെ കണ്ടെത്തുകയാണത്രേ. അതേപോലെ കവിയുടെ പേരിലും കവിതയുടെ സ്വഭാവം ഒളിഞ്ഞിരിക്കുമോ? ഒ എന്‍ വി!– തന്ത്രീലയസമന്വിതമായ പദം! ഇത്രമേല്‍ ഭാവാത്മകമായ, സംഗീതാത്മകമായ, സൌന്ദര്യാത്മകമായ പേര് മലയാളത്തില്‍ മറ്റൊരു കവിക്കുണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല.

'പറയൂ നിന്‍ ഗാനത്തില്‍ നുകരാത്ത തേനിന്റെ
മധുരിമയെങ്ങനെ വന്നൂ?' എന്ന് ഓയെന്‍വിയോടു ചോദിക്കാന്‍ തോന്നും. നാദസൌഭഗത്തിന്റെ മധുരനിലാത്തെളി ഓളം തല്ലുകയല്ലേ ആ കവിതകളില്‍.
'പരമ പ്രകാശത്തിന്നൊരു ബിന്ദുവാരോ നിന്‍
നിറുകയിലിറ്റിക്കയാലോ'എന്നും തിരിച്ചുചോദിക്കാന്‍ തോന്നും. ജീവദായകമായ ഏതോ പരമപ്രകാശത്തിന്റെ സുസിതാംബരത്വംഭാവഗാംഭീര്യമായി തിരതല്ലി നില്‍ക്കുകയല്ലേ ആ കവിതകളില്‍.ജീവിതത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച, ദര്‍ശന ഭാവോദാരത, അവ്യാഖ്യേയമായ അനുഭൂതിപരത എന്നിവയൊക്കെ പൊലിമയാര്‍ന്ന ആ കാവ്യലോകത്തില്‍. അതുമുന്‍നിര്‍ത്തി വിശ്വകവിതയിലെ നമ്മുടെ ഇടം എന്ന് ആഹ്‌ളാദിക്കാന്‍ തോന്നും.
'മുനകൂര്‍ത്ത ചിന്തകള്‍ തന്‍ വജ്ര സൂചിക–
ളിരുള്‍ കീറിപ്പായുകയാലോ' എന്നും ചോദിക്കാം. സ്ഥിതവ്യവസ്ഥയുടെ അധികാരഘടനക്കു നേര്‍ക്ക് പുത്തന്‍ സമഭാവന നീട്ടിയ നീതിപ്രമാണങ്ങളുടെ കനല്‍ച്ചീളുകളായി ആ കാവ്യചിന്തകള്‍ ചിതറിത്തെറിച്ച കാലം. അതിന്റെ പൊന്നരിവാളമ്പിളിച്ചേലോര്‍ത്ത് ഗൃഹാതുരത്വത്താല്‍ കോള്‍മയിര്‍ക്കൊണ്ടുപോവില്ലേ ആരും?
'കനിവാര്‍ന്ന നിന്‍ സ്വപ്നം കണ്ണീരാലീറനാം
കവിളുകളൊപ്പുകയാലോ' എന്നുകൂടി ചോദിക്കേണ്ടതുണ്ട്.ഏതു ദിക്കിലുയരുന്ന ഏതു നിലവിളിക്കുനേര്‍ക്കും മാനുഷികതയുടെ ആര്‍ദ്രഭാവം തുളുമ്പി ആ കവിതകളില്‍. അതുമുന്‍നിര്‍ത്തി കാവ്യകാലത്തിന്റെ രുദിതാനുസാരിത്വ മുഖം എന്ന് ആശ്വസിച്ചുപോവില്ലേ ആരും?
'മറ്റുള്ളവര്‍ക്കായ് സ്വയം കത്തിയെരിയുന്ന
സുസ്‌നേഹമൂര്‍ത്തിയാം സൂര്യാ'എന്ന് ഒ എന്‍ വി എഴുതിയിട്ടുണ്ട്. അതിലെ സൂര്യന്‍തന്നെയല്ലേ കവിതയിലും മനസ്സിലുമുള്ളത്. അതല്ലെങ്കില്‍ എരിയുന്ന പട്ടിണിയില്‍ തളര്‍ന്ന പെണ്‍കുഞ്ഞിന്റെ മുന്നില്‍നിന്ന്
'എന്നുയിര്‍ത്തീയില്‍ സ്വയം പൊരിഞ്ഞു ഞാനിക്കുഞ്ഞിന്‍
മുന്നിലിന്നൊരു റൊട്ടിത്തുണ്ടമായ് പതിച്ചെങ്കില്‍' എന്ന കാരുണ്യമായി ആ കവിത തുളുമ്പുമായിരുന്നില്ലല്ലൊ.

വരാന്‍പോകുന്ന പുലരിയുടെ തേരുരുളൊച്ചയുടെ ശ്രുതിക്കൊത്ത് പാടിക്കൊണ്ടായിരുന്നു തുടക്കം. പിന്നീട് ഏകാന്തമായ മനസ്സിന്റെ നിഴലും നിലാവും പകര്‍ത്തി. ദര്‍ശനത്തെളിമയുടെ നിഭൃതപരാഗരേണുക്കള്‍ തൊട്ടെടുത്തു. സങ്കീര്‍ണ ജീവിതസമസ്യ പൂരിപ്പിക്കാന്‍ നിസ്വമാനസങ്ങള്‍ക്കു വാക്കും പൊരുളുംനല്‍കി.കാലത്തിന്റെയും ജീവിതത്തിന്റെയും തപനസഹനങ്ങള്‍ക്കു ശാന്തി സാന്ത്വനത്തിന്റെ അമൃതൌഷധലേപവും. മണ്ണിന്, മനുഷ്യന്,ഭൂമിക്ക് എന്നുവേണ്ട,സൌരയൂഥത്തിനുതന്നെ ഇമവെട്ടാത്ത കാവല്‍ക്കരുതല്‍നല്‍കി. യൌവ്വനത്തിലേക്കു കടക്കുംമുമ്പ് പുരുഷായുസ്സിന്റെ ജോലി പൂര്‍ത്തിയാക്കിയ വ്യക്തിയെന്ന് മുണ്ടശ്ശേരി വിശേഷിപ്പിച്ച കവി അതിരുകളില്ലാത്ത ഭാവനയുടെ മഹാകാശംനിറച്ച് ഗാനങ്ങളെപ്പോലും കവിതയാക്കി.

തുമ്പക്കുടത്തിന്‍ തുഞ്ചത്ത് ഊഞ്ഞാലിട്ട് അതിലിരുത്തി നമ്മുടെ മനസ്സിനെ ആകാശപ്പൊന്നാലിലകള്‍ തൊടാനുയര്‍ത്തി ആ ഗാനങ്ങള്‍.പാണ്ഡിത്യഗര്‍വോടെ സാഹിത്യബോധത്തോടു സംവദിക്കാന്‍ശ്രമിച്ച ഗാനകലയെ മനസ്സിനോടുള്ള ഏകാന്ത നിമന്ത്രണത്തിന്റെ ഭാവകലയാക്കിമാറ്റി. ഗൃഹാതുരത്വത്തിന്റെ മാന്തോപ്പൊരുക്കിവച്ച,് നമ്മെ കൊണ്ടുപോവാന്‍ മലര്‍മഞ്ചലുമായി മധുരിക്കുന്ന ഓര്‍മകളെ അയച്ചത് ഈ കവി. സിനിമയെവിട്ട് മനസ്സിനൊപ്പം പോരുന്ന സിനിമാഗാനങ്ങള്‍. നാടകങ്ങളെ കാലങ്ങള്‍ക്കുശേഷവും മനസ്സില്‍ അരങ്ങേറ്റുന്ന തരത്തിലുള്ള ഗാനങ്ങള്‍. പല തലമുറ മലയാളക്കരയില്‍ പ്രണയിച്ചത് ഒ എന്‍ വി പാട്ടുകള്‍കൊണ്ടാണ്.

നീണ്ടകാലം കേരളത്തെയാകെ ഒരു വിദ്യാലയവും സാംസ്‌കാരിക സദസ്സുകളെ ക്‌ളാസ് മുറികളുമാക്കി നിസര്‍ഗസുന്ദരമായ വചോമാധുരിയാല്‍ അനുഗൃഹീതനായ പ്രഭാഷകന്‍. ചിറകടിച്ച ആശയങ്ങളുടെ തിളക്കവും മുഴക്കവും നാടിനെ പ്രബുദ്ധമാക്കി. ആ വാക്കുകള്‍ ക്‌ളാസ് ചുവരുകള്‍ക്കുള്ളില്‍ കൊഴിയാതെ കേള്‍വിക്കാരുടെ ജീവിതത്തിലുടനീളം കൂടി.കമ്യൂണിസ്റ്റായതിന്റെ പേരില്‍ കോളേജ് പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുണ്ട് ഒ എന്‍ വിക്ക്. ഒരു വൈതരണിക്കുമുമ്പിലും കുടഞ്ഞുകളയാനുള്ളതായിരുന്നില്ല വിശ്വാസപ്രമാണങ്ങള്‍.വിദ്യാര്‍ഥികാലത്ത് ഒഎന്‍ വി ശരിയെന്നു കണ്ടെത്തിയതുതന്നെയായിരുന്നു ശരിയെന്ന് അദ്ദേഹത്തോടൊപ്പമുണ്ടായ പലര്‍ക്കും തിരിച്ചറിയാന്‍ റിട്ടയര്‍മെന്റ് വേണ്ടിവന്നുവെന്ന് കെ പി അപ്പന്‍ പറഞ്ഞത് എത്രയോ ശരി.
അറിയാത്ത നേരുകള്‍ അറിയിച്ചും കാണാത്ത കാഴ്ചകള്‍ കാട്ടിയും കേള്‍ക്കാത്ത നാദങ്ങള്‍ കേള്‍പ്പിച്ചും അനുഭവിക്കാത്ത ചൂടും തണുപ്പും അനുഭവിപ്പിച്ചും അനുവാചകന്റെ മനസ്സിന് അനുയാത്രയാവുന്നു കവിജീവിതം. ഒ എന്‍ വിയെക്കുറിച്ച് സുഗതകുമാരി എഴുതിയ കവിതയുടെ നാലുവരി ഓര്‍ക്കാതിരിക്കാനവില്ല.

'നിറഞ്ഞ മിഴി തുടച്ചെഴുന്നേല്‍ക്കുന്നേന്‍; മനം
നിറഞ്ഞു കരംകൂപ്പിയര്‍ത്ഥിപ്പേന്‍, ഭഗവാനേ,
കാലത്തിന്നുടയോനേ, ഞങ്ങള്‍ തന്‍ കവിയേറെ–
ക്കാലമീ ഞങ്ങള്‍ക്കായി പാടുവാന്‍ കല്‍പിച്ചാലും!'

ഇങ്ങനെ ചൊല്ലുമ്പോള്‍, ആരും ഈ ആശംസ മനസ്സുകൊണ്ട് നൂറുരു ആവര്‍ത്തിക്കും.അനവദ്യസുന്ദര ഭാവകാവ്യങ്ങളിലൂടെ, ഭാവാത്മക കാവ്യാഖ്യായികകളിലൂടെ മലയാണ്‍മയെ വിശ്വമഹാപ്രകൃതിയുടെ ചക്രവാളങ്ങളോളം വികസിപ്പിച്ച ഈ മഹാകവി ഏഴുപതിറ്റാണ്ടായി നമ്മുടെ ഭാഷയെ, മനസ്സിനെ, സംസ്‌കൃതിയെ നവീകരിച്ചുപോന്നു. മനസ്സിനെ സ്‌നേഹാര്‍ദ്രമാക്കി കാലത്തിന്റെ സംസ്‌കൃതി കൊളുത്തിയ ചൈതന്യദീപ്തിയായി തെളിഞ്ഞുനിന്നു; സര്‍വകാലങ്ങളെയും തിളക്കാന്‍പോന്ന വെളിച്ചക്കരുത്തോടെ.
ദുഃഖങ്ങളെ, പ്രകൃതിയുടെ ദുര്‍വിധിവിലാസങ്ങളെ, ഭൂമിയുടെ മഹാസങ്കടങ്ങളെ നെഞ്ചിന്റെ ഉലയിലൂതിക്കാച്ചി കവിതയുടെ മുത്തുകളാക്കി ഈ കവി തന്നു. അതുകൊണ്ട് 'മണ്ണിന്റെ ആത്മാവില്‍നിന്നും പൊന്മുത്തെടുത്തു തരാം ഞാന്‍' എന്ന് അരനൂറ്റാണ്ട്മുമ്പ് പറയുകയും പില്‍ക്കാലത്ത് പൊന്മുത്തിന്റെ സ്ഥാനത്ത് കവിതയുടെ മഹാരത്‌നശൈലം സമര്‍പ്പിക്കുകയുംചെയ്ത മഹാകവിയോട് കേരളം പറഞ്ഞുപോകും.

'എത്ര ലോകം തപസ്സുചെയ്താലാ–
ണെത്തിടുന്നതൊരിക്കലീ ശബ്ദം.
ഉത്തമകവേ,നന്നായറിവൂ
ഹൃത്തിലായതിന്‍ ദിവ്യമഹത്വം
കെടാത്ത സൂര്യന്‍: (കവി പ്രഭാ വര്‍മ്മ)
Join WhatsApp News
വായനക്കാരൻ 2016-02-13 11:51:49
വേർപിരിയും മുൻ‌പീ വെറും മഞ്ഞുതുള്ളിതൻ   
വാഴ്‌വിനെ വജ്രമാക്കിയ വെയിലേ നിനക്കെൻ നന്ദി.
(വായനക്കാരൻ)
വിദ്യാധരൻ 2016-02-13 12:56:53
മൃത്യു എന്ന സത്യം എത്തും 
മർത്ത്യൻ അർത്ഥശൂനിയനാകും 
അമർത്ത്യനായി നിലകൊള്ളും 
കവിയെന്ന ഋഷി മാത്രം സത്യം  (സ്വന്തം)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക