Image

പതിനഞ്ചുകാരിയായ ദളിത് വിദ്യാര്‍ഥിനിയെ അഞ്ചുവര്‍ഷമായി പീഡിപ്പിച്ച മധ്യവയസ്‌കന്‍ പിടിയില്‍

Published on 23 January, 2012
പതിനഞ്ചുകാരിയായ ദളിത് വിദ്യാര്‍ഥിനിയെ അഞ്ചുവര്‍ഷമായി പീഡിപ്പിച്ച മധ്യവയസ്‌കന്‍ പിടിയില്‍
പത്തനാപുരം: 15കാരിയായ ദളിത് പെണ്‍കുട്ടിയെ അഞ്ചുവര്‍ഷത്തോളം പീഡിപ്പിച്ച മാതൃസഹോദരിയുടെ കാമുകനെ കുന്നിക്കോട് പോലീസ് പിടികൂടി. കുരാംകോട് മുകളുവിളവീട്ടില്‍ മണിയന്‍ (49) ആണ് പിടിയിലായത്. മാനസികനില മോശമായതിനെതുടര്‍ന്ന് പെണ്‍കുട്ടിയെ ഒരുവര്‍ഷം മുമ്പ് പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. 

കൊട്ടാരക്കര സ്വദേശിനിയായ വിദ്യാര്‍ഥിനി ഒമ്പതുവയസുമുതല്‍ പീഡനത്തിനിരയായി വരികയായിരുന്നു. മാനസികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരിയുടെ സ്‌നേഹപൂര്‍ണമായ ഇടപെടലിനെതുടര്‍ന്ന് കുട്ടി പീഡനവിവരം രഹസ്യമായി പറയുകയായിരുന്നു. 

തുടര്‍ന്ന് അവര്‍ വിവരം സൂപ്രണ്ടിനേയും പേരുര്‍ക്കട പോലീസിനേയും അറിയിച്ചു. പേരൂര്‍ക്കട പോലീസ് കേസ് എടുത്തശേഷം കുന്നിക്കോട് പോലീസിന് കൈമാറുകയായിരുന്നു. പെണ്‍കുട്ടി നാലാംക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ മാതാവ് മരിച്ചുപോയി. തുടര്‍ന്ന് മാതൃസഹോദരിയോടൊപ്പമായിരുന്നു താമസം. വീടിനടുത്തുള്ള സ്‌കൂളില്‍ പഠിച്ചുവരവെയാണ് പീഡനത്തിനിരയായിവന്നത്. 

വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് മണിയന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി പറഞ്ഞു. അതിനാല്‍ സംഭവം പുറത്താരോടും പറഞ്ഞിരുന്നില്ല. നിരന്തര പീഡനത്തെതുടര്‍ന്ന് മാനസിക നില തകരാറിലായ കുട്ടിയെ ഒരുവര്‍ഷം മുമ്പാണ് മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. സംഭവമറിഞ്ഞതോടെ ഒളിവിലായിരുന്ന മണിയനെ കുന്നിക്കോട് എസ്‌ഐ ജോസഫ് ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. 

ടാപ്പിംഗ് തൊഴിലാളിയായ മണിയന്‍ വര്‍ഷങ്ങളായി പെണ്‍കുട്ടിയുടെ മാതൃസഹോദരിയോടൊപ്പം താമസിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക