Image

എന്റെ "പിറ്റിറിയാസിസ് റൂബ്ര പിലാരീസെന്ന' അപൂര്‍വ രോഗം (ജോസഫ് പടന്നമാക്കല്‍)

Published on 08 January, 2016
എന്റെ "പിറ്റിറിയാസിസ് റൂബ്ര പിലാരീസെന്ന' അപൂര്‍വ രോഗം (ജോസഫ് പടന്നമാക്കല്‍)
മെഡിക്കല്‍ സംബന്ധമായി കാര്യമായ യാതൊരറിവും എനിയ്ക്കില്ലെങ്കിലും ഞാനനുഭവിക്കുന്ന എന്റെ രോഗത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ആധാരമാക്കിയാണ് ഈ ലേഖനം രചിച്ചിരിക്കുന്നത്. ചില മെഡിക്കല്‍ പദങ്ങള്‍ക്ക്­ അനുയോജ്യമായ വാക്കുകള്‍ മലയാളത്തില്‍ കണ്ടുപിടിക്കുക പ്രയാസമാണ്. അറിയാന്‍ പാടില്ലാത്ത ഒരു വിഷയത്തെപ്പറ്റി ഒരു ലേഖനം എഴുതിയെങ്കില്‍ അത് എന്റെയൊരു സാഹസം മാത്രമെന്നു കരുതിയാല്‍ മതിയാകും. ഈ ലേഖനം തയ്യാറാക്കുന്നതില്‍ ഒരു രോഗിയെന്ന നിലയിലുള്ള എന്റെ അനുഭവജ്ഞാനം വളരെയേറെ ഉപകരിച്ചിട്ടുണ്ട്. രോഗത്തെപ്പറ്റി അറിവില്ലാത്തവര്‍ക്കും രോഗം ബാധിച്ചവര്‍ക്കും അവരുടെ പ്രിയപ്പെട്ട കുടുംബാംഗങ്ങള്‍ക്കും എന്റെ ലേഖനം ഉപകരിക്കുമെന്നു വിശ്വസിക്കട്ടെ.

2015 ജൂണ്‍ മാസത്തിലാണ് പി ആര്‍ പി (Ptiyriasis Rubra Pilaris)യെന്ന രോഗം എന്നില്‍ പിടി കൂടിയത്. ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ നിയമമനുസരിച്ച് ഒരു സ്പഷ്യലിസ്റ്റ് ഡോക്ടറെ കാണാന്‍ െ്രെപമറി ഡോക്റ്ററുടെ റഫറലാവശ്യമായിരുന്നു. ഇതിനായി ഫാമിലി പ്രാക്റ്റീസ് ചെയ്യുന്ന മലയാളീയായ ഒരു വനിതാ ഡോക്ടറെ സമീപിച്ചു. അവരുടെ ഓഫീസ് സന്ദര്‍ശന വേളയില്‍ റഫറലിനായി പല വിധ ആരോഗ്യപരമായ ടെസ്റ്റുകളുടെ കടമ്പകള്‍ കടക്കണമായിരുന്നു. അന്നെന്റെ തൂക്കം 160 പൌണ്ടും. കൊളോസ്‌ട്രോള്‍ കൂടുതലായതു കൊണ്ട് അവരുടെ നിര്‍ദേശമനുസരിച്ച് മരുന്നുകളും കഴിക്കാന്‍ തുടങ്ങി. 'ക്രെസ്റ്ററെ'ന്ന മരുന്നിന്റെ പാര്‍ശ്വ ഫലമെന്നോണം രണ്ടാഴ്ചയ്ക്കുള്ളില്‍ ദേഹം മുഴുവന്‍ ചുവന്നു തടിച്ച് കടുത്ത ചൊറിച്ചിലുമായി 'ഹൈവുസെന്ന' (hives) രോഗം കാണപ്പെട്ടു. ആ രോഗം ഭേദപ്പെട്ടു കഴിഞ്ഞ് അതിന്റെ തുടര്‍ച്ചയെന്നോണം ഒരു മാസം കഴിഞ്ഞപ്പോള്‍ ശരീരത്തിലെ ചര്‍മ്മങ്ങള്‍ മുഴുവന്‍ വരളാനും പൊഴിയാനും ആരംഭിച്ചു. കാലിന്റെ പാദങ്ങളും ഉള്ളം കൈകളും കറുത്തു തടിക്കാനും തുടങ്ങി. കൈകാലുകളിലെ രോമവും പൊഴിഞ്ഞു. തലമുടി പൊഴിയുകയും വളരാതെ വളരെ ഘനം കുറഞ്ഞതുമായി. കാലുകളിലെ നീരു കാരണം പര സഹായം കൂടാതെ നടക്കാനും ബുദ്ധിമുട്ടായി. ശരീര ഭാരം കുത്തനെ മുപ്പതു പൌണ്ട് കുറഞ്ഞു.

അനങ്ങാനോ തിരിയാനോ സാധിക്കാതെ മറ്റുള്ളവരുടെ സഹായം നിത്യേന ആവശ്യമായി വന്നു. എന്റെ കൈകള്‍ കൊണ്ട് എന്തെങ്കിലും ചെയ്യാനോ ഷേവു ചെയ്യാനോ, ഷൂവിന്റെ വള്ളികള്‍ കെട്ടാനോ സാധിക്കുമായിരുന്നില്ല. തോലുപോലെ കഠിനമായിരിക്കുന്ന കൈകള്‍ കൊണ്ട് ചോറുണ്ണാനോ എഴുതുവാനോ പറ്റില്ലായിരുന്നു. എങ്കിലും റ്റൈപ്പു ചെയ്യാന്‍ സാധിച്ചിരുന്നതുകൊണ്ട് എന്റെ ഹോബിയായ എഴുത്തിലും വായനയിലും ശ്രദ്ധിക്കാന്‍ സാധിച്ചു. ദിവസവും വിശ്രമമില്ലാതെ ദേഹമാകെയുള്ള ചൊറിച്ചില്‍ എന്റെ ചിന്താശക്തിക്കും മങ്ങലേല്‍പ്പിച്ചിരുന്നു. ശരീരം മൊത്തമായുള്ള ചര്‍മ്മങ്ങള്‍ വെളുത്ത മഞ്ഞുപോലെ എന്റെ വസ്ത്രങ്ങളിലും ബെഡിലും, കമ്പൂട്ടര്‍ ഡസ്ക്കിലും എവിടെയും കാണുമ്പോള്‍ എന്നെ ദുഖിതനാക്കിയിരുന്നു. 'വാക്കും ക്ലീനര്‍' നിറയെ ചര്‍മ്മങ്ങള്‍ പൊടി രൂപത്തില്‍ നിറയുന്നതും കാണാം.ആശ്വാസത്തിനായി 'ഒട്ട് മീല്‍' കുളികള്‍ നടത്തും. മണിക്കൂറുകള്‍ വെള്ളത്തില്‍ കിടന്ന് ചൊറിയുന്ന ചര്‍മ്മങ്ങള്‍ പൊളിച്ചു കളയുമായിരുന്നു. കിട്ടാവുന്ന ക്രീമുകള്‍ ദേഹത്ത് പുരട്ടിക്കൊണ്ടിരുന്നു. വലിയ ആശ്വാസമൊന്നും കിട്ടിയില്ല.

രോഗം വന്നു കഴിഞ്ഞ് കണ്ണാടിയിലെ എന്റെ വിരൂപമായ രൂപവും നീരുകള്‍ കൊണ്ട് ബലൂണ്‍ പോലെ വീര്‍ത്തിരിക്കുന്ന വരണ്ടു കീറിയ പാദങ്ങളുടെ പാര്‍ശ്വ വശങ്ങളും കണ്ടപ്പോള്‍ ഞാനൊരു ഭ്രാന്തനായോയെന്നും തോന്നിപ്പോയി. കൈകളിലെ പത്തു വിരലുകളും സ്വാധീനമില്ലാതെ മരച്ചിരുന്നു. ബാഹ്യ ചര്‍മ്മങ്ങള്‍ പൊട്ടിയും വരണ്ടുമിരുന്നിരുന്നു. കണ്‍ പുരികങ്ങളും അതുപോലെ തന്നെ. അടുത്തുള്ള ഹോസ്പറ്റലിലെ എമര്‍ജന്‍സി വിഭാഗത്തില്‍ എന്നെ പ്രവേശിപ്പിച്ചെങ്കിലും ഈ രോഗമെന്തെന്നു ആര്‍ക്കുമൊന്നും പറയാന്‍ സാധിച്ചില്ല. അവിടെയുണ്ടായിരുന്ന ഒരു ഡോക്ടര്‍ ഇത്തരം രോഗം ഒരിയ്ക്കലും കണ്ടിട്ടില്ലെന്നും ഏതെങ്കിലും മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന ഹോസ്പിറ്റലില്‍ പോകാനും ഉപദേശിച്ചു. പുകച്ചിലും ചൊറിച്ചിലും അനുഭവിക്കുന്ന എന്റെ രോഗത്തിന് ഒരു കാരണം നിശ്ചയിക്കാതെ അന്നു തന്നെ വീട്ടിലേയ്ക്ക് പറഞ്ഞയക്കുകയും ചെയ്തു.

പി ആര്‍ പി (Ptiyriasis Rubra Pilaris) യെന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണ്ടുവരുന്ന ഒരു രോഗമാണ്. വളരെ പ്രാവീണ്യമുള്ള ത്വക്കു രോഗ വിദഗ്ദ്ധരായവര്‍ക്കു മാത്രമേ ഈ രോഗത്തെ തിരിച്ചറിയാനും രോഗ നിവാരണ മാര്‍ഗങ്ങള്‍ നിര്‍ണ്ണയിക്കാനും സാധിക്കുള്ളൂ. ഈ രോഗം ബാധിച്ചവര്‍ ദൈനം ദിന ജീവിതചര്യകളില്‍ സ്വയം ജീവിതത്തെ ചെറുത്തു നില്ക്കാനും പ്രയാസപ്പെടും. അയ്യായിരം ത്വക്കു രോഗികളില്‍ ഒരാളെ മാത്രമേ ഇത്തരം രോഗമുള്ളവരായി രേഖപ്പെടുത്തിയിട്ടുള്ളൂ. കഴിയുന്നതും മെഡിക്കല്‍ വാക്കുകള്‍ ബ്രായ്ക്കറ്റിലിട്ട് സാങ്കേതികമല്ലാത്ത മലയാള ഭാഷയില്‍ രോഗത്തെപ്പറ്റി വിവരിക്കാനും ശ്രമിച്ചിട്ടുണ്ട്. എന്റെ അനുഭവ ജ്ഞാനം കൊണ്ട് രോഗത്തെപ്പറ്റി വിവരിക്കുന്നുവെങ്കിലും ഇതിന്റെ ചീകത്സാ വിധികള്‍ നടത്തുന്നത് ത്വക്ക് രോഗ വിദഗ്ദ്ധരായവരാണ്. എങ്കിലും ഒരു രോഗത്തെപ്പറ്റി ഗഹനമായി പഠിക്കാന്‍ അതനുഭവിക്കുന്ന രോഗികള്‍ക്കും സാധിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു. ഡോക്ടര്‍മാര്‍ കുറിച്ചു തരുന്ന മരുന്നുകളുടെ പാര്‍ശ്വ ഫലങ്ങള്‍ മനസിലാക്കി അത് സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കാനുള്ള അവകാശമോ രോഗികള്‍ക്കുണ്ട്. ഡോക്ടര്‍മാരെ തെരഞ്ഞെടുക്കുമ്പോള്‍ അഹങ്കാരികളല്ലാത്തവരും രോഗികളുടെ സംശയങ്ങള്‍ വ്യക്തമാക്കുന്നവരും ബെഡ് സൈഡു മര്യാദകളുമുള്ളവരായിരിക്കണം. വൈകാരികമായി ദീര്‍ഘകാലം ഈ രോഗത്തോട് നാം മല്ലിടേണ്ടവരാണ്. മനസിനിഷ്ടപ്പെടാത്ത ഡോക്ടര്‍മാരുടെ സേവനം രോഗം കൂടുതല്‍ വഷളാക്കാനെ ഉപകരിക്കുള്ളൂ.

പി ആര്‍ പി അപൂര്‍വമായ രോഗമാണെങ്കിലും കുടുംബ പാരമ്പര്യങ്ങളില്‍നിന്നും ലഭിക്കാം. ഭൂരിഭാഗം ഡോകടര്‍മാര്‍ക്കും ഈ രോഗത്തെപ്പറ്റിയോ ചീകത്സാ രീതികളെ പ്പറ്റിയോ അറിവുണ്ടായിരിക്കില്ല. രോഗം ബാധിച്ചവരെ ഡോക്ടര്‍മാര്‍ മാറി മാറി പല ചീകത്സാ സമ്പ്രദായങ്ങളും പരീക്ഷിക്കും. അത്തരം ശ്രമങ്ങള്‍ പി ആര്‍ പി യെ സംബന്ധിച്ച് വലിയ പ്രയോജനമുണ്ടാവുകയില്ല. ചിലപ്പോള്‍ പാര്‍ശ്വഫലങ്ങള്‍ മറ്റുള്ള ഗുരുതരമായ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യും. അതുകൊണ്ട് ഈ രോഗമുള്ളവര്‍ സമര്‍ത്ഥനായ ഒരു ത്വക്കുരോഗ ഡോക്ടറുടെ സഹായം തേടേണ്ട ആവശ്യവുമുണ്ട്. കഴിവും പ്രാവണ്യവുമുള്ള പ്രസിദ്ധനായ ഒരു ഡോക്ടറുടെ സേവനം എനിയ്ക്ക് ലഭിക്കുന്നതുകൊണ്ട് രോഗത്തിന്­ വളരെയേറ ആശ്വാസം ലഭിച്ചു. എത്ര ജോലിത്തിരക്കിലും അദ്ദേഹത്തിന്‍റെ ഓഫീസ് സന്ദര്‍ശിക്കുന്ന സമയം എന്റെ രോഗത്തിന്റെ പുരോഗമനവും വിവരവുമറിയാന്‍ ഓടി വരും.അപൂര്‍വമായ എന്റെ രോഗം എന്തെന്നു നിര്‍ണ്ണയിച്ച ദിവസം അദ്ദേഹത്തിന് ചീകത്സകള്‍ നടത്താന്‍ പ്രത്യേകമായ ഒരു ഉത്സാഹമായിരുന്നു. രോഗശമനത്തിനായി ആഴ്ചയില്‍ മൂന്നു ദിവസം ലൈറ്റ് ബോക്‌സ് തെറാഫിയ്ക്ക് പോവണം. 'സൊറാറ്റയിന്‍ എന്ന ക്യാപ്‌സൂള്‍ ഗുളിക ദിവസം രണ്ടു പ്രാവശ്യം കഴിക്കണം.


പി.ആര്‍.പി.(Ptiyriasis Rubra Pilaris) ജീവന് അപകടകരമായ ഒരു അസുഖമല്ല. മറ്റുള്ളവര്‍ക്ക് പകരുന്ന രോഗവുമല്ല. ഈ അസുഖത്തിന്റെ ഉത്ഭവം എവിടെനിന്നെന്നും വ്യക്തമല്ല. 1800­­ല്‍ ഒരു മെഡിക്കല്‍ സമൂഹമാണ് ആദ്യമായി ഈ സുഖക്കേട്­ എന്താണെന്നുള്ള വിവരം പുറത്തുവിട്ടത്. 'പിറ്റിറിയാസിസ് റൂബ്രാ പിലാരീസ്' (പി ആര്‍ പി) എന്ന രോഗത്തിന്റെ പേരിന്റെ കൂടി തന്നെ അര്‍ത്ഥവത്തായ വിവരണവുമുണ്ട്. 'പിറ്റിറിയാസിസ്' എന്നാല്‍ പകിട്ടാര്‍ന്നതും നേര്‍ത്ത പൊറ്റകളുമുള്ള ചെറുതുമായ ഉരിയുന്നപോലുള്ള ചര്‍മ്മങ്ങളെന്നു അര്‍ത്ഥം കല്‍പ്പിച്ചിരിക്കുന്നു. 'റൂബ്രാ'യെന്നാല്‍ ചുവപ്പെന്നര്‍ത്ഥം. 'പിലാരിസ്' എന്നാല്‍ രോമമൂലത്തിലുള്ള ചെറു ഗ്രന്ഥി യെന്നര്‍ത്ഥം. 'പി ആര്‍ പി' വന്നുപെട്ടാല്‍ പിന്നീടത്­ വിട്ടു മാറാത്ത ഒരു രോഗമായി മാറും. മോണയില്‍ക്കൂടി പല്ലു മുളച്ചു വരുന്നപോലെ തൊലികളിലെ ഓരോ ടിഷ്യൂവിലും പുതിയ തൊലി മുളയ്ക്കുകയും പൊഴിയുകയുമെന്ന ക്രിയകള്‍ തുടര്‍ച്ചയായി ശരീരത്തില്‍ സംഭവിച്ചു കൊണ്ടിരിക്കും. തൊലിക്കു പുറത്തു ആവരണം പോലെ മറ്റു തൊലികള്‍ വന്നു കൂടും. ആവരണം ചെയ്യുന്ന തൊലികളുടെ നിറം ചുവപ്പോ ഒറഞ്ചു നിറമോ ആയിരിക്കും.

പി അര്‍ പി മൂലം ശരീരത്തിലെ തൊലികള്‍ വരളുമ്പോള്‍ കഠിനമായ ചൊറിച്ചിലുകള്‍ അനുഭവപ്പെടും. താല്ക്കാലിക ശമനത്തിനുപകരിക്കുന്ന ധാരാളം ക്രീമുകള്‍ മാര്‍ക്കറ്റിലുണ്ട്. ശരീരത്തിലെ ഈര്‍പ്പം തടയാനും ചൊറിച്ചില്‍ തടയാനും ദിവസം രണ്ടു തവണകള്‍ ക്രീമുകളൊ ലോഷനുകളൊ ദേഹത്ത് ഇടവിടാതെ പുരട്ടിക്കൊണ്ടിരിക്കണം. പെര്‍ഫ്യൂമില്‍ ആല്‍ക്കഹോള്‍ അടങ്ങിയ ലോഷന്‍സ്­ പി ആര്‍ പി രോഗികള്‍ക്ക് നന്നല്ല. ശരീരത്തിലെ ചര്‍മ്മ പുഷ്ടിക്ക് ധാരാളം വെള്ളവും കുടിക്കണം. നീണ്ട നേരം 'റ്റബില്‍' കിടക്കാതെ തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് പ്രയോജനപ്പെടും. ചൂടു വെള്ളത്തില്‍ കുളിയ്ക്കുന്നതുകൊണ്ട് സുഖം അനുഭവപ്പെടുമെങ്കിലും ദീര്‍ഘ നേരത്തിലെ സ്‌നാനം ദേഹത്തിലെ തൊലി പെട്ടെന്ന് വരളാനിടയാകും.

പി ആര്‍ പി എന്ന അജ്ഞാത രോഗത്തിന്റെ കാര്യ കാരണങ്ങളെപ്പറ്റി വ്യക്തമായി ഒരു ഉത്തരം ആര്‍ക്കും നല്കാന്‍ സാധിക്കില്ല. പാരമ്പര്യമായോ മാതാവില്‍നിന്നൊ പിതാവില്‍ നിന്നോ അല്ലെങ്കില്‍ മറ്റു യാതൊരു കാരണവു മില്ലാതെയോ ഈ രോഗം പിടിപെടാമെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു. വൈറല്‍ മൂലമൊ ബാക്റ്റീരിയാ മൂലമൊ ഉണ്ടാകാമെന്നും ചില ഗവേഷണങ്ങള്‍ പറയുന്നു. ആന്റി ബയോട്ടിക്‌സ്, ശരീരത്തിലുണ്ടാകുന്ന മാനസികാഘാതം, പ്രധാന സര്‍ജറി, അമിതമായ സൂര്യ താപം, വൈകാരിക ദുഃഖ ങ്ങള്‍ എന്നീ കാരണങ്ങളുമാകാം. നാളിതു വരെ പി ആര്‍ പി രോഗത്തെ ഭേദപ്പെടുത്തുന്ന ഒരു മരുന്ന് കണ്ടുപിടിച്ചിട്ടില്ല. എന്നാല്‍ ഭേദമാകുകയും പിന്നീട് രോഗം ആവര്‍ത്തിക്കുകയും ചെയ്യുന്ന ചീകത്സാ മാര്‍ഗങ്ങളുണ്ട്. വളരെയധികം അപൂര്‍വ രോഗമായതുകൊണ്ട് പി.ആര്‍.പി യ്ക്ക് കാര്യമായ ഗവേഷണങ്ങള്‍ നടത്തിയിട്ടില്ല. എങ്കിലും ഇതിനോട് സാമ്യമുള്ള സോറായിസിസ് ചീകത്സകള്‍ പി ആര്‍ പി ചീകത്സകള്‍ക്കും പ്രയോജനപ്രദമായിട്ടുണ്ട്.

പി ആര്‍ പി ആദ്യം തുടങ്ങുന്നത് ദേഹമാസകലം സഹിക്കാന്‍ സാധിക്കാത്ത ചൊറിച്ചിലിലൂടെയായിരിക്കും. ശരീരത്തിലാകമാനം മഞ്ഞ നിറത്തിലുള്ള ചൊറിയുന്ന മുള്ളുകള്‍ പോലുള്ള കുരുക്കളുണ്ടാകും. പുറത്തും കൈമുട്ടുകളിലും ദേഹത്തിന്റെ ഏതു ഭാഗത്തുമുണ്ടാകാം. ഈ കുരുക്കള്‍ ഒന്നിച്ച് വളര്‍ന്നു ­ കഴിയുമ്പോള്‍ തൊലികള്‍ പൊരിഞ്ചു പിടിച്ചതു പോലെ വരണ്ടിരിക്കും. കൈകള്‍ കൊണ്ട് പതുക്കെ തടവിയാലും വരണ്ട തൊലികള്‍ അടര്‍ന്നു വീഴും. ദേഹത്തെ രോമവും തലമുടിയും പൊഴിയുകയോ ഘനം കുറയുകയോ ചെയ്യും. പി ആര്‍ പി രോഗികള്‍ക്ക് ഉള്ളം കൈകളിലും പാദത്തിന്റെ അടിവശങ്ങളിലും വേദനയോടെയുള്ള തൊലികളായിരിക്കും ഉണ്ടാവുക. ശരീര ഭാഗങ്ങളില്‍ മുമ്പുണ്ടായിരുന്ന സോറൈസീസില്‍ നിന്നോ എക്‌സിമായില്‍നിന്നോ രോഗം വ്യാപിക്കും. ശരീരം സ്വീകരിക്കാത്ത ചില മരുന്നുകളുടെ പ്രത്യാഘാതാവും രോഗത്തിന് കാരണമാകാം. ശരീരത്തിലുള്ള തൊലികള്‍ ഇടവിടാതെ പൊഴിഞ്ഞു പോവുന്നതുകൊണ്ട് (ലഃളീഹശമശേീി) കഠിനമായ ചൊറിച്ചിലും ദേഹം മുഴുവന്‍ പുകച്ചിലുമുണ്ടാകും. സദാ സമയവും സുഖമില്ലാതെ തോന്നുക, അതിക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുക, ചൂടാണെങ്കിലും തണുപ്പായി വിറക്കുകയും , ദേഹത്തിന്റെ ചൂടിനെ നിയന്ത്രിക്കാന്‍ സാധിക്കാതെ വരുകയും ചെയ്യുകയെന്നുള്ളത് രോഗത്തിന്റെ ലക്ഷണങ്ങളാണ്. ധാരാളം ജലം ശരീരത്തില്‍ നിന്നും നഷ്ടപ്പെടുന്നതുകൊണ്ട് ശരീരത്തിന്റെ ആന്തരിക അവയവങ്ങള്‍ക്കും പ്രശ്‌നങ്ങളുണ്ടാകാം. കരള്‍ വലുതാകാം.

ലക്ഷണങ്ങള്‍ കണ്ട് രോഗം നിര്‍ണ്ണയിക്കേണ്ടത് ആരാണെന്നുള്ളതില്‍ രോഗിയുടെ മനസ്സില്‍ അങ്കലാപ്പുണ്ടാക്കാം. ആദ്യഘട്ടം മുതല്‍ ത്വക്ക് രോഗ വിദഗ്ദ്ധനാണ് രോഗമെന്തെന്ന് കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നത്. പല ഡോക്ടര്‍മാരും പി ആര്‍ പി യെന്ന ഈ രോഗം സോറായിസിസെന്നു കരുതി ചീകത്സ തുടങ്ങും. അല്ലെങ്കില്‍ 'എരിത്രോ ഡെര്‍മാ ' (Erythroderma) എന്ന ത്വക്ക് രോഗങ്ങളുടെ വകഭേദമെന്നു വിചാരിച്ച് തെറ്റായ ചീകത്സ തുടങ്ങും. രോഗം നിര്‍ണ്ണായത്തിനായി ചര്‍മ്മത്തിന്റെ ദ്രവ ഭാഗം (ബൈയോപ്‌സി) പരീക്ഷണ വിധേയമാക്കേണ്ടതുണ്ട്. അതിന് നല്ല യോഗ്യതയും കഴിവുമുള്ള ത്വക്കു രോഗലക്ഷണശാസ്ത്രവിദഗ്ദ്ധന്‍ (പതാലജസ്റ്റ്) ആവശ്യമാണ്. ഭൂരിഭാഗവും ത്വക്കുരോഗ ഡോക്ടര്‍മാര്‍ 'പതാലജസ്റ്റ്' ഡോക്ടര്‍മാരുടെ സഹായത്തോടെയാണ് ഈ രോഗം ആധികാരികമായി നിര്‍ണ്ണയിക്കുന്നത്.

ത്വക്ക്­ രോഗ നിവാരണ ഡോക്ടര്‍ രോഗം നിര്‍ണ്ണയിച്ച ശേഷം അടുത്ത പടി ഏതു തരം പി.അര്‍.പി എന്നറിയിക്കും. പി ആര്‍ പി തന്നെ പല വിധമുണ്ട്. ഓരോരുത്തരുടെയും വ്യക്തിപരമായ മെഡിക്കല്‍ ചരിത്രമനുസരിച്ച് ചീകത്സാ വിധികളും ഡോക്ടര്‍ നിശ്ചയിക്കും. പലവിധ ചീകത്സാ സമ്പ്രദായങ്ങള്‍ നിലവിലുണ്ടെങ്കിലും ഡോക്ടര്‍ ഒന്നോ ഒന്നില്‍ കൂടുതല്‍ മരുന്നുകളോ രോഗിയ്ക്ക് നിശ്ചയിക്കും. ചില രോഗികള്‍ മരുന്നുകളെടുക്കാന്‍ വിസമ്മതിക്കും. മരുന്നുകളില്ലാതെ ചിലര്‍ക്കു രോഗം സ്വയം ഭേദമാവാറുണ്ട്.

മരുന്നുകളെടുക്കുന്ന സമയം ചില അനുഷ്ടാനങ്ങളില്‍ രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമുണ്ട്. മാസം തോറും ലാബറട്ടറികളില്‍ പോയി രക്തം പരിശോധിക്കണം. റെട്ടിനോയിഡോ ഇമ്മ്യൂണോ സപ്രസന്റ്‌റ് മരുന്നുകളോ എടുക്കുന്നുവെങ്കില്‍ പാര്‍ശ്വ ഫലങ്ങളായ കൊളോസ്‌ട്രോള്‍ കൂടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഈ പാര്‍ശ്വ ഫലങ്ങളും ശ്രദ്ധിക്കേണ്ടതായി വരും. ഈ മരുന്നുകളും അസുഖം തന്നെയും ദേഹത്തിലെ ചര്‍മ്മ കോശങ്ങള്‍ ശക്തിയായി പൊളിയാന്‍ കാരണമാകുന്നു. രോഗികള്‍ ധാരാളം വെള്ളം കുടിക്കാനും ശ്രമിക്കണം. ഓരോ മാസവും രക്ത പരിശോധന ഏതെല്ലാം വേണമെന്ന് ഡോക്ടര്‍ നിര്‍ദേശിക്കും.

പി ആര്‍ പി രോഗത്താല്‍ ദുരിതമനുഭവിക്കുന്നവര്‍ അവരുടെ വൈകാരിക പ്രശ്‌നങ്ങളിലും ശ്രദ്ധ പതിപ്പിക്കേണ്ടതായുണ്ട്. മാനസികമായ ആരോഗ്യം ശരീരാരോഗ്യം പോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. വ്യത്യസ്തങ്ങളായ ഈ രണ്ടു ആരോഗ്യ ഘടനകളെയും വേര്‍തിരിക്കാനും സാധിക്കില്ല. നമുക്കു ചുറ്റുമുള്ള ബന്ധു ജനങ്ങളും സുഹൃത്തുക്കളും മാനസികമായ പിന്തുണ നല്‍കുന്നുവെങ്കില്‍ രോഗത്തെ ചെറുത്തു നില്ക്കാന്‍ സാധിക്കും. നമുക്ക് വിശ്വസിക്കാവുന്നവരോട് ഈ രോഗത്തെപ്പറ്റി സംസാരിക്കണം.നമുക്കുണ്ടാകുന്ന മാനസിക സംഘട്ടനങ്ങളെയും പരിഗണിക്കണം. സുഹൃത്തുക്കളും രോഗിയുടെ മനസിന്റെ സമതല തെറ്റുന്നുണ്ടോയെന്ന് നോക്കണം. മാനസിക സമനില തെറ്റുന്നവര്‍ ഡോക്ടര്‍മാരുടെ സഹായം തേടേണ്ടി വരും. പി ആര്‍ പി യുള്ളവര്‍ പലരും മനസിന്റെ സമനില തെറ്റുന്നവരെന്ന് സ്ഥിതിവിവര കണക്കുകളില്‍ കാണുന്നു. നമ്മോടുകൂടി ഒപ്പം സഞ്ചരിക്കുന്നവര്‍ക്കേ നമ്മുടെ മാനസിക പ്രശ്‌നങ്ങളെ വിലയിരുത്താന്‍ സാധിക്കുള്ളൂ.

ഏതു കാലാവസ്ഥയിലും ചൂടത്തും ഈ രോഗമുള്ളവര്‍ വിയര്‍ക്കാതിരിക്കുന്നതും കാണാം. അതിന്റെ കാരണമെന്തെന്ന് വൈദ്യ ശാസ്ത്രം വ്യക്തമാക്കുന്നില്ല. ദേഹത്തിലെ ചര്‍മ്മം നഷ്ടപ്പെടുന്നതു കൊണ്ടായിരിക്കാം. വിയര്‍പ്പ് നമ്മുടെ ശരീരത്തിന്റെ താപ നിലയെ നിയന്ത്രിക്കുന്നു. ചര്‍മ്മങ്ങള്‍ നഷ്ടമാകുംതോറും തണുപ്പു സഹിക്കാന്‍ സാധിക്കാതെ വരുന്നു. ചൂടും സഹിക്കാന്‍ സാധിക്കാതെ വരുന്നു. ദേഹത്തുള്ള ചര്‍മ്മവും ഇന്‍സുലിനും നഷ്ടപ്പെടുന്നതാണ് അതിനു കാരണം. നമ്മുടെ ശരീര താപ നില നിയന്ത്രിക്കേണ്ടതായുണ്ട്. പി ആര്‍ പി രോഗികളെ സംബന്ധിച്ച് ഇതേറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത്തരം രോഗികള്‍ ചൂടിലും തണുപ്പിലും തണുക്കുന്നുവെന്ന് പരാതിപ്പെടും. കടകളിലെയും തീയറ്ററുകളിലെയും എയര്‍ കണ്ടീഷനും പി ആര്‍ പി ക്കാരെ കൂടുതല്‍ തണുപ്പുള്ളവരാക്കും. ഏതു കാലാവസ്ഥയിലും ജാക്കറ്റും സ്വറ്ററും ബ്ലാങ്കറ്റും സഞ്ചരിക്കുമ്പോള്‍ കൂടെ കൊണ്ടുപോവേണ്ടതായി വരും. കാറില്‍ സഞ്ചരിക്കുന്ന മറ്റുള്ളവര്‍ എയര്‍ കണ്ടീഷന്‍ ആസ്വദിക്കുമ്പോള്‍ പി ആര്‍ പി ക്കാര്‍ ബ്ലാങ്കറ്റും പുതച്ച് കാറില്‍ ഇരിക്കേണ്ടി വരും. സദാ സമയവും ചൊറിച്ചിലെന്നു പറയുന്നത് ഒരു പക്ഷെ നമ്മുടെ സാമൂഹിക ജീവിതത്തെ ഏറ്റവുമധികം അലങ്കോലപ്പെടുത്തുന്നതാകാം. ചൊറിയുന്ന സമയം ശരീരം മുറിഞ്ഞാല്‍ മറ്റു പ്രശ്‌നങ്ങളും ഉണ്ടാകാം. മുറിവില്‍ അണുബാധ (ഇന്‍ഫഷന്‍) യുണ്ടാകാം. കുളിക്കുന്ന സമയം 'ടബില്‍' കൂടുതല്‍ നേരം കിടക്കുന്നതും നന്നല്ല. അത് ചര്‍മ്മം വരളാന്‍ മാത്രമേ സഹായിക്കുള്ളൂ. ധാരാളം ക്രീമും ലോഷനും ചൊറിച്ചിലിനെ തടയാന്‍ ഉപയോഗിക്കേണ്ടി വരും. ചര്‍മ്മങ്ങള്‍ മഴ പോലെ പൊഴിയുന്ന കാരണം 'വാക്കും ക്ലീനര്‍' സമീപത്തു തന്നെ വേണ്ടി വരും. കറുത്ത വേഷങ്ങള്‍ ധരിക്കാന്‍ പ്രയാസമാകും. കാരണം പൊഴിഞ്ഞു പോകുന്ന വെളുത്ത ചര്‍മ്മങ്ങള്‍ നാം ധരിക്കുന്ന കറുത്ത വേഷത്തില്‍ വ്യക്തമായി കാണാന്‍ സാധിക്കും. മറ്റുള്ളവരുടെ മുമ്പില്‍ നിരന്തരമായ ചര്‍മ്മങ്ങളുടെ പൊഴിച്ചില്‍ പരിഹാസമാകാം. എങ്കിലും ചര്‍മ്മങ്ങള്‍ പൊഴിയുന്നതു ഒരനുഗ്രഹം കൂടിയായി കണക്കാക്കണം. പുതിയ തൊലി വളരുന്നതു കൊണ്ട് നമ്മുടെ ശരീരവും കൂടുതല്‍ വെടിപ്പുള്ളതാകും. ചെറുപ്പകാലത്തിലെ തിളക്കം പുതിയ ചര്‍മ്മങ്ങളില്‍ പ്രകടമാകുന്നതു മനസിന്­ ഉന്മേഷം നല്കും

പി ആര്‍ പി ക്കാര്‍ തങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനായി പോഷകാഹാരമുള്ള ഭക്ഷണം കഴിക്കേണ്ടതായുണ്ട്. ചര്‍മ്മങ്ങള്‍ തുടര്‍ച്ചയായി ശരീരത്തില്‍നിന്നും പോവുന്നതിനാല്‍ ഫലം നിറഞ്ഞ ഭക്ഷണ വിഭവങ്ങള്‍ ശരീരത്തിന് ആവശ്യമായി വരുന്നു. പഴ വര്‍ഗങ്ങളും പച്ചക്കറികളും ശരീര പുഷ്ടിക്ക് നല്ലതാണ്. അമിതമായി ഉപ്പുള്ള പൊട്ടെറ്റോ ചിപ്‌സ് ഫലമില്ലാത്തതും 'എഡിമ' യുണ്ടാകുന്നതുമാണ്. ന്യൂട്രിഷന്‍ ഡോക്ടറെ കാണുന്നവര്‍ തങ്ങള്‍ക്കുള്ള അപൂര്‍വമായ പി ആര്‍ പി യുടെ രോഗ വിവരങ്ങള്‍ അറിയിക്കണം. പി. അര്‍ പിയെ പ്പറ്റി ന്യൂട്രിഷന്‍ ഡോക്ടര്‍ കേട്ടിട്ടുണ്ടാകാന്‍ സാധ്യതയില്ല. സൂര്യ പ്രകാശം കഴിയുന്നതും എല്ക്കാതിരിക്കാന്‍ ശ്രമിക്കണം. സൂര്യന്റെ പ്രകാശം പുറമെയുള്ള തൊലിയെ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. നീണ്ട കൈകളുള്ള ഷര്‍ട്ടുകള്‍ ധരിക്കേണ്ടി വരും. തലയില്‍ തൊപ്പി ധരിച്ചാല്‍ സൂര്യ പ്രകാശം തടയാന്‍ സാധിക്കും.

എന്നെ സംബന്ധിച്ചടത്തോളം 'പിറ്റിറിയാസിസ് റൂബ്ര പിലാരീസെന്ന ' ഈ മൂന്നു വാക്കുകളെ ആഹ്ലാദത്തോടെ പറയാന്‍ കഴിയുന്നില്ല. എങ്കിലും ഇതനുഭവിക്കുന്നവരുടെ ചര്‍മ്മങ്ങള്‍ ഇടവിടാതെ പൊഴിയുന്ന കാരണം ശരീരമാകെ ചുവന്ന തെളിമയുള്ളതായി മാറുന്നു. വികാര വിചിന്തനമായ ഇത്തരം ശുദ്ധീകരണം ആരും ആഗ്രഹിക്കില്ല. മദ്ധ്യവയസു കഴിയുന്നവര്‍ക്കാണ് സാധാരണ ഈ രോഗങ്ങള്‍ പിടിപെടാറുള്ളത്. ഈ രോഗത്തിനടിമയാകുമ്പോള്‍ ജീവിതത്തിലെ നമ്മുടെ മോഹങ്ങള്‍ക്കെല്ലാം ഒരു വിരാമവും വരുകയാണ്. കണ്ണാടിയുടെ മുമ്പില്‍നിന്ന് കണ്ണൂനീരുകള്‍ പൊഴിക്കാതിരിക്കില്ല. വര്‍ഷങ്ങളോളം കണ്ണുനീര്‍ തുള്ളികള്‍ താഴെ വീണു കൊണ്ടിരിക്കും. ഇത്തരം അപൂര്‍വങ്ങളില്‍ അപൂര്‍വമായ രോഗത്തിന്റെ കാരണം തികച്ചും അജ്ഞാതമാണ്. സൌഖ്യം പ്രാപിക്കാനുള്ള പൂര്‍ണ്ണമായ ഒരു ചീകത്സാ സമ്പ്രദായം നാളിതുവരെ ഗവേഷകരുടെ പണിപ്പുരയില്‍ നിന്നും പുറത്തു വന്നിട്ടില്ല.

പി ആര്‍ പി യെന്ന രോഗം വരുന്നവരുടെ വിരലുകള്‍ ശോഷിക്കാം. നഖങ്ങള്‍ ദ്രവിക്കാം. ഉള്ളം കൈകള്‍ തുകലുകള്‍ പോലെയോ തടി കഷണം പോലെയോ ആവാം. കണ്ണിന്റെ ഇമകള്‍ ഒട്ടിയിരിക്കാം. ശരീരത്തിലെ ചൂടുള്ള തൊലികള്‍ തിളങ്ങിയിരിക്കുമെങ്കിലും രോഗം അനുഭവിക്കുന്നവന്റെ അകം പൊട്ടുകയാണ്­. തലയിലുള്ള 'ഡാന്‍ഡ്രഫ്' മഞ്ഞുപോലെ പറന്നു കൊണ്ടിരിക്കും. കാല്പാദങ്ങള്‍ നീരു വെച്ചിരിക്കും. ഇടവിടാതെയുള്ള ചൊറിച്ചിലുകള്‍ ജീവിതത്തിന്റെ ഭാഗമായി തീരും. രോഗം ഭേദപ്പെടുമെന്ന് സുഹൃത്തുക്കള്‍ കൂടെ കൂടെ നമ്മോടു പറയും. പക്ഷെ എപ്പോളെന്നു ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. ചില ദിനങ്ങളില്‍ അസുഖം ഭേദമായിയെന്നു തോന്നും. ഉടന്‍ വീണ്ടും തൊലികള്‍ പൊളിഞ്ഞ് പുതിയ തൊലികള്‍ വരും. വീണ്ടും മനസ്സില്‍ പൊട്ടുന്നത് ലഡുവല്ല തീക്കട്ടകളാണ്. പഴയതു പോലെ വീണ്ടും ചൊറിച്ചിലും. ഇട്ടിരിക്കുന്ന വസ്ത്രങ്ങള്‍ മുഴുവന്‍ ശരീരത്തിലെ പൊടി കാരണം രൂക്ഷവുമായിരിക്കും. മറ്റുള്ളവരുടെ മുമ്പില്‍ പോവാനും സങ്കോചമുണ്ടാവാം. എങ്കിലും സപ്ത വര്‍ഷങ്ങള്‍ ഞാന്‍ ആരോഗ്യവാനയിരുന്നതിലും സംതൃപ്തനാണ്. എന്നിലുണ്ടായിരുന്ന കോപ ജ്വാലകള്‍ കത്തിയെരിഞ്ഞ് ഞാനിന്നു ശാന്തനായ മനുഷ്യനായി രൂപാന്തരപ്പെട്ടു. പി.ആര്‍.പി രോഗമെന്നാല്‍ ഒരു തമാശയല്ല. ഈ രോഗത്തിന്റെ ചീകത്സയും നമ്മെ സാമ്പത്തികമായി തകര്‍ക്കും. എങ്കിലും ഈ രോഗം കാന്‍സറിനേക്കാളും ഹൃദയ രോഗത്തെക്കാളും ഉത്തമമെന്നു പറയാം.

കര കവിഞ്ഞൊഴുകുന്ന ദുഃഖങ്ങളും പേറി പി ആര്‍ പി രോഗത്തോടു മല്ലടിക്കുന്ന സമയത്തും കണ്ണാടിയുടെ മുമ്പില്‍ നില്‍ക്കുമ്പോഴും മുഖത്തുള്ള വാര്‍ദ്ധക്യത്തിന്റെ ചുളിവുകള്‍ നിറമാര്‍ന്ന തൊലികളാല്‍ ആവരണം ചെയ്ത് അപ്രത്യക്ഷമായതായി തോന്നും. മുഖത്തിലെയും ദേഹമാകെയുമുള്ള ചര്‍മ്മങ്ങള്‍ വരണ്ടു പൊഴിയുന്നതു കൊണ്ട് യുവത്വത്തിന്റെ ഓര്‍മ്മകളും മനസിനെ താലോലിച്ചുകൊണ്ടിരിക്കും. വാര്‍ദ്ധക്യത്തെ, മുളച്ചു വരുന്ന പുതിയ ചര്‍മ്മങ്ങളില്‍ ഒളിച്ചു വെയ്ക്കുന്നതായും തോന്നിപ്പോവും.ഏറെക്കാലം മുമ്പ് പി ആര്‍ പി ബാധിച്ച 'മൈക്കിള്‍ ഒട്ടോര്‍ബിനെ'ന്ന ഒരാളിന്റെ മകള്‍ അപ്പനോട് 'പി.ആര്‍ പി' യെന്നാല്‍ 'പ്രറ്റി റെഡ് പീപ്പിള്‍' (Pretty red people) എന്നല്ലെയെന്നു ചോദിച്ചു. മൈക്കിനെ ആ വാക്കുകള്‍ ചിരിപ്പിച്ചു. ശൈലിയിലുള്ള ആ പദങ്ങള്‍ അമേരിക്കന്‍ ചൊല്ലായി മാറിക്കൊണ്ട് രോഗം ബാധിച്ചവരെയെല്ലാം ചിരിപ്പിച്ചു. ഇന്നും ചിരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഞാനും ചിരിക്കുന്നു. രോഗമായി മല്ലിടുന്ന എനിയ്ക്ക് എന്റെ സഹനങ്ങളില്‍ എന്നോടൊത്തു ആശ്വസിപ്പിക്കാന്‍ എന്റെ കുടുംബത്തിന്റെയും മക്കളുടെയും നല്ലവരായ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പിന്തുണയുണ്ട്. രോഗം ഭേദപ്പെടുമെന്ന് സംശയാതീതമായി എനിയ്ക്ക് വിശ്വാസവുമുണ്ട്­. ആ വിശ്വാസം എന്നെ ഞാനായി മുമ്പോട്ടു നയിപ്പിക്കുന്നു.
എന്റെ "പിറ്റിറിയാസിസ് റൂബ്ര പിലാരീസെന്ന' അപൂര്‍വ രോഗം (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
Sudhir Panikkaveetil 2016-01-08 19:10:51
നിങ്ങളുടെ ലേഖനങ്ങൾ ഈ മലയാളിയിൽ
വായിക്കുന്ന ഒരു വായനകാരനാണു~ ഞാൻ. വളരെ വേദനയോടെയാണു  നിങ്ങളുടെ രോഗവിവരങ്ങൾ വായിച്ചത്.   ആര്ക്കൊക്കെ എപ്പോഴൊക്കെ ഓരോ
തരം രോഗങ്ങൾ വരുമെന്ന് എന്ത് നിശ്ചയം. എന്തായാലും രോഗം മാറുമെന്ന നിങ്ങളുടെ
ആത്മവിശ്വാസം ഓരോ വരികളിലും പ്രകടമാണ്. അത് കൊണ്ട് നിങ്ങൾ ഉടനെ സുഖം പ്രാപിക്കും.
വിശ്വാസിയാണെങ്കിൽ ജോബിനെ (ബൈബിൾ) പോലെ ദൈവത്തിന്റെ പരീക്ഷണമെന്ന് കരുതി
സമാധാനിക്കാം അല്ലെങ്കിൽ നല്ല ചികിത്സ ചെയ്ത് രോഗം മാറ്റാം. നിങ്ങൾ  രണ്ടാമത് പറഞത് ചെയ്യുന്നു. ഇത്തരം അനുഭവങ്ങൾ വായനകാരുമായി പങ്കു വയ്ക്കുന്നത് നല്ലതാണ്. അഹങ്കാരികളും, പരദൂഷണവീരനും (വീരന്മാർ എന്നെഴുതാത്തത് ഞാൻ ഒരാളെ കണ്ടിട്ടുള്ളു അതുകൊണ്ടാണ്) തങ്ങൾക്ക് ഒന്നും വരികെല്ലെന്നു
കരുതി കഴിയുന്നു. ആരരിവു നിയതി തൻ ത്രാസ് പൊങ്ങുന്നതും താനേ താണു പോവതും. രോഗം വേഗം ഭേദമാകട്ടെ. അതിനായി പ്രാർത്ഥിക്കുന്നു
എന്നെഴുതുന്നില്ല. പ്രാർഥിച്ചാൽ രോഗം മാറുമെന്ന
വിശ്വാസം ഇല്ല തന്നെ.
വിദ്യാധരൻ 2016-01-08 20:16:06
ജോസഫ് പടന്നമാക്കലിനു ആദ്യമായി എന്റെ ഹൃദയംഗമായ കൂപ്പ് കൈ.  മറ്റുള്ളവർ തന്നെക്കുറിച്ച് എന്ത് ചിന്തിക്കും എന്നതിലുപരി മറ്റുള്ളവർക്ക് തൻറെ രോഗാനുഭവത്തെ പങ്കു വയ്ക്കുന്നതിലൂടെ എന്തെങ്കിലും പ്രയോചനം ലഭിച്ചാലോ എന്ന ചിന്തയാണ് താങ്കളെ ഇങ്ങനെ ഒരു ലേഖനം എഴുതാൻ പ്രേരകമായി വർത്തിച്ചുവന്നതിൽ എനിക്ക് സംശയം ഇല്ല.  അതിനു താങ്കൾ കാണിച്ച ധീരതയ്ക്കു മുന്നിൽ ഒരിക്കൽകൂടി തല വണക്കുന്നു.  ജീവിതത്തിലെ ചെറിയ പ്രതിസന്ധികളിൽ തളർന്നുപോകുന്നവരാണ് പലരും.  പക്ഷെ താങ്കളെപോലുള്ളവരുടെ   പ്രതീക്ഷാഭാരിതമായ ചിന്തകളും ആത്മ ധൈര്യവും തീർച്ചയായും വായനക്കാരിൽ പലർക്കും പ്രതീക്ഷ നൽകുമെന്നതിനു സംശയമില്ല. ഈ ലേഖനം നിങ്ങൾ ഇവിടെ എഴുതിയത് മറ്റുള്ളവരുടെ സഹാനുഭൂതി പിടിച്ചു പറ്റാനല്ല എന്നതിനും സംശയമില്ല.  നമ്മളിൽ കുടികൊള്ളുന്ന ചൈതന്യമാണ് ഈശ്വരൻ എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.  അത് നിങ്ങളിലും കുടികൊള്ളുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.  അഹം ബ്രഹ്മാസ്മി അതുകൊണ്ട് അഖിലം ബ്രഹ്മാസ്മിഎന്നാണല്ലോ വേദചിന്ത.  നിങ്ങളിൽ കുടികൊള്ളുന്ന ആ ദിവ്യ ശക്തി നിങ്ങളുടെ മനസ്സിന്റെ ഞരക്കങ്ങളെ കേൾക്കുന്നുണ്ട് എന്നതിന് സംശയം വേണ്ട.  മരണവുമായി ഏറ്റു മുട്ടിയപ്പോൾ , തന്റെയുള്ളിൽ വിളങ്ങുന്ന പിതാവെന്ന ചൈതന്യത്തിൽ സർവ്വവും അർപ്പിച്ച് , നിന്റ ഇഷ്ടംപ്പോലെ' എന്ന് പറഞ്ഞ യ്ശുവിനെപ്പോലെ, നമ്മൾക്കും നമ്മളുടെ ഉള്ളിൽ വിളങ്ങുന്ന ചൈതന്യത്തിൽ അർപ്പിച്ചു മുന്നോട്ടു പോകാനേ കഴിയു. അതിനു നിങ്ങൾക്ക് സാധിക്കട്ടെ എന്ന് ഞാനും പ്രാർഥിക്കുന്നു 
Joseph Padannamakkel 2016-01-09 21:42:44
'ഈ മലയാളിയിലെ' പ്രസിദ്ധരായ സുധീർ ,  വിദ്യാധരൻ എന്നീ രണ്ടു എഴുത്തുകാരുടെ അഭിപ്രായങ്ങൾ തികച്ചും അഭിനന്ദിനീയവും  ചിന്തനീയവുമാണ്. രണ്ടുപേർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. ആകാശത്തിനു താഴെയുള്ള ഏതു വിഷയങ്ങളെപ്പറ്റിയും എഴുതാൻ  കഴിവുള്ള വിദ്യാധരൻ  ഇവിടെ   ഒരു താത്ത്വികനെപ്പോലെ ചിന്തിക്കുന്നു. രണ്ടു പേരുടെയും അഭിപ്രായങ്ങൾ തന്നെയാണ് എനിയ്ക്കുമുള്ളത്.   അത്ഭുതങ്ങളും പ്രാർത്ഥനകളും കരുണയും സഹതാപവും രോഗശാന്തി ശുശ്രുഷകളും ബലഹീനരെ ചൂഷണം ചെയ്യാനുള്ള ഓരോ തരം തന്ത്രങ്ങളാണ്. സുധീർ പറഞ്ഞ അഹങ്കാരവും പരദൂഷണവും ഒരുവന്റെ മങ്ങലേറ്റ വ്യക്തിത്വത്തിന്റെ പ്രതിഫലനങ്ങളും. മനുഷ്യനെന്നു പറയുന്നത് പ്രപഞ്ചത്തിലെ ഒരു പരമാണു മാത്രം. ചിലർ  താനില്ലെങ്കിൽ പ്രപഞ്ചമില്ലായെന്ന വിഡ്ഢി സ്വർഗത്തിൽ  ജീവിക്കുന്നു.  എനിയ്ക്കുമുമ്പും ഈ പ്രപഞ്ചമുണ്ടായിരുന്നു. എനിക്കു ശേഷവും ഈ പ്രപഞ്ചം ഉണ്ടായിരിക്കും. ഞാനില്ലെങ്കിൽ ഈ പ്രപഞ്ചത്തിനു ഒരു ചുക്കും സംഭവിക്കാൻ പോവുന്നില്ലായെന്ന സത്യം അവൻ അറിയുന്നില്ല.  

എഴുത്തിന്റെ ലോകത്തിൽ സാഹിത്യപരമായ വാസനയൊന്നും എനിയ്ക്കില്ല. ഒരു എഴുത്തുകാരന്റെ കടമ തനിക്കുള്ള അറിവ് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുകയെന്നതാണ്. എന്റെ അനുഭവങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ  നിരാശരാകാതെ  നമ്മിൽ അർപ്പിതമായ കർമ്മങ്ങൾ അവർ തുടരാനും  ആഗ്രഹിച്ചു. ഞാൻ അവതരിപ്പിച്ച വിഷയമായ പി.ആർ. പി  യെന്ന  രോഗത്തെപ്പറ്റി  വായനക്കാരെ  ബോദ്ധ്യപ്പെടുത്തുകയെന്ന പരമമായ ലക്ഷ്യമായിരുന്നു എന്റെ ലേഖനം കൊണ്ട് ഉദ്ദേശിച്ചത്. കാരണം അപൂർവമായ ഈ രോഗം  നിർണ്ണയിക്കാൻ ഡോകടർമാർ പോലും ബുദ്ധിമുട്ടുന്നു. ഭൂരിഭാഗം ഡോക്ടർമാരും ഈ രോഗത്തെപ്പറ്റി അജ്ഞരുമാണ്.        

ഭയമല്ല, പിന്തിരിഞ്ഞോടാതെ വിശ്വാസമാണ് നമ്മിൽ പടുത്തുയർത്തേണ്ടത്.  ഭയരഹിതമായി കർമ്മങ്ങൾ പൂർത്തികരിക്കാൻ  നമ്മുടെ വിശ്വാസത്തെ അടിയുറപ്പിക്കണം. നാം രോഗിയാണെങ്കിലും അല്ലെങ്കിലും ആരോഗ്യപരമായ ജീവിതം  ജീവിതത്തെ എങ്ങനെ കാണുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നു. വിട്ടുമാറാത്ത ഒരു രോഗത്തിന് ആരും തയാറായിരിക്കില്ല.  അത് ഏതു നിമിഷവും സംഭവിക്കാം. ചിലർ നിരാശരാകും. ചിലർ ആത്മീയതയിലേയ്ക്ക് തിരിയും.  നൈരാശ്യം ഒന്നിനും പരിഹാരമല്ല. അസുഖത്തിലും ജീവിതത്തെ ലക്ഷ്യബോധമുള്ളതാക്കാനും അർത്ഥ പുഷ്ടിയുള്ളതാക്കാനും സാധിക്കും.  
andrew 2016-01-10 08:20:12
Hats up salute to Mr. Padannamackan. Your article is an overflow of a great heart. There is no ego, no ഞാന്‍  ഭാവം. Through simple and humble  presentation you created an excellent piece of literature. It is natural that ailments, attitude of the author get reflected in  his or writings. In fact physical body has a lot of input into the philosophy of the person. But you were far above your sufferings. Glad to see you back happy and healthy.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക