Image

പിണറായി വിജയന് ഒരു തുറന്ന കത്ത് (വി.എം സുധീരന്‍ കെ.പി.സി.സി പ്രസിഡന്റ്)

Published on 04 February, 2016
പിണറായി വിജയന് ഒരു തുറന്ന കത്ത് (വി.എം സുധീരന്‍ കെ.പി.സി.സി പ്രസിഡന്റ്)
പ്രിയപ്പെട്ട പിണറായി,
അഴിമതിക്കെതിരേ ആവര്‍ത്തിച്ചു ശബ്ദമുയര്‍ത്തുന്നുവെന്ന പ്രതീതി ജനിപ്പിക്കാന്‍ താങ്കള്‍ ശ്രമിക്കുന്നുണ്ടല്ലോ. എന്നാല്‍, താങ്കളും സംസ്ഥാനസര്‍ക്കാരിലെയും വൈദ്യുതി ബോര്‍ഡിലെയും ഉന്നതരായ മുന്‍ഉദ്യോഗസ്ഥരും പ്രതികളായ ഈ കേസ് ചര്‍ച്ചാവിഷയമാക്കുന്നതുപോലും താങ്കളും സി.പി.എമ്മും ഭയപ്പെടുന്നു.

ലാവ്‌ലിന്‍ കരാര്‍ സംസ്ഥാന ഖജനാവിനു 374 കോടി നഷ്ടമുണ്ടാക്കിയെന്നാണ് സി.എ.ജി റിപ്പോര്‍ട്ട്. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നു സി.ബി.ഐ അന്വേഷിച്ചു കുറ്റപത്രം നല്‍കിയ ഈ കേസില്‍ താങ്കളുള്‍പ്പെടെ നാലുപ്രതികള്‍ തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ വിടുതല്‍ ഹര്‍ജിയുമായി എത്തുകയായിരുന്നു. എന്നാല്‍, കേസിലെ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കുകയാണു സി.ബി.ഐ കോടതി ചെയ്തത്.

വിചാരണയ്ക്ക് മുമ്പേ കേസ് എഴുതിത്തള്ളിയ കോടതിനടപടി ചോദ്യംചെയ്തു സി.ബി.ഐയും രണ്ടുസ്വകാര്യ വ്യക്തികളും റിവിഷന്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുകയും ഈ ഹര്‍ജി കാലതാമസം കൂടാതെ വാദം കേള്‍ക്കണമെന്നു സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെടുകയും ഈ വാദം ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തു. പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കിയ കോടതിവിധിയുടെ സാധുതയില്‍ സംശയം പ്രകടിപ്പിച്ചു വാര്‍ത്താ മാധ്യമങ്ങളില്‍ നിരവധിചര്‍ച്ചകള്‍ നടന്നുവെങ്കിലും താങ്കള്‍ മൗനത്തില്‍ ആയിരുന്നു.

സി.ബി.ഐ കോടതി വിധി അന്തിമവിധിപോലെ കണക്കാക്കി താങ്കളെയും മറ്റും മഹത്വവല്‍ക്കരിക്കാനാണു സി.പി.എം നേതാക്കളുടെ ശ്രമം. സംസ്ഥാനസര്‍ക്കാരിനു കോടികളുടെ നഷ്ടമുണ്ടാക്കിയ ഈ കേസ് കാലതാമസം കൂടാതെ വാദം കേള്‍ക്കേണ്ടതിന്റെ ആവശ്യകത ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പ്രത്യേകം എടുത്തുപറഞ്ഞതിന്റെ പ്രാധാന്യം മനസിലാക്കിക്കാണുമെന്നു വിശ്വസിക്കുന്നു. താങ്കളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവര്‍ണറുടെ ഉത്തരവിനെതിരേ സുപ്രിം കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നത് ആരോപണങ്ങളുടെ ശക്തി വിളിച്ചോതുന്നു.
