പക്വമായ സമീപനങ്ങളും യുവത്വത്തിന്റെ പ്രസരിപ്പുമായാണ് സ്റ്റാന്‍ലി
കളത്തില്‍ ഫോമാ പ്രസിഡന്റുപദത്തിലേക്ക് മത്സരത്തിനിറങ്ങുന്നത്. സംഘടന
എന്തായിരിക്കണം, എങ്ങനെയായിരിക്കുമെന്നതിനെപ്പറ്റിയുള്ള വ്യക്തമായ
കാഴ്ചപ്പാടുകളാണ് സ്റ്റാന്‍ലിയെ ശ്രദ്ധേയനാക്കുന്നത്.
നാനാഭാഗത്തുനിന്നും ലഭിക്കുന്ന പിന്തുണ തന്നെ
ഊര്‍ജസ്വലനാക്കുന്നതായി ഫോമയുടെ നിലവിലുള്ള ജോയിന്റ്
സെക്രട്ടറികൂടിയായ സ്റ്റാന്‍ലി പറഞ്ഞു. മത്സരിക്കാന്‍ നേരത്തെ തന്നെ
സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നു. തിരക്കുപിടിക്കേണ്ടതില്ലെന്നു
കരുതിയാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതു നീട്ടിക്കൊണ്ടുപോയത്.
സ്ഥാനമാനങ്ങളോടുള്ള മോഹമല്ല മറിച്ച് തന്റെ സാന്നിധ്യം
ആവശ്യമുണ്ടെന്ന തോന്നലില്‍ നിന്നാണ് മത്സരിക്കാനിറങ്ങിയത്. ഫോമയുടെ
തുടക്കം മുതല്‍ സജീവ പ്രവര്‍ത്തകനായിരുന്നെങ്കിലും സ്ഥാനങ്ങള്‍ക്ക് പിറകെ
പോകാനൊന്നും ഒരിക്കലും തയാറായിട്ടില്ല. സംഘടനയുടെ നന്മ മാത്രമേ
ലക്ഷ്യമാക്കിയിട്ടുള്ളൂ. അതു തുടരുകയും ചെയ്യും.
ചില
സംഘടനകളില്‍ പണം നോക്കി നേതൃരംഗത്തേക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന
സ്ഥിതിയുണ്ട്. സമൂഹത്തിന്റെ ആവശ്യമനുസരിച്ച് പ്രവര്‍ത്തിക്കാന്‍
താത്പര്യവും കെല്‍പ്പും ഉള്ളവരാണ് സംഘടനാ നേതൃത്വത്തില്‍ വരേണ്ടത്.
വലിയ പ്രതീക്ഷകളോടെയാണ് ഫോമ രൂപംകൊണ്ടത്. ചിലപ്പോഴൊക്കെ ആ
പ്രഭയ്ക്ക് മങ്ങലേറ്റപോലെ തോന്നിയിട്ടുണ്ടെങ്കിലും സംഘടനയ്ക്ക് വലിയ
നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്നതില്‍ സംശയമില്ല. അതിനു
പങ്കാളിയാവുകയാണ് തന്റെ ലക്ഷ്യം.
സംഘടനയ്ക്ക് പിന്നില്‍ ശക്തമായി
നില്ക്കാന് തുടക്കംമുതലേ ഉണ്ടായിരുന്നു. മെട്രോ റീജിയന് വൈസ്
പ്രസിഡന്റായിരുന്നപ്പോള്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഗ്രാന്റ്
കാന്യന് യൂണിവേഴ്സിറ്റിയില്‍ ബിരുദ പഠനത്തിനു നൂറോളം പേര്‍ക്ക്
മാര്‍ഗ്ഗനിര്‍ദേശം നല്കാനുമായി.
ഏറ്റെടുക്കുന്ന കാര്യങ്ങള്‍
ഭംഗിയായി ചെയ്യുക എന്നതാണ് തന്റെ രീതി. നേട്ടങ്ങളോ പബ്ലിസിറ്റിയോ അല്ല
ലക്ഷ്യം. നാട്ടിലും ഇവിടെയുമുള്ള ട്രാക്ക് റിക്കാര്‍ഡ് നോക്കിയാല്‍ അതു
വ്യക്തമാകും.
സംഘടനയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവരാണ്
നേതൃത്വത്തില്‍ വരേണ്ടത്. താഴെതട്ടില്‍ പ്രവര്‍ത്തിച്ച് നേതൃത്വത്തിലേക്ക് വരണം. പെട്ടെന്നൊരുനാള്‍ നേതൃത്വത്തിലേക്ക് വരുന്നതിനോട് യോജിപ്പില്ല.
ചുരുക്കം ചിലര്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ
നിര്‍ണ്ണയിക്കുന്ന പഴയ ഫൊക്കാന രീതി ശരിയല്ല. സംഘടനകളും പ്രതിനിധികളും
ആണ് തീരുമാനിക്കേണ്ടത്. ജനാധിപത്യ സംഘടനയില്‍ മത്സരത്തില്‍
അപാകതയുമില്ല.
പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരം
കൊടുക്കണമെന്നാണ് തന്റെ പക്ഷം. മത്സരരംഗത്തുനിന്നു പിന്മാറാന് സാധ്യതയൊന്നുമില്ലെന്നു
സ്റ്റാന്‍ലി പറഞ്ഞു. ഫലം എന്തായാലും അതു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍
എടുക്കും. കൂടുതല്‍ പേര്‍ക്ക് പ്രവര്‍ത്തനരംഗത്ത് വരാന്‍ തന്റെ സാന്നിധ്യം
സഹായിച്ചാല്‍ തന്നെ താന്‍ കൃതാര്‍ത്ഥനായി.
പാനലിനോട്
താത്പര്യമൊന്നുമില്ല. അമിതമായ മ്തസരബുദ്ധി നന്നല്ല. ട്രഷറര്‍
സ്ഥാനത്തേക്ക് പന്തളം ബിജുവിനെ പിന്തുണയ്ക്കുന്നുണ്ട്. പാനലായേലേ പറ്റൂ
എന്ന സ്ഥിതി വന്നാല്‍ അപ്പോള്‍ നോക്കാമെന്നതാണ് തന്റെ ചിന്താഗതി.
സംഘടനയിലെ നല്ലൊരു പങ്കുമായും മികച്ച ബന്ധം പുലര്‍ത്തുന്നതിനാല്‍
വിജയത്തെപ്പറ്റി സംശയമൊന്നുമില്ല. ഇതേവരെയുള്ള സൂചനകളും അതാണ്.
വിജയിച്ചാല്‍ നടപ്പാക്കേണ്ട ഒട്ടേറെ കാര്യങ്ങളുടെ രൂപരേഖ
തയാറാക്കിയിട്ടുണ്ട്. അതു യഥാസമയം പുറത്തുവിടും. നിലവിലുള്ള കമ്മിറ്റി
ഏറ്റെടുത്തു നടപ്പാക്കുന്ന കാന്‍സര്‍ സെന്ററിനുള്ള സഹായ പരിപാടി പോലുള്ളവ
എന്തുകൊണ്ടും പ്രധാന്യമര്‍ഹിക്കുന്നു.
അതേസമയം പ്രസിഡന്റ് എന്ന
ഒരാളില്‍ മാത്രം ആശ്രയിക്കാതെ കൂട്ടായ പ്രവര്‍ത്തനമാണ് താന്‍
ലക്ഷ്യമിടുന്നത്. പുതിയ ആശയങ്ങള്‍ ഉള്‍ക്കൊള്ളാനും പുതിയ തലമുറയെ രംഗത്തു
കൊണ്ടുവരാനും കഴിയണം.
പല രീതിയിലുള്ള പ്രശ്നങ്ങള്‍ നമ്മുടെ സമൂഹം
നേരിടുന്നുണ്ട്. നാട്ടില്‍ നിന്നു വരുന്നവര്‍ എന്തെങ്കിലുമൊക്കെ ജോലിയില്‍
കയറിപ്പറ്റുന്നെങ്കിലും ഇവിടെ പഠിച്ചു വളരുന്ന തലമുറയ്ക്ക് അര്‍ഹമായ ജോലി
കിട്ടാന്‍ ബുദ്ധിമുട്ട് ഉണ്ടെന്ന വസ്തുത പലര്‍ക്കും അറിയില്ല. അതിനാല്‍
അവര്‍ക്ക് സ്കൂള്‍ തലം മുതല്‍ വേണ്ട ഗൈഡന്‍സ് നല്കാന് പ്രൊഫഷണല്‍
രംഗത്തുള്ളവര്‍ക്ക് കഴിയണം. അതിനു ഫോമ നേതൃത്വം നല്കണമെന്നതില്
സംശയമില്ല.
വിസ-പാസ്പോര്‍ട്ട് പ്രശ്നങ്ങളില്‍ ഫോമ എപ്പോഴും
സജീവമായ നേതൃത്വം നല്‍കിയിട്ടുണ്ട്. പ്രവാസി വകുപ്പ് നിര്‍ത്തുകയും, വിസ-
പാസ്പോര്‍ട്ട് ഫീസൊക്കെ കൂട്ടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഫോമയുടെ ഇടപെടല്‍
അനിവാര്യമാണ്.
സെക്രട്ടറി സ്ഥാനത്തേക്ക് ജിബി തോമസും ജോസ് ഏബ്രഹാമും
രംഗത്തുള്ളപ്പോള്‍ ആരെ തുണയ്ക്കുമെന്ന ചോദ്യത്തിനു രണ്ടാളുകളുടെ കൂടെയും
പ്രവര്‍ത്തിക്കാന്‍ തനിക്ക് പ്രശ്നമൊന്നുമില്ലെന്നു സ്റ്റാന്‍ലി പറഞ്ഞു. എന്നാല്‍ സംഘടനയില്‍ കൂടുതല്‍ കാലം പ്രവര്‍ത്തിച്ച് പരിചയമുള്ളവരാണു വരേണ്ടത്. താന്‍ വിജയിച്ചാല്‍ ആരുമായും
ഒത്തുപോകാന്‍ പ്രശ്നമൊന്നുമില്ല. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി മേഖലയില്‍
നിന്നുതന്നെ ഭാരവാഹികള്‍ വരുന്നുവെന്നതിലും അസാംഗത്യമൊന്നുമില്ല.
ന്യൂയോര്‍ക്ക് ലോംഗ്ഐലന്റില്‍ റേഡിയോളജി രംഗത്ത് പ്രവര്‍ത്തിക്കുന്ന
സ്റ്റാന്‍ലി ഡമോക്രാറ്റിക് പാര്‍ട്ടി നേതാവുമാണ്. 1999-ല്‍
അമേരിക്കയിലെത്തിയ നാള് മുതല്‍ മലയാളി സംഘടനകളുമായും മുഖ്യധാരാ
രാഷ്ട്രീയ രംഗത്തുള്ളവരുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. അതിനു
വഴികാട്ടിയായത് ഐ.എന്‍.ഒ.സി നേതാവും ബന്ധുവും കൂടിയായ കളത്തില്‍
വര്‍ഗീസാണ്.
തിരുവല്ല സ്വദേശിയായ സ്റ്റാന്‍ലി
ബാലജനസഖ്യത്തില്കൂടിയാണ് നേതൃരംഗത്തുവന്നത്. മാര്‍ത്തോമാ
യുവജനസഖ്യത്തിന്റെ റീജിയണല്‍ സെക്രട്ടറിയായി മൂന്നുവര്‍ഷം തുടര്‍ച്ചയായി
പ്രവര്‍ത്തിച്ചു. 17 പള്ളികളടങ്ങുന്നതാണ് റീജിയണ്‍. ഭദ്രാസന അസംബ്ലി
മെമ്പറായത് ഇരുപത്തൊന്നാം വയസ്സില്‍. നെടുമ്പ്രം ക്രിസോസ്റ്റം ഇടവകയുടെ
സെക്രട്ടറിയായി ഏഴുവര്‍ഷം, പിന്നീട് ട്രസ്റ്റിയായി രണ്ടുവര്‍ഷം.
വൈ.എം.സി.എ, യൂണിവേ പ്രവര്‍ത്തനങ്ങളും സജീവമായിരുന്നു.
വൈ.എം.സി.എയുടെ ഇപ്പോഴത്തെ സ്റ്റേറ്റ് ഭാരവാഹി ലബി ഫിലിപ്പുമൊത്ത്
ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. അന്ന് പ്രശസ്ത കോണ്ട്രാക്ടര്
പൈലിപ്പിള്ളയാണ് വൈ.എം.സി.എ പ്രസിഡന്റ്. പുത്രനെപ്പോലെയാണ് അദ്ദേഹം തന്നെ
കരുതിയതെന്ന് സ്റ്റാന്‍ലി ഓര്‍ക്കുന്നു. വൈ.എം.സി.എ നാഷണല്‍
എക്സിക്യൂട്ടീവ് അംഗമായിരുന്നു. തിരുവല്ല സബ് റീജിയണിന്റെ ജനറല്‍
കണ്‍വീനറും.
പല തവണ ബ്ലഡ് ഡൊണേഷന്‍ ക്യമ്പ് സംഘടിപ്പിച്ചു.
വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ ഒറ്റപ്പെട്ടു പോകുന്ന കുടുംബങ്ങള്‍ക്ക്
അരിയും മറ്റു സാധനങ്ങളുമായി വള്ളത്തില്‍ പോയിരുന്നത് സ്റ്റാന്‍ലി
ഓര്‍ക്കുന്നു. ഒരു കുടുംബത്തിനു 25 കിലോ അരി, 6 കിലോ പയര്‍ എന്നതായിരുന്നു കണക്ക്. അതെല്ലാം വള്ളത്തിലാക്കി പോകും
അവയൊന്നും എന്തെങ്കിലും നേട്ടത്തിനോ
പബ്ലിസിറ്റിക്കോ വേണ്ടിയായിരുന്നില്ല. ആവശ്യം എവിടെയുണ്ടോ അവിടെ തുണയായി
എത്തുക എന്നതിലാണു തന്റെ വിശ്വാസം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എന്നും താന്‍
ഉത്സുകനായിരുന്നു. ആര്.സി.സി. പ്രോജക്ടിനു വേണ്ടിതുടക്കം
മുതലേപ്രവര്ത്തിച്ചവരില് ഒരാളായിരുന്നു താന്‍.
ഭാര്യ ബിന്ദു ആർ .എൻ . ആണ്. മക്കള്‍: സ്നേഹ കളത്തില്‍, സ്റ്റീവ് കളത്തില്‍, സാറ കളത്തില്‍.