സാധാരണക്കാരന്റെ നികുതിപ്പണം തട്ടിയെടുക്കുന്നവര്‍ കുറ്റവിചാരണ നേരിടണമെന്നതു നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന ഏതൊരു പൗരന്റെയും ന്യായമായ ആവശ്യമാണ്. താങ്കളെയും മറ്റും കുറ്റവിമുക്തമാക്കിയ വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള റിവിഷന്‍ ഹര്‍ജിയില്‍ വാദംകേള്‍ക്കുന്നതില്‍ താമസമുണ്ടാകരുതെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം ശക്തിയുക്തം എതിര്‍ത്തുകൊണ്ടുള്ള താങ്കളുടെയും മറ്റു പ്രതികളുടെയും നിലപാടില്‍നിന്നും റിവിഷന്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനെ നിങ്ങള്‍ ഭയപ്പെടുന്നുവെന്നു വ്യക്തമാണ്.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുതി പദ്ധതികള്‍ നവീകരിക്കുന്നതിനായുള്ള പ്രവര്‍ത്തികള്‍ 100.5 കോടി രൂപ ചെലവില്‍ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സിനെ കൊണ്ട് പൂര്‍ത്തിയാക്കാമെന്നു റിപ്പോര്‍ട്ട് നല്‍കിയത് താങ്കളുടെ നേതാവായിരുന്ന ഇ. ബാലാനന്ദന്‍ ചെയര്‍മാനായ കമ്മിറ്റി ആയിരുന്നു. 1997 ഫെബ്രുവരി രണ്ടിനു സമര്‍പ്പിച്ച ആ റിപ്പോര്‍ട്ട് പരിശോധിക്കാന്‍പോലും താങ്കള്‍ തയാറായില്ല. അതിനുപകരം അന്നു മന്ത്രിയായിരുന്ന താങ്കളുടെ നേതൃത്വത്തില്‍ ഒരു സംഘം കാനഡയില്‍ പോവുകയും 243.98 കോടി രൂപയ്ക്ക് ഇടത്തട്ടുകാരായ ലാവ്‌ലിന്‍ കമ്പനിയ്ക്ക് സപ്ലൈ കരാര്‍ നല്‍കുകയും ചെയ്തു. ആഗോള ടെന്‍ഡര്‍ പോലും വിളിക്കാതെയായിരുന്നല്ലോ ഈ നടപടി. ഇ. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിയത് ഏത് സാഹചര്യത്തിലാണെന്ന് പൊതുസമൂഹത്തെ അറിയിക്കാന്‍ താങ്കള്‍ക്ക് ബാധ്യതയുണ്ട്.

തലശ്ശേരിയിലെ നിര്‍ദ്ദിഷ്ട മലബാര്‍ കാന്‍സര്‍ സെന്ററിനു 98.4 കോടി രൂപ എസ്.എന്‍.സി. ലാവ്‌ലിന്‍ കമ്പനി സാമ്പത്തിക സഹായം നല്‍കുമെന്ന ഉറപ്പാണു താങ്കളെ ഈ വഴിവിട്ട തീരുമാനത്തിനു പ്രേരിപ്പിച്ചതെന്ന് ആരോപണമുണ്ട്. വാഗ്ദാനം ചെയ്ത തുക കാന്‍സര്‍ സെന്ററിനു ലഭിക്കാനുതകുന്നവിധത്തില്‍ ഒരു കരാര്‍ ലാവ്‌ലിന്‍ കമ്പനിയുമായി എഴുതിപ്പിടിപ്പിക്കുന്നതിലുണ്ടായ വീഴ്ച കുറ്റകരമായ ഗൂഢാലോചനയുടെയും ഭാഗമായിരുന്നെന്നാണു സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്.

ലാവ്‌ലിന്‍ കമ്പനി കാന്‍സര്‍ സെന്ററിനു നല്‍കിയെന്ന് പറയുന്ന 12 കോടി രൂപപോലും സംസ്ഥാനസര്‍ക്കാരിനോ വൈദ്യുതിബോര്‍ഡിനോ കാന്‍സര്‍സെന്ററിനോ നല്‍കാതെ ലാവ്‌ലിന്‍ കമ്പനിയുടെതന്നെ ഏജന്റായ ടെക്‌നിക്കാലിയ മുഖാന്തിരം ചെലവഴിച്ചതിലെ അഴിമതിയും ഗൗരവമുള്ളതാണ്. നൂറുകോടിക്കു പൂര്‍ത്തിയാക്കാവുന്ന പദ്ധതി ആഗോള ടെന്‍ഡര്‍പോലും വിളിക്കാതെ വിദേശ കമ്പനിക്ക് 243.98 കോടി രൂപയ്ക്കു കരാര്‍ നല്‍കിയതിലൂടെ സര്‍ക്കാരിനുണ്ടായ ഭീമമായ നഷ്ടത്തെ നിസാരവല്‍ക്കരിച്ച താങ്കള്‍ അഴിമതിവിരുദ്ധ മുദ്രാവാക്യമുയര്‍ത്തി നവകേരള മാര്‍ച്ച് നടത്തുന്നത് ഏതു യുക്തിയുടെ അടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കണം.

കരാര്‍ സംഖ്യയില്‍ യന്ത്രങ്ങളുടെ വിലയായി 41 ശതമാനവും അതിലും കവിഞ്ഞ തുകയായി 59 ശതമാനം സര്‍വിസിനുമായി നീക്കിവച്ചതില്‍ നിന്നുതന്നെ അഴിമതിയുടെ ആഴം മനസിലാക്കാവുന്നതാണല്ലോ. 24.5.95 ല്‍ അന്നത്തെ കേന്ദ്ര ഊര്‍ജ വകുപ്പു സെക്രട്ടറി കേരളാ ഊര്‍ജവകുപ്പു സെക്രട്ടറിക്ക് അയച്ച കത്തില്‍ത്തന്നെ വൈദ്യുതികരാറുകള്‍ നല്‍കുമ്പോള്‍ ടെന്‍ഡര്‍വിളിച്ചു മത്സരാടിസ്ഥാനത്തില്‍ മാത്രമേ നല്‍കാവുയെന്നു നിഷ്‌കര്‍ഷിച്ചിരുന്നു. ആഗോള ടെന്‍ഡര്‍ വിളിക്കാതെ ലാവ്‌ലിന്‍ കമ്പനിക്കു പി.എസ്.പി പദ്ധതികളുടെ നവീകരണ കരാര്‍ നല്‍കരുതെന്ന് അന്നത്തെ വൈദ്യുത ബോര്‍ഡ് മെമ്പറും പിന്നീട് കംട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറലുമായിരുന്ന വിനോദ് റായി ഉന്നയിച്ച തടസ്സവാദങ്ങളും അവഗണിച്ചു.
ലാവ്‌ലിന്‍ ഇടപാടുമൂലമുണ്ടായ നഷ്ടം സുബൈദാ കമ്മറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആ റിപ്പോര്‍ട്ട് അനുസരിച്ച് സമാനമായ ശബരിഗിരി പദ്ധതിയുടെ മെഗാവാട്ട് നിരക്കിനേക്കാള്‍ 242 ശതമാനം കൂടുതല്‍ ചെങ്കുളം പദ്ധതിയുടെ നവീകരണത്തിനു ചെലവഴിച്ചിട്ടുണ്ട്. 

അതേപോലെ പള്ളിവാസല്‍ പദ്ധതിക്ക് 227 ശതമാനവും പന്നിയാറിന് 90 ശതമാനവും അധികരിച്ച മെഗാവാട്ട് നിരക്കില്‍ കരാര്‍ ഉറപ്പിക്കുകയും ചെയ്തു. നേര്യമംഗലം പദ്ധതിക്ക് 1.07 കോടിയും ശബരിഗിരിക്ക് 26 ലക്ഷവും കുറ്റ്യാടി അഡീഷണല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിക്ക് 66 ലക്ഷവും മെഗാവാട്ട് നിരക്ക് നല്‍കിയപ്പോള്‍ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് പള്ളിവാസല്‍ ചെങ്കുളം പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തിന് 3.21 കോടി രൂപ മെഗാവാട്ട് നിരക്ക് നിശ്ചയിച്ച് കരാര്‍ എഴുതിയതു വന്‍ അഴിമതിയാണെന്ന് സുബൈദ കമ്മറ്റി കണ്ടെത്തിയിരുന്നു.
 
സി.ബി.ഐ കോടതി താങ്കളെയും മറ്റും കുറ്റമുക്തമാക്കിയ നടപടി നിയമവിരുദ്ധമാണെന്ന സര്‍ക്കാര്‍ വാദം കഴമ്പുള്ളതായി ബഹു.ഹൈക്കോടതി നിരീക്ഷിച്ചതിനെ മാധ്യമ ലോകം ഒന്നടങ്കം വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചപ്പോള്‍ നവകേരള യാത്രയില്‍ ലാവ്‌ലിന്‍ വിഷയത്തില്‍ മറുപടി പറയില്ലെന്ന നിലപാടു താങ്കളും സി.പി.എമ്മും അവലംബിച്ചതു കുറ്റബോധംകൊണ്ടാണെന്നു പറഞ്ഞാല്‍ നിഷേധിക്കാന്‍ കഴിയുമോ? ലാവ്‌ലിന്‍ കേസില്‍ താങ്കളെയും മറ്റും കുറ്റമുക്തമാക്കിയ സി.ബി.ഐ കോടതിവിധിയുടെ സാധുതയില്‍ സംശയമുണ്ടെന്ന ഹൈക്കോടതി പരാമര്‍ശത്തിന്റെ വെളിച്ചത്തില്‍ റിവിഷന്‍ ഹര്‍ജിയില്‍ വാദംകേള്‍ക്കുന്നത് അനിശ്ചിതമായി നീട്ടിവയ്ക്കണമെന്ന താങ്കളുടെ ആവശ്യത്തെ കേരളസമൂഹം ആശ്ചര്യത്തോടെയാണു കാണുന്നത്. അഴിമതിക്കെതിരായി പോരാടുന്നുവെന്ന് വീരവാദം മുഴക്കുന്ന താങ്കള്‍ മൗനം വെടിഞ്ഞ് ലാവ്‌ലിന്‍ കേസിനെപ്പറ്റി പ്രതികരിക്കാന്‍ തയാറാകണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു. 
Join WhatsApp News
Aniyankunju 2016-02-04 20:29:35
".......ലാവ്ലിന്‍ ഇടപാടില്‍ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായി എന്ന് C A G പറഞ്ഞു എന്ന നട്ടാല്‍ കുരുക്കാത്ത കൊടുംകള്ളത്തില്‍ ആരംഭിക്കുന്നു ആ കത്ത്. തുടര്‍ന്നങ്ങോട്ട് നീങ്ങുന്നതും കള്ളങ്ങളുടെ കൃത്രിമവഴികളിലൂടെത്തന്നെ.സോളാര്‍ തട്ടിപ്പിലും അനുബന്ധ സദാചാരവിരുദ്ധ ജീര്‍ണവൃത്തികളിലുംപെട്ട് ജീര്‍ണിച്ചുനില്‍ക്കുന്ന ഉമ്മന്‍ചാണ്ടി മന്ത്രിസഭയെക്കുറിച്ച് നല്ലതുപറയാന്‍ ഒന്നുമില്ല എന്ന തിരിച്ചറിവില്‍നിന്നാകണം ആ വഴി വിട്ട് വി എം സുധീരന്‍ കോടതി നേരത്തേതന്നെ ഇഴകീറി പരിശോധിച്ച് തീര്‍പ്പാക്കിയ ലാവ്ലിന്‍ കേസില്‍ കയറിപ്പിടിച്ചത്. എഫ്ഐആര്‍പോലും നിലനില്‍ക്കില്ല എന്നു കോടതി കണ്ടെത്തിയ, വിചാരണയ്ക്കുപോലും അര്‍ഹമല്ലാത്തത് എന്നു കോടതി വിലയിരുത്തിയ ലാവ്ലിന്‍ കേസെവിടെ, മുഖ്യമന്ത്രിയുടെ പങ്കാളിത്തം അനുദിനം വ്യക്തമാകുന്നതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ കോടതിതന്നെ നിര്‍ദേശിച്ച സോളാര്‍ തട്ടിപ്പുകേസെവിടെ? സോളാര്‍ കേസിലെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനില്ലാതാകുമ്പോള്‍ ലാവ്ലിന്‍ എന്നു പുലമ്പിയാല്‍ മതിയോ?.....കോടതിതന്നെ കൃത്യമായി എല്ലാം പറഞ്ഞുവച്ചിട്ടുണ്ട്. പിണറായി വിജയന്‍ പ്രതിയല്ല എന്നു പറഞ്ഞിട്ടുണ്ട്. F I R നിലനില്‍ക്കില്ല എന്നും പറഞ്ഞിട്ടുണ്ട്. കേസ് തന്നെ നീതിരഹിതമാണെന്നു പറഞ്ഞിട്ടുണ്ട്. ബന്ധപ്പെട്ടവരെയാകെ വിട്ടയച്ചിട്ടുണ്ട്....... വിധിവന്ന് രണ്ടുവര്‍ഷത്തിലേറെ കഴിഞ്ഞു. ഈ നീണ്ട ഘട്ടത്തിലൊക്കെ മറുത്തൊരു അഭിപ്രായവുമില്ലായിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ 'ലാവ്ലിന്‍' എന്നുപറഞ്ഞ് വീണ്ടും കോടതിയിലെത്തി. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടമാകാറായപ്പോള്‍ ലാവ്ലിന്‍ മുന്‍നിര്‍ത്തി വി എം സുധീരന്‍ തുറന്ന കത്തുമായി എത്തി. ഉദ്ദേശ്യം വ്യക്തം. ലാവ്ലിന്‍ ലാവ്ലിന്‍ എന്ന് തെരഞ്ഞെടുപ്പുകാലത്ത് ആവര്‍ത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുക എന്നതുതന്നെ. ജനം വിഡ്ഢികളല്ല. ഇത്രകാലവും നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നത് ഈ കബളിപ്പിക്കല്‍ പരിപാടിയായിരുന്നു എന്ന് അവര്‍ക്കറിയാം. ...... അതിന് ചുട്ടമറുപടി നല്‍കാന്‍ കാത്തിരിക്കുകയാണ് ജനം. .... ലാവ്ലിന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് ഘട്ടമാകട്ടെ എന്നു കരുതി കാത്തിരിക്കുകയായിരുന്നോ നിങ്ങള്‍ എന്നു സിബിഐയോട് മുമ്പ് കോടതിതന്നെ ചോദിച്ച ചോദ്യം ജനമനസ്സുകളില്‍ മുഴങ്ങുന്നുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെതന്നെ വിജിലന്‍സ് അന്വേഷിച്ചിട്ട് കഴമ്പില്ലാത്തത് എന്നു കണ്ടെത്തിയശേഷവും തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ദിവസം കേസ് സിബിഐക്കു വിടാന്‍ യുഡിഎഫ് മന്ത്രിസഭായോഗം നിശ്ചയിച്ചൂ എന്നതും അത് രാഷ്ട്രീയമുതലെടുപ്പിനു വേണ്ടിയായിരുന്നുവെന്നതും ജനങ്ങളുടെ മനസ്സില്‍ ജ്വലിച്ചുനില്‍ക്കുന്നുണ്ട്. ഒടുവില്‍ ആ കള്ളക്കേസ് C B I കോടതി ചുരുട്ടി കുട്ടയിലെറിഞ്ഞു. അങ്ങനെയേ സംഭവിക്കൂ എന്നത് യുഡിഎഫിനറിയാമായിരുന്നു. അതുകൊണ്ടാണല്ലോ, കേസ് വിധി വന്നിട്ടും അതിന്മേല്‍ നടപടിയുണ്ടാകാതിരുന്നത്. അതിനുശേഷം രണ്ടുവര്‍ഷത്തിലേറെ കഴിഞ്ഞു. തെരഞ്ഞെടുപ്പ് വന്നു. അപ്പോഴിതാ വീണ്ടും 'ലാവ്ലിന്‍' കൊണ്ടുവരാന്‍ നോക്കുന്നു. ലാവ്ലിന്‍ കേസില്‍ എന്തുകൊണ്ട് മൌനം പാലിക്കുന്നു എന്നാണ് സുധീരന്റെ ചോദ്യം. അങ്ങനെയൊരു കേസ് ഇല്ലാത്തതുകൊണ്ട് എന്നതാണുത്തരം. സിബിഐ കോടതി തീര്‍പ്പുകല്‍പ്പിച്ചപ്പോഴേ ആ കേസ് കഴിഞ്ഞു. ...... പിണറായി വിജയന്‍ പ്രതിയായ ഒരു കേസും നിലനില്‍ക്കുന്നില്ല. എഫ്ഐആര്‍ നിലനില്‍ക്കുന്നില്ല. വിചാരണപോലും ആവശ്യമില്ലാത്തവിധം നിരപരാധിത്വം തെളിഞ്ഞ കേസാണിത് എന്നു കോടതി തീര്‍പ്പുകല്‍പ്പിച്ചിട്ടുള്ളതാണിത്. അതുകൊണ്ടുതന്നെ പ്രതികരണമര്‍ഹിക്കുന്ന ഒന്നല്ല ഇത്. 
B J P ക്കാരും 'ലാവ്ലിന്‍' എന്നു പറഞ്ഞുതുടങ്ങിയിട്ടുണ്ട്. അവരോട് ഒരു കാര്യംകൂടി പറയാം. നരേന്ദ്ര മോഡി കഴിഞ്ഞാല്‍ രണ്ടാമനാണല്ലോ നിയമജ്ഞനായ അരുണ്‍ ജെയ്റ്റ്ലി. യുപിഎ ഭരണകാലത്ത് ദല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ളബ്ബില്‍ സിബിഐയുടെ നിഷ്പക്ഷതയെക്കുറിച്ച് ഒരു സെമിനാറുണ്ടായിരുന്നു. അതില്‍ പങ്കെടുത്തുകൊണ്ട്, C B I യെ ഭരണകൂടം ദുരുപയോഗിക്കുന്നതിന്റെ ക്ളാസിക്കല്‍ എക്സാമ്പിള്‍ ആണ് ലാവ്ലിന്‍ കേസ് എന്നു പറഞ്ഞത് നിങ്ങളുടെ നേതാവ് അരുണ്‍ ജെയ്റ്റ്ലിയാണ്. അതിലെ ചാര്‍ജ് ഷീറ്റ് കണ്ട് താന്‍ ഞെട്ടിത്തരിച്ചുപോയെന്നും ഒരുവിധത്തിലും നിലനില്‍ക്കാത്ത കേസാണതെന്നും അരുണ്‍ ജെയ്റ്റ്ലി അന്ന് പറഞ്ഞു. അതുകൊണ്ട് ബിജെപിക്കാര്‍ ഈ കേസിനെക്കുറിച്ചറിയാന്‍ സിപിഐ എമ്മിനോട് ചോദിക്കേണ്ട; അരുണ്‍ ജെയ്റ്റ്ലിയോട് ചോദിച്ചാല്‍മതി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